നിർഭയ മാധ്യമ പ്രവർത്തനം അസാധ്യമോ?

പത്രാധിപർ

2023 ജൂലൈ 15 , 1444 ദുൽഹിജ്ജ 27

വിദ്യാഭ്യാസം മുതൽ രാഷ്ട്രീയം വരെയുളള മണ്ഡലങ്ങളിൽ മതേതര, പുരോഗമന, ജനാധിപത്യ നിലപാടുകൾ പിന്തളളപ്പെടുകയും ശാസ്ത്രീയവും യുക്തിബദ്ധവുമായ കാഴ്ചപ്പാടുകൾ നിരാകരിക്കപ്പെടുകയും ചെയ്യുന്ന ഒരവസ്ഥ നമ്മുട രാജ്യത്ത് വ്യാപകമായിക്കഴിഞ്ഞു. മാധ്യമങ്ങൾ ഇതിനൊപ്പമാണ് പൊതുവെ നിലയുറപ്പിച്ചിട്ടുളളത്. പൊതുസമൂഹത്തിൽ രൂപംകൊളളുന്ന ന്യൂനപക്ഷവിരുദ്ധ സമീപനങ്ങൾക്കു മേൽക്കൈ ലഭിക്കുംവിധം അവ തങ്ങളുടെ നിലപാടുകൾ രൂപപ്പെടുത്തുന്നു.

വംശീയത, മതവിദ്വേഷം, ജാതിവാദം തുടങ്ങിയവയൊക്കെ പലനിലകളിൽ ഊട്ടിയുറപ്പിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളോട് മാധ്യമങ്ങൾ സ്വീകരിക്കുന്ന സമീപനം പലപ്പോഴും അത്രമേൽ വിമർശനാത്മകമാകാറില്ല എന്നതാണ് വസ്തുത. ‘മൃദുവർഗീയത’ എന്ന ഒന്ന് പൊതുവിൽ സ്വീകാര്യമായിക്കഴിഞ്ഞിരിക്കുന്നു! ന്യൂനപക്ഷ, മത, ജാതിവിവേചനങ്ങളുടെ സ്വരം മാധ്യമങ്ങളിൽ നേരിട്ടും അല്ലാതെയും മുഴങ്ങാറുണ്ട് എന്നതാണ് വസ്തുത.

ബഹുജനമാധ്യമങ്ങളുടെ അടിസ്ഥാനസ്വഭാവങ്ങളിലൊന്ന് ഭരണകൂട വിമർശനമായിരുന്നു. അതുകൊണ്ടുതന്നെ പലനിലകളിലുളള മാധ്യമ നിയന്ത്രണനിയമങ്ങൾ സർക്കാരുകൾ കാലാകാലങ്ങളിൽ നടപ്പാക്കിയിട്ടുണ്ട്. ചില ഭരണകൂടങ്ങൾ സ്വതന്ത്ര മാധ്യമപ്രവർത്തനംതന്നെ നിരോധിച്ച ചരിത്രമുണ്ട്. റേഡിയോ മാത്രമാണ് ഇതിൽനിന്നു ഭിന്നമായത്. കാരണം ഭരണകൂട ഉടമസ്ഥതയിലായിരുന്നു അതു നിലനിന്നത്. ദൃശ്യമാധ്യമങ്ങളും അച്ചടിമാധ്യമങ്ങളും പല ഘട്ടങ്ങളിലും ഭരണകൂടത്തിന്റെ ചട്ടുകമായും ചിലപ്പോഴൊക്കെ ചാട്ടവാറായും പ്രവർത്തിച്ച ചരിത്രം നമുക്കുണ്ട്.

നവമാധ്യമങ്ങൾ കുറെക്കൂടി സ്വതന്ത്രവും ജനാധിപത്യപരവും ഭരണകൂടനിയന്ത്രണത്തിൽനിന്നു മുക്തവുമാണ്. അതേസമയം ‘സ്വകാര്യതയുടെ അന്ത്യം’ എന്നുപോലും വിശേഷിപ്പിക്കാവുന്നവിധം നവമാധ്യമങ്ങളിൽ ഭരണകൂട ഇടപെടൽ ശക്തമാകുന്നതിനെക്കുറിച്ച് ആശങ്കപ്പെടേണ്ടിയിരിക്കുന്നു. അടിസ്ഥാനപരമായി ജനാധിപത്യത്തിന്റെ കാവലാളുകളാകേണ്ട മാധ്യമങ്ങൾക്ക് അതിനു കഴിയാതെവരുന്നതിന്റെ മുഖ്യകാരണം ഭരണകൂട ഇടപെടലും നിയന്ത്രണവും തന്നെയാണ്.

ബഹുജനമാധ്യമങ്ങളുടെ വർത്തമാനകാലം നമ്മെ ഭീതിപ്പെടുത്തുന്നതിന്റെ മുഖ്യ കാരണങ്ങളിലൊന്ന് ഈ രംഗം കയ്യടക്കിക്കഴിഞ്ഞ നിഗൂഢമായ നിക്ഷേപങ്ങളാണ്. പരമ്പരാഗതമായി പത്രങ്ങൾക്ക് ഇത്തരമൊരു അവസ്ഥയുണ്ടായിരുന്നില്ല. ചില കുടുംബങ്ങളോ, ട്രസ്റ്റുകളോ, സംഘടനകളോ ഒക്കെ നിയന്ത്രിച്ചിരുന്നവയാണ് പത്രങ്ങൾ. എന്നാൽ ടെലിവിഷൻ രംഗം അങ്ങനെയല്ല. ഡസൻ കണക്കിന് ചാനലുകളുണ്ട് മലയാളത്തിൽ തന്നെ. തൊണ്ണൂറു ശതമാനം ചാനലുകളുടെയും ഉടമസ്ഥത, നിക്ഷേപം, മൂലധനം തുടങ്ങിയവയൊക്കെ നിഗൂഢമാണ് എന്ന് പറയപ്പെടുന്നു. അപ്പോൾ സ്വാഭാവികമായും സാമ്പത്തിക ലാഭം മാത്രമല്ല ഇത്തരം സ്ഥാപനങ്ങളുടെ ലക്ഷ്യം എന്നുവരുന്നു. ഭരണകൂടത്തെ സ്വാധീനിക്കുക, സ്വകാര്യവത്കരണം നടപ്പാക്കുക, പൊതുസമൂഹത്തിന്റെ നയസമീപനങ്ങളെ സ്വാധീനിക്കുകയും പരുവപ്പെടുത്തുകയും ചെയ്യുക, മുതലാളിത്ത, മതാത്മക, സാമ്രാജ്യത്ത അജണ്ടൾക്കു പ്രാമാണ്യം നേടിക്കൊടുക്കുക തുടങ്ങിയ; തരാതരം പോലെ മാറിമറിയുന്ന സ്വകാര്യതാൽപര്യങ്ങളുടെ മണ്ഡലമായി മാധ്യമങ്ങൾ മാറിക്കൊണ്ടിരിക്കുകയാണ്.

സ്വതന്ത്രവും നിർഭയവുമായ മാധ്യമപ്രവർത്തനം ഇനിമേൽ അത്ര എളുപ്പമാകാൻ തരമില്ല. ഭീഷണിയായും പ്രലോഭനമായും ഭരണകൂടങ്ങൾ പ്രവർത്തിക്കുമ്പോൾ സത്യത്തിനും നീതിക്കും ധർമത്തിനുമൊപ്പം നിലകൊള്ളുക എന്നത് ദുഷ്‌കരം തന്നെയാണ്. നവ-സാമൂഹ്യമാധ്യമങ്ങളില്ലായിരുന്നുവെങ്കിൽ എത്രയോ സത്യങ്ങൾ ഇതിനകം കുഴിച്ചുമൂടപ്പെടുമായിരുന്നു. എന്നാൽ മറുനാടൻ, കാസ, കർമ ന്യൂസ് പോലുള്ള വർഗീയതയുടെ പ്രചാരകർക്ക് മൂക്കുകയറിടുക തന്നെ വേണം. മാധ്യമ പ്രവർത്തനത്തെ എന്തിനും ലൈസൻസുള്ള ഒന്നായി കാണുന്നതും ആപത്താണ്.