കശ്മീര്‍: സ്‌ഫോടനത്തില്‍ തകരുന്ന യാഥാര്‍ഥ്യങ്ങള്‍
പി.വി.എ പ്രിംറോസ്
2019 മാര്‍ച്ച് 02 1440 ജുമാദല്‍ ആഖിര്‍ 25
രാജ്യത്തെ ഏറ്റവും സുരക്ഷാ ഭീഷണിയുള്ള ദേശീയ പാതകളിലൊന്നായ ജമ്മു-കശ്മീര്‍ പാതയിലെ പുല്‍വാമയില്‍ ഇന്ത്യന്‍ സൈന്യത്തിന് നേരെ നടന്ന അത്യന്തം ഹീനമായ ചാവേറാക്രമണത്തില്‍ 40 സി.ആര്‍.പി.എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ട സംഭവം ദേശസ്‌നേഹിയായ ഓരോ ഇന്ത്യന്‍ പൗരന്റെയും ചങ്കില്‍ തീ കോരിയിടുന്നതാണ്.
2547 CRPF ജവാന്‍മാരെ 78 വാഹനങ്ങളിലായി കൊണ്ടുപോകുമ്പോള്‍ പാലിക്കേണ്ട മിനിമം സുരക്ഷാക്രമീകരണങ്ങള്‍ പോലും ഉത്തരവാദപ്പെട്ടവര്‍ പാലിച്ചില്ലെന്നും ഇന്റലിജന്‍സ് വൃത്തങ്ങള്‍ നല്‍കിയ മുന്നറിയിപ്പുകള്‍ അവഗണിച്ചെന്നുമെല്ലാമുള്ള വസ്തുതകള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ ഒരു കാര്‍ നിറയെ സ്‌ഫോടക വസ്തുക്കളുമായി കിലോമീറ്ററുകള്‍ സഞ്ചരിച്ച് തീഗോളമായി എരിഞ്ഞമരാന്‍ തദ്ദേശീയനായ ഭീകരവാദിയെ നിയോഗിച്ച തമസ്സിന്റെ ശക്തികളെ യാതൊരു കാരണവശാലും വെറുതെ വിട്ടുകൂടാ.
ജെയ്‌ശെ മുഹമ്മദ് ഭീകരന്‍ ആദില്‍ അഹ്മദ് ധര്‍ ആണ് ചാവേറായി പൊട്ടിത്തറിച്ചതെന്നും അതിനായി അദ്ദേഹത്തെ നിയോഗിച്ചത് പാക്കിസ്ഥാന്‍ തീവ്രവാദി തലവന്‍ മസൂദ് അസ്ഹര്‍ ആണെന്നും പാക്കിസ്ഥാനിലെ റാവല്‍പിണ്ടിയിലെ സൈനിക ആശുപത്രിയില്‍ നിന്നാണ് അതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കിയതെന്നും അതിനദ്ദേഹത്തെ പ്രേരിപ്പിച്ചത് കഴിഞ്ഞ ഒക്‌ടോബറില്‍ ത്രാലില്‍ വെച്ച് സുരക്ഷാ സേന തന്റെ അനന്തരവന്‍ ഉസ്മാനെ വധിച്ചതാണെന്നെല്ലാമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്ന് കഴിഞ്ഞു.
കാശ്മീര്‍ പ്രവിശ്യയില്‍ ഇത് ആദ്യത്തെ ആക്രമണമല്ല. ചെറുതും വലുതുമായ നിരവധി ആക്രമണങ്ങളും കൊലപാതകങ്ങളും ഇതിന് മുമ്പും കശ്മീര്‍ താഴ്‌വരയെ രക്തപങ്കിലമാക്കിയിട്ടുണ്ട്. ഒട്ടേറെ തവണ ശാന്തി സംഭാഷണങ്ങളും അനുരഞ്ജന ചര്‍ച്ചകളും നടന്നിട്ടുണ്ടെങ്കിലും നിനച്ചിരിക്കാതെ പ്രക്ഷുബ്ധമാവുക എന്നത് കശ്മീരിന് ജന്മപൈതൃകമായി കിട്ടിയ രോഗമാണ്.
കശ്മീരില്‍ പട്ടാളക്കാര്‍ ജീവത്യാഗം ചെയ്താലും പൗരന്‍മാര്‍ കൊല്ലപ്പെട്ടാലും ഇന്ത്യയുടെ ഇതര ഭാഗങ്ങളില്‍ നിന്ന് അത്യന്തം പ്രകോപനപരമായ പ്രതികരണങ്ങള്‍ ഉയര്‍ന്നുവരിക എന്നത് സര്‍വസാധാരണമാണ്. സൈബര്‍ പോരാളികള്‍ മുതല്‍ നയതന്ത്ര വിദഗ്ധര്‍ വരെ ഇത്തരം വിദ്വേഷ പരാമര്‍ശങ്ങളില്‍ നിന്ന് മുക്തരല്ല എന്നതാണ് പലപ്പോഴും കശ്മീര്‍ പ്രശ്‌നം ലൈവായി നിലനില്‍ക്കാനുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന്. പുതിയ സാഹചര്യത്തിലും സോഷ്യല്‍ മീഡിയയിലടക്കമുള്ള ആരോപണ പ്രത്യാരോപണങ്ങളുടെ തീക്ഷ്ണത നാം നേരിട്ടനുഭവിച്ചതാണ്. ആസന്നമായ ലോകസഭാ തെരഞ്ഞെടുപ്പിനെ മുന്‍നിര്‍ത്തിയുള്ള വിദ്വേഷ പ്രചരണങ്ങളില്‍ ഏറ്റവും മുന്‍നിരയില്‍ നില്‍ക്കുന്നത് കശ്മീര്‍ വിഷയമാണെന്നതിനാല്‍ തന്നെ അത് സമൂഹത്തില്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ ഊഹങ്ങള്‍ക്കതീതമാണ്. കശ്മീര്‍ പ്രശ്‌നത്തിന്റെ മൂലകാരണമറിയാതെ ഇടയ്ക്കിടയ്ക്കുണ്ടാവുന്ന പ്രശ്‌നങ്ങളില്‍ വര്‍ഗീയതയ്ക്ക് വളം വെക്കുന്ന രൂപത്തില്‍, കശ്മീര്‍ ഭരണാധികാരികളെ മുതല്‍ സ്വര്‍ഗത്തിലെ ഹൂര്‍ലീങ്ങളെ വരെ തെറിവിളിക്കുന്ന മനോരോഗികള്‍ വസ്തുനിഷ്ഠമായി കശ്മീരിന്റെ ചരിത്രം പഠിക്കേണ്ടതുണ്ട്.
കശ്മീര്‍: അശാന്തിയുടെ അഗ്നിപര്‍വം
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ വടക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന 84471 സ്‌ക്വയര്‍ മൈല്‍ അതിര്‍ത്തി പ്രദേശമാണ് കശ്മീര്‍. മെസപ്പോട്ടോമിയയില്‍ നിന്ന് വന്ന കാഷ് വര്‍ഗത്തില്‍ പെട്ട ആദിവാസികള്‍ നിവസിച്ചിരുന്ന സ്ഥലം കാഷിര്‍ എന്നും കാലക്രമേണ കശ്മീര്‍ എന്നും അറിയപ്പെടുകയാണുണ്ടായത് എന്നതാണ് ചരിത്രരേഖകള്‍ നല്‍കുന്ന സ്ഥലനാമത്തെ കുറിച്ചുള്ള സൂചനകള്‍. ഭൂമിശാസ്ത്രപരമായി കശ്മീരിനെ മൂന്ന് മേഖലകളായി തിരിക്കാം. വടക്ക് ഭാഗത്ത് ലഡാക്ക്, ജില്‍ജിത് ജില്ലകള്‍ ഉള്‍പ്പെടുന്ന ടിബറ്റന്‍ മേഖല. പൂഞ്ച്, ദോഡാ, കിഷ്ത്‌വാര്‍ ഉള്‍പ്പെടുന്ന വിശാലമായ ജമ്മു ഭൂപ്രദേശം. നടുക്ക് കശ്മീര്‍ താഴ്‌വര എന്നിവയാണവ. ഹിമാലയ നിരകളുടെ മഞ്ഞുമലകളാല്‍ ഈ മൂന്ന് മേഖലകളും പരസ്പരം വേര്‍തിരിക്കപ്പെട്ടിരിക്കുന്നു. വടക്ക്-കിഴക്ക് ഭാഗത്ത് ടിബറ്റും വടക്ക് ചൈനയിലെ സിങ്കിയാംഗും വടക്ക്- പടിഞ്ഞാറ് പഴയ യു.എസ്.എസ്.ആറിന്റെ ഭാഗമായ താജിക്കിസ്ഥാനും അഫ്ഗാനിസ്ഥാനും പടിഞ്ഞാറ് പാക്കിസ്ഥാനും തെക്കു ഭാഗത്ത് പാക്കിസ്ഥാന്റെയും ഇന്ത്യയുടെയും ഭൂപ്രദേശവുമടങ്ങിയ അതിരുകളാണ് ഈ ദേശത്തിനുള്ളത്.
1339ല്‍ അധികാരത്തിലേറിയ ഷാ മിര്‍ ആയിരുന്നു കശ്മീരിലെ ആദ്യ ഭരണാധികാരി. പിന്നീട് തുടര്‍ച്ചയായി അഞ്ച് നൂറ്റാണ്ട് മുസ്‌ലിം ഭരണത്തിന്റെ കീഴിലായിരുന്നു ഈ പ്രദേശം. ഇതില്‍ 1586 മുതല്‍ 1751 വരെ മുഗള്‍ രാജാക്കന്‍മാരും 1754 മുതല്‍ 1819 വരെ അഫ്ഗാന്‍ ദുറാനി രാജവംശവും ഈ പ്രദേശത്തിന്റെ ഭരണാധികാരികളായി. 1819ല്‍ മഹാരാജാ രഞ്ജിത് സിംഗിന്റെ നേതൃത്വത്തിലുള്ള സൈന്യം കശ്മീര്‍ ആക്രമിച്ച് തന്റെ രാജ്യത്തോട് ചേര്‍ത്തു. 1846ലെ ആംഗ്ലോ-സിഖ് യുദ്ധത്തിന് ശേഷം ഈ പ്രദേശം ബ്രിട്ടീഷ് അധീനതയിലായി. തുടര്‍ന്ന് അതേവര്‍ഷം തന്നെ ഈസ്റ്റ് ഇന്ത്യാ കമ്പനിയും ജമ്മുവിലെ രാജാവായിരുന്ന ഗുലാബ് സിംഗും തമ്മിലുണ്ടാക്കിയ കരാര്‍ പ്രകാരം ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയില്‍ നിന്ന് ഗുലാബ് സിംഗ് 75 ലക്ഷം രൂപ നല്‍കി കശ്മീര്‍ താഴ്‌വര വിലയ്ക്ക് വാങ്ങി. ഇതോടെ ലഡാക്കും ജമ്മുവും ഉള്‍പെടെയുള്ള രാജ്യത്തിന്റെ അതിര്‍ത്തി കശ്മീരി ഭാഷ സംസാരിക്കുന്ന മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ കശ്മീര്‍ താഴ്‌വര കൂടി ഉള്‍പെട്ടതായി. അങ്ങനെയാണ് ജമ്മു കശ്മീര്‍ ഉടലെടുക്കുന്നത്.
ദോഗ്ര വംശജനായ ഹരിസിംഗ് രാജാവിന്റെ ഭരണത്തോട് കൂടി രാജ്യം ശിഥിലമായി. പൗരന്‍മാര്‍ക്കിടയില്‍ ഛിദ്രതയും അരക്ഷിതാവസ്ഥയും കടന്നുവന്നു. രാജാവിന്റെ പക്ഷപാതപരവും ജനദ്രോഹപരവുമായ നയങ്ങള്‍ക്കെതിരെ ബഹുഭൂരിപക്ഷം വരുന്ന തദ്ദേശീയരായ മുസ്‌ലിം ജനവിഭാഗം പ്രതിഷേധിച്ചു തുടങ്ങി. 1931ല്‍ ഇതിന് സംഘടിത രൂപം കൈവന്നു. 1932ല്‍ പൊതുജന പങ്കാളിത്തത്തോടെ ഷേഖ് മുഹമ്മദ് അബ്ദുല്ലയുടെ നേതൃത്വത്തില്‍ 'ആള്‍ ജമ്മു ആന്റ് കശ്മീര്‍ മുസ്‌ലിം കോണ്‍ഫറന്‍സ്' നിലവില്‍ വന്നു. പിന്നീട് 'നാഷണല്‍ കോണ്‍ഫറന്‍സ്' എന്ന പേരില്‍ പുനര്‍ നാമകരണം ചെയ്യപ്പെട്ട ഈ സംഘടന പൗരന്മാര്‍ക്കിടയിലെ ഭരണകൂട വിവേചനത്തിനെതിരെ ശക്തമായി നിലകൊണ്ടു. സംഘടനയുടെ നേതൃത്വത്തില്‍ നടന്ന ആഭ്യന്തര പ്രതിഷേധങ്ങള്‍ക്കൊടുവില്‍ രാജാവ് നിശ്ചയിച്ച ഗ്ലാന്‍സി കമ്മീഷന്‍ (Glancy Commission) അതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മുസ്‌ലിംകള്‍ക്ക് ഭരണരംഗത്ത് അര്‍ഹമായ പ്രാതിനിധ്യം നല്‍കണമെന്ന ആവശ്യം തത്ത്വത്തില്‍ അംഗീകരിച്ചെങ്കിലും ഇത് നടപ്പാക്കുന്നതില്‍ രാജാവ് പൂര്‍ണ പരാജയമായിരുന്നു. 1934ല്‍ നിയമസഭ രൂപീകരിച്ചെങ്കിലും രാജാവിന്റെ മര്‍ക്കടമുഷ്ടി കാരണം അതിന്റെ അധികാരം എടുത്തു കളഞ്ഞു. ഈസ്റ്റ് ഇന്ത്യാ കമ്പനിയും രാജാ ഗുലാം സിംഗും തമ്മിലുള്ള അമൃത്‌സര്‍ കരാര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ക്വിറ്റ് കശ്മീര്‍ പ്രക്ഷോഭത്തിന് നാഷണല്‍ കോണ്‍ഫറന്‍സ് മുന്നിട്ടിറങ്ങിയതോടെ ഷേക്ക് അബ്ദുല്ല അറസ്റ്റിലായി.
1947 ആഗസ്റ്റ് 15ന് ഇന്ത്യയും പാക്കിസ്ഥാനും ഇന്ത്യന്‍ ഇന്‍ഡിപ്പെന്‍ഡന്‍സ് ആക്ട് പ്രകാരം രണ്ട് രാജ്യങ്ങളായി മാറി. നിലവിലുള്ള 562 നാട്ടുരാജ്യങ്ങളിലുള്ള ബ്രിട്ടീഷ് മേധാവിത്വം അവസാനിച്ചു. നാട്ടുരാജ്യങ്ങള്‍ക്ക് ഈ രണ്ട് രാജ്യങ്ങളില്‍ ഇഷ്ടമുള്ളവയില്‍ ചേരാമെന്നും നിബന്ധന വെച്ചു. ഇതനുസരിച്ച് ചില നാട്ടുരാജ്യങ്ങള്‍ പാക്കിസ്ഥാനിലും ചിലത് ഇന്ത്യയിലും ലയിച്ചു. എന്നാല്‍ ഹൈദരാബാദ്, തിരു കൊച്ചി, ജമ്മു കശ്മീര്‍, ജുനാഗത് തുടങ്ങിയ ചില പ്രദേശങ്ങള്‍ തുടക്കത്തില്‍ സ്റ്റാന്‍ഡ് സ്റ്റില്‍ (Standstill agreement) ഉടമ്പടി പ്രകാരം ആരുമായും ചേരാതെ നിലയുറപ്പിച്ചു. സര്‍ദാര്‍ വല്ലഭായ് പട്ടേലിനായിരുന്നു നാട്ടുരാജ്യങ്ങളെ ലയിപ്പിക്കാനുള്ള ചുമതല. എന്നാല്‍ കശ്മീരിലെ പ്രത്യേക സാഹചര്യവും ഹരിസിംഗും എതിരാളി ഷേക്ക് അബ്ദുല്ലയുമായുള്ള നെഹ്‌റുവിന്റെ ഉറ്റ സൗഹൃദവും പരിഗണിച്ച് പ്രസ്തുത ഉദ്യമം നെഹ്‌റു തന്നെ നേരിട്ട് ഏറ്റെടുക്കുകയായിരുന്നു. എന്നാല്‍ കാര്യങ്ങള്‍ അദ്ദേഹം ഉദ്ദേശിച്ച രീതിയില്‍ മുന്നോട്ട് പോയില്ല. സമയമെടുത്ത് രാജാവിനെ തിരുത്താമെന്ന അദ്ദേഹത്തിന്റെ ധാരണയും പിഴച്ചു. ഭരണ നിര്‍വഹണരംഗത്ത് പുതുതായി വന്ന ഉത്തരവാദിത്തങ്ങള്‍ ഇതിന് കാലവിളംബം വരുത്തുകയും ചെയ്തതോടെ ഇരു രാജ്യങ്ങളിലും ചേരാതെയുള്ള കശ്മീരിന്റെ നിലപാട് മാറ്റമില്ലാതെ മുന്നോട്ട് പോയി. എന്നാല്‍, തുടക്കം മുതല്‍ തന്നെ സ്റ്റാന്‍ഡ് സ്റ്റില്‍ ഉടമ്പടി പാക്കിസ്ഥാന്‍ ലംഘിച്ച് തുടങ്ങി. പ്രദേശത്തേക്കുള്ള ഇന്ധനവും മറ്റ് അവശ്യ വസ്തുക്കളും വിതരണം ചെയ്യുന്നത് കുറക്കുകയും പൂര്‍ണമായും റദ്ദാക്കുകയും ചെയ്യുന്ന അവസ്ഥ സംജാതമായി. കൂടാതെ പാക്കിസ്ഥാന്റെ ഭാഗമായ നോര്‍ത്ത് വെസ്റ്റേണ്‍ ഫ്രോണ്ടിയര്‍ പ്രോവിന്‍സില്‍ നിന്ന് വന്‍തോതില്‍ ആദിവാസികള്‍ ജമ്മു കശ്മീരിലേക്ക് നുഴഞ്ഞു കയറി. ഇതിന് സകല ഒത്താശയും പാക്കിസ്ഥാന്‍ പട്ടാളം ചെയ്തുകൊടുക്കുകയും ചെയ്തു.
വ്യത്യസ്ത രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്നതിനാലും ഭൂമിശാസ്ത്രപരമായി ഏറെ പ്രത്യേകതകളുള്ളതിനാലും കശ്മീര്‍ പ്രശ്‌നം ഏതെങ്കിലുമൊരു രാജ്യത്തിന് പെട്ടെന്ന് കൈകാര്യം ചെയ്യാന്‍ കഴിയുന്ന അവസ്ഥയിലായിരുന്നില്ല. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ മറ്റൊരു സ്വയംഭരണ പ്രദേശമായി നിലകൊള്ളാനും അതിലെ ഭരണാധികാരിയായിത്തീരാനുമുള്ള കശ്മീര്‍ രാജാവ് ഹരിസിംഗിന്റെ സ്വാര്‍ഥ ചിന്തയായിരുന്നു കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കിയത്. രാജ്യനിവാസികള്‍ മുള്‍മുനയില്‍ നില്‍ക്കുമ്പോള്‍ ബോംബെ റേസ് കോഴ്‌സില്‍ ഗോള്‍ഫ് കളിക്കാനും കശ്മീര്‍ വനമേഖലകളില്‍ നായാട്ടിന് പോകാനും സമയം കണ്ടെത്തിയ രാജാവിന്റെ ഉദാസീനത ഇരു രാജ്യങ്ങളിലെ നയതന്ത്രജ്ഞര്‍ക്കും പൗരന്മാര്‍ക്കും ഒരുപോലെ അതൃപ്തി സമ്മാനിച്ചു.
കശ്മീര്‍ പാക്കിസ്ഥാനില്‍ ചേരണമെന്നും ഇന്ത്യയുടെ ഭാഗമാവണമെന്നുമുള്ള രണ്ട് ചിന്താഗതി പൗരന്‍മാരില്‍ ഉയര്‍ന്നുവന്നു. ഇത് ക്രമേണ ആക്രണ സമരങ്ങളിലേക്ക് വഴിമാറി. പാക്കിസ്ഥാനോടൊപ്പം ചേരണമെന്ന് പറഞ്ഞ് സമരം നടത്തിയ പ്രക്ഷോഭകാരികള്‍ക്ക് നേരെ ഹരിസിംഗ് രാജാവ് നിറയൊഴിക്കാന്‍ ഉത്തരവിട്ടു. ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെട്ടു. പ്രക്ഷോഭത്തിന്റെ പ്രഭവകേന്ദ്രമായ പൂഞ്ചില്‍ നിന്ന് നിരവധി സിവിലിയന്‍മാര്‍ പാക്കിസ്ഥാനിലേക്ക് പലായനം ചെയ്തു. അവരില്‍ പലരും പാക്കിസ്ഥാന്റെ സഹായത്തോടെ തിരിച്ചടി തുടങ്ങി. ആക്രമണത്തിനിരയായ സമീപപ്രദേശങ്ങളിലുള്ളവരെല്ലാം ജമ്മുവില്‍ അഭയം തേടി. വൈകാതെ അതൊരു വര്‍ഗീയ ലഹളയായി രൂപാന്തരം പ്രാപിച്ചു. രാജാവിന്റെ സഹായത്തോടെ ഹിന്ദുക്കളും സിഖ് മതസ്ഥരും ഒരു വശത്തും മറുവശത്ത് മുസ്‌ലിംകളും ലഹളക്ക് നേതൃത്വം നല്‍കി. മിര്‍പൂരിലും മുസാഫറാബാദിലും തമ്പടിച്ച മുസ്‌ലിം വിഭാഗവും ജമ്മു കേന്ദ്രീകരിച്ച ഹിന്ദു-സിഖ് വിഭാഗവും നിയന്ത്രിക്കാനാളില്ലാതെ യുദ്ധസമാനമായ അന്തരീക്ഷത്തിലേക്ക് കാര്യങ്ങള്‍ കൊണ്ടുപോയി.
1947 ഒക്ടോബര്‍ 12ന് ജമ്മുവിലെ മുസ്‌ലിംകളെ കൂട്ടക്കൊല ചെയ്യുന്നുവെന്ന് കാണിച്ച് പാക്കിസ്ഥാന്‍ കശ്മീര്‍ രാജാവിന് ടെലഗ്രാമയച്ചു. ആരോപണം കശ്മീര്‍ ഭരണകൂടം നിഷേധിച്ചില്ലെങ്കിലും അന്വേഷണം നടത്താനോ തക്ക നടപടികളെടുക്കാനോ ഉത്തരവാദപ്പെട്ടവര്‍ തയ്യാറായില്ല. ഒക്ടോബര്‍ 22ന് പാക്കിസ്ഥാന്റെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ലിയാഖത്ത് അലിഖാന്റെ ഒത്താശയോടെ പൂഞ്ചിലെ വിപ്ലവകാരികളെ ഉപയോഗിച്ച് പഠാന്‍ ഗോത്രവര്‍ഗക്കാര്‍ കശ്മീരിനെ ആക്രമിച്ചു. ഒക്ടോബര്‍ 24ന് പൂഞ്ചിലെ വിപ്ലവകാരികള്‍ 'ആസാദ് കശ്മീര്‍' എന്ന പേരില്‍ സ്വതന്ത്രരാജ്യം സ്ഥാപിച്ചു. വേണ്ടത്ര സായുധ ശക്തിയില്ലാതിരുന്ന കശ്മീര്‍ രാജാവ് ഹരിസിംഗ് ഈ ആക്രമണണത്തെയും തുടര്‍നടപടികളെയും പ്രതിരോധിക്കാന്‍ അശക്തനായിരുന്നു. അതിനാല്‍ തന്നെ അദ്ദേഹം ഇന്ത്യയോട് സൈനികസഹായം ആവശ്യപ്പെട്ടു. എന്നാല്‍ വിഭജന സമയത്ത് ഇന്ത്യയോടൊപ്പം ചേരാന്‍ വിസമ്മതിച്ച ജമ്മു കശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ലാത്തതിനാല്‍ സഹായിക്കേണ്ടതില്ല എന്നായിരുന്നു നെഹ്‌റുവിന്റെ നിലപാട്. അതിനെ തുടര്‍ന്ന് 1947 ഒക്ടോബര്‍ 26ന് അന്ന് 75 ശതമാനം മുസ്‌ലിം ഭൂരിപക്ഷമുള്ള ജമ്മു കശ്മീര്‍ ഇന്ത്യയുടെ ഭാഗമായി മാറാനുള്ള Instrument of accession (IOA) ഒപ്പ് വെക്കാന്‍ രാജാവ് ഹരി സിംഗ് നിര്‍ബന്ധിതനായി. സ്വാതന്ത്ര്യാനന്തരം ആഭ്യന്തര പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാനുള്ള പ്രാപ്തിക്കുറവ് കാരണം തിരികെ വിളിച്ച മൗണ്ട് ബാറ്റണ്‍ പ്രഭുവായിരുന്നു ഗവര്‍ണര്‍ ജനറലായി ഹരി സിംഗുമായി ഒപ്പ് വെച്ചത്.
എന്നാല്‍, IOA പ്രകാരം ഇന്ത്യക്ക് കശ്മീരിന്റെ പൂര്‍ണ നിയന്ത്രണാവകാശം വകവെച്ച് നല്‍കാന്‍ രാജാവ് തയ്യാറായില്ല. മറിച്ച് പ്രതിരോധം, വാര്‍ത്താ വിനിമയം, വിദേശം എന്നീ മേഖലകളില്‍ മാത്രമാണ് ഇന്ത്യക്ക് അധികാരം വകവെച്ച് കിട്ടിയത്. കശ്മീര്‍ തര്‍ക്ക പ്രദേശമാണെന്നും അത് അവിടുത്തെ ജനങ്ങള്‍ക്കിടയില്‍ നടത്തുന്ന ഹിത പരിശോധനയിലൂടെ മാത്രമെ ആരുടേതാണെന്ന് തീര്‍ച്ചപ്പെടുത്താവൂ എന്നുമാണ് പ്രസ്തുത കരാര്‍ അനുശാസിക്കുന്നത്.
IOAയുടെ പിന്‍ബലത്തില്‍ 1947 ഒക്ടോബര്‍ 27ന് ഇന്ത്യന്‍ പട്ടാളം ജമ്മു കശ്മീരില്‍ പ്രവേശിച്ചു. എന്നാല്‍ IOAയുടെ നിയമസാധുതയും പട്ടാള നടപടിയും പാക്കിസ്ഥാന്‍ അംഗീകരിച്ചില്ല. അവരും കശ്മീരിലേക്ക് സായുധ സൈന്യത്തെ നിയോഗിച്ചു. നവംബര്‍ മാസത്തില്‍ ഇന്ത്യ രണ്ട് നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചു. 'പാക്കിസ്ഥാന്‍ കശ്മീരില്‍ നിന്ന് സൈന്യത്തെ പൂര്‍ണമായും പിന്‍വലിക്കണം. ഇന്ത്യയുടെ മേല്‍നോട്ടത്തില്‍ ഹിത പരിശോധന നടത്തണം.' എന്നാല്‍ ഇന്ത്യന്‍ പട്ടാളത്തിന്റെ സാന്നിധ്യവും പ്രബല ശക്തിയായ നാഷണല്‍ കോണ്‍ഫന്‍സിന്റെ പിന്തുണയും നേതാവായ ഷെയ്ഖ് അബ്ദുല്ലയുടെ പരസ്യമായ നെഹ്‌റു സൗഹൃദവും കശ്മീര്‍ ജനതയുടെ കൃത്യമായ അഭിപ്രായ സ്വാതന്ത്ര്യത്തിന് വിഘാതമാവുമെന്ന് പാക്കിസ്ഥാന്‍ മുന്‍കൂട്ടി കണ്ടു. പകരമായി പാക്കിസ്ഥാന്‍ മുന്നോട്ട് വെച്ച 'പട്ടാളത്തെ പിന്‍വലിക്കാമെന്നും ഹിത പരിശോധനക്ക് അന്താരാഷ്ട്ര ഏജന്‍സി മുന്‍കയ്യെടുക്കണമെന്നു'മുള്ള നിര്‍ദേശത്തോട് ഇന്ത്യക്കും യോജിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ഏറ്റുമുട്ടലിലേക്കും ഇന്ത്യയും പാക്കിസ്ഥാനുമായുള്ള ആദ്യ യുദ്ധത്തിലേക്കും അത് നയിച്ചു.
1948 ജനുവരി ഒന്നിന് ഇന്ത്യ ഐക്യരാഷ്ട്ര സഭയുടെ മുമ്പില്‍ പ്രശ്‌നം അവതരിപ്പിച്ചു. തുടര്‍ന്ന് പാക്കിസ്ഥാനും ഇതേ വാദവുമായി അവരെ സമീപിക്കുകയും ഇരുവരുടെയും വാദങ്ങള്‍ മുഴുവനായി കേട്ട ശേഷം UN 1948 ഏപ്രില്‍ 21ന് 47ാം നമ്പര്‍ പ്രമേയം പാസാക്കുകയും ചെയ്തു. പ്രശ്‌നം പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാനായി അമേരിക്ക, അര്‍ജന്റീന, ബെല്‍ജിയം, കൊളംബിയ, ചെക്കോസ്ലാവാക്യ എന്നീ അഞ്ച് രാജ്യങ്ങളിലെ പ്രതിനിധികളെ ചുമതലപ്പെടുത്തി. ഈ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരം ജമ്മു കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണോ പാക്കിസ്ഥാന്റെ ഭാഗമാണോ എന്ന കാര്യം സ്വതന്ത്രമായി നടത്തുന്ന ഹിത പരിശോധനയിലൂടെ തീരുമാനിക്കാമെന്നും ഇതിനായി ഐക്യരാഷ്ട്ര സഭ Plebiscite administrators നാമനിര്‍ദേശം ചെയ്യുമെന്നും പ്രദേശത്തെ പലായനം ചെയ്ത മുഴുവന്‍ പൗരന്‍മാരെയും തിരികെയെത്തിച്ച് ഹിത പരിശോധനയില്‍ ഭാഗഭാക്കാക്കുമെന്നും ഇത് നടപ്പാക്കാനായി ഇരു രാജ്യങ്ങളും വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പിടണമെന്നും തീരുമാനമായി.
1949 ജനുവരി ഒന്നിന് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതോടെ അതുവരെ അധീശത്വം പുലര്‍ത്തിയിരുന്ന പ്രദേശങ്ങള്‍ നിലനിര്‍ത്തി ഇരു രാജ്യങ്ങളും സമാധാനക്കരാര്‍ പാലിച്ചു. ഇതുപ്രകാരം കശ്മീരിന്റെ പ്രധാന ഭാഗങ്ങളും ജമ്മുവും ലഡാക്കും ഇന്ത്യയുടെ ഭാഗമായി. ആസാദ് കശ്മീര്‍ എന്നറിയപ്പെടുന്ന പാക്ക് അധിനിവേശ സ്ഥലവും ചില വടക്കന്‍ പ്രവിശ്യകളും പാക്കിസ്ഥാന്റെ കൈകളിലുമായി. പാക്കിസ്ഥാന്റെ കയ്യിലിരിക്കുന്ന ഈ പ്രദേശങ്ങളാണ് 'പാക് അധീന കശ്മീര്‍' അഥവാ POK എന്ന് ഇന്നറിയപ്പെടുന്നത്. വെടിനിര്‍ത്തല്‍ കരാര്‍ യാഥാര്‍ഥ്യമായെങ്കിലും തങ്ങള്‍ അധീനപ്പെടുത്തിയ ഭൂമി വിട്ടുകൊടുക്കാനോ അവിടെ വിന്യസിച്ച പട്ടാളത്തെ പിന്‍വലിക്കാനോ ഇരു രാഷ്ട്രങ്ങളും തയ്യാറായില്ല. മാത്രമല്ല ഐക്യരാഷ്ട്ര സഭ മുന്നോട്ട് വെച്ച ഹിതപരിശോധന നടത്താന്‍ വര്‍ഷങ്ങള്‍ ഏറെക്കഴിഞ്ഞിട്ടും ആരും മുന്‍കയ്യെടുത്തതുമില്ല.
ഇന്ത്യന്‍ ഭരണഘടനയോട് പൂര്‍ണമായും താദാത്മ്യം പ്രാപിക്കാന്‍ 1949 മെയ് മാസത്തോടെ രാജ്യങ്ങള്‍ തയ്യാറായെങ്കിലും ജമ്മു കശ്മീര്‍ വ്യത്യസ്തമായ നിലപാടാണ് സ്വീകരിച്ചത്. IOAയില്‍ പറഞ്ഞ മൂന്ന് കാര്യങ്ങളായ പ്രതിരോധം, വിദേശം, വാര്‍ത്താ വിനിമയം എന്നതില്‍ മാത്രമെ ഇന്ത്യന്‍ ഭരണഘടന അംഗീകരിക്കേണ്ടതുള്ളൂ എന്ന നിലപാടില്‍ അവര്‍ ഇപ്പോഴും ഉറച്ച് നില്‍ക്കുന്നു. പുതുതായി എന്ത് നിയമം കൊണ്ടുവന്നാലും അത് ജമ്മു കശ്മീരിന്റെ അനുവാദത്തോട് കൂടി മാത്രമെ പാസാക്കാന്‍ കഴിയൂ എന്ന രീതിയിലാണ് നിയമം രൂപകല്‍പന ചെയ്തത്. ജമ്മു കശ്മീരിന് പ്രത്യേക അവകാശം നിലനിര്‍ത്താനുള്ള ഇന്ത്യന്‍ ഭരണഘടനയുടെ 370ാം അനുഛേദം നിലനിര്‍ത്തിയിരിക്കുന്നത് ഈയൊരു അവകാശം സംരക്ഷിക്കാനാണ്. അതില്‍ യാതൊരു മാറ്റവും വരുത്താന്‍ നിയമം അനുവദിക്കുന്നില്ല എന്ന് സുപ്രീം കോടതി തന്നെ രേഖപ്പെടുത്തിയിട്ടുള്ളതുമാണ്.
ഈയൊരു വസ്തുത മനസ്സിലാക്കാതെയാണ് കേരളവും കര്‍ണാടകയും പോലെ കേന്ദ്രത്തിന് പൂര്‍ണമായി നിയന്ത്രണാധികാരമുള്ള സംസ്ഥാനമെന്ന ധാരണയില്‍ 370ാം വകുപ്പ് ഏകപക്ഷീയമായി റദ്ദാക്കണമെന്നും നിര്‍ബന്ധിപ്പിച്ച് ഇന്ത്യയില്‍ ലയിപ്പിക്കണമെന്നുമെല്ലാമുള്ള പ്രസ്താവനകള്‍ അവിവേകികളില്‍ നിന്ന് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.
പാക്കിസ്ഥാന്‍ തീവ്രവാദികളോടോ പാക്കിസ്ഥാന്‍ പട്ടാളത്തോടോ സ്വീകരിക്കുന്ന നയ നിലപാടുകളല്ല തദ്ദേശവാസികളായ കശ്മീരികളോട് പുലര്‍ത്തേണ്ടത് എന്ന ന്യായമായ ബോധം ഓരോ ഭാരതീയനും കൈമുതലായുണ്ടാവണം. അതോടൊപ്പം രാജ്യത്തെ മറ്റു സംസ്ഥാനങ്ങളോട് കാണിക്കുന്ന സ്‌നേഹവും ദയാവായ്പ്പും കശ്മീരിന്റെ കാര്യത്തില്‍ മാത്രം അന്യംനിന്ന് പോകരുതെന്ന് ഓരോരുത്തരും പ്രതിജ്ഞയെടുക്കേണ്ടതുണ്ട്; പ്രത്യേകിച്ച്, മതത്തിന്റെ പേരില്‍ രാജ്യം രൂപീകരിച്ച് പാക്കിസ്ഥാന്‍ മുന്നോട്ട് പോയപ്പോഴും അതില്‍ ചേരാതെ ബഹുഭൂരിപക്ഷം വരുന്ന മുസ്‌ലിം ജനസാമാന്യത്തെ ഇന്ത്യയില്‍ ഉറപ്പിച്ച് നിര്‍ത്തിയപരസ്പര വിശ്വാസത്തിലൂന്നിയ അവരുടെ ദേശസ്‌നേഹത്തെ മാനിച്ചെങ്കിലും.
(അടുത്ത ലക്കത്തില്‍: കശ്മീരില്‍ സംഭവിക്കുന്നത്)