വിശുദ്ധ ക്വുര്‍ആന്‍ പരിഭാഷയും മലയാളികളും

ഡോ. ചേക്കുമരക്കാരകത്ത് ഷാനവാസ്, പറവണ്ണ

2019 ജനുവരി 05 1440 റബീഉല്‍ ആഖിര്‍ 28
ഗദ്യ-പദ്യ രൂപത്തില്‍ നിരവധി ഗ്രന്ഥങ്ങള്‍ പിറവിയെടുത്തിട്ടും വിശുദ്ധ ക്വുര്‍ആനിന്റെ പരിഭാഷ സ്വന്തം ഭാഷയില്‍ വായിക്കാന്‍ ഏറെ കാത്തിരിക്കേണ്ടി വന്നു, മലയാളികള്‍ക്ക്. വേദഗ്രന്ഥത്തോടുള്ള അമിതമായ ബഹുമാനം എന്നതിനപ്പുറം ഈ കാലവിളംബത്തിന് എന്തെങ്കിലും ന്യായീകരണങ്ങളുണ്ടോ? മലയാളത്തില്‍ പുറത്തിറങ്ങിയ മുഴുവന്‍ പരിഭാഷകളും മൂല ഗ്രന്ഥത്തോട് നീതി പുലര്‍ത്തുന്നതാണോ? ഗവേഷണ പഠനം ഈ ലക്കം മുതല്‍ ആരംഭിക്കുന്നു.

ക്വുര്‍ആന്‍ വരുത്തിയ മാറ്റം

ലോകത്തിന്റെ ധാര്‍മിക, സാമ്പത്തിക, രാഷ്ട്രീയ, സാമൂഹിക, ഭരണ, മനഃശാസ്ത്ര, കര്‍മ മണ്ഡലങ്ങളിലടക്കം സര്‍വ രംഗത്തുമുള്ള  എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമേകിക്കൊണ്ട് കൂരിരുട്ടുകളില്‍ നിന്ന് സന്മാര്‍ഗപ്രകാശത്തിലേക്ക് മാനവരാശിയെ നയിക്കാന്‍ ലോകനാഥനില്‍നിന്ന് അവതീര്‍ണമായ വേദഗ്രന്ഥമാണല്ലോ വിശുദ്ധ ക്വുര്‍ആന്‍. വിശുദ്ധ ക്വുര്‍ആനിലെ ഓരോ വചനവും അവതരിക്കപ്പെടുന്നതോടെ അതിന്റെ ഉള്ളടക്കത്തിന്റെ നേര്‍പകര്‍പ്പായ ഒരു ജനത വളര്‍ന്നുവരികയായിരുന്നു.

ക്വുര്‍ആനിന്റെ അവതരണ പൂര്‍ത്തീകരണത്തോടെ തുല്യതയില്ലാത്ത ഒരു യുഗപ്പകര്‍ച്ചക്ക് അറേബ്യന്‍ അര്‍ധദ്വീപ് അര്‍ഹമാകുകയായിരുന്നു. ക്വുര്‍ആനിന്റെ ജീവിക്കുന്ന പതിപ്പായിരുന്ന മുഹമ്മദ് നബി(സ്വ)യും അദ്ദേഹത്തെ മാതൃകയാക്കിയ അനുചരന്മാരും നാഗരിക വികാസത്തിന്റെ ഭൗതികാവസ്ഥകളെ അപ്രസക്തമാക്കിക്കൊണ്ട് സമകാലിക നാഗരികതയുടെ ശിഖരങ്ങളെ അതിവര്‍ത്തിക്കുകയുണ്ടായി.

വിശുദ്ധ ക്വുര്‍ആന്‍ മനുഷ്യനുള്ള സദുപദേശവും ശമനവും നേര്‍മാര്‍ഗവും കാരുണ്യവുമാകുന്നു. ഈ കാരുണ്യത്തെ നെഞ്ചേറ്റിയ പ്രവാചകാനുയായികളെപ്പറ്റി യൂറോപ്യന്‍ ചരിത്രകാരന്മാര്‍ അഭിപ്രായപ്പെട്ടത് ''അറബികളെക്കാള്‍ ദയാലുക്കളായ ജേതാക്കളെ ചരിത്രം അറിഞ്ഞിട്ടില്ല''(1) എന്നാണ്. 

സകലമാന തിന്മകളില്‍നിന്നും മനുഷ്യരെ മോചിപ്പിച്ച പ്രവാചകന്‍(സ്വ) സമൂഹത്തില്‍ നടത്തിയ പരിവര്‍ത്തനം ചരിത്രത്തില്‍ തുല്യതയില്ലാത്തതാണ്. അദ്ദേഹം അവരില്‍ വളര്‍ത്തിയെടുത്ത അതുല്യമായ ഗുണങ്ങള്‍ മറ്റൊരു നേതാവിനും തന്റെ ജനതയില്‍ വളര്‍ത്തിയെടുക്കാന്‍ സാധിച്ചിട്ടില്ല. പതിനാല് നൂറ്റാണ്ടിനിപ്പുറവും ആ ഉദാത്തമൂല്യങ്ങള്‍ ലോകത്ത് മായാതെ നിലനില്‍ക്കുന്നു. പത്തൊമ്പതാം നൂറ്റാണ്ടില്‍ അബ്‌സീനിയ സന്ദര്‍ശിച്ച ക്രിസ്ത്യന്‍ പാതിരിയായ റപ്പല്‍ അതിന് സാക്ഷ്യം വഹിക്കുന്നുണ്ട്.

''അബ്‌സീനിയയിലെ ക്രിസ്ത്യാനികളുമായി താരതമ്യം ചെയ്യുമ്പോള്‍ മുസ്‌ലിംകള്‍ക്കുണ്ടായിരുന്ന ധാര്‍മികമായ ശ്രേഷ്ഠത ഇസ്‌ലാമിന്റെ വിജയത്തില്‍ പങ്കുവഹിച്ച കാരണങ്ങളില്‍ പ്രധാനമാണ്. പൂര്‍ണമായും സത്യസന്ധതയും വിശ്വാസ്യതയും വേണ്ട ഒരു ഉദ്യോഗത്തിലേക്ക് ആളുകളെ തെരഞ്ഞെടുക്കുമ്പോള്‍ അന്വേഷണം സ്വഭാവികമായും മുസ്‌ലിംകളിലായിരുന്നു ചെന്നെത്തിയിരുന്നത്.''(2)

മുസ്‌ലിംകള്‍ ഇത്രമേല്‍ ഔന്നത്യം നേടിയതിന്റെ കാരണവും അദ്ദേഹം കണ്ടുപിടിക്കുന്നുണ്ട്: ''ക്രൈസ്തവരുമായി തട്ടിച്ചുനോക്കുമ്പോള്‍ മുസ്‌ലിംകളായിരുന്നു കൂടുതല്‍ ചൈതന്യമുള്ളവരും സജീവരും. ഓരോ മുസ്‌ലിമും തന്റെ മക്കളെ എഴുതാനും വായിക്കാനും പഠിപ്പിച്ചിരുന്നു. എന്നാല്‍ പുരോഹിത പദവി ഉദ്ദേശിക്കുന്ന സന്താനങ്ങളെ മാത്രമെ ക്രൈസ്തവര്‍ പഠിപ്പിച്ചുള്ളൂ.''(3)

ഈ സ്വഭാവസവിശേഷതയാണ് ഇസ്‌ലാം പ്രചരിച്ച, ലോകത്തിലെ മറ്റേതു പ്രദേശങ്ങളിലുമെന്നതു  പോലെ ഇന്ത്യയിലും കേരളീയസമൂഹത്തിലും മുസ്‌ലിംകള്‍ക്ക് തുടക്കം മുതല്‍ തന്നെ അസ്തിത്വം നേടിക്കൊടുത്തത്. പരിശുദ്ധ ക്വുര്‍ആന്‍ അനുശാസിക്കുന്ന സദ്ഗുണശീലങ്ങളെ അവര്‍ അവഗണിച്ചപ്പോഴൊക്കെ ആരാന്റെ മുമ്പില്‍ ഓഛാനിച്ചു നില്‍ക്കേണ്ട ഗതികേടിലേക്ക്  അവര്‍ താഴുകയും ചെയ്തിട്ടുണ്ട്. 

വിശുദ്ധ ക്വുര്‍ആന്‍ മനുഷ്യഹൃദയങ്ങളെ മറ്റിമറിക്കാന്‍ മാത്രം സ്വാധീനശക്തിയുള്ളതാണെന്ന കാര്യത്തില്‍ ചിന്തിക്കുന്ന മനുഷ്യര്‍ക്ക് തര്‍ക്കമില്ല. ഈജിപ്തിലെ സര്‍വകലാശാലകളില്‍ പഠിക്കുന്ന അമുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് ക്വുര്‍ആന്‍ പഠിപ്പിക്കരുതെന്ന് കുറേ കൊല്ലങ്ങള്‍ക്ക് മുമ്പ് ചില പണ്ഡിതരുടെ നിര്‍ബന്ധം മൂലം ഭരണകൂടം കല്‍പിച്ചകാര്യം 'മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം'(4) എന്ന കൃതിയില്‍ വിവരിക്കുന്നുണ്ട്. അറബി സാഹിത്യത്തിലെ പരമോന്നതകൃതിയുടെ പഠനത്തിന്റെ നിഷേധശ്രമം അവര്‍ പൗരാവകാശധ്വംസനമായി എടുത്തുകാട്ടി അതിനെ പ്രതിരോധിച്ചു. ഭരണകര്‍ത്താക്കള്‍ക്ക് ക്വുര്‍ആന്‍ പഠനം പുനഃസ്ഥാപിച്ചുകൊണ്ട് ഉത്തരവിറക്കേണ്ടിവന്നു.

ഒരു അമുസ്‌ലിം സഹോദരന്‍ സി.എന്‍ അഹ്മദ് മൗലവി 67 വര്‍ഷങ്ങള്‍ക്ക് മുമ്പ് എഴുതിയ ക്വുര്‍ആന്‍ പരിഭാഷ വായിച്ച് തന്നോട് പങ്കുവെച്ച ഒരു ശുഭാനുഭവം പ്രസ്തുത കൃതിയില്‍ വായനക്കരുമായി പങ്കുവെക്കുന്നുണ്ട്. അതില്‍ പറയുന്നു: 

''1951ല്‍ പെരുമ്പാവൂരില്‍ ചെന്നപ്പോള്‍ കാലടിയിലെ ഒരു സ്വാമി, മജീദ് മരയ്ക്കാര്‍ സാഹിബിന്റെ(5) അതിഥിയായിരിക്കുന്ന എന്നെക്കണ്ട് ചില സംഗതികള്‍ സംസാരിക്കാന്‍  വന്നു. അദ്ദേഹം തന്റെ ചരിത്രങ്ങള്‍ സംക്ഷിപ്തമായി വിവരിച്ചു. സത്യമതാന്വേഷണാര്‍ഥം താന്‍ പല മതഗ്രന്ഥങ്ങളും സസൂക്ഷ്മമായിവായിച്ചുവെന്നും തികച്ചും സംതൃപ്തനായില്ലെന്നും ഒടുവിലാണ് ക്വുര്‍ആന്‍ ഒന്ന് വായിച്ചുനോക്കട്ടെയെന്ന ചിന്തവന്നതെന്നും മറ്റും വിവരിച്ച ശേഷം അദ്ദേഹം പറഞ്ഞു: 'ഞാന്‍ ക്വുര്‍ആന്റെ പരിഭാഷയെടുത്ത് ശ്രദ്ധയോടെ വായിക്കാന്‍ തുടങ്ങി. അങ്ങനെ രണ്ടാമധ്യായം 48ാം വാക്യം വായിച്ച് മുഴുമിച്ചില്ല. ഇടിവെട്ടേറ്റ പോലെ ഞാന്‍ ഞെട്ടിപ്പോയി. എന്റെ കൈകാലുകള്‍ തളര്‍ന്നു, നാവു മരവിച്ചു, കണ്ണ് കലങ്ങിപ്പോയി. ഗ്രന്ഥം കയ്യില്‍ വെച്ചുകൊണ്ട് തന്നെ ഞാനറിയാതെ കുറേനേരം സ്തംഭിച്ചിരുന്നുപോയി. അവസാനം വായന തല്‍ക്കാലം അവസാനിപ്പിച്ചു.''(6)

ഇഹപര ഔന്നത്യമാണ് ക്വുര്‍ആന്‍ സ്വീകരിക്കുക വഴി മനുഷ്യന് എക്കാലത്തും നേടാനാവുക. ''ഭൂമിയുടെ ഉപ്പും ഉപ്പുചുവയുള്ള വിസ്തൃതമായ കടലും രുചിക്കുന്നതില്‍ നിന്ന് മനുഷ്യനെ ഇസ്‌ലാം വിലക്കുന്നില്ല''(7) എന്ന് നോബല്‍ ജേതാവായ ഫ്രഞ്ച് നോവലെഴുത്തുകാരന്‍ ആന്ദ്രജിത് അഭിപ്രായപ്പെട്ടത് പ്രസക്തമാണ്. വിശുദ്ധ ക്വുര്‍ആനിന്റെ താഴെ പറയുന്ന വചനങ്ങളിള്‍ നിന്നാണ് അദ്ദേഹം അത് മനസ്സിലാക്കിയത്:

''നബിയേ, പറയുക: അല്ലാഹു തന്റെ ദാസന്‍മാര്‍ക്കായി ഉല്‍ഭവിപ്പിച്ച വിഭൂഷകളെ, നല്ലനല്ല ജീവനവിഭവങ്ങളെ വിരോധിക്കുന്നതാരാണ്?'' (ക്വുര്‍ആന്‍ 7:32).(8)

ആലസ്യത്തിന്റെ കരിമ്പടം പുതച്ച കറുത്ത കാലങ്ങള്‍

അറിവിന്റെ ആഹ്വാനവുമായി അവതരണം ആരംഭിച്ച വിശുദ്ധ ക്വുര്‍ആനില്‍ അറിവിലൂടെയും വിശ്വാസത്തിലൂടെയുമാണ് ഔന്നത്യം കരഗതമാകുക എന്ന അര്‍ഥത്തിലുള്ള നിരവധി സൂക്തങ്ങള്‍ കാണാം. അറിവ് നേടാനുതകുന്ന പരിശ്രമങ്ങളുടെ അളവറ്റ പ്രതിഫലം വിവരിക്കുന്ന പ്രവാചക വചനങ്ങള്‍ ധാരാളമാണ്. എന്നിട്ടും അറിവ് നുകര്‍ന്ന് ഔന്നത്യം നേടാന്‍ മുസ്‌ലിം സമൂഹം മടികാണിച്ചു. അത്തരം ആലസ്യത്തില്‍ നിന്ന് മുക്തമാകാന്‍ കേരളത്തിലെ പല മുസ്‌ലിം കൂട്ടായ്മകള്‍ക്കും  സാധിക്കാതെ പോയിട്ടുണ്ട്. ലോകത്തെ മാറ്റിമറിച്ച മുസ്‌ലിംകളായ ശാസ്ത്രജ്ഞന്മാര്‍, നാഗരിക ശില്പികള്‍, സമുദായ പരിഷ്‌കര്‍ത്താക്കള്‍... ഇവരെ വിലമതിക്കാന്‍ പോലുമുള്ള വിജ്ഞാന വികാസം അവര്‍ക്കുണ്ടായില്ല. എല്ലാ മാറ്റങ്ങളെയും അവര്‍ കണ്ണടച്ച് ആക്ഷേപിച്ചു. അതുകാരണം ലോകത്ത് മാത്രമല്ല, തങ്ങളുടെ ചുറ്റിലും തന്നെ നടക്കുന്ന മാറ്റങ്ങളുടെ ബദ്ധശത്രുക്കളായി അവര്‍ മാറി.

വിശുദ്ധ ക്വുര്‍ആന്റെ പഠന-മനന-ഗവേഷണാഹ്വാനങ്ങളുള്‍ക്കൊണ്ടുകൊണ്ട് വിജ്ഞാനസാഗരങ്ങളുടെ ആഴികളില്‍ ആയുസ്സ് ചെലവഴിച്ച അഗ്രേസരന്മാരായ പൂര്‍വപിതാക്കളെ അവര്‍ ഓര്‍ത്തില്ല. അവരുടെ വൃത്തം ഇടക്കാലത്ത് ജുഗുപ്സാവഹമാം വിധം പരിമിതമായിപ്പോയിരുന്നു.

കച്ചവടപ്പാട്ടും മൈലാഞ്ചിപ്പാട്ടും അമ്മായിപ്പാട്ടും വെറ്റിലപ്പാട്ടും ആണ്ട്, നഹസ് പാട്ടുകളും മിഅ്റാജ് പാട്ടുകളും പദാവലിപ്പാട്ടുകളും നരിപ്പാട്ടും നവരത്ന മാലയും താലോലപ്പാട്ടും ഒട്ടക-മാന്‍ പാട്ടും കിളത്തിമാലയും കൊറത്തിപ്പാട്ടും തേങ്ങാപ്പാട്ടും മാങ്ങാപ്പാട്ടും എലിപ്പാട്ടും തീവണ്ടിപ്പാട്ടും കപ്പപ്പാട്ടും കുപ്പിപ്പാട്ടും പക്ഷിപ്പാട്ടും നൂല്‍മദ്ഹും മസാലപ്പാട്ടും ദീന്‍പടപ്പാട്ടുകളും നബിമാരുടെ ഖിസ്സപ്പാട്ടുകളും യുദ്ധകാവ്യങ്ങളും ഔലിയാ മാലകളും വിലാപകാവ്യങ്ങളും അവരെ നിരതരാക്കിയപ്പോഴും വിശുദ്ധ ക്വുര്‍ആന്‍ തുറന്നിടുന്ന ചിന്താബന്ധുരമായ ദര്‍നങ്ങളെ വിവരിക്കുന്ന ഒരു കൃതി അക്കാലത്ത് വെളിച്ചം കണ്ടില്ല. ഗൗരവതരമായ ക്വുര്‍ആന്‍ പഠനഗ്രന്ഥങ്ങള്‍ വിരചിതമായില്ല.

അധിനിവേശ ശക്തികളോട് സന്ധിയില്ലാസമരം ചെയ്ത ചരിത്രം ആലേഖനം ചെയ്യപ്പെട്ട പദ്യ-ഗദ്യ കൃതികള്‍ പലതും പില്‍ക്കാലത്ത് കണ്ടെടുക്കപ്പെട്ടിട്ട് കൂടി എ.ഡി. 1855ല്‍ വിരചിതമായ മായന്‍കുട്ടി എളയ 'തഫ്സീറുല്‍ ജലാലൈനി'ക്ക് രചിച്ച അറബി-മലയാള പരിഭാഷയല്ലാതെ മറ്റൊരു സമ്പൂര്‍ണ ക്വുര്‍ആന്‍ പരിഭാഷ കണ്ടെത്താന്‍ നമുക്ക് സാധിച്ചിട്ടില്ല. ചില പണ്ഡിതന്മാര്‍ രചിച്ച ക്വുര്‍ആനിലെ ഏതാനും അധ്യായങ്ങളുടെ വിവര്‍ത്തനം മാത്രമാണ് അറബി-മലയാള പ്രചാരകാലത്ത് ക്വുര്‍ആന്‍ പഠനവുമായി ബന്ധപ്പെട്ട് ആകെ ആശ്വാസമായിട്ടുണ്ടായിരുന്നത്. ചരിത്രഗ്രന്ഥങ്ങളും കര്‍മശാസ്ത്ര, നിദാന ശാസ്ത്രഗ്രന്ഥങ്ങളും അറബിയിലും അറബി-മലയാളത്തിലും രചിക്കപ്പെട്ടിരുന്നു. കേരളീയരുടെ ചില കര്‍മശാസ്ത്ര ഗ്രന്ഥങ്ങള്‍ക്ക് വിശ്വോത്തര വ്യാഖ്യാനങ്ങള്‍ വരെ വന്നു. ക്വുര്‍ആന്‍ പാരായണ നിയമങ്ങള്‍ പ്രതിപാദിക്കുന്ന ചില കൃതികളും അക്കാലത്തേതായി നമുക്ക് ലഭിച്ചിട്ടുണ്ട്. തത്ത്വശാസ്ത്രത്തിലും കര്‍മശാസ്ത്രത്തിലും മറ്റുചില ഭൗതിക ശാസ്ത്രങ്ങളിലും ചില കാലഘട്ടങ്ങളില്‍ നമ്മുടെ നാട്ടില്‍ രചനകള്‍ നടന്നിട്ടുണ്ട്. ഹദീഥ് സംബന്ധമായ അല്‍പം ചില കൃതികളാണ് അക്കാലത്ത് പ്രചാരത്തിലുണ്ടായിരുന്നത്. പതിനായിരത്തിലധികം ചെറുതും വലുതുമായ കൃതികള്‍ കയ്യെഴുത്ത് പ്രതികളായോ, അച്ചടിരൂപത്തിലോ അറബി-മലയാളത്തില്‍ ഉണ്ടായിരുന്നതായി അനുമാനിക്കപ്പെടുന്നു. എന്നിട്ടും നാം എന്ത് കൊണ്ട് ക്വുര്‍ആന്‍ പരിഭാഷകളുടെ കാര്യത്തില്‍ ദാരിദ്യം അനുഭവിച്ചു?!

ക്വുര്‍ആന്‍ പരിഭാഷയുടെ മതപരമായ പ്രസക്തി

വിവിധ ലോകഭാഷകളില്‍ ക്വുര്‍ആന്‍ വിവര്‍ത്തനങ്ങള്‍ നൂറ്റാണ്ടുകള്‍ മുതല്‍ക്ക് തന്നെ ഉണ്ടായിരുന്നു. മൂലഗ്രന്ഥത്തിന്റെ മുഴുവന്‍ ഗാംഭീര്യവും പരിഭാഷകള്‍ക്കുണ്ടാവുകയില്ലെന്ന് എല്ലാവര്‍ക്കും അറിയാം. ക്വുര്‍ആന്‍ പൂര്‍ണാര്‍ഥത്തില്‍ പരിഭാഷക്ക് വഴങ്ങാത്തതാണെന്ന ഉത്തമബോധ്യത്തോടുകൂടിയാണ്, അനറബികള്‍ക്ക് ക്വുര്‍ആനിക സന്ദേശം ഗ്രഹിക്കാനുതകുന്ന ഉത്തമമാര്‍ഗം എന്ന നിലയ്ക്ക് തര്‍ജമകള്‍ നിര്‍വഹിക്കപ്പെട്ടത്.

കേരളത്തിന്റെ ആദ്യകാല പരിഭാഷാ ദാരിദ്യം മതവിധികളില്‍ അതിനുണ്ടായിരുന്ന നിരോധനം കാരണമായിട്ടായിരുന്നോ എന്ന് നമുക്ക് പരിശോധിക്കാവുന്നതാണ്. പ്രവാചകവചനങ്ങളുടെ ഏറ്റവും ആധികാരിക സമാഹാരമായ സ്വഹീഹുല്‍ ബുഖാരിയുടെ വ്യാഖ്യാതാവായ ഇബ്നു ഹജറുല്‍ അസ്ഖലാനിയെപ്പോലുള്ള, നമ്മുടെ നാട്ടില്‍ സ്വീകാര്യരായിരുന്ന എത്രയോ പണ്ഡിതന്മാര്‍ ക്വുര്‍ആന്‍ പരിഭാഷ ചെയ്യുന്നത് തെറ്റല്ല എന്ന് വിശദമാക്കിയിട്ടുള്ളതാണ്. 

റോം ചക്രവര്‍ത്തി ഹിറഖലിന് നബി(സ്വ) അയച്ച കത്തില്‍ ക്വുര്‍ആനിലെ മൂന്നാം അധ്യായമായ ആലുഇംറാനിലെ 64ാം സൂക്തം ഉണ്ടായിരുന്നു. അറബിയറിയാത്ത ഹിറഖലിന് ദ്വിഭാഷിയാണ് അത് പരിഭാഷപ്പെടുത്തിക്കൊടുത്തത്.

അബ്സീനിയയിലേക്ക് വിശ്വാസസംരക്ഷണാര്‍ഥം പലായനം ചെയ്യേണ്ടിവന്ന പ്രവാചകാനുയായികള്‍ ക്വുര്‍ആനിലെ പത്തൊമ്പതാം അധ്യായം ജഅ്ഫറ്ബ്നു അബീത്വാലിബി(റ)ന്റെ നേതൃത്വത്തില്‍ അവടുത്തെ രാജാവിന് പരിഭാഷപ്പെടുത്തിക്കൊടുത്ത കാര്യം സുവിദിതമാണല്ലോ.

പ്രവാചകാനുയായികളില്‍ പ്രമുഖ പ്രബോധകനായിരുന്ന സല്‍മാനുല്‍ ഫാരിസി(റ) ക്വുര്‍ആനിലെ ഒന്നാം അധ്യായം 'അല്‍ഫാതിഹ' പേര്‍സ്യന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തുകൊടുത്ത സംഭവം ചരിത്രത്തില്‍ കാണാം. 

തൗറാത്തും ഇഞ്ചീലും പോലുള്ള മുന്‍വേദങ്ങള്‍ പ്രവാചകാനുയായികള്‍ അറബിയില്‍ വിവര്‍ത്തനം ചെയ്ത് മനസ്സിലാക്കുന്നതിന് പ്രവാചകന്റെ എതിര്‍പ്പുണ്ടായിട്ടില്ല എന്നാണ് മനസ്സിലാകുന്നത്. സൈദ്ബ്നു ഥാബിത്(റ)നെ സുറിയാനി ഭാഷ പഠിക്കാന്‍ പ്രവാചകന്‍(സ്വ) ഉപദേശിച്ചത് മുന്‍ വേദസാരങ്ങള്‍ ഗ്രഹിക്കാന്‍ കൂടി ലക്ഷ്യമിട്ടുകൊണ്ടായിരുന്നില്ലേ?!

വിശുദ്ധ ക്വുര്‍ആന്‍ ആറാം അധ്യായം 'അല്‍അന്‍ആം' പത്തൊമ്പതാം വചനത്തിന് ഇമാം ബൈഹഖിയുടെതായി വന്ന വ്യാഖ്യാനം ശ്രദ്ധേയമാണ്. പ്രസ്തുത വചനം ഇതാണ്: ''(നബിയേ) നീ പറയുക: 'ഏത് വസ്തുവാണ് സാക്ഷ്യത്തിന്റെ കാര്യത്തില്‍ ഏറ്റവും പ്രബലമായിട്ടുള്ളത്? നീ പറയുക: എനിക്കും നിങ്ങള്‍ക്കുമിടയില്‍ അല്ലാഹു സാക്ഷിയാണ്. ഈ ക്വുര്‍ആന്‍ എനിക്ക് ബോധനം നല്‍കപ്പെട്ടിരിക്കുകയാണ്. നിങ്ങളെയും അതു ചെന്നെത്തുന്ന എല്ലാവരെയും അതുമൂലം ഞാന്‍ താക്കീത്  ചെയ്യുന്നതിന്!''(9)

ഇമാം ബൈഹഖി(റഹി) അതിനെ വിശദീകരിച്ചതിങ്ങനെയാണ്: ''ചിലപ്പോള്‍ അവര്‍ ക്വുര്‍ആനിനെപ്പറ്റി അറിഞ്ഞില്ലെന്നുവരും. അപ്പോള്‍ അവരുടെ ഭാഷയില്‍ അത് എത്തിക്കഴിഞ്ഞാല്‍ അത് അവര്‍ക്ക് താക്കീതാക്കിത്തീരുന്നതാണ്''(10)

ഫത്ഹുല്‍ ബാരി, അമാനി മൗലവിയുടെ ക്വുര്‍ആന്‍ പരിഭാഷയുടെ മുഖവുര എന്നിവ നോക്കുക.

ക്വുര്‍ആന്‍ പരിഭാഷപ്പെടുത്തുന്നതിനെ പറ്റി ക്വുര്‍ആനിലെ ഒന്നാം അധ്യായമായ അല്‍ഫാതിഹയുടെ വിവരണത്തില്‍ ഇമാം ഇബ്നുഹജറുല്‍ അസ്ഖലാനി രേഖപ്പെടുത്തിയത് ഇങ്ങനെയാണ്: ''ഒരാള്‍ ഇസ്ലാമില്‍ വരികയോ വരാന്‍ ഉദ്ദേശിക്കുകയോ ചെയ്തിട്ട് അവന് ക്വുര്‍ആന്‍ ഓതിക്കേള്‍പിക്കുമ്പോള്‍ അത് ഗ്രഹിക്കാന്‍ കഴിയാതെ വന്നാല്‍ അവന് ഭാഷമാറ്റി പറഞ്ഞുകൊടുക്കുന്നതില്‍ വിരോധമില്ല.''(11)

പരിഭാഷക്ക് ക്വുര്‍ആനിന്റെ സ്ഥാനം കല്‍പിക്കപ്പെടാവതല്ല എന്ന കാര്യത്തിലും തര്‍ക്കമില്ല. യാഥാസ്ഥിതിക പണ്ഡിതര്‍ തന്നെ അതിന് പണ്ട് നല്‍കിയ അംഗീകാരം ഇങ്ങനെ വായിക്കാം: ''ക്വുര്‍ആന്‍ പരിഭാഷ എന്ന പേരില്‍ നിലവിലിരിക്കുന്ന തര്‍ജമകള്‍ ഒന്നും തന്നെ ക്വുര്‍ആന്റെ സാക്ഷാല്‍ തര്‍ജമകള്‍ അല്ലെന്നും അവയെല്ലാം തന്നെ അറബിയല്ലാത്ത ഭാഷയിലുള്ള തഫ്സീറുകള്‍ ആണെന്നും വിവര്‍ത്തനങ്ങള്‍ക്ക് തര്‍ജമ എന്ന വാക്ക് ഉപയോഗത്തില്‍ വന്നത് കൊണ്ട് മാത്രം അതിന് തര്‍ജമ എന്ന് പറയുന്നതാണെന്നും തര്‍ജമയുടെ അക്ഷരങ്ങള്‍ ക്വുര്‍ആനിന്റെ അക്ഷരങ്ങളെക്കാള്‍ അധികമുണ്ടെങ്കില്‍ വുസു(12) ഇല്ലാത്തവന് കൊടുക്കുകയും എടുക്കുകയും ചെയ്യാമെന്നും മൗലാനാ മര്‍ഹൂം(13) സ്പഷ്ടമായി പ്രസ്താവിച്ചിരിക്കയാണ്.''(14)

വിശുദ്ധ ക്വുര്‍ആന്‍ പരിഭാഷപ്പെടുത്തുന്നതിന്  മതപരമായ വിലക്കില്ലെന്നും, പ്രത്യുത ചില നിബന്ധനകള്‍ മാത്രമുള്ളതെന്നും  മുകളില്‍ കൊടുത്ത തെളിവുകളില്‍ നിന്നും സുതരാം ഗ്രഹിക്കാവുന്നതാണ്. വിശദവിവരങ്ങള്‍ക്ക് മുഹമ്മദ് അമാനി മൗലവിയുടെ വിശുദ്ധക്വുര്‍ആന്‍ വിവരണത്തിന്റെ മുഖവുര വായിച്ചു പഠിക്കുക.

ക്വുര്‍ആന്‍ പരിഭാഷകള്‍ ഒരു ലഘുചരിത്രം

ഇസ്ലാമിക വിജയത്തോടുകൂടി തന്നെ അറബിഭാഷ പ്രചരിച്ച നാടുകളില്‍ ക്വുര്‍ആന്‍ ഗ്രഹിക്കാന്‍ പരിഭാഷയുടെ ആവശ്യമുണ്ടായിരുന്നില്ല. എന്നാല്‍ അതിന് വഴങ്ങാതെ, തങ്ങളുടെ ഭാഷാവ്യക്തിത്വം നിലനിര്‍ത്തിയ പേര്‍സ്യന്‍ നാടുകളിലാണ് ക്വുര്‍ആന്‍ പരിഭാഷക്ക് ഏറെ പ്രചാരം ലഭിച്ചത്.

ലോകഭാഷകളിലെ ക്വുര്‍ആന്‍ പരിഭാഷകളുടെ പേരുകള്‍ തേടി മുഹമ്മദ് അമാനി മൗലവിയും സഹപ്രവര്‍ത്തകരും നടത്തിയ ഗവേഷണത്തിന്റെ ഫലങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം: ''ക്വുര്‍ആനിന്റെ ഒന്നാമത്തെ പരിഭാഷ ഏതായിരുന്നുവെന്ന് നമുക്കറിയില്ല. ക്രിസ്താബ്ദം ഏതാണ്ട് 1143ല്‍ ഹിജ്റ 6ാം നൂറ്റാണ്ടില്‍ ലത്തീന്‍ ഭാഷയില്‍ ക്വുര്‍ആന്‍ പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ടെന്നും അത് ക്രിസ്താബ്ദം 1543ല്‍ ക്രിസ്തീയ മിഷനറിമാരാല്‍ പ്രസിദ്ധപ്പെടുത്തപ്പെട്ടുവെന്നും അല്ലാമാ യൂസുഫലി(15) പ്രസ്താവിച്ചു കാണുന്നു. ക്രി. 17ാം നൂറ്റാണ്ടിലും അതിന് ശേഷവുമായി പല യൂറോപ്യന്‍ ഭാഷകളിലും പുറത്തിറക്കിയ ചില പരിഭാഷകളെക്കുറിച്ചും അദ്ദേഹം പ്രസ്താവിച്ചിട്ടുണ്ട്. അടുത്ത ഒന്നു രണ്ട് നൂറ്റാണ്ടുകളിലാണ് പ്രധാനപ്പെട്ട പല ഭാഷകളിലും ക്വുര്‍ആന്‍ പരിഭാഷ പ്രചാരത്തില്‍ വന്നിട്ടുള്ളതെന്നാണ് മനസ്സിലാകുന്നത്.''(16)

ക്വുര്‍ആന്‍ പരിഭാഷകളുടെയും വ്യാഖ്യാനങ്ങളുടെയും ഇന്നലകളിലേക്ക് വെളിച്ചം വീശുന്ന ഒരു ലേഖനം ഇസ്ലാമിക വിജ്ഞാനകോശം (ഐ.പി.എച്ച്) പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിലെ പ്രസക്തഭാഗം ഇങ്ങനെ വായിക്കാം: ''ഹിജ്റ രണ്ടാം നൂറ്റാണ്ടില്‍ ഇന്ത്യാ-പാക് ഉപഭൂഖണ്ഡത്തിലെത്തിയ പ്രബോധന ദൗത്യങ്ങള്‍ക്ക് പരിഭാഷകള്‍ അനിവാര്യമായിത്തീര്‍ന്നു. തദ്ദേശീയ സമുദായങ്ങള്‍ക്കുവേണ്ടി ഒരു ഹൈന്ദവ രാജാവിന്റെ നിര്‍ദേശപ്രകാരം ഇറാഖീ വംശജനായ സിന്ധി പണ്ഡിതന്‍ അബ്ദുല്ലാഹിബ്‌നു അബ്ദില്‍ അസീസ് ഹിന്ദി ഭാഷയില്‍ ഒരു വ്യാഖ്യാനം രചിച്ചു. ഹിജ്റ അഞ്ചാം നൂറ്റാണ്ടുവരെ സിന്ധ്, പഞ്ചാബ്, രജ്പുത്താന പ്രവിശ്യകളിലെ പണ്ഡിതന്മാരുടെയും സ്വൂഫികളുടെയും പ്രധാന വൈജ്ഞാനിക സപര്യമായിരുന്നു തഫ്സീര്‍ രചന.''(17)

ചരിത്രത്തിന്റെ നാള്‍വഴി പ്രകാരം അറബി-പേര്‍ഷ്യന്‍ ക്വുര്‍ആന്‍ വ്യഖ്യാനങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ ക്വുര്‍ആന്‍ പരിഭാഷകളും വ്യഖ്യാനങ്ങളും കടന്നുവന്നത്. പ്രാദേശിക സാഹചര്യങ്ങളുടെയും പ്രബോധന ലക്ഷ്യങ്ങളുടെയും വൈജ്ഞാനികമായ ഉള്‍ക്കാഴ്ചയുടെയും പിന്‍ബലത്തില്‍ ഇന്ത്യന്‍ പണ്ഡിതന്മാരില്‍ ചിലര്‍ രചിച്ച ക്വുര്‍ആന്‍ വ്യാഖ്യാനങ്ങള്‍ മുസ്ലിം ലോകത്തെ ക്വുര്‍ആന്‍ വ്യാഖ്യാനങ്ങളോട് കിടപിടിക്കുന്നതാണ്.

നാം പിന്നിലായി എന്തുകൊണ്ട്?

ഉത്തരേന്ത്യന്‍ പണ്ഡിതരുടെ പ്രൗഢരചനകളോട് ചേര്‍ത്തുവെക്കാവുന്ന ക്വുര്‍ആന്‍ വ്യാഖ്യാനങ്ങളോ, പരിഭാഷകളോ, പഠനങ്ങളോ അക്കാലത്ത് കേരളീയ രചയിതാക്കളില്‍ നിന്ന് പുറത്ത് വന്നില്ല. 1855ല്‍ അറബി-മലയാളത്തില്‍ മായന്‍കുട്ടി എളയ പുറത്തിറക്കിയ സമ്പൂര്‍ണ പരിഭാഷക്ക് ശേഷം മലയാളത്തിലുള്ള ഒരു സമ്പൂര്‍ണ പരിഭാഷക്ക് ഒരു നൂറ്റാണ്ട് കൂടി കാത്തിരിക്കേണ്ടിവന്നു!

കേരള ചരിത്രത്തിലെ പ്രഥമ ആധികാരിക അംവലംബകൃതിയായ തുഹ്ഫത്തുല്‍ മുജാഹിദീന്‍ ജന്മംകൊണ്ട നാട്ടില്‍, കേരളവനങ്ങളിലെ മുഴുവന്‍ വൃക്ഷലതാദികളെയും നാലു ഭാഷകളില്‍ പരിചയപ്പെടുത്തുന്ന 500 വീതം താളുകളുള്ള 12 വാള്യങ്ങളില്‍ 350 കൊല്ലം മുമ്പ് മുസ്ലിം മഹാപണ്ഡിതരുടെ പ്രധാനസഹായത്താല്‍ ഹോര്‍ത്തൂസ് മലബാരിക്കസ് വിരചിതമായ മണ്ണില്‍, ആയിരത്തൊന്ന് രാവുകളും ചഹാര്‍ ദര്‍വേശ് നോവലും മറ്റും വിവര്‍ത്തനം ചെയ്യപ്പെട്ട ഭൂമികയില്‍ ക്വുര്‍ആന്‍ പരിഭാഷകളും വ്യാഖ്യാനങ്ങളും സുലഭമാകാതിരുന്ന സാഹചര്യം ഗവേഷകരുടെ വിശദാന്വേഷണത്തിന് വിഷയീഭവിക്കേണ്ടതു തന്നെയാണ്.

കേരളത്തിലെ പൊതുമണ്ഡലത്തെ ആഴത്തില്‍ സ്വാധീനിക്കുകയും മലയാളിയുടെ ജീവിതാവബോധം കരുപ്പിടിപ്പിക്കുന്നതില്‍ സാര്‍ഥകമായ സംഭാവനകളര്‍പ്പിക്കുകയും ചെയ്ത സമഗ്രദര്‍ശനമാണ് ഇസ്ലാം മതം. പക്ഷേ, അതിന്റെ വേദഗ്രന്ഥത്തെ മലയാള സാഹിത്യത്തിന് പോലും ഏറെക്കുറെ അന്യമാകുന്ന സ്ഥിതിവിശേഷം എങ്ങനെ കടന്നുവന്നുവെന്നത് ഗൗരവതരമായ അക്കാദമിക പഠനങ്ങള്‍ക്ക് വിധേയമാക്കേണ്ടതുണ്ട് എന്നതില്‍ സന്ദേഹമില്ല. (അവസാനിച്ചില്ല) 

റഫറന്‍സ്:

1. സര്‍ തോമസ് ആര്‍നള്‍ഡ്-ഇസ്‌ലാം പ്രബോധനവും പ്രചാരവും- വിവര്‍ത്തനം

(2) (3), ഈ ഉദ്ധരണികള്‍ ഐ.പി.എച്ച് (കോഴിക്കോട്) പ്രസിദ്ധീകരിച്ച സര്‍ തോമസ് ആര്‍ണള്‍ഡിന്റെ ഇസ്‌ലാം പ്രബോധനും പ്രചാരവും'എന്ന ഗ്രന്ഥത്തിന്റെ വിവര്‍ത്തനത്തില്‍ നിന്ന്.

(4) സി.എന്‍. അഹ്മദ് മൗലവി, കെ.കെ. മുഹമ്മദ് അബ്ദുല്‍ കരീം മഹത്തായ മാപ്പിളസാഹിത്യ പരമ്പര്യം (സാഹിത്യ ചരിത്രം) അല്‍ഹുദാ, കോഴിക്കോട്, 1978.

(5) പെരുമ്പാവൂര്‍ എച്.ഒ.എല്‍. മരിക്കാരുടെ പുത്രന്‍. (10/07/1914-30/10/1984). തിരുവിതാംകൂര്‍ സ്റ്റേറ്റ് മുസ്‌ലിംലീഗ് പ്രസിഡന്റ്. ഇസ്‌ലാഹീ പ്രസാധനരംഗത്തെ അതികായന്‍.

(6) സി.എന്‍. അഹ്മദ് മൗലവി, കെ.കെ. മുഹമ്മദ് അബ്ദുല്‍ കരീം മഹത്തായ മാപ്പിളസാഹിത്യ പരമ്പര്യം 

(7) അലിജാ അലി ഇസ്സത്ത് ബെഗോവിച്ച്- ഇസ്‌ലാം രാജമാര്‍ഗം. ഐ. പി.എച്ച് പരിഭാഷ.

(8) പി.മുഹമ്മദ് മൈതീന്‍, വിശുദ്ധ ഖുര്‍ആന്‍ വിവര്‍ത്തനം.

(9) പി. അഹമ്മദ് മൈതീന്‍ വക്കം, വിശുദ്ധക്വുര്‍ആന്‍ പരിഭാഷ, കേരള സര്‍വകലാശാല.

(10) ഇസ്ലാമിക് എന്‍സൈക്ലോപീഡിയ-സംശോധനം: അബ്ദുല്‍ മജീദ് വാരണാക്കര, വീണാബുക് ഹൗസ്, തിരുവനന്തപുരം, മാര്‍ച്ച് 2002.

(11) വിശുദ്ധ ക്വുര്‍ആന്‍ വിവരണം, മുഹമ്മദ് അമാനി മൗലവി - മുഖവുര.

(12) വുദൂഅ് അഥവാ അംഗശുദ്ധി വരുത്തല്‍.

(13) ചാലിയം അഹ്മദ് കോയ

(14) 'ക്വുര്‍ആന്‍ വ്യാഖ്യാനങ്ങള്‍, ക്വുര്‍ആന്‍ തര്‍ജമ; ലക്ഷ്യത്തിന്റെ വെളിച്ചത്തില്‍', കെ.വി. മുഹമ്മദ് മുസ്ല്യാര്‍ (കൂറ്റനാട്), സുന്നി പബ്ലിക്കേഷന്‍ സെന്റര്‍ ചേളാരി, പേജ് 36.

(15) 1936ല്‍ പുറത്തിറങ്ങിയ വിഖ്യാതമായ ക്വുര്‍ആന്‍ ഇംഗ്ലീഷ് വിവര്‍ത്തനത്തിന്റെ രചയിതാവ്. 1872-1953 .

(16) മുഹമ്മദ് അമാനി മൗലവി-വിശുദ്ധ ക്വുര്‍ആന്‍ വിവരണം-മുഖവുര.

(17) ഇസ്ലാമിക വിജ്ഞാന കോശം (ഐ.പി.എച്ച്), വാള്യം 12, പേജ് 493.