വഖഫ് ബില്ല്: സുപ്രിംകോടതി വിധി പ്രതീക്ഷ നൽകുന്നത്; ആശ്വസിക്കാനായിട്ടില്ല
വിസ്ഡം
2025 സെപ്തംബർ 20, 1447 റബീഉൽ അവ്വൽ 27

കോഴിക്കോട്: വഖഫ് നിയമ ഭേദഗതി ബില്ല് സ്റ്റേ ചെയ്തുകൊണ്ട് ബഹു. സുപ്രീം കോടതി ഇറക്കിയ ഉത്തരവ് വലിയ ആശ്വാസമാണെങ്കിലും ഗുരുതരമായ പ്രശ്‌നങ്ങൾ ഇനിയും അവശേഷിക്കുന്നുവെന്നതിൽ ആശങ്കയുണ്ടെന്ന് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി.എൻ അബ്ദുല്ലത്വീഫ് മദനി, ജന. സെക്രട്ടറി ടി.കെ അശ്‌റഫ് എന്നിവർ വാർത്താ കുറിപ്പിൽ അറിയിച്ചു.
സാധാരണഗതിയിൽ പാർലമെന്റ് പാസാക്കിയ നിയമത്തിൽ ചില വ്യക്തതകൾ നൽകുക മാത്രമാണ് സുപ്രീംകോടതി ചെയ്യാറ്. എന്നാൽ വഖഫ് നിയമ ഭേദഗതി ബില്ലിലെ പ്രധാന നിയമങ്ങൾ തന്നെ ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്തിരിക്കുന്നു എന്നത് രാജ്യത്തെ ജനങ്ങൾക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്. വഖഫ് വസ്തുവിൽ തർക്കമുന്നയിച്ചാൽ അന്ന് മുതൽ വഖഫല്ല എന്ന വ്യവസ്ഥ സ്റ്റേ ചെയ്തതും വഖഫ് ഭൂമി തർക്കങ്ങളിൽ തീരുമാനമങ്ങളെടുക്കാനുള്ള ജില്ലാകളക്ടറുടെ അധികാരം സ്റ്റേ ചെയ്തതും ഈ വിധിയിലെ എടുത്തു പറയേണ്ട ഭാഗമാണ്.
ഒരു വസ്തു വഖഫ് ചെയ്യാൻ അഞ്ചു വർഷം മുസ്‌ലിം മതം പ്രാക്ടീസ് ചെയ്യണമെന്ന വകുപ്പ് സ്റ്റേ ചെയ്തുവെങ്കിലും സംസ്ഥാനങ്ങൾ ചട്ടം ഉണ്ടാക്കുന്നതുവരെ മാത്രമാണ് സ്റ്റേ നിലനിൽക്കുക. ഈ വിഷയത്തിൽ സംസ്ഥാനങ്ങൾക്ക് സ്വതന്ത്രാധികാരം വരുന്നതോടെ വഖഫ് ചെയ്യാനുള്ള അവകാശം തന്നെ ചോദ്യം ചെയ്യപ്പെടുമെന്നത് വിധിയുടെ താൽപര്യം അട്ടിമറിക്കാൻ ഇടയാകുമെന്നും വഖഫ് യൂസർ വിഷയത്തിലെ ഭേദഗതി അംഗീകരിച്ചുവെന്നത് നിരാശാജനകമാണെന്നും ഭാരവാഹികൾ വാർത്താ കുറിപ്പിൽ വ്യക്തമാക്കി.
ഗുരുദ്വാരകളിലും ദേവസ്വം ബോർഡുകളിലും അതത് സമുദായങ്ങൾക്കു മാത്രമാണ് അംഗത്വമുള്ളത് എന്നിരിക്കെ വഖഫിൽ മാത്രം ഇതര മതസ്ഥർ വേണമെന്ന നിബന്ധന കടുത്ത വിവേചനമാണെന്നും അന്തിമ വിധിയിൽ അനുകൂല നിലപാട് ഉണ്ടാകുമെന്നും നേതാക്കൾ പ്രത്യാശ പ്രകടിപ്പിച്ചു.
