വിശ്വാസം:പിശാചിന്റെ ഇടപെടലുകൾ
ശമീർ മദീനി
2025 ആഗസ്റ്റ് 16, 1447 സഫർ 22

(പിശാചിന്റെ ചതിക്കുഴികൾ 11)
ഏതൊരു മനുഷ്യനും എന്തെങ്കിലുമൊക്കെ വിശ്വാസങ്ങൾ ഉണ്ടാകും. മതമില്ല എന്ന് പറയുന്നവരും പലതരം വിശ്വാസങ്ങൾ വെച്ചുപുലർത്തുന്നവരാണ്. വിശ്വാസകാര്യങ്ങൾ എന്ന് അവർ തുറന്നു പറഞ്ഞില്ലെങ്കിലും അവരുടെ ജീവിതവും നിലപാടുകളും പെരുമാറ്റങ്ങളും നിരീക്ഷിക്കുന്നവർക്ക് അതൊക്കെ കൃത്യമായി മനസ്സിലാക്കാൻ സാധിക്കുന്നതാണ്. പ്രമാണബദ്ധവും യുക്തിഭദ്രവുമായ വിശ്വാസകാര്യങ്ങളെ പുച്ഛിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന പലരെയും സമൂഹത്തിൽ നമുക്ക് കാണാം. എന്നാൽ അത്തരക്കാർ പേറുന്ന യുക്തിരഹിതമായ അന്ധവിശ്വാസങ്ങൾ കാണുമ്പോൾ പിശാച് അവരെ എത്രമാത്രം സ്വാധീനിച്ചിട്ടുണ്ട് എന്ന് മനസ്സിലാക്കാൻ കഴിയും.
വിശ്വാസകാര്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണല്ലോ അല്ലാഹുവിലുള്ള വിശ്വാസം. അഥവാ സൃഷ്ടിക്കുകയും സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന സർവശക്തനായ സ്രഷ്ടാവിന്റെ സാന്നിധ്യം ഏറെക്കുറെ മതങ്ങളെല്ലാം അംഗീകരിക്കുന്ന ഒരു സംഗതിയാണ്. എന്നാൽ അവിടെയും പിശാച് പലവിധത്തിൽ മനുഷ്യനെ വഴിതെറ്റിക്കുവാൻ പരിശ്രമിക്കും.
ഇബ്‌നുൽ ജൗസി(റഹി) തന്റെ ‘തൽബീസു ഇബ്‌ലീസ്’ എന്ന ഗ്രന്ഥത്തിൽ ഇത്തരം ചില വിഭാഗങ്ങളെയും അവരുടെ വിശ്വാസങ്ങളെയും വിവരിക്കുന്നുണ്ട്:
1) അതിലൊന്ന് മിഥ്യാവാദികളാണ്. അതായത് ഒരു കാര്യത്തിനും യാഥാർഥ്യമില്ല; എല്ലാം മിഥ്യയും മായയും ആണെന്നാണ് അവരുടെ വിശ്വാസം. അബദ്ധജഡിലമായ ഈ വാദത്തെ പണ്ഡിതന്മാർ നേരിട്ടത് ചിന്താർഹമായ ചോദ്യത്തിലൂടെയാണ്: ‘നിങ്ങളീ പറയുന്ന കാര്യവും നിങ്ങളുടെ വാദപ്രകാരം മിഥ്യ ആയിരിക്കുമല്ലോ. എല്ലാം മിഥ്യയാണ്; യാഥാർഥ്യമായി ഒന്നുമില്ല എന്ന് പറയുന്ന നിങ്ങൾ, അത് അംഗീകരിക്കുന്നുവെങ്കിൽ ഈ ആശയവും മിഥ്യയാണ് എന്നല്ലേ അർഥം? എങ്കിൽ മിഥ്യയായ ഈ ആശയം എന്തിന് നിങ്ങൾ പ്രചരിപ്പിക്കുന്നു? അതല്ല, ഇതിൽ യാഥാർത്ഥ്യമുണ്ടെന്നാണ് നിങ്ങൾ പറയുന്നതെങ്കിൽ നിങ്ങൾ തന്നെ നിങ്ങളുടെ വാദത്തെ നിരാകരിച്ചു എന്നും വന്നു!’ (പേജ്: 54).
താൻ നേരിൽ കാണുന്നതും അനുഭവിക്കുന്നതും സംസാരിക്കുന്നതുമെല്ലാം മായയാണ് എന്ന് ജൽപിക്കുന്ന ഒരാളോട് എങ്ങനെയാണ് തെളിവുകൾ നിരത്തി സംവദിക്കാൻ സാധിക്കുക? അയാളുടെ തന്നെ അസ്തിത്വവും പ്രവൃത്തികളും യാഥാർഥ്യങ്ങളല്ലായെന്നാണ് അയാളുടെ വാദം. സത്യത്തിൽ ഇത് ഒരുതരം മാനസികരോഗമാണ്; അല്ല പിശാച് ചിലരെ കൊണ്ടെത്തിച്ച മഹാദുരന്തമാണത്. ഒന്നിലും വിശ്വാസമില്ലാത്ത, എല്ലാറ്റിനെയും സംശയിക്കുന്ന സന്ദേഹവാദികൾക്ക് എന്ത് സ്വസ്ഥതയും സമാധാനവുമാണ് ലഭിക്കുക? അത്തരക്കാരുടെ വിഡ്ഢിത്തം നിറഞ്ഞ പല കഥകളും ഇബ്‌നുൽ ജൗസി (റഹി) ഉദ്ധരിക്കുന്നുണ്ട്. (പേജ് 55, 56 നോക്കുക).
2) മറ്റൊരു വിഭാഗം ഒരുതരം തത്ത്വശാസ്ത്രത്തിന്റെ വക്താക്കളാണ്. അവർ പറയുന്നത് യാതൊന്നിനും സ്വന്തമായൊരു യാഥാർഘ്യമില്ലെന്നും ഓരോരുത്തർക്കും അനുഭവപ്പെടുന്നതനുസരിച്ചുള്ള ആപേക്ഷികമായ ഒരു യാഥാർഘ്യം മാത്രമേയുള്ളൂ എന്നുമാണ്. അതായത്, തേൻ മധുരമുള്ള ഒരു വസ്തുവാണെന്ന് പറഞ്ഞുകൂടാ. ചില ആളുകൾക്ക് രോഗം കാരണത്താലും മറ്റും അത് കയ്‌പ്പുള്ളതാണ്; മറ്റുള്ളവർക്ക് അത് മധുരമുള്ളതായി അനുഭവപ്പെടുന്നുവെങ്കിലും. അതിനാൽ തേനിന് മധുരമാണ് എന്ന് നിരുപാധികം പറയാൻ പറ്റുകയില്ല.
ഇത്തരക്കാരോടും നമുക്ക് പറയാനുള്ളത് നിങ്ങൾ പറയുന്നതനുസരിച്ചുതന്നെ നിങ്ങളുടെ വാദഗതികൾ നിരർഥകമാണ്. കാരണം, നിങ്ങളുടെ വാദഗതി എതിരാളികളുടെ പക്കൽ നിരർഥകവും അസംബന്ധവുമാണ്. അതിനാൽ നിങ്ങൾ പറയുന്നതിന് എന്ത് ന്യായവും പ്രസക്തിയുമാണുള്ളത്? സ്വന്തം വാദഗതികൾ തന്നെ നിരർഥകമാണെന്ന് സമ്മതിക്കുന്നവരോട് എന്തുപറയാനാണ്!
3) മൂന്നാമതൊരു വിഭാഗം നിരീശ്വരവാദികളാണ്. സ്രഷ്ടാവ് അഥവാ ദൈവം എന്ന ഒന്ന് ഇല്ലെന്നും ഈ കാണുന്ന വസ്തുക്കളൊക്കെ ഒരു നിർമാതാവില്ലാതെ താനെ ഉണ്ടായതാണെന്നും ഇവർ ജൽപിക്കുന്നു. പഞ്ചേന്ദ്രിയങ്ങളിലൂടെ ഈ ലോകത്തുവെച്ച് അങ്ങനെ ഒരു സ്രഷ്ടാവിനെ കാണുവാൻ സാധിക്കുന്നില്ല എന്നതാണ് അവരുടെ ന്യായം. കണ്ടും തൊട്ടുമൊന്നും ദൈവത്തെ മനസ്സിലാക്കാൻ കഴിയുന്നില്ലെങ്കിലും തന്റെ ബുദ്ധിയും ചിന്തയും പഠനവുമൊന്നും ആ വഴിക്ക് ഉപയോഗപ്പെടുത്തുന്നില്ല എന്നതാണ് ഇവരുടെ ഏറ്റവും വലിയ വൈകല്യം. ബുദ്ധിയും വിവേകവുമുള്ള ആർക്കാണ് ഒരു സ്രഷ്ടാവിന്റെ സാന്നിധ്യം ബോധ്യപ്പെടാത്തത്? കെട്ടിടങ്ങൾ ഒന്നുമില്ലാത്ത ഒരു സ്ഥലത്തുകൂടി യാത്ര പോയി കുറെ ദിവസങ്ങൾക്ക് ശേഷം ആ വഴി തിരിച്ചു വരുന്ന മനുഷ്യൻ സുന്ദരമായ ഒരു മതിൽക്കെട്ടും കെട്ടിടങ്ങളും കണ്ടാൽ അതിൽനിന്ന് എന്താണ് മനസ്സിലാക്കുക? ഇത് നിർമിച്ച ഒരു നിർമാതാവ് ഉണ്ട് എന്നല്ലേ? അയാളെ നേരിട്ട് കാണാതെ തന്നെ അക്കാര്യം ഉറപ്പിച്ചു പറയാൻ കഴിയും. എങ്കിൽ ഈ മനോഹരമായ ഭൂമിയും ആകാശവും അതിലെ അനന്തകോടി നക്ഷത്രങ്ങളും ഭൗതികലോകത്തെ അനവധി ജീവജാലങ്ങളുമെല്ലാം യുക്തിമാനും സർവജ്ഞാനിയും സർവശക്തനുമായ ഒരു സ്രഷ്ടാവിനെ അറിയിക്കുന്നില്ലേ?
“അതല്ല, യാതൊരു വസ്തുവിൽനിന്നുമല്ലാതെ അവർ സൃഷ്ടിക്കപ്പെട്ടിരിക്കുകയാണോ? അതല്ല, അവർ തന്നെയാണോ സ്രഷ്ടാക്കൾ? അതല്ല, അവരാണോ ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചിരിക്കുന്നത്? അല്ല, അവർ ദൃഢമായി വിശ്വസിക്കുന്നില്ല’’ (52:35,36).
വിദ്യാഭ്യാസം നേടിയിട്ടില്ലാത്ത, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്ന് സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കിയിട്ടില്ലാത്ത, തികച്ചും ഗ്രാമീണരായ ചില അറബികൾ പറഞ്ഞ ഒരു വാചകം പ്രസിദ്ധമാണ്: “ഒട്ടകക്കാഷ്ടം ഒട്ടകത്തെയും കാൽപ്പാടുകൾ യാത്രാ സംഘത്തെയും അറിയിക്കുന്നു, എങ്കിൽ നക്ഷത്രങ്ങൾ നിറഞ്ഞ ആകാശവും സൂര്യനും ചന്ദ്രനും മനുഷ്യരും മൃഗങ്ങളും മറ്റു ജീവജാലങ്ങളും അടങ്ങുന്ന ഈ അത്ഭുതലോകം ഒരു സ്രഷ്ടാവിലേക്ക് വിരൽചൂണ്ടുന്നില്ലേ?’ വേണ്ട, ഓരോരുത്തരും അവരവരുടെ തന്നെ അസ്തിത്വത്തിലേക്കും ശാരീരിക ഘടനകളിലേക്കും ഒന്ന് നോക്കുക. എത്ര അത്ഭുതകരവും സങ്കീർണവുമായ സംവിധാനങ്ങളാണ് വളരെ കൃത്യമായി ക്രമീകരിച്ചിട്ടുള്ളത്! ചിന്തയും അന്വേഷണത്വരയുമുള്ള ഏതൊരു മനുഷ്യന്റെയും അറിയാനുള്ള ആഗ്രഹത്തിന്റെ ദാഹം ശമിപ്പിച്ചുകൊണ്ട് ദൈവാസ്തിക്യം അയാൾക്ക് മുമ്പിൽ തെളിവുകൾ നിരത്തി ഉയർന്നു നിൽക്കുന്നത് കാണാനാകും.
അല്ലാഹു പറയുന്നു: “ദൃഢവിശ്വാസമുള്ളവർക്ക് ഭൂമിയിൽ പല ദൃഷ്ടാന്തങ്ങളുമുണ്ട്. നിങ്ങളിൽ തന്നെയും (പല ദൃഷ്ടാന്തങ്ങളുണ്ട്). എന്നിട്ട് നിങ്ങൾ കണ്ടറിയുന്നില്ലേ?’’ (51:20,21).
ജീവികളിലെ വ്യത്യസ്ത രൂപവും ധർമവുമുള്ള പല്ലുകൾ, നാവ്, ചുണ്ട്, കണ്ണ്, മൂക്ക്, കാത് തുടങ്ങിയ അവയവങ്ങളാകുന്ന അനുഗ്രഹങ്ങളെല്ലാം താനേ ഉണ്ടായതല്ല; മറിച്ച് കൃത്യമായ പ്ലാനിങ്ങും ഉദ്ദേശ്യ ലക്ഷ്യങ്ങളുമുള്ള സ്രഷ്ടാവിന്റെ കരവിരുതുകളാണ് എന്നാണ് ബുദ്ധിയുള്ളവർക്ക് മനസ്സിലാക്കാൻ കഴിയുക.
4) പ്രകൃതിവാദികൾ: സ്രഷ്ടാവിനെ പാടെ നിരാകരിക്കുന്നതിനും നിഷേധിക്കുന്നതിനും ബുദ്ധിയും വിവേകവുമുള്ള ഒരാൾക്കും സത്യസന്ധമായി കഴിയില്ല. അതിനാൽ അത്തരം ആശയങ്ങൾക്ക് ബുദ്ധിപരമായ സ്വീകാര്യതയോ പിന്തുണയോ ലഭിക്കുകയുമില്ല. ഇത് മനസ്സിലാക്കിയ പിശാച് ഇട്ടുകൊടുത്ത മറ്റൊരു അന്ധവിശ്വാസമാണ് ഈ കാണുന്ന സൃഷ്ടികളുടെയൊക്കെ പിന്നിലുള്ള ആസൂത്രകൻ പ്രകൃതിയാണ് എന്നത്. സ്രഷ്ടാവിനെ അംഗീകരിക്കാനുള്ള മനസ്സില്ലാത്തതിനാൽ ഉത്തരംമുട്ടുന്ന ചോദ്യങ്ങൾക്കു മുമ്പിൽ എല്ലാം പ്രകൃതി എന്ന് പറഞ്ഞ് രക്ഷപ്പെടുന്നു എന്നതാണ് ഇവരുടെ പ്രത്യേകത.
ഇതിനും വസ്തുതകളുടെയും ന്യായങ്ങളുടെയും മുന്നിൽ നിലനിൽപില്ല. കാരണം, കൃത്യവും വ്യവസ്ഥാപിതവും സങ്കീർണവും അതോടൊപ്പം വിസ്മയകരവുമായ ഈ പ്രപഞ്ചത്തിലെ അത്ഭുതങ്ങളെല്ലാം ബുദ്ധിയും വിവേകവും വിജ്ഞാനവും ഒന്നുമില്ലാത്ത കേവല പ്രകൃതിയുടെ പ്ലാനിംങാണ് എന്ന് വിശ്വസിക്കാൻ ബുദ്ധിയുള്ളവർക്ക് എങ്ങനെ കഴിയും?
5. ദ്വിത്വവാദികൾ: ലോകത്തിന് രണ്ടു സ്രഷ്ടാക്കൾ ഉണ്ട് എന്ന് വിശ്വസിക്കുന്നവരാണ് ഈ കൂട്ടർ. നല്ലതെന്ന് കരുതുന്നതിനൊക്കെ ഒരു സ്രഷ്ടാവും തിന്മയെന്ന് കരുതുന്നതിനൊക്കെ മറ്റൊരു സ്രഷ്ടാവും! നന്മയുടെ സ്രഷ്ടാവിനെ പ്രകാശമായും തിന്മയുടെ സ്രഷ്ടാവിനെ ഇരുട്ടായും അവർ സങ്കൽപിക്കുന്നു.
ഇത്തരം വഴിവിട്ട വ്യാഖ്യാനങ്ങൾക്കും വിശദീകരണങ്ങൾക്കുമൊക്കെ അവരെ പ്രേരിപ്പിക്കുന്നത്; ലോകത്ത് കാണുന്ന രണ്ടുതരം വൈരുധ്യങ്ങളെ കുറിച്ചുള്ള ചിന്തയാണ്. ഒരേ അടിസ്ഥാനത്തിൽനിന്നും പരസ്പരവിരുദ്ധമായ രണ്ട് സംഗതികൾ ഉണ്ടാവില്ല; തീയിൽനിന്ന് തണുപ്പും ചൂടും ഉണ്ടാവുക സാധ്യമല്ലാത്തതുപോലെ. ഇതാണ് അവർക്കുള്ള ന്യായം. എന്നാൽ പണ്ഡിതന്മാർ അതിന് നൽകിയ മറുപടി പ്രസിദ്ധമാണ്:
‘നിങ്ങൾ പറയുന്നതുപോലെ രണ്ട് സ്രഷ്ടാക്കൾ ഉണ്ടെന്ന് സങ്കൽപിക്കുക. എങ്കിൽ ആ രണ്ടുപേരും തുല്യ ശക്തരായിരിക്കുമല്ലോ? കാരണം, അശക്തൻ സ്രഷ്ടാവ് ആവുകയില്ല. അപ്രകാരം തന്നെ ഒരാൾ ശക്തനും മറ്റൊരാൾ അശക്തനുമാവുക എന്നതും ശരിയാവുകയില്ല. മറിച്ച് രണ്ടുപേരും തുല്യ ശക്തരാകണം. അങ്ങനെയെങ്കിൽ ഒരാൾ ഒരു കാര്യം ഉണ്ടാകാൻ ഉദ്ദേശിക്കുമ്പോൾ അതുണ്ടാകേണ്ട എന്ന് മറ്റെയാൾ ഉദ്ദേശിക്കുകയും ചെയ്യുന്നുവെന്നിരിക്കട്ടെ, രണ്ടുപേരുടെയും ഉദ്ദേശ്യം നടക്കുക എന്നത് അസംഭവ്യം. ഒരു മനുഷ്യൻ മരിക്കണമെന്ന് ഒരു ദൈവം ഉദ്ദേശിക്കുമ്പോൾ അയാൾ ജീവിക്കണമെന്നാണ് മറ്റേ ദൈവം ഉദ്ദേശിക്കുന്നത്. ഒരാൾ മഴ പെയ്യണം എന്ന് ആഗ്രഹിക്കുമ്പോൾ മറ്റെയാൾ ഇപ്പോൾ മഴ വേണ്ട എന്നും തീരുമാനിക്കുന്നു. സൂര്യനുദിക്കുന്നതും രാവും പകലും മാറിമാറി വരുന്നതും സസ്യലതാദികൾ മുളക്കുന്നതും വലുതാകുന്നതും കായ്ക്കുന്നതും അടക്കമുള്ള ഓരോന്നിലും ഒരാൾ ആഗ്രഹിക്കുന്നതിന് വിരുദ്ധമായി മറ്റെയാൾ ആഗ്രഹിക്കുമ്പോൾ ലോകത്തിന്റെ അവസ്ഥ എന്തായിരിക്കും?
അല്ലാഹു പറയുന്നു: “(നബിയേ,) പറയുക: അവർ പറയും പോലെ അവനോടൊപ്പം മറ്റുദൈവങ്ങളുണ്ടാ യിരുന്നെങ്കിൽ സിംഹാസനാധിപന്റെ അടുക്കലേക്ക് അവർ (ആ ദൈവങ്ങൾ) വല്ല മാർഗവും തേടുക തന്നെ ചെയ്യുമായിരുന്നു’’ (ക്വുർആൻ 17:42).
“ആകാശഭൂമികളിൽ അല്ലാഹുവല്ലാത്ത വല്ല ദൈവങ്ങളുമുണ്ടായിരുന്നുവെങ്കിൽ അത് രണ്ടും തകരാറാകുമായിരുന്നു. അപ്പോൾ സിംഹാസനത്തിന്റെ നാഥനായ അല്ലാഹു, അവർ പറഞ്ഞുണ്ടാക്കുന്ന തിൽനിന്നെല്ലാം എത്ര പരിശുദ്ധനാകുന്നു!’’ (21:22).
“അല്ലാഹു യാതൊരു സന്താനത്തെയും സ്വീകരിച്ചിട്ടില്ല. അവനോടൊപ്പം യാതൊരു ദൈവവുമുണ്ടാ യിട്ടില്ല. അങ്ങനെയായിരുന്നുവെങ്കിൽ ഓരോ ദൈവവും താൻ സൃഷ്ടിച്ചതുമായി പോയിക്കളയുകയും അവരിൽ ചിലർ ചിലരെ അടിച്ചമർത്തുകയും ചെയ്യുമായിരുന്നു. അവർ പറഞ്ഞുണ്ടാക്കുന്നതിൽ നിന്നെല്ലാം അല്ലാഹു എത്ര പരിശുദ്ധൻ!’’ (23:91).
ഇരുട്ട് സദാ തിന്മയും ഉപദ്രവങ്ങളും മാത്രമാണ് ഉണ്ടാക്കുക എന്നതും ശരിയല്ലല്ലോ. ഒരു നിരപരാധിയായ മനുഷ്യൻ ശത്രുക്കളുടെ പിടിയിൽനിന്നും ഓടിരക്ഷപ്പെട്ട് ഇരുട്ടിന്റെ മറവിൽ ഒളിച്ചിരിക്കുമ്പോൾ അത് അവിടെ ഗുണമാണോ, ദോഷമാണോ? അതിനാൽ ഇത്തരം അന്ധവിശ്വാസങ്ങൾക്ക് വല്ലാതെ മറുപടി പറഞ്ഞു കാലം കഴിക്കേണ്ട എന്നതാണ് പണ്ഡിതന്മാർ നൽകുന്ന ഉപദേശം.

