ഇസ്‌ലാമും മാനവസൗഹാര്‍ദവും
ടി.കെ.അശ്‌റഫ്
2019 സെപ്തംബര്‍ 14 1441 മുഹര്‍റം 15
നമ്മള്‍ ജീവിക്കുന്നത് ഇന്ത്യ എന്ന ജനാധിപത്യ മതനിരപേക്ഷ രാജ്യത്താണ്. ഇത് ൈവവിധ്യങ്ങളുടെ സംഗമ ഭൂമിയാണ്. വിവിധ മതക്കാരും വര്‍ണക്കാരും വര്‍ഗക്കാരും മതമില്ലാത്തവരും വ്യത്യസ്ത ചിന്താഗതിക്കാരുമൊക്കെയുള്ള നാട്. ഇത്തരത്തിലുള്ള ഒരു ബഹുസ്വര സമൂഹത്തില്‍ എങ്ങനെ ജീവിക്കണമെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നുണ്ട്.
മുസ്‌ലിംകള്‍ സ്വന്തം വിശ്വാസത്തില്‍ ഉറച്ച് നില്‍ക്കുമ്പോള്‍ തന്നെ മറ്റു മതസ്ഥരോട് നല്ലനിലയില്‍ വര്‍ത്തിക്കണമെന്നാണ് ഇസ്‌ലാം കല്‍പിക്കുന്നത്. ഇന്ത്യയെപ്പോലുള്ള ബഹുമതസമൂഹ രാജ്യത്ത് ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ മതവിശ്വാസം പരസ്പരം പങ്കുവെച്ചുകൊണ്ടല്ല ഈ സൗഹൃദം സാധ്യമാക്കേണ്ടത്. രണ്ട് വിരുദ്ധാശയങ്ങള്‍ പരസ്പരം ലയിക്കുമ്പോള്‍ രണ്ടുമല്ലാത്ത മൂന്നാമതൊരാശയമാണ് ഉണ്ടാകുന്നത്. പിന്നീട് സൗഹാര്‍ദത്തിന്റെ ആവശ്യം അവിടെ ഉയരുന്നില്ല. രണ്ട് ആശയക്കാരും സ്വന്തം ആശയത്തില്‍ ഉറച്ചുനില്‍ക്കുമ്പോഴാണ് സൗഹൃദത്തിന്റെ സാധ്യത തന്നെ ഉണ്ടാകുന്നത്.
''മതത്തിന്റെ കാര്യത്തില്‍ ബലപ്രയോഗമേ ഇല്ല. സന്‍മാര്‍ഗം ദുര്‍മാര്‍ഗത്തില്‍ നിന്ന് വ്യക്തമായി വേര്‍തിരിഞ്ഞ് കഴിഞ്ഞിരിക്കുന്നു. ആകയാല്‍ ഏതൊരാള്‍ ദുര്‍മൂര്‍ത്തികളെ അവിശ്വസിക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നുവോ അവന്‍ പിടിച്ചിട്ടുള്ളത് ബലമുള്ള ഒരു കയറിലാകുന്നു. അത് പൊട്ടിപ്പോകുകയേ ഇല്ല. അല്ലാഹു (എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു'' (ക്വുര്‍ആന്‍ 2:256).
''(നബിയേ,) പറയുക: അവിശ്വാസികളേ, നിങ്ങള്‍ ആരാധിച്ചുവരുന്നതിനെ ഞാന്‍ ആരാധിക്കുന്നില്ല. ഞാന്‍ ആരാധിച്ചുവരുന്നതിനെ നിങ്ങളും ആരാധിക്കുന്നവരല്ല. നിങ്ങള്‍ ആരാധിച്ചുവന്നതിനെ ഞാന്‍ ആരാധിക്കാന്‍ പോകുന്നവനുമല്ല. ഞാന്‍ ആരാധിച്ചു വരുന്നതിനെ നിങ്ങളും ആരാധിക്കാന്‍ പോകുന്നവരല്ല. നിങ്ങള്‍ക്ക് നിങ്ങളുടെ മതം. എനിക്ക് എന്റെ മതവും'' (ക്വുര്‍ആന്‍ 109:1-6).
ബലപ്രയോഗത്തിലൂടെ മതവിശ്വാസം മറ്റുള്ളവരില്‍ അടിച്ചേല്‍പിക്കുവാന്‍ പാടില്ല എന്ന് വിശുദ്ധക്വുര്‍ആന്‍ വ്യക്തമാക്കുന്നു. വിശ്വാസം മാനസികമായ പരിവര്‍ത്തനത്തില്‍നിന്ന് ഉടലെടുക്കേണ്ട ഒന്നാണ്. ബലം പ്രയോഗിച്ചും ഭീഷണിപ്പെടുത്തിയും മറ്റുള്ളവരെ മതപരിവര്‍ത്തനത്തിന് വിധേയമാക്കുക എന്നത് ശുദ്ധ വിഡ്ഢിത്തമാണ്. പരലോക രക്ഷക്കു വേണ്ടിയാണ് ഒരാള്‍ മുസ്‌ലിമായി ജീവിക്കുന്നത്. മുസ്‌ലിമായി ജീവിതം നയിക്കുക എന്നത് അത്ര എളുപ്പമല്ല. അവന് സ്വന്തം ഇച്ഛാനുസരണം ജീവിക്കുവാന്‍ അവകാശമില്ല. അല്ലാഹുവിന്റെയും പ്രവാചകന്റെയും കല്‍പനകള്‍ക്ക് വിധേയമായിട്ടേ അവന്‍ ജീവിക്കാവൂ. ഇസ്‌ലാം നിഷിദ്ധമാക്കിയ കാര്യങ്ങള്‍ അവന്‍ ചെയ്തുകൂടാ. നിര്‍ബന്ധമായും അനുഷ്ഠിക്കേണ്ട ആരാധനകള്‍ ആത്മാര്‍ഥമായും അല്ലാഹുവിന്റെ പ്രതിഫലം കാംക്ഷിച്ചും അവന്‍ ചെയ്യേണ്ടതുണ്ട്. അവന്റെ വ്യക്തിജീവിതം സംശുദ്ധമാകണം. ഇതൊക്കെ പാലിച്ചു ജീവിക്കുവാന്‍ ഒരാള്‍ക്ക് സാധിക്കണമെങ്കില്‍ അവന്‍ ആത്മാര്‍ഥമായും സുദൃഢമായും ഇസ്‌ലാമില്‍ വിശ്വസിക്കുന്നവനായിരിക്കണം. അല്ലാത്തവര്‍ക്ക് മുസ്‌ലിമായി അഭിനയിക്കാനേ കഴിയൂ. അങ്ങനെയുള്ള കാനേഷുമാരി മുസ്‌ലിംകളെ വാര്‍ത്തെടുക്കുവാന്‍ മതം അനുശാസിക്കുന്നില്ല.
അവിശ്വാസിയാവുക എന്നത് മാനുഷികമായ നീതിക്ക് ഒരാളെ അര്‍ഹമല്ലാതാക്കുന്നില്ല. മനുഷ്യന്‍ എന്ന നിലയില്‍ എല്ലാ വ്യക്തികളോടും നീതിപൂര്‍വം വര്‍ത്തിക്കുവാന്‍ മുസ്‌ലിംകളെല്ലാം ബാധ്യസ്ഥരാണ്. ഇസ്‌ലാം അംഗീകരിക്കാത്തതിന്റെ പേരില്‍ മറ്റുള്ളവരോട് അനീതി കാണിക്കാമെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നില്ല. ആദര്‍ശപരമോ നയപരമോ ആയ ഭിന്നിപ്പുകളുടെ അടിസ്ഥാനത്തില്‍ അനീതി കാണിക്കുന്നതിന് ഇസ്‌ലാം എതിരാണ്.
വിശുദ്ധ ക്വുര്‍ആന്‍ പറയുന്നു: ''മതകാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും, നിങ്ങളുടെ വീടുകളില്‍ നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങളവര്‍ക്ക് നന്‍മ ചെയ്യുന്നതും നിങ്ങളവരോട് നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട് നിരോധിക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു'' (ക്വുര്‍ആന്‍ 60:8).
''പറയുക എന്റെ രക്ഷിതാവ് നീതി പാലിക്കുവാനാണ് കല്‍പിച്ചിരിക്കുന്നത്'' (ക്വുര്‍ആന്‍ 7:29).
''തീര്‍ച്ചയായും അല്ലാഹു കല്‍പിക്കുന്നത് നീതിപാലിക്കുവാനും നന്‍മ ചെയ്യുവാനും കുടുംബ ബന്ധമുള്ളവര്‍ക്ക് (സഹായം) നല്‍കുവാനുമാണ്'' (ക്വുര്‍ആന്‍ 16:90).
''അതിനാല്‍ നീ പ്രബോധം ചെയ്തുകൊള്ളുക. നീ കല്‍പിക്കപ്പെട്ടതുപോലെ നേരെ നിലകൊള്ളുകയും ചെയ്യുക. അവരുടെ തന്നിഷ്ടങ്ങളെ നീ പിന്തുടര്‍ന്നു പോകരുത്. നീ പറയുക: അല്ലാഹു അവതരിപ്പിച്ച ഏതു ഗ്രന്ഥത്തിലും ഞാന്‍ വിശ്വസിച്ചിരിക്കുന്നു. നിങ്ങള്‍ക്കിടയില്‍ നീതിപുലര്‍ത്തുവാന്‍ ഞാന്‍ കല്പിക്കപ്പെടുകയും ചെയ്തിരിക്കുന്നു. അല്ലാഹുവാകുന്നു ഞങ്ങളുടെ രക്ഷിതാവും നിങ്ങളുടെ രക്ഷിതാവും'' (ക്വുര്‍ആന്‍ 42:19).
മതത്തിന്റെ പേരില്‍ നിങ്ങളോട് യുദ്ധത്തിന് വരാത്തവരും നിങ്ങളെ വീട്ടില്‍ നിന്ന് പുറത്താക്കാത്തവരുമായ ഏതൊരാള്‍ക്കും നന്‍മ ചെയ്ത് കൊടുക്കണമെന്നും അവരോട് നീതിപൂര്‍വം പെരുമാറണമെന്നും പഠിപ്പിക്കുന്ന ക്വുര്‍ആനിന്റെ അനുയായികള്‍ക്ക് എങ്ങനെയാണ് ഇതര മതസ്ഥരോട് മനുഷ്യത്വരഹിതമായി പെരുമാറുവാന്‍ കഴിയുക?
നീതിയും നന്മയും പൊതുവായ ദൈവികാനുഗ്രഹമാണെന്നും ഒരു വിശ്വാസിക്കും അവിശ്വാസിക്കുമിടയിലെ ആദര്‍ശ വൈജാത്യം ആ പൊതു അനുഗ്രഹം നിഷേധിക്കാന്‍ കാരണമല്ലെന്നുമാണ് ക്വുര്‍ആന്‍ പറയുന്നത്. നീതിയുടെ മാനവ വീക്ഷണം നിഷേധിക്കപ്പെട്ടതാണ് ഇസ്‌ലാം ഒഴിച്ചുള്ള മതങ്ങളുടെ പരാജയമെന്ന് തോമസ് ആല്‍്രഫഡ്, തന്റെ 'വേള്‍ഡ് റിലിജ്യന്‍സ് ആന്റ് സെക്കുലര്‍ ഹ്യൂമനിസം' എന്ന കൃതിയില്‍ പറയുന്നതായി കാണാം: ''നീതിയുടെ സാര്‍വത്രിക സ്വഭാവവും നന്‍മയുടെ സാര്‍വജനീനതയുമാണ് ശുദ്ധമാനവികതയുടെ അടിസ്ഥാന സ്തംഭങ്ങള്‍. ഇവ കണ്ടെത്തുന്നതിലും തിരിച്ചറിയുന്നതിലും ഉള്‍ക്കൊള്ളുന്നതിലും വിവിധ മതങ്ങള്‍ക്കു സംഭവിച്ച പരാജയമാണ് ലോകത്ത് അശാന്തിയുടെയും വിദ്വേഷത്തിന്റെയും വിത്തുവിതച്ചത്. എന്നാല്‍ ഇസ്‌ലാം ഈ രംഗത്തു സവിശേഷ സമീപനം പ്രകടിപ്പിച്ചു. നന്മയുടെയും നീതിയുടെയും അര്‍ഹതയില്‍നിന്ന് പൊതുസമൂഹത്തെയോ ഏതാനും വ്യക്തികളെയോ തടയുവാന്‍ അനിസ്‌ലാമികതയോ ഇസ്‌ലാമുമായുള്ള വിയോജിപ്പോ അടിസ്ഥാന കാരണങ്ങളല്ലെന്ന് ഇസ്‌ലാമിന്റെ വേദഗ്രന്ഥമായ ക്വുര്‍ആന്‍ മാനവരാശിയെ പഠിപ്പിച്ചിട്ടുണ്ട്'' (പേജ് 74-75, ഹ്യൂമനിസ്റ്റ് പ്രസ് ഇന്റര്‍ നാഷണല്‍, ലണ്ടന്‍, 1989).
അയല്‍വാസി പട്ടിണികിടക്കുമ്പോള്‍ മതം നോക്കിയല്ല ഒരു മുസ്‌ലിം സഹായിക്കേണ്ടത്. തൊട്ടടുത്ത വീട് അഗ്നിക്കിരയാകുമ്പോള്‍ മതത്തിന്റെ നിറം പരിഗണിച്ചല്ല തീ കെടുത്തേണ്ടത്. ആക്‌സിഡന്റില്‍ രക്തം വാര്‍ന്നൊലിക്കുന്നവന്റെ ജാതിയന്വേഷിച്ചല്ല അവനെ ആശുപത്രിയിലെത്തിക്കേണ്ടത്. പച്ചക്കരളുള്ള ഏതൊരു ജീവിക്കും കരുണ ചെയ്യണമെന്നാണ് ഇസ്‌ലാമികാധ്യാപനം.
ഒരു മുസ്‌ലിം ചന്ദനക്കുറി തൊട്ട് ക്ഷേത്രദര്‍ശനം നടത്തുകയും ഹിന്ദു തൊപ്പിവെച്ച് പള്ളിയില്‍ കയറി നമസ്‌കരിക്കുകയും ചെയ്യുമ്പോഴാണ് സൗഹാര്‍ദമുണ്ടാകുന്നതെന്നാണ് പലരും വിചാരിക്കുന്നത്. അങ്ങനെയല്ലാതെ തന്നെ സ്‌നേഹിക്കുവാനും സഹകരിക്കുവാനും സഹായിക്കുവാനുമുള്ള വിശാലമനസ്‌കതയാണ് വേണ്ടത്. അതാണ് ഉദാത്തമായ മനുഷ്യസൗഹാര്‍ദം.
യഥാര്‍ഥത്തില്‍ ഇസ്‌ലാമിന്റെ മാറ്റേറുന്നത് അത് മാനവസൗഹാര്‍ദത്തിന് സദാ ഊന്നല്‍ നല്‍കുന്നു എന്നതുകൊണ്ടാണ്. വ്യത്യസ്ത ധ്രുവങ്ങളില്‍ സ്ഥിതിചെയ്യുന്ന മതവിശ്വാസങ്ങളില്‍ നീക്കുപോക്കുണ്ടാക്കിക്കൊണ്ടുള്ള ഒരുസൗഹാര്‍ദ പാഠം ഇസ്‌ലാം പഠിപ്പിക്കുന്നില്ല.
ഇസ്‌ലാമിന്റെ മധ്യമ നിലപാട്
മതത്തിന്റെ പേരില്‍ പ്രമാണങ്ങളിലില്ലാത്തത് ചെയ്യുന്നവര്‍ മതത്തെ സങ്കീര്‍ണമാക്കുകയാണ് ചെയ്യുന്നത്. നിര്‍ബന്ധമായി ചെയ്യേണ്ടതും കഴിവിനനുസരിച്ച് പരമാവധി ചെയ്യാന്‍ ശ്രമിക്കേണ്ട ഐഛികമായ കാര്യങ്ങളും മതത്തിലുണ്ട്. ഇവ രണ്ടിനോടും ഒരേ സമീപനമല്ല വേണ്ടത്. നിര്‍ബന്ധമായതില്‍ വീഴ്ച വരുത്തുന്നത് അതീവ ഗൗരവമാണ്. ഐഛികമായ നന്‍മകളെ നിര്‍ബന്ധത്തിന്റെ പിരിധിയിലേക്ക് കൊണ്ടുവന്നാല്‍ മതം അപ്രായോഗികവും ഭാരമേറിയതുമായി വിലയിരുത്തപ്പെടും. താന്‍ അനുഷ്ഠിക്കുന്ന മുഴുവന്‍ ഐഛിക കര്‍മങ്ങളും എല്ലാവരും നിര്‍വഹിക്കണമെന്ന് ആഗ്രഹിക്കാമെങ്കിലും, അതിന് മറ്റുള്ളവരെ നിര്‍ബന്ധിക്കുന്നതും അങ്ങനെ ചെയ്യാത്തവരെ കുറ്റക്കാരായി വീക്ഷിക്കുന്നതും ശരിയല്ല.
അടിസ്ഥാന ബാധ്യതകള്‍ അവഗണിച്ച് ആരാധനകളില്‍ മുഴുകുന്നതും ഇതുപോലെത്തന്നെയാണ്. അല്ലാഹുവിനോടുള്ള മുഖ്യമായ ബാധ്യത വിസ്മരിച്ചുകൊണ്ട് മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിതം മുഴുവന്‍ നീക്കിവെക്കുകയും മെഴുകുതിരിപോലെ കത്തിത്തീരുകയും ചെയ്യുന്നവരും അല്ലാഹുവിലേക്ക് അടുക്കാനായി ആരാധനകളില്‍ മുഴുകി സ്വന്തത്തെയും കൂടെയുള്ളവരെയും വിസ്മരിച്ച് സമൂഹത്തില്‍ നിന്ന് അകന്ന് ജീവിക്കുന്നവരും മതത്തില്‍ അതിരുകവിഞ്ഞവരാണ്. കഴിവും പ്രാപ്തിയുമുണ്ടെങ്കില്‍ മതാനുഷ്ഠാനങ്ങളില്‍ പരമാവധി മുന്‍കടക്കാന്‍ പരിശ്രമിക്കണം. എന്നാല്‍ ദുര്‍ബലര്‍കൂടി ഉള്‍കൊള്ളുന്ന അനുഷ്ഠാനങ്ങളാണ് നാം നിര്‍വഹിക്കുന്നതെങ്കില്‍ അവരെക്കൂടി പരിഗണിച്ചുകൊണ്ടായിരിക്കണം കര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ടത്.
ഒറ്റക്ക് നമസ്‌കരിക്കുമ്പോള്‍ (പ്രത്യേകിച്ച് രാത്രിയില്‍) ദീര്‍ഘിപ്പിക്കുന്നത് നല്ലതാണ്. എന്നാല്‍ വൃദ്ധരും കുട്ടികളുമടങ്ങുന്നവര്‍ക്ക് ഇമാമായി നമസ്‌കരിക്കുമ്പോള്‍ അവരെക്കൂടി പരിഗണിക്കണം. പ്രവാചകന്‍ ﷺ കുട്ടികളുടെ കരച്ചില്‍ കേട്ടപ്പോള്‍ നമസ്‌കാരം ലഘൂകരിച്ചത് ഇതിനുദാഹരണമാണ്. ഭര്‍ത്താവ് വീട്ടിലുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ അനുവാദത്തോടെയാവണം ഭാര്യ ഐഛികമായ (സുന്നത്ത്) നോമ്പനുഷ്ഠിക്കേണ്ടതെന്ന നിര്‍ദേശത്തിലും ഈ ആശയം തന്നെയാണ് വ്യക്തമാവുന്നത്. ജുമുഅ ഖുത്വുബ, സാന്ദര്‍ഭികമായ ഉപദേശങ്ങള്‍ എന്നിവയുടെ ദൈര്‍ഘ്യം സദസ്യരുെട സാഹചര്യങ്ങള്‍ പരിഗണിച്ചുകൊണ്ടാവാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കേണ്ടതുണ്ട്. മതം ജീവിതത്തില്‍ നിലനില്‍ക്കണമെങ്കില്‍ അവധാനതയോടെ ഉള്‍കൊള്ളുകയും ആത്മാര്‍ഥമായി അനുഷ്ഠിക്കുകയും വേണം. ആവേശത്തിന്റെ പേരില്‍ ആരംഭിക്കുന്ന നന്‍മകള്‍ക്ക് അല്‍പായുസ്സ് മാത്രമെ ഉണ്ടാവാറുള്ളൂ. കഴിവില്‍ പെടാത്തത് വൈകാരികമായി ഏറ്റെടുത്ത് ചുരുങ്ങിയകാലം അനുഷ്ഠിച്ച ശേഷം ഉപേക്ഷിക്കുകയും നിര്‍ബന്ധകര്‍മങ്ങള്‍ പോലും വിസ്മരിക്കുകയും ചെയ്യുന്ന പ്രവണത അപകടത്തിലേക്കാണ് നയിക്കുക.
ജീവിതത്തില്‍ ആത്മാര്‍ഥമായി പാലിക്കുന്ന ശക്തമായ സുന്നത്തുകളെ മിതത്വത്തിന്റെ മറവില്‍ നിസ്സാരമായി കാണുന്ന പ്രവണത തിരുത്തേണ്ടതാണ്. നിരവധി ഹദീഥുകളില്‍ സ്ഥിരപ്പെട്ട; താടിവളര്‍ത്തുക, മീശവെട്ടുകയെന്ന സംസ്‌കാരം സ്വീകരിച്ചതിന്റെ പേരില്‍ ബാര്‍ബര്‍ ഷാപ്പിന്റെ മൂലയില്‍ മുഖം കുത്തിവീണ് എഴുന്നേറ്റവനെപ്പോലെയെന്ന് പരിഹസിക്കുന്നത് പ്രവാചകന് നേരെയുള്ള കടന്നാക്രമണമാണ്. താടിനീട്ടല്‍ മുസ്‌ലിം പുരുഷന്റെ പ്രകൃതത്തില്‍ പെട്ടതാണ്. താടി വടിക്കലാണ് പ്രകൃതിവിരുദ്ധം, പ്രയാസകരം. മിതത്വത്തിന്റെയും എളുപ്പത്തിന്റെയും 'ന്യായ'ത്തില്‍ ഒഴിവാക്കാന്‍ ന്യായമില്ല. താടി വളര്‍ത്താത്തയാളെ ആക്ഷേപിക്കുകയും പരിഹസിക്കുകയുമല്ല ചെയ്യേണ്ടത്; പ്രവാചക വചനങ്ങള്‍ ബോധ്യപ്പെടുത്തുന്ന ഗുണകാംക്ഷ നിറഞ്ഞ നിലപാടാണ് സ്വീകരിക്കേണ്ടത്. താടിയെ തീവ്രവാദത്തിന്റെ അടയാളമായി മാധ്യമങ്ങള്‍ ഉയര്‍ത്തിക്കാട്ടുകയും ഇസ്‌ലാംവിരോധികള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നതിനാല്‍ താടിയൊഴിവാക്കലാണ് ഇതിന് പരിഹാരമെന്ന് ചിലര്‍ പറയാതെ പറയുന്നു. നമസ്‌കാരത്തഴമ്പും ഇസ്‌ലാമികാഭിവാദ്യങ്ങളും സ്ത്രീകളുടെ ശിരോവസ്ത്രവും നെരിയാണിക്ക് താഴെയിറങ്ങാത്ത പുരുഷവസ്ത്രവുമെല്ലാം തീവ്രതയുടെ അടയാളമാണെന്ന് പറയാന്‍ തുടങ്ങിയാല്‍ ഇതെല്ലാം ഒഴിവാക്കിക്കൊണ്ട് 'നിരപരാധിത്വം' തെളിയിക്കാന്‍ വിശ്വാസിക്ക് സാധിക്കുമോ?
കച്ചവടം, ഭൗതികമായ പുരോഗതികള്‍, ധനസമ്പാദനം, പ്രശസ്തി, എന്നിവയ്ക്കായി ദീര്‍ഘയാത്ര നടത്തുകയും വര്‍ഷങ്ങളോളം വീട്ടില്‍നിന്ന് വിട്ടുനില്‍ക്കുകയും രാത്രി വൈകി വീട്ടിലെത്തുകയും കുടുംബത്തെ കാണാന്‍പോലും സമയം ലഭിക്കാതെ തിരക്കുപിടിച്ച ജീവിതം നയിക്കുകയും ചെയ്യുന്നവരെ ആരും അതിന്റെ പേരില്‍ ആക്ഷേപിക്കാറില്ല. എന്നാല്‍ മതരംഗത്ത് ശ്രദ്ധിക്കുകയും കൃത്യമായി പള്ളിയില്‍ നമസ്‌കാരത്തിന് പങ്കെടുക്കുകയും സുന്നത്ത് നമസ്‌കാരങ്ങളും നോമ്പും അനുഷ്ഠിക്കുകയും സകാത്ത് നല്‍കുകയും പ്രബോധനത്തിനായി സമയം നീക്കി വെക്കുകയും അതിനായി ദീര്‍ഘയാത്രനടത്തുകയും ധനംചെലവഴിക്കുകയും മറ്റു സുന്നത്തുകളില്‍ നിഷ്ഠ പാലിക്കുകയും ചെയ്യുന്നവനെ മതത്തില്‍ തീവ്രതയുള്ളവനായി ചിത്രീകരിക്കാനും ആക്ഷേപിക്കാനും ചിലരെങ്കിലും ശ്രമിക്കുന്നത് കാണാം. ഇത് അന്യായമാണ്. ഐഛികമായ കര്‍മങ്ങള്‍ ജീവിതത്തില്‍ പകര്‍ത്താന്‍ പലകാരണങ്ങളാല്‍ കഴിയാത്തവര്‍ അത് അനുഷ്ഠിക്കുന്നവരെ അനുഷ്ഠാന തീവ്രതയുള്ളവരായി കാണുകയും പരിഹസിക്കുകയും ചെയ്യുന്ന പ്രവണതയും നന്നല്ല.