പ്രമാണങ്ങളെ പരിഹസിക്കുന്നവരോട്

പത്രാധിപർ

2023 ജനുവരി 07, 1444 ജുമാദുൽ ഉഖ്റാ 13

അല്ലാഹുവിന്റെ ഗ്രന്ഥത്തെയും അവന്റെ റസൂലിന്റെ സുന്നത്തിനെയും പരിഹസിക്കലും ദുർവ്യാഖ്യാനിക്കലും ഒരു രോഗമായി പടർന്നുപിടിക്കുകയാണിന്ന് മുസ്‌ലിം സമൂഹത്തിൽ. ‘ആധുനിക ലോകത്തിലെ മുസ്‌ലിം’ ആയിത്തീരണമെങ്കിൽ പ്രമാണങ്ങൾ പഠിപ്പിക്കുന്ന കാര്യങ്ങൾ അങ്ങനെയങ്ങ് ഉൾക്കൊള്ളാൻ പാടില്ല, ബുദ്ധിപരമായി വ്യാഖ്യാനിച്ച് അവയെ ‘ആധുനിക’മാക്കേണ്ടതുണ്ട് എന്ന എന്ന ചില ‘പണ്ഡിത(?)’ന്മാരുടെ തലതിരിഞ്ഞ ചിന്താഗതി സമൂഹത്തിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ഇസ്‌ലാമിനോട് കൂറുള്ള ഒരാൾക്കും ചിന്തിക്കാതിരിക്കാൻ കഴിയില്ല.

ക്വുർആൻ സൂക്തങ്ങളെയും ഹദീസുകളെയും പരിഹസിക്കുന്നതിന്റെയും അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും അനുചരന്മാരുടെയും പേരിൽ കള്ളം പറയുന്നതിന്റെയും ഗൗരവം അറിയാത്തവരല്ല അത്തരത്തിലുള്ള ധിക്കാരത്തിന് തുനിയുന്നത് എന്ന കാര്യം വിസ്മരിച്ചുകൂടാ. സംഗീതം ആസ്വദിക്കാൻ ക്വുർആനിൽ തെളിവുണ്ട്, സ്വഹാബികൾ ഹാർമോണിയം ഉപയോഗിച്ച് പാട്ടുകൾ പാടിയിരുന്നു, അക്കാര്യം ബുഖാരിയിലും മുസ്‌ലിമിലുമുണ്ട്, സിഹ്‌റിന്റെ ഹദീസിന്റെ നിവേദകരിൽ സ്വഹാബിയില്ല തുടങ്ങിയ കള്ളങ്ങൾ എഴുന്നള്ളിച്ചുകൊണ്ട് ചില പണ്ഡിതന്മാർ തങ്ങളുടെ വികലവീക്ഷണങ്ങൾക്ക് തെളിവുനിരത്താൻ പാടുപെട്ട കാഴ്ച അതാണ് നമ്മെ ബോധ്യപ്പെടുത്തുന്നത്.

ക്വുർആൻ വചനത്തെയോ ഹദീസിനെയോ പ്രമാണങ്ങൾ പഠിപ്പിക്കുന്ന ദിക്‌റുകെളയോ പരിഹസിക്കുന്നതും നിഷേധിക്കുന്നതും ദുർവ്യാഖ്യാനിക്കുന്നതും അല്ലാഹുവിനെ നിഷേധിക്കലാണ്. കാരണം റുബൂബിയ്യത്തിനെയും പ്രവാചകത്വത്തെയും നിസ്സാരവത്കരിക്കലും തൗഹീദിന്ന് വിരുദ്ധവുമാണത്. അല്ലാഹു പറയുന്നു: “നീ അവരോട് (അതിനെപ്പറ്റി) ചോദിച്ചാൽ അവർ പറയും: ഞങ്ങൾ തമാശ പറഞ്ഞു കളിക്കുക മാത്രമായിരുന്നു. പറയുക: അല്ലാഹുവെയും അവന്റെ ആയത്തുകളെയും അവന്റെ ദൂതനെയുമാണോ നിങ്ങൾ പരിഹസിച്ചുകൊണ്ടിരിക്കുന്നത്? നിങ്ങൾ ഒഴിവ്കഴിവൊന്നും പറയേണ്ട. വിശ്വസിച്ചതിനു ശേഷം നിങ്ങൾ അവിശ്വസിച്ചു കഴിഞ്ഞിരിക്കുന്നു. നിങ്ങളിൽ ഒരു വിഭാഗത്തിന് നാം മാപ്പ് നൽകുകയാണെങ്കിൽ തന്നെ മറ്റൊരു വിഭാഗത്തിന്, അവർ കുറ്റവാളികളായിരുന്നതിനാൽ നാം ശിക്ഷ നൽകുന്നതാണ്’’ (9: 65-66).

നബി ﷺ യെയും സ്വഹാബത്തിനെയും ചില യുദ്ധരംഗങ്ങളിൽ മുനാഫിക്വുകൾ പരിഹസിച്ചതിന്റെ ഫലമായാണ് ഈ ആയത്തുകൾ അവതരിച്ചതെന്ന് കാണുവാൻ സാധിക്കും. ഇബ്‌നു ഉമർ, മുഹമ്മദ്ബ്‌നു കഅ്ബ്, സൈദ്ബ്‌നു അസ്‌ലം ഖതാദ (റ) തുടങ്ങിയവരിൽ നിന്നും ഇബ്‌നു ജരീർ റിപ്പോർട്ട് ചെയ്യുന്നു. ‘തബൂക്ക് യുദ്ധത്തിലാണ് ഒരാൾ ഇത് പറഞ്ഞത്:- ‘യുദ്ധരംഗങ്ങളിൽ ഓത്തുകാരായ ഈ ആളുകളെക്കാൾ വലിയ ഭീരുക്കളെയും നുണയന്മാരെയും ഞങ്ങൾ കണ്ടിട്ടില്ല (നബി ﷺ യും സ്വഹാബത്തും)’. അപ്പോൾ ഔഫുബ്‌നു മാലിക് അയാളോട് പറഞ്ഞു: ‘നീ പറഞ്ഞത് നുണയാണ്. നീ മുനാഫിക്വുമാണ്. നബി ﷺ യോട് ഞാനിക്കാര്യം പറയുകതന്നെ ചെയ്യും.’ ഔഫ്(റ) നബി  ﷺ യുടെ അടുക്കലേക്ക് പോയി. പക്ഷേ, അതിനു മുമ്പ് ക്വുർആൻ അവതരിച്ച് കഴിഞ്ഞിരുന്നു... ശേഷം ഈ വ്യക്തി (മുനാഫിക്വ‌്) നബി ﷺ യുടെ അടുക്കലേക്ക് വന്നുകൊണ്ട് പറഞ്ഞു: ‘ഞങ്ങൾ തമാശ പറഞ്ഞ് കളിക്കുക മാത്രമായിരുന്നു.’ അപ്പോൾ നബി ﷺ  അയാളോട് പറഞ്ഞു: “അല്ലാഹുവെയും അവന്റെ ദൃഷ്ടാന്തങ്ങളെയും അവന്റെ ദൂതനെയുമാണോ നിങ്ങൾ പരിഹസിച്ചുകൊണ്ടിരിക്കുന്നത്? നിങ്ങൾ ഒഴിവ്കഴിവുകളൊന്നും പറയേണ്ട. വിശ്വസിച്ചതിനു ശേഷം നിങ്ങൾ അവിശ്വസിച്ചുകഴിഞ്ഞിരിക്കുന്നു’’ (അത്തൗബ 65,66).

അല്ലാഹുവിനെയും അവന്റെ റസൂലിനെയും അഥവാ ക്വുർആൻ ആയത്തുകളെയും പ്രവാചക ചര്യയെയും സ്വഹാബത്തിനെയും പരിഹസിക്കുന്നവൻ സത്യനിഷേധികളാണെന്നതിനുള്ള വ്യക്തമായ രേഖയാണ് ഉപരിസൂചിത വചനങ്ങൾ. അല്ലാഹുവിന്റെ രക്ഷാകർതൃത്വത്തെയും പ്രവാചകന്റെ ദൗത്യത്തെയും നിസ്സാരവത്കരിക്കലാണത്.