മണിപ്പൂരിൽനിന്നും പുറത്തുവരുന്ന സത്യങ്ങൾ

പത്രാധിപർ

2023 സെപ്തംബർ 09 , 1445 സ്വഫർ 24

മണിപ്പൂർ ഇപ്പോഴും അശാന്തമാണ്. വെടിയൊച്ചകൾ ഇപ്പോഴും അവിടെ മുഴങ്ങുന്നുണ്ട്; ആളുകൾ കൊല്ലപ്പെടുന്നുണ്ട്. കലാപത്തിൽ എത്ര മനുഷ്യർ കൊല്ലപ്പെട്ടു, എത്ര സ്ത്രീകൾ മാനഭംഗം ചെയ്യപ്പെട്ടു, എത്ര വീടുകളും കച്ചവട സ്ഥാപനങ്ങളും ആരാധനാലയങ്ങളും തകർക്കപ്പെട്ടു എന്നൊക്കെയുള്ള കൃത്യമായ കണക്ക് ഇതുവരെയും പുറത്തുവന്നിട്ടില്ല; വരികയുമില്ല.

എന്നാൽ അവിടെ നടന്ന കലാപത്തിനു പിന്നിൽ ഭരണകൂടത്തിന്റെയും ഭരണകൂടത്തിന്റെ റാൻമൂളികളായ മാധ്യമങ്ങളുടെയും പങ്ക് വ്യക്തമാക്കുന്ന റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നു.

മണിപ്പൂർ കലാപത്തിൽ സംസ്ഥാന സർക്കാർ ഏകപക്ഷീയമായി മെയ്‌തെയ് വിഭാഗത്തിനൊപ്പം നിന്നതായും ഇംഫാലിലെ പത്രങ്ങൾ ഒട്ടേറെ വ്യാജവാർത്തകൾ പ്രസിദ്ധീകരിച്ചതായും ‘എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ’ നിയോഗിച്ച വസ്തുതാന്വേഷണ സമിതി കണ്ടെത്തിയിരിക്കുന്നു. സംസ്ഥാനത്ത് ഇന്റർനെറ്റ് നിരോധനം വിപരീതഫലമാണ് ഉണ്ടാക്കിയതെന്നും ഇംഫാലിലെ മാധ്യമങ്ങൾ കുക്കി വിരുദ്ധവികാരം സഷ്ടിച്ചതായും സമിതിയുടെ റിപ്പോർട്ടിൽ പറയുന്നു. വ്യാജവാർത്തകൾ പ്രചരിക്കുന്നതു സംബന്ധിച്ച് ദിമാപുർ ആസ്ഥാനമായ കരസേനയുടെ സ്പിയർ കോർ, എഡിറ്റേഴ്‌സ് ഗിൽഡിന് കത്തെഴുതിയിരുന്നു. തുടർന്നാണു മുതിർന്ന മാധ്യമപ്രവർത്തകരായ സീമ ഗുഹ, സഞ്ജയ് കപൂർ, ഭരത് ഭൂഷൺ എന്നിവരടങ്ങിയ മൂന്നംഗ സമിതിയെ എഡിറ്റേഴ്‌സ് ഗിൽഡ് നിയോഗിച്ചത്.

കലാപത്തിനു മുൻപുതന്നെ കുക്കി ഗോത്ര വിരുദ്ധമായ നിലപാടുകളും സർക്കാറിന്റെ ഭാഗത്തുനിന്നുണ്ടായതായി സമിതി ചൂണ്ടിക്കാട്ടുന്നു. കുക്കികളെ അനധികൃത കുടിയേറ്റക്കാരെന്നും പോപ്പി കൃഷിക്കാരെന്നും മുദ്രകുത്തി കുക്കിവിരുദ്ധ വികാരം രാഷ്ട്രീയ നേട്ടത്തിനുപയോഗിച്ചു. ‘ഹിൽ ഏരിയ കമ്മിറ്റി ആക്ടി’നു വിരുദ്ധമായി ഗോത്രമേഖലകളിൽ സംരക്ഷിത വനങ്ങൾ പ്രഖ്യാപിക്കുകയും ഗോത്രവിഭാഗങ്ങളെ കുടിയിറക്കുകയും ചെയ്തു. ഇംഫാൽ താഴ്‌വരയിൽ മാത്രം പ്രത്യേക സൈനികാധികാര നിയമം നീക്കി. കുക്കികളെ അസം റൈഫിൾസ് സഹായിക്കുകയാണെന്ന മണിപ്പുരിലെ മാധ്യമങ്ങളുടെ ആരോപണം തെറ്റാണെന്നും സമിതി പറയുന്നു. ചുരാചന്ദ്പുരിൽനിന്നും മോറെയിൽനിന്നും മെയ്‌തെയ്കളെ സുരക്ഷിതമായി മാറ്റിയത് അസം റൈഫിൾസ് ആണ്.

കലാപത്തിന്റെ ആദ്യദിനങ്ങളിൽ കുക്കി മേഖലകളിൽ മെയ്‌തെയ് വിഭാഗക്കാരെ ശാരീരികമായി ആക്രമിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇംഫാലിലെ മാധ്യമങ്ങൾ പൂർണമായും മെയ്‌തെയ് പക്ഷ മാധ്യമങ്ങളായി മാറി. ഈ മാധ്യമങ്ങളിലെ എഡിറ്റർമാർ പരസ്പരം ചർച്ച ചെയ്താണത്രെ വാർത്തകളുടെ രീതി തീരുമാനിക്കുന്നത്. പല വാർത്തകളും തമസ്‌കരിക്കുകയും ചെയ്യുന്നു. ഇന്റർനെറ്റ് നിരോധനംമൂലം ഭൂരിപക്ഷത്തിനു ഹിതകരമായ വാർത്തകളാണ് ഏറെയും പ്രചരിച്ചത്. എന്നാൽ കുക്കി സ്ത്രീകളെ നഗ്‌നരായി നടത്തിയ സംഭവത്തിനുശേഷം കുക്കികൾക്ക് അനുകൂലമായ വാർത്തകളും പുറത്തുനിന്നുള്ള മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചുതുടങ്ങി. മണിപ്പൂർ കമാൻഡോകളും കലാപത്തിൽ പങ്കാളികളായതായി ആക്ഷേപമുണ്ട്. കലാപത്തിന്റെ ആദ്യദിനങ്ങളിൽ ദേശീയ മാധ്യമങ്ങൾ വംശീയ കലാപത്തെ ഹിന്ദു-ക്രിസ്ത്യൻ, ഗോത്ര-ഗോത്ര ഇതര, ഭൂരിപക്ഷ-ന്യൂനപക്ഷ കലാപമായി ഇതിനെ ചിത്രീകരിച്ചതായും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നുണ്ട്.

വംശീയത, മതവിദ്വേഷം, ജാതിവാദം തുടങ്ങിയവയൊക്കെ പലനിലകളിൽ ഊട്ടിയുറപ്പിക്കുന്ന ഭരണകൂട നയങ്ങളോട് മാധ്യമങ്ങൾ സ്വീകരിക്കുന്ന സമീപനം പലപ്പോഴും അത്രമേൽ വിമർശനാത്മകമാകാറില്ല എന്നതാണ് വസ്തുത. അതുകൊണ്ടുതന്നെ ‘എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ’ നിയോഗിച്ച വസ്തുതാന്വേഷണ സമിതി ചെയ്ത ധീരകൃത്യത്തെ അഭിനന്ദിക്കാതിരിക്കാനാവില്ല.