സൂറ: അസ്സുമർ (കൂട്ടങ്ങൾ), ഭാഗം 13
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
2023 ഡിസംബർ 30 , 1445 ജു.ഉഖ്റാ 17
അധ്യായം: 39, ഭാഗം 13 (മക്കയില്‍ അവതരിച്ചത്)
വിവ: ഹാരിസ് ബിന്‍ സലീം
بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
54. നിങ്ങൾക്ക് ശിക്ഷ വന്നെത്തുന്നതിനു മുമ്പായി നിങ്ങൾ നിങ്ങളുടെ രക്ഷിതാവിങ്കലേക്ക് താഴ്മയോടെ മടങ്ങുകയും അവനു കീഴ്‌പ്പെടുകയും ചെയ്യുവിൻ. പിന്നെ (അതു വന്നതിനുശേഷം) നിങ്ങൾ സഹായിക്കപ്പെടുന്നതല്ല.
55. നിങ്ങൾ ഓർക്കാതിരിക്കെ പെട്ടെന്ന് നിങ്ങൾക്ക് ശിക്ഷ വന്നെത്തുന്നതിന് മുമ്പായി നിങ്ങളുടെ രക്ഷിതാവിങ്കൽനിന്ന് നിങ്ങൾക്ക് അവതരിപ്പിക്കപ്പെട്ടതിൽനിന്ന് ഏറ്റവും ഉത്തമമായത് നിങ്ങൾ പിൻപറ്റുകയും ചെയ്യുക.
56. എന്റെ കഷ്ടമേ, അല്ലാഹുവിന്റെ ഭാഗത്തേക്ക് ഞാൻ ചെയ്യേണ്ടതിൽ ഞാൻ വീഴ്ചവരുത്തിയല്ലോ. തീർച്ചയായും ഞാൻ കളിയാക്കുന്നവരുടെ കൂട്ടത്തിൽ തന്നെ ആയിപ്പോയല്ലോ എന്ന് വല്ല വ്യക്തിയും പറഞ്ഞേക്കും എന്നതിനാലാണിത്.
57. അല്ലെങ്കിൽ ‘അല്ലാഹു എന്നെ നേർവഴിയിലാക്കിയിരുന്നെങ്കിൽ ഞാൻ സൂക്ഷ്മത പാലിക്കുന്നവരുടെ കൂട്ടത്തിൽ ആകുമായിരുന്നു’ എന്ന് പറഞ്ഞേക്കുമെന്നതിനാൽ.
58. അല്ലെങ്കിൽ ശിക്ഷ നേരിൽ കാണുന്ന സന്ദർഭത്തിൽ ‘എനിക്കൊന്ന് മടങ്ങിപ്പോകാൻ കഴിഞ്ഞിരുന്നെങ്കിൽ ഞാൻ സദ്‌വൃത്തരുടെ കൂട്ടത്തിൽ ആകുമായിരുന്നു’ എന്ന് പറഞ്ഞേക്കുമെന്നതിനാൽ.
59. അതെ, തീർച്ചയായും എന്റെ ദൃഷ്ടാന്തങ്ങൾ നിനക്ക് വന്നെത്തുകയുണ്ടായി. അപ്പോൾ നീ അവയെ നിഷേധിച്ചു തള്ളുകയും അഹങ്കരിക്കുകയും സത്യനിഷേധികളുടെ കൂട്ടത്തിലാകുകയും ചെയ്തു.
54) അതാണ് അല്ലാഹു അവനിലേക്ക് ഖേദിച്ചു മടങ്ങാൻ പറയാൻ കാരണം. വേഗത്തിൽതന്നെ അവനിലേക്ക് എത്താനും. (നിങ്ങളുടെ രക്ഷിതാവിങ്കലേക്ക് താഴ്മയോടെ മടങ്ങുക) ഹൃദയം കൊണ്ടുതന്നെ. (അവന് കീഴ്‌പ്പെടുകയും ചെയ്യുവിൻ) നിങ്ങളുടെ ശരീരം കൊണ്ട്. അല്ലാഹുവിലേക്ക് തിരിയുക എന്ന് മാത്രം പറയുമ്പോൾ, അതിൽ ശരീരം കൊണ്ടുള്ള പ്രവർത്തനങ്ങൾ കൂടി ഉൾപ്പെടുന്നു. ഇവിടെയുള്ളതുപോലെ സമർപ്പണത്തോട് ചേർത്ത് പരാമർശിക്കുമ്പോൾ അർഥം നേരത്തെ സൂചിപ്പിച്ചതുപോലെയാണ്. നിങ്ങളുടെ രക്ഷിതാവിങ്കലേക്ക് താഴ്മയോടെ മടങ്ങുകയും അവന് കീഴ്‌പ്പെടുകയും ചെയ്യുവിൻ എന്ന വാക്യം നിഷ്‌ക്കളങ്കമായിരിക്കണമെന്ന് ഇതിൽനിന്ന് മനസ്സിലാകും. നിഷ്‌ക്കളങ്കമല്ലാത്ത ഒരു പ്രവർത്തനവും അവന്റെയടുക്കൽ സ്വീകാര്യമല്ല.(നിങ്ങൾക്ക് ശിക്ഷ വന്നെത്തുന്നതിന് മുമ്പായി) വന്നാൽ തടുക്കാനാവില്ല. (നിങ്ങൾ സഹായിക്കപ്പെടുന്നതല്ല) എന്താണ് കീഴ്‌പ്പെടൽ, എന്താണ് മടക്കം, എന്താണ് അവയുടെ വശങ്ങൾ, പ്രവർത്തനങ്ങൾ എന്ന് ചോദിക്കുന്നിന് മറുപടി പറയുന്നതുപോലെ!
55) അല്ലാഹു മറുപടി പറയുന്നു: (നിങ്ങളുടെ രക്ഷിതാവിൽനിന്ന് നിങ്ങൾക്ക് അവതരിപ്പിക്കപ്പെട്ടതിൽനിന്ന് ഏറ്റവും ഉത്തമമായത് നിങ്ങൾ പിൻപറ്റുകയും ചെയ്യുക. അല്ലാഹു കൽപിച്ച, മനസ്സുകൊണ്ട് ചെയ്യേണ്ട, അല്ലാഹുവോടുള്ളസ്‌നേഹം, ഭക്തി, ഭയം, പ്രതീക്ഷ; മറ്റുള്ളവരോടുള്ള ഗുണകാംക്ഷ, അവർക്ക് നന്മ ചെയ്യുവാനുള്ള ആഗ്രഹം എന്നിവയും, ബാഹ്യമായി ചെയ്യുന്ന നമസ്‌കാരം, സകാത്ത്, നോമ്പ്, ഹജ്ജ്, സ്വദക്വ, നന്മയുടെ മറ്റിനങ്ങൾ എന്നിവയുമെല്ലാം നമ്മുടെ രക്ഷിതാവിൽനിന്ന് വന്ന ഏറ്റവും ഉത്തമമായതിൽ പെട്ടതാണ്. ഈ കാര്യങ്ങളെ പിൻപറ്റുന്നവനാരോ അവനാണ് അല്ലാഹുവിലേക്ക് മടങ്ങുന്നവൻ.
(നിങ്ങൾ ഓർക്കാതിരിക്കെ പെട്ടെന്ന് നിങ്ങൾക്ക് ശിക്ഷ വന്നെത്തുന്നതിന് മുമ്പായി) നന്മകൾ വേഗത്തിലാക്കാനുള്ള പ്രേരണ ഇതിലുണ്ട്; അവസരങ്ങൾ പ്രയോജനപ്പെടുത്താനും.
56) തുടർന്ന് അവരെ താക്കീത് ചെയ്യുകയും ഉപദേശിക്കുകയും ചെയ്യുന്നു. ഖേദിക്കേണ്ടിവരുന്ന ദിനം വരുന്നതുവരെ നിങ്ങൾ അശ്രദ്ധയിൽ തുടരരുത്. അന്നേരം ഖേദം പ്രയോജനം ചെയ്യില്ല. (എന്റെ കഷ്ടമേ, അല്ലാഹുവിന്റെ ഭാഗത്തേക്ക് ഞാൻ ചെയ്യേണ്ടതിൽ ഞാ ൻ വീഴ്ച വരുത്തിയല്ലോ) അവനോടുള്ള കടമയിൽ. (ഞാനായിരുന്നു) ഇഹലോകത്ത്. (കളിയാക്കുന്നവരുടെ കൂട്ടത്തിൽ) പ്രതിഫലം നൽകുന്നതിനെക്കുറിച്ച് കണ്ണിൽ കാണുന്നതുവരെ.
57) (അല്ലെങ്കിൽ അല്ലാഹു എന്നെ നേർവഴിയിൽ ആക്കിയിരുന്നുവെങ്കിൽ ഞാൻ സൂക്ഷ്മത പാലിക്കുന്നവരുടെ കൂട്ടത്തിൽ ആകുമായിരുന്നു) (എങ്കിൽ) എന്നത് ഇവിടെ വ്യാമോഹത്തെ കുറിക്കുന്നു. അതായത് അല്ലാഹു എന്നെ സന്മാർഗത്തിൽ ആക്കിയിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ, എങ്കിൽ ഞാൻ സൂക്ഷ്മത പാലിക്കുന്നവനാകുമായിരുന്നു. അങ്ങനെ ഞാൻ ശിക്ഷയിൽനിന്ന് രക്ഷപ്പെടുകയും പ്രതിഫലം ലഭിക്കുകയും ചെയ്യുമായിരുന്നു. ഇവിടെ (എങ്കിൽ) എന്നത് നിബന്ധനയെ കുറിക്കുന്നതല്ല. കാരണം, ആ അർഥത്തിലാവുമ്പോൾ അല്ലാഹു സന്മാർഗത്തിലാക്കാത്തതുകൊണ്ടാണ് ഞാൻ നന്നാവാതിരുന്നത് എന്ന വിധിവിശ്വാസത്തെ വഴികേടിന് തെളിവുപിടിക്കലാകും. അത് ശരിയല്ല. എല്ലാ തെറ്റായ ന്യായവും അന്ത്യനാളിൽ പൊളിഞ്ഞുപോകും.
58) (അല്ലെങ്കിൽ ശിക്ഷ കാണുമ്പോൾ പറഞ്ഞേക്കുമെന്നതിനാൽ) നരകമാണെന്നുറപ്പാകുമ്പോൾ. (എനിക്കൊന്ന് മടങ്ങിപ്പോകാൻ കഴിഞ്ഞിരുന്നെങ്കിൽ) ഇഹലോകത്തേക്കൊരു മടക്കം. (ഞാൻ സദ്‌വൃത്തരുടെ കൂട്ടത്തിൽ ആകുമായിരുന്നു) അല്ലാഹു പറയും: അത് നടക്കാത്തതും പ്രയോജനമില്ലാത്തതുമാണ്. ഇതെല്ലാം നിരർഥകമായ മോഹങ്ങൾ മാത്രം. അതിൽ കാര്യമില്ല. മടക്കപ്പെട്ടാലും അവന് മാറ്റമുണ്ടാകില്ല.
59). (അതെ, തീർച്ചയായും എന്റെ ദൃഷ്ടാന്തങ്ങൾ നിനക്ക് വന്നെത്തുകയുണ്ടായി) സത്യം മനസ്സിലാക്കിത്തരുന്ന. അതിൽ സംശയിക്കേണ്ടതില്ലെന്ന് ബോധ്യപ്പെടുത്തുന്നു. (അപ്പോൾ നീ അവയെ നിഷേധിച്ചുതള്ളുകയും അഹങ്കരിക്കുകയും ചെയ്തു) അതിനെ പിൻപറ്റാതെ. (നീ സത്യനിഷേധികളുടെ കൂട്ടത്തിലാവുകയും ചെയ്തു) അതിനാൽ ഇഹലോകത്തേക്ക് മടക്കാനുള്ള ആവശ്യം ഒരു വെറും പ്രവൃത്തിയാണ്.
وَلَوْ رُدُّوا۟ لَعَادُوا۟ لِمَا نُهُوا۟ عَنْهُ وَإِنَّهُمْ لَكَـٰذِبُونَ
“തിരിച്ചയക്കപ്പെട്ടാൽ തന്നെയും അവർ എന്തിൽനിന്നൊക്കെ വിലക്കപ്പെട്ടുവോ അതിലേക്കുതന്നെ അവർ മടങ്ങിപ്പോകുന്നതാണ്’’(6:8)