വിവാഹപ്രായം: മഞ്ഞക്കണ്ണടവെച്ച വിമര്‍ശകര്‍

ഡോ. ജൗസല്‍

2019 ഒക്ടോബര്‍ 19 1441 സഫര്‍ 20
വിവാഹിതരാകുന്നതിന് ഇസ്‌ലാം പ്രത്യേക പ്രായം നിശ്ചയിച്ചിട്ടില്ല. പക്വതയെത്തിയ ആണിനും പെണ്ണിനും നിയതമായ മാര്‍ഗത്തിലൂടെ ഒന്നാവാന്‍ ഇസ്‌ലാമിക നിയമങ്ങള്‍ തടസ്സവുമല്ല. എന്നാല്‍ കടുംബമെന്ന സങ്കല്‍പം തന്നെ നിരാകരിക്കുന്ന ദര്‍ശനത്തിന്റെ വക്താക്കള്‍ ഇസ്‌ലാമിക വൈവാഹിക മൂല്യങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നത് പതിവാണ്. വിവാഹപ്രായവുമായി ബന്ധപ്പെട്ട മതത്തിന്റെ നിലപാടെന്താണ്? അത് എത്രത്തോളം ശാസ്ത്രീയമാണ്?

ഇസ്‌ലാമിക നിയമങ്ങള്‍ കാലാതിവര്‍ത്തിയാണ് എന്നതിനുള്ള തെളിവാണ് വിവാഹത്തിന് ഇസ്‌ലാമില്‍ ഒരു നിശ്ചിത പ്രായം നിശ്ചയിച്ചിട്ടില്ല എന്നുള്ളത്. ഓരോ നാട്ടിലെയും സാമൂഹിക സാഹചര്യങ്ങളനുസരിച്ച് എന്താണോ നാട്ടില്‍ പൊതുവായി നടക്കുന്ന സമ്പ്രദായം അത് ധാര്‍മികമൂല്യങ്ങള്‍ക്ക് വിരുദ്ധമല്ലെങ്കില്‍ പിന്തുടരാന്‍ മുസ്‌ലിംകള്‍ക്ക് അനുവാദമുണ്ട്.

മുഹമ്മദ് നബിﷺ  മതത്തിന്റെതായി പഠിപ്പിച്ച കാര്യങ്ങളില്‍ നിര്‍ബന്ധമായവയും (ഫര്‍ദ്) ഐച്ഛികമായയും (സുന്നത്ത്) ഉണ്ട്. അവയെ അങ്ങനെത്തന്നെ കാണുകയും ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യുവാന്‍ വിശ്വാസികള്‍ ബാധ്യസ്ഥരാണ്. അവ അനുഷ്ഠിക്കുവാന്‍ നിയതമായ സമയവും ദിവസവും രൂപവുമൊക്കെ പഠിപ്പിക്കപ്പെട്ടിട്ടുണ്ട്.

എന്നാല്‍ മറ്റു ജീവിത വ്യവഹാരങ്ങള്‍ അങ്ങനെയല്ല. അവയില്‍ നമുക്ക് നമ്മുടെ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ ഇടപെടാന്‍ സ്വാതന്ത്ര്യമുണ്ട്.

ഉദാഹരണം പറയാം: മുഹമ്മദ് നബിﷺ യുടെ കാലത്ത് അേദ്ദഹം ഒട്ടകപ്പുറത്തും കുതിരപ്പുറത്തും ഒക്കെയായിരുന്നു സഞ്ചരിച്ചിരുന്നത്. അതുകൊണ്ട് ഇന്നത്തെ കാലത്തും മുസ്‌ലിംകള്‍ ഒട്ടകപ്പുറത്തും കുതിരപ്പുറത്തും മാത്രമെ സഞ്ചരിക്കാന്‍ പാടുള്ളൂ എന്നില്ല. പ്രവാചകന്റെ ഭക്ഷണം ഈത്തപ്പഴം, ബാര്‍ലി, ഒട്ടകപ്പാല്‍, ഒട്ടകത്തിന്റെ ഇറച്ചി പോലുള്ളവയായിരുന്നു. അതുകൊണ്ട് മുസ്‌ലിംകള്‍ ഇതൊക്കെയാണ് കഴിക്കേണ്ടത്; ചോറും കറിയും പൊറോട്ടയും മീനുമൊന്നും കഴിച്ചുകൂടാ എന്നുമില്ല. അനുവദനീയമായ (ഹലാല്‍) ഏതു ഭക്ഷണവും കഴിക്കാം എന്നുള്ളതാണ് ഇസ്‌ലാമിന്റെ നിലപാട്.

പ്രവാചകന്റെ വീട് ഈത്തപ്പനയോല കൊണ്ട് മേഞ്ഞ ഒരു ചെറിയ കുടിലായിരുന്നു, ഉറങ്ങിയിരുന്നത് ഈത്തപ്പനയുടെ ഓല കൊണ്ട് മെടഞ്ഞ പായയില്‍ ആയിരുന്നു. അതിനാല്‍ മുസ്‌ലിംകള്‍ ആധുനിക കോണ്‍ക്രീറ്റ് വീടുകളില്‍ താമസിക്കാന്‍ പാടില്ല; നല്ല മെത്തയില്‍ കിടന്നുറങ്ങരുത് എന്നോ മതം പഠിപ്പിക്കുന്നില്ല. ഇതിലെല്ലാം കാലത്തിന്റെയും ദേശത്തിന്റെയും മാറ്റത്തിനനുസരിച്ചും പുതിയ കണ്ടെത്തലുകള്‍ ഉപയോഗപ്പെടുത്തിയും അവനവന് ഇഷ്ടമുള്ളത് സ്വീകരിക്കാവുന്നതാണ്. എന്നാല്‍ മതത്തിന്റെ കാര്യമായിക്കൊണ്ട് ഇസ്‌ലാം എന്ത് പഠിപ്പിച്ചുതന്നുവോ അത് അങ്ങനെത്തന്നെ പിന്തുടരല്‍ മുസ്‌ലിംകളുടെ ബാധ്യതയുമാണ്.

പ്രവാചകന്‍ﷺ  65 വയസ്സുകാരിയും വിധവയുമായ സൗദ(റ)യെ വിവാഹം കഴിച്ചിട്ടുണ്ട്; അതുകൊണ്ട് മുസ്‌ലിംകള്‍ 65 വയസ്സുകാരിയെ വിവാഹം ചെയ്യണം എന്നോ ഒന്‍പത് വയസ്സുള്ള ആഇശ(റ)യെ വിവാഹം കഴിച്ചിട്ടുള്ളതിനാല്‍ എല്ലാ മുസ്‌ലിം പുരുഷന്മാരും ആ പ്രായത്തിലുള്ള പെണ്‍കുട്ടികളെ വിവാഹം കഴിക്കണമെന്നോ ഇസ്‌ലാം നിയമമാക്കിയിട്ടില്ല. എന്നാല്‍ പ്രവാചകന്റെ വിവാഹങ്ങളുടെ പേരില്‍ അദ്ദേഹത്തെ അവഹേളിക്കുവാന്‍ യുക്തിവാദികളും മറ്റു വിമര്‍ശകരും നിരന്തരം ശ്രമിച്ചികൊണ്ടിരിക്കുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.

കാലാതിവര്‍ത്തിയായ ഇസ്‌ലാം വിവാഹത്തിന് പ്രത്യേകിച്ച് പ്രായം നിശ്ചയിച്ചിട്ടില്ല. ഏഴാം നൂറ്റാണ്ടിലും പത്താം നൂറ്റാണ്ടിനും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും എല്ലാം ഇസ്‌ലാമിന്റെ ഈ ഒരു കാഴ്ചപ്പാട് പ്രായോഗികമായ ഒന്നാണെന്ന് കാലം തെളിയിച്ചിട്ടുണ്ട്; തെളിയിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.

ലോകത്തെ വിവിധ രാജ്യങ്ങൡലെ ജനസമൂഹങ്ങളില്‍ വിവാഹപ്രായം വ്യത്യസ്തമാണ്. 50-100 വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ ലോകത്തുള്ള പല സമൂഹങ്ങളിലും ശരാശരി വിവാഹ പ്രായം 10 വയസ്സ് ആയിരുന്നു. 1998ല്‍ UNICEF international cetnre for research on women ഇന്ത്യയില്‍ നടത്തിയ സര്‍വെയില്‍ കണ്ടെത്തിയത് 47 ശതമാനം വിവാഹങ്ങളും ബാലവിവാഹം ആയിരുന്നു എന്നതാണ്. ഐക്യരാഷ്ട്ര സംഘടന 2005ല്‍ നടത്തിയ പഠനത്തില്‍ ഇന്ത്യയിലെ ബാലവിവാഹം 30 ശതമാനമായി കുറഞ്ഞിട്ടുണ്ട് എന്നും കണ്ടെത്തി. 2001ലെ ഇന്ത്യന്‍ സെന്‍സസ് റിപ്പോര്‍ട്ട് അനുസരിച്ച് 14 ലക്ഷം പെണ്‍കുട്ടികള്‍ വിവാഹിതരായത് 10 വയസ്സിനും 14 വയസ്സിനും ഇടയിലാണ് എന്നാണ്. 15 വയസ്സിനും 18 വയസ്സിനും ഇടയില്‍ വിവാഹിതരായവര്‍ 4 കോടി 63 ലക്ഷം പേരായിരുന്നു.

നമ്മുടെ നാട്ടിലെ പലരും ധരിച്ചുവെച്ചിരിക്കുന്നത് ലോകവ്യാപകമായി 18 വയസ്സ് സ്ത്രീകള്‍ക്കും 21 വയസ്സും പുരുഷന്മാര്‍ക്കും എന്നതാണ് വിവാഹത്തിന്റെ മിനിമം പ്രായമായി നിശ്ചയിച്ചിരിക്കുന്നത് എന്നാണ്. മറ്റു ചിലരുടെ ധാരണ ചില 'അപരിഷ്‌കൃത അറബ് രാജ്യങ്ങളില്‍' മാത്രം വിവാഹ പ്രായം 18 നും താഴെയാണ്; പരിഷ്‌കൃതരാജ്യങ്ങളിലെല്ലാം 18 വയസ്സിന് മുകളിലാണ് എന്നൊക്കെയാണ്. എന്താണ് യാഥാര്‍ഥ്യം എന്ന് പരിശോധിക്കാം.

ലോകത്തെ ഏറ്റവും വികസിത രാജ്യമായി പരിഗണിക്കപ്പെടുന്ന അമേരിക്കയിലെ സ്ഥിതി നമുക്ക് പരിശോധിക്കാം. 2019 സെപ്റ്റംബറിലെ കണക്കെടുത്താല്‍ അമേരിക്കയിലെ 13 സ്‌റ്റേറ്റുകളില്‍ ഔദേ്യാഗികമായി കുറഞ്ഞ വിവാഹപ്രായം നിശ്ചയിച്ചിട്ടില്ല. ഔദേ്യാഗികമായി നിശ്ചയിച്ചിട്ടില്ലെങ്കിലും പെണ്‍കുട്ടിക്ക് 12 വയസ്സും ആണ്‍കുട്ടിക്ക് 14 വയസ്സും ആണ് കുറഞ്ഞ വിവാഹ പ്രായം എന്ന് പൊതുവെ നിയമ വൃത്തങ്ങളില്‍ കരുതപ്പെടുന്നു. എന്നാല്‍ ഇതില്‍ കുറഞ്ഞ പ്രായം ആണെങ്കിലും നിയമപരമായി പ്രശ്‌നങ്ങളില്ല.

അലാസ്‌കയിലും നോര്‍ത്ത് കരോലിനയിലും കുറഞ്ഞ വിവാഹപ്രായമായി 14 വയസ്സ് നിശ്ചയിച്ചിട്ടുണ്ട്. അമേരിക്കയിലെ 19 സ്‌റ്റേറ്റുകളില്‍ കുറഞ്ഞ വിവാഹപ്രായമായി 16 വയസ്സാണ് നിശ്ചയിച്ചിട്ടുള്ളത്. കഴിഞ്ഞ 15 വര്‍ഷങ്ങളിലെ രണ്ടുലക്ഷത്തിലധികം ശൈശവ വിവാഹങ്ങള്‍ അമേരിക്കയില്‍ നടന്നിട്ടുണ്ടെന്നാണ് കണക്ക്.

അമേരിക്കയിലെ 48 സ്‌റ്റേറ്റുകളിലും ചില നിബന്ധനകളോടുകൂടി ഈ മിനിമം പ്രായത്തിലും താഴെയുള്ള വിവാഹങ്ങളും അനുവദനീയമാണ്. പെണ്‍കുട്ടി ഗര്‍ഭിണിയാവുക, പ്രസവിക്കുക, മാതാപിതാക്കള്‍ക്ക് വിവാഹത്തിന് സമ്മതം ഉണ്ടായിരിക്കുക ഇങ്ങനെയുള്ള അവസ്ഥകളില്‍ ഇതിലും താഴെയുള്ള പ്രായങ്ങളില്‍ (12 വയസ്സിനു താഴെ) പോലും അമേരിക്കയില്‍ underage marriage നിയമപരമായി തന്നെ ഇന്നും അനുവദനീയമാണ്.

ഇന്നത്തെ നിലയനുസരിച്ച് അഥവാ 2019 സെപ്റ്റംബറിലെ അവസ്ഥ അനുസരിച്ച് ഇംഗ്ലണ്ടിലെ അംഗീകൃതമായ വിവാഹപ്രായം പുരുഷനും സ്ത്രീക്കും 16 വയസ്സാണ്.

ലോകത്ത് ഭൂരിപക്ഷം രാജ്യങ്ങളിലും വിവാഹത്തിനുള്ള ചുരുങ്ങിയ പ്രായം 14-16 വയസ്സാണ് എന്ന് കാണാനാകും. യൂറോപ്യന്‍ യൂണിയനിലെ മിക്ക രാജ്യങ്ങളിലെയും കുറഞ്ഞ വിവാഹപ്രായം പെണ്‍കുട്ടിക്ക്16 വയസ്സും ആണ്‍കുട്ടിക്ക് 18 വയസ്സുമാണ്. മിക്ക രാജ്യങ്ങളും നിബന്ധനകളോട് കൂടി ഇതില്‍ താഴെ പ്രായമുള്ള ആളുകളുടെ വിവാഹങ്ങളും നിയമപരമായി അംഗീകരിക്കുന്നുണ്ട്

 1880ല്‍ അമേരിക്കയിലെ ഭൂരിപക്ഷം സ്‌റ്റേറ്റുകളിലും പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിനുള്ള മിനിമം പ്രായം പത്തു വയസ്സ് ആയിരുന്നു. Delaware സ്‌റ്റേറ്റില്‍ ഇത് വെറും ഏഴ് വയസ്സായിരുന്നു!

ഇന്ത്യയില്‍ ബാലികമാരെ വിവാഹം കഴിച്ച ചില പ്രശസ്ത വ്യക്തികളുടെ പേരും അവര്‍ വിവാഹം കഴിക്കുമ്പോള്‍ അവരുടെ ഭാര്യമാരുടെ വയസ്സും താഴെ കൊടുക്കുന്നു:

മഹാത്മാഗാന്ധി കസ്തൂര്‍ബ ഗാന്ധിയെ വിവാഹം കഴിക്കുമ്പോള്‍ രണ്ടുപേര്‍ക്കും പ്രായം 13 വയസ്സ്.

ഇന്ത്യ കണ്ട ഏറ്റവും പ്രഗത്ഭ ഗണിതശാസ്ത്രജ്ഞനായ ശ്രീനിവാസ രാമാനുജന്‍ തന്റെ ഇരുപത്തിരണ്ടാം വയസ്സില്‍ വിവാഹം കഴിക്കുമ്പോള്‍ ഭാര്യ ജാനകിയമ്മാള്‍ക്ക് 10 വയസ്സായിരുന്നു പ്രായം. ഇന്ത്യയിലെ ഏറ്റവും പ്രഗത്ഭനായ ഭൗതികശാസ്ത്രജ്ഞന്‍ ആയിരുന്ന സത്യേന്ദ്രനാഥ് ബോസ് തന്റെ ഇരുപതാം വയസ്സില്‍ 11 വയസ്സുകാരിയായ ഉഷാപതിയെ വിവാഹം കഴിച്ചു. ഇവര്‍ക്ക് 9 മക്കള്‍ ജനിച്ചു. ബോസ് ഐന്‍സ്റ്റീന്‍-സ്റ്റാറ്റിസ്റ്റിക്‌സിന്റെ ഉപജ്ഞാതാവായ ഈ മഹാ ശാസ്ത്രജ്ഞന്‍ ഇന്ത്യയുടെ സ്വകാര്യ അഹങ്കാരമാണ്. അദ്ദേഹത്തോടുള്ള ആദര സൂചകമായാണ് ബോസോണ്‍ കണികകള്‍ക്ക് ശാസ്ത്രലോകം ആ പേര് നല്‍കിയത്.

ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധനായ ഹിന്ദുമത ആചാര്യനും യോഗിവര്യനുമായിരുന്ന ശ്രീരാമകൃഷ്ണ പരമഹംസന്‍ തന്റെ ഇരുപത്തി മൂന്നാം വയസ്സില്‍ വെറും അഞ്ച് വയസ്സുകാരിയായ ശാരദ ബായിയെ വിവാഹം കഴിച്ചു. സ്വാമി വിവേകാനന്ദന്‍ ഇദ്ദേഹത്തിന്റെ ശിഷ്യനാണ്.

മലയാള മനോരമയുടെ സ്ഥാപകന്‍ മാമ്മന്‍ മാപ്പിളയുടെ മകന്‍ കെ.എം മാത്യുവിന്റെ 'എട്ടാം മോതിരം' വെളിപ്പെടുത്തുന്ന പ്രകാരം, മാമ്മന്‍ മാപ്പിള വിവാഹം ചെയ്തത് പത്തുവയസ്സുകാരിയെ ആയിരുന്നു. അവര്‍ പതിനൊന്നാം വയസ്സില്‍ പ്രസവിക്കുകയും ചെയ്തു

കേരള രാഷ്ട്രീയത്തിലെ അതികായന്‍ ആയ എ. കെ ഗോപാലന്‍ (AKG) അദ്ദേഹത്തിന്റെ രാഷ്ട്രീയ ഒളിവ് ജീവിതത്തില്‍ ഒളിച്ചുതാമസിച്ചിരുന്ന വീട്ടിലെ 12 വയസ്സുകാരിയായ പെണ്‍കുട്ടിയോട് തനിക്ക് തോന്നിയ പ്രണയത്തെപ്പറ്റി അദ്ദേഹത്തിന്റെ ജീവിതകഥയില്‍ വിവരിക്കുന്നുണ്ട്.

എല്ലാ അര്‍ഥത്തിലും തമിഴ്‌നാട്ടിലെ അതികായനായ ദ്രാവിഡ മുന്നേറ്റ പ്രസ്ഥാനങ്ങളുടെയെല്ലാം ഉപജ്ഞാതാവായ, വലിയ സാമൂഹിക പരിഷ്‌കര്‍ത്താവായ തന്തൈ പെരിയാര്‍ എന്നറിയപ്പെടുന്ന പെരിയാര്‍ ഇ.വി രാമസ്വാമി 13 വയസ്സുകാരിയായ നാഗമ്മയെയാണ് വിവാഹം ചെയ്തത്. പെരിയാര്‍ നാസ്തികനും യുക്തിവാദിയും സ്വതന്ത്ര ചിന്തകനും ആയിരുന്നു എന്നത് സ്മരണീയമാണ്

തിരുവിതാംകൂര്‍ രാജ്ഞിയായിരുന്ന പാര്‍വതീഭായി(സ്വാതി തിരുനാള്‍ മഹാരാജാവിന്റെ ഇളയമ്മ)യെ അവരുടെ പന്ത്രണ്ടാം വയസ്സില്‍ കിളിമാനൂര്‍ രാഘവര്‍മ കോയിത്തമ്പുരാന്‍ വിവാഹം ചെയ്തു, പതിമൂന്നാം വയസ്സില്‍ അവര്‍ രാജ്യഭാരം എല്‍ക്കുകയും ചെയ്തു.

മഹാകവി കുമാരനാശാന്‍ തന്റെ നല്‍പത്തിയഞ്ചാം വയസ്സില്‍ ബാലികയായിരുന്ന ഭാനുമതിയെ വിവാഹം ചെയ്തു. 'മാതൃഭൂമി'യുടെ സ്ഥാപകനും കോണ്‍ഗ്രസ് നേതാവുമായിരുന്ന കേശവമേനോന്‍ ആദ്യ വിവാഹം ചെയ്യുന്നത് നാലാം ക്ലാസ്സില്‍ പഠിക്കുകയായിരുന്ന ബാലികയെയായിരുന്നു.

ഝാന്‍സി റാണി ലക്ഷ്മിഭായി എന്നറിയപ്പെടുന്ന മനുകര്‍ണിക പതിമൂന്നു വയസ്സുള്ളപ്പോഴാണ് 45 വയസ്സുള്ള ഝാന്‍സിയിലെ രാജാവായിരുന്ന ഗംഗാധര്‍ റാവുവിന്റെ രണ്ടാം ഭാര്യയായി ജീവിതത്തിലേക്ക് പ്രവേശിക്കുന്നത്.

പ്രസിദ്ധ ആത്മജ്ഞാനിയും ബാല വിവാഹത്തിനെതിരെയും വിധവാ വിവാഹം പ്രോത്സാഹിപ്പിച്ചും സോഷ്യല്‍ കോണ്‍ഫറന്‍സ് മൂവ്‌മെന്റ് സ്ഥാപിച്ച സാമൂഹ്യ പരിഷ്‌കര്‍ത്താവും ഗ്രന്ഥകാരനുമായിരുന്ന മഹാദേവ് ഗോവിന്ദ റാനഡെ (മരണം: 1901) തന്റെ ആദ്യ പത്‌നി മരണപ്പെട്ടപ്പോള്‍ ഒരു വിധവയെ വിവാഹം ചെയ്യണമെന്ന ശിഷ്യന്മാരുടെ നിര്‍ദേശം അവഗണിച്ച് രണ്ടാം വിവാഹം ചെയ്തത് എട്ടു വയസ്സുകാരി രമാബായിയെയായിരുന്നു.

വനിതാ ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ പ്രശസ്തനായ മഹര്‍ഷി കര്‍വെ എന്ന ഡോക്ടര്‍ ധോണ്ടോ കേശവ് കാര്‍വെ(മരണം 1962)യുടെ ആദ്യ പത്‌നി ഒമ്പത് വയസ്സുകാരിയായിരുന്നു.

ഇനിയും ഒരുപാട് പ്രശസ്തര്‍ ഇതുപോലെയുണ്ട്. ലിസ്റ്റ് നീണ്ടുപോകും എന്നുള്ളതുകൊണ്ട് നിര്‍ത്തുന്നു. ഇത് ഇന്ത്യക്കാരുടെ മാത്രം ലിസ്റ്റ് ആണ്. മറ്റു രാജ്യക്കാരുടെ ലിസ്റ്റ് എടുത്താല്‍ ഗ്രന്ഥങ്ങള്‍ തന്നെ വേണ്ടിവരും എഴുതിത്തീര്‍ക്കാന്‍. ഇന്നും ഉത്തരേന്ത്യയില്‍ പലയിടങ്ങളിലും ശൈശവ വിവാഹങ്ങള്‍ വ്യാപകമായിത്തന്നെ നടക്കുന്നുണ്ട്. കഴിഞ്ഞ അര നൂറ്റാണ്ടിനിടയില്‍ നമ്മുടെ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങളില്‍ വന്ന വലിയ അഭിവൃദ്ധിയുടെ ഫലമായി സംഭവിച്ച ഒരു കാര്യം മാത്രമാണ് വിവാഹപ്രായം ഉയര്‍ന്നു എന്നുള്ളത്.

മാറിയ സാഹചര്യങ്ങളില്‍ നിന്ന് ചിന്തിക്കുമ്പോള്‍ ഈ ആളുകളൊക്കെ ചെറിയ പെണ്‍കുട്ടികളെ കല്യാണം കഴിച്ചു എന്നുള്ളത് നമുക്ക് വളരെ മോശം കാര്യമായി തോന്നാം. എന്നാല്‍ അന്നത്തെ സാമൂഹിക സാഹചര്യങ്ങളില്‍ ഇത് വളരെ സാധാരണമായ കാര്യം മാത്രമായിരുന്നു. ഒമ്പതും പത്തും വയസ്സു മാത്രം പ്രായമുള്ള പെണ്‍കുട്ടികളുമായി ലൈംഗികബന്ധത്തിലേര്‍പ്പടുന്നത് ഇന്നത്തെ സാഹചര്യത്തില്‍ നമുക്ക് വളരെ മോശമായ കാര്യമായി മാത്രമെ തോന്നുകയുള്ളൂ. എന്നാല്‍ പണ്ട് അത് സമൂഹത്തില്‍ വളരെ നോര്‍മല്‍ ആയ, ജാതിമത ഭേദമില്ലാതെ എല്ലാവര്‍ക്കിടയിലും അംഗീകൃതമായ കാര്യം മാത്രം ആയിരുന്നു.

2007ല്‍ അമേരിക്കയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ CDC നടത്തിയ പഠനത്തില്‍ 48 ശതമാനം ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നതായി സമ്മതിച്ചു. 2017ല്‍ നടത്തിയ പുതിയ സര്‍വേയില്‍ ഇത് 40 ശതമാനമായി കുറഞ്ഞിട്ടുണ്ട്. വിവാഹപൂര്‍വ ബന്ധങ്ങളുടെ കണക്കാണ് ഇത് എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.

ചുരുക്കിപ്പറഞ്ഞാല്‍ ഇസ്‌ലാം വിവാഹത്തിന് ഒരു പ്രത്യേക വയസ്സ് നിശ്ചയിച്ചിട്ടില്ല. സമൂഹത്തില്‍ പൊതുവെ അംഗീകൃതമായ പ്രായങ്ങളില്‍ വിവാഹം കഴിക്കാം. അതുകൊണ്ടുതന്നെ ഒരു മുസ്‌ലിമിന് ലോകത്തെ ഏതു രാജ്യത്തും അവിടെയുള്ള നിയമ പരിധിക്കുള്ളില്‍ നിന്നുകൊണ്ട് വിവാഹം ചെയ്യുന്നതിന് യാതൊരു ബുദ്ധിമുട്ടുമില്ല.

നേരത്തെ പറഞ്ഞ ആളുകളൊക്കെ ശൈശവ വിവാഹം നടത്തിയത് അടുത്തകാലത്താണ്. എന്നാല്‍ 1400 വര്‍ഷം മുമ്പാണ് മുഹമ്മദ് നബിﷺ  9 വയസ്സുള്ള ആഇശ(റ)യെ വിവാഹം കഴിച്ചത്. അന്നത്തെ സാമൂഹ്യസാഹചര്യത്തില്‍ അത് സാര്‍വത്രികമായിരുന്നു എന്നറിയുക. മാത്രമല്ല എന്നിട്ടും അതിന്റെ പേരില്‍ ആ മഹാ വ്യക്തിത്വത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നവരുടെ ലക്ഷ്യമെന്തായിരിക്കും? മുഹമ്മദ് നബിയുടെ വിവാഹം മാത്രമാണ് വിമര്‍ശിക്കപ്പെടേണ്ടത് എന്ന ചിന്ത കടുത്ത വിദ്വേഷത്തില്‍ നിന്ന് ഉത്ഭവിക്കുന്നതാണെന്ന് വ്യക്തം.