ഹിറ്റ്‌ലറിൽ ആർക്കാണ് മാതൃക?

പത്രാധിപർ

2023 മെയ് 06 , 1444 ശവ്വാൽ 14

നഗ്‌നമായ വർഗീയത വിശ്വാസപ്രമാണമായി സ്വീകരിക്കുകയും അത് പരസ്യമായി പ്രാവർത്തികമാക്കാൻ ശ്രമിക്കുകയും ചെയ്യുന്നവർ നാടുവാഴുമ്പോൾ അതിന്റെ അപകടം ശരിക്കും മനസ്സിലാക്കാനോ വിലയിരുത്താനോ കഴിയാതെ മതേതര ജനാധിപത്യ സഖ്യങ്ങൾ സമകാലീന ഇന്ത്യയിൽ പരാജയപ്പെട്ടു പോകുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. നാസിസത്തിന്റെ ഇന്ത്യൻ പതിപ്പുകളാണ് സംഘപരിവാർ കക്ഷികൾ എന്നും ഹിറ്റ്‌ലറുടെ സാമൂഹ്യ വീക്ഷണമാണ് ഇവരുടേതെന്നുമുള്ള യാഥാർഥ്യം ഇവർ മനസ്സിലാക്കാതെ പോകുന്നു.

ഹിറ്റ്‌ലറും നാസി പാർട്ടിയും ജർമനിയിൽ വേരുറപ്പിച്ചതും തെരഞ്ഞെടുപ്പിലൂടെയായിരുന്നു. 1928ൽ ജർമൻ പാർലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ നാസി പാർട്ടിക്ക് വെറും 12 സീറ്റ് മാത്രമാണുണ്ടായിരുന്നത്. 1933ൽ 250ഓളം സീറ്റുകളും 44 ശതമാനം വോട്ടും നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറി. തുടർന്ന് അധികാരത്തിലെത്തിയതോടെ പാർലമെന്റെിനെ റബ്ബർ സ്റ്റാമ്പാക്കി മാറ്റി. അതുപോലെ 1984ൽ വെറും രണ്ട് എംപിമാർ മാത്രമുണ്ടായിരുന്ന ബി.ജെ.പിയാണ് പാർലമെന്റെറി സമ്പ്രദായം ഉപയോഗിച്ച് ഇന്ന് ഭരണകക്ഷിയായിത്തീർന്നിരിക്കുന്നത്. തെരഞ്ഞെടുപ്പുകളോ പാർലമെന്റെറി സംവിധാനമോ ഫാസിസത്തിന്റെ/നാസിസത്തിന്റെ വരവിനെ ചെറുക്കുമെന്ന് കരുതുന്നത് മൗഢ്യമാണെന്ന് അർഥശങ്കയ്ക്കിടയില്ലാത്ത വിധം ഇത് ബോധ്യപ്പെടുത്തിത്തരുന്നു. അധികാരത്തിന്റെ അപ്പക്കഷ്ണങ്ങൾക്കായുള്ള പരക്കം പാച്ചിലിൽ അന്ധത ബാധിച്ച ചില മതേതര കക്ഷികളും നേതാക്കളും ഈ യാഥാർഥ്യം കാണാതെപോകുന്നു. കോടികൾ വച്ചുനീട്ടുന്നത് കാണുമ്പോൾ കൂടുവിട്ട് കൂടുമാറാൻ ജനപ്രതിനിധികൾ തയ്യാറാകുന്നു.

ഗാന്ധിജി ഫാസിസത്തിന്റെ ഈ മുഖം നേരത്തെതന്നെ കണ്ടെത്തിയിരുന്നു. ഇന്ത്യൻ ജനതക്ക് അദ്ദേഹം ഇക്കാര്യത്തിൽ മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്. ഗാന്ധിജിയുടെ പ്രൈവറ്റ് സെക്രട്ടറിയും സന്തത സഹചാരിയുമായിരുന്ന പ്യാരിലാൽ ‘മഹാത്മാഗാന്ധി; അന്ത്യഘട്ടം’ എന്ന ഗ്രന്ഥത്തിൽ ഇക്കാര്യം ഇങ്ങനെ രേഖപ്പെടുത്തുന്നു: “സ്വാതന്ത്ര്യസമരം കത്തിനിന്ന കാലം. മഹാത്മാഗാന്ധിയുടെ പിന്തുണയില്ലാതെ ഇന്ത്യൻ രാഷ്ട്രീയത്തിൽ സ്ഥാനം ലഭിക്കാൻ കഴിയില്ലെന്ന് ഫാസിസ്റ്റുകൾ മനസ്സിലാക്കി. (1934ലെ എ.ഐ.സി.സി; ആർ.എസ്.എസ് അടക്കമുള്ള ഫാസിസ്‌റ് സംഘടനകളെ ബഹിഷ്‌കരിക്കാൻ തീരുമാനമെടുത്ത കാലമായിരുന്നു അത്). ഗാന്ധിയെ സ്വാധീനിക്കാൻ അവർ ശ്രമമാരംഭിച്ചു. അങ്ങനെ ഗാന്ധിയുടെ ആസ്ഥാനമായിരുന്ന വർധയിൽ നടന്ന ഒരു ആർ.എസ്.എസ് ക്യാമ്പ് സന്ദർശിക്കാൻ ഹെഡ്‌ഗെവാർ അദ്ദേഹത്തെ ക്ഷണിച്ചു. സ്വതസിദ്ധമായ മര്യാദ പ്രകാരം അദ്ദേഹം ക്ഷണം സ്വീകരിച്ചു. പരിപാടിയിൽ പങ്കെടുത്തതിനു ശേഷം ഗാന്ധി പ്രകടിപ്പിച്ച അഭിപ്രായം പ്യാരിലാൽ ഇങ്ങനെ രേഖപ്പെടുത്തുന്നു: ‘പരിപാടിക്കിടയിൽ കൂട്ടത്തിൽ വന്ന ഒരാൾ ഗാന്ധിയോട് ആർ.എസ്.എസിന്റെ മഹിമ എടുത്തു പറയാൻ തുടങ്ങി. അവർ അച്ചടക്കവും ധീരതയും പ്രകടിപ്പിക്കുന്നതായി അയാൾ ചൂണ്ടിക്കാട്ടി. ഗാന്ധിജി അതിന് കൊടുത്ത മറുപടി ഇങ്ങനെയായിരുന്നു: ‘ഹിറ്റ്‌ലറുടെ നാസികളും മുസോളനിയുടെ ഫാസിസ്റ്റുകളും അങ്ങനെത്തന്നെയായിരിന്നു എന്നത് മറക്കേണ്ട.’’

സ്വന്തം വീടുകളിലേക്ക് അപകടങ്ങൾ കടന്നുവരുമ്പോൾ മാത്രം ഞെട്ടിയുണരുന്ന ആൾക്കൂട്ടങ്ങളായി, പ്രതികരിക്കാൻ ശേഷിയുണ്ടായിട്ടും ശബ്ദം പുറത്തേക്ക് വരാത്തവണ്ണം ക്ഷീണിതരായി നാം അധഃപതിച്ചുകൂടാ. കേരളത്തിന്റെ സൗഹൃദാന്തരീക്ഷം തകർക്കാൻ ലക്ഷ്യമിട്ട് പുറത്തിറക്കുന്ന വിവാദ സിനിമയെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ ന്യായീകരിക്കുന്നവർ ഫാസിസ്റ്റുകളെ പ്രീണിപ്പിക്കുകയാണ് ചെയ്യുന്നത്.