അവലംബങ്ങളില്ലാതെ ആകാശം

പത്രാധിപർ

2025 നവംബർ 22, 1447 ജമാദുൽ ആഖിർ 01

(ക്വുർആനിലെ പ്രപഞ്ച വിസ്മയങ്ങൾ 10)

ആകാശങ്ങൾ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് നമുക്ക് കാണാൻ കഴിയുന്ന തൂണുകൾ കൂടാതെയാണെന്ന് ക്വുർആനിൽ രണ്ടു സ്ഥലങ്ങളിൽ പ്രതിപാദിക്കുന്നതായി കാണാം.

اللَّهُ الَّذِي رَفَعَ السَّمَاوَاتِ بِغَيْرِ عَمَدٍ تَرَوْنَهَا ۖ

“അല്ലാഹുവാകുന്നു നിങ്ങൾക്ക് കാണാവുന്ന അവലംബങ്ങൾ കൂടാതെ ആകാശങ്ങളെ ഉയർത്തി നിർത്തിയവൻ’’ (13:2)

خَلَقَ السَّمَاوَاتِ بِغَيْرِ عَمَدٍ تَرَوْنَهَا ۖ

“നിങ്ങൾക്ക് കാണാവുന്ന തൂണുകളൊന്നും കൂടാതെ ആകാശങ്ങളെ അവൻ സൃഷ്ടിച്ചിരിക്കുന്നു’’ (31:10).

ആകാശത്തിന് തൂണുകളുണ്ടെന്നും അത് നമുക്ക് കാണാൻ കഴിയാത്ത രൂപത്തിലുളളതാണെന്നുമാണ് ഈ വചനങ്ങൾക്ക് പ്രസിദ്ധ വ്യാഖ്യാതാക്കളെല്ലാം അർഥം നൽകിയിട്ടുളളത്.

അറബി ഭാഷയിൽ عَمَد എന്ന പദത്തിന് തൂണുകൾ എന്ന് അർഥമുളളതുപോലെ ‘അവലംബം,’ ‘താങ്ങ്’ എന്നീ അർഥങ്ങളുമുണ്ട്. ഈ അർഥങ്ങളാണ് മേൽ വിവരിച്ച ക്വുർആൻ സൂക്തങ്ങളിൽ ഏറ്റവും അനുയോജ്യമായിട്ടുളളതെന്ന് കാണാം. കാരണം സാധാരണ വീടുകൾക്കും പന്തലുകൾക്കും നാം നൽകുന്ന തൂണുകൾ അതിന്റെ ചില മർമസ്ഥലങ്ങളിൽ മാത്രമെ ദൃശ്യമാകുകയുള്ളൂ. ബാക്കി ഭാഗങ്ങൾ ശൂന്യമായിരിക്കും. എന്നാൽ ആകാശത്തെ ഉയർത്തി നിർത്തുന്നതിനുളള അവലംബങ്ങൽ നമുക്ക് കാണാനാവാത്തതും ഒരിടത്തും ഒഴിവും വിടവുമില്ലാതെ അതിനെ ആകമാനം താങ്ങി നിർത്തുന്നവയുമാണ്.

ഈ പ്രപഞ്ചത്തെ അല്ലെങ്കിൽ ആകാശത്തെ സുഭദ്രമായി താങ്ങിനിർത്തുന്നതിന് പിന്നിൽ മനുഷ്യദൃഷ്ടിക്ക് ഗോചരമല്ലാത്ത അനേകം അവലംബ ശക്തികളുണ്ടെന്ന് ശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. അവയിലൊന്ന് ആറ്റോമിക് ശക്തിയാണ്. ആറ്റത്തിന്റെ ന്യൂക്ലിയസിനകത്ത് പ്രോട്ടോണിനെയും ന്യൂട്രോണിനെയും ക്വാർക്കുകളെയും ഇതര അടിസ്ഥാന ഘടകങ്ങളെയും ബന്ധിക്കുന്നത് ഈ ശക്തിയാണ്. മനുഷ്യൻ കണ്ടെത്തിയ, പ്രപഞ്ചത്തിലെ ഏറ്റവും വലിയ ശക്തിയാണിത്. അതുകൊണ്ട് തന്നെ ശാസ്ത്രം ഇതിന് ‘കഠിന ശക്തി പ്രഭാവം’ (Strong Nuclear Force) എന്നാണ് പറയുന്നത്. ഈ ശക്തിയെ വഹിക്കുന്നത് ഗ്ലൂവോൺ (Gluon) എന്ന ഒരു തരം അദൃശ്യകണികകളാണ്. പരമാണുവിലെ കഠിന ശക്തിയും ഗ്ലുവോൺ കണികകളുമാണ് പ്രോട്ടോണിനെയും ന്യുട്രോണിനെയും കേന്ദ്രബിന്ദുവിൽ പിടിച്ചു നിർത്തുന്നത്. ഈ ശക്തിയുടെ അഭാവത്തിൽ പ്രപഞ്ചം നിലനിൽക്കുകയില്ല, എന്ന് മാത്രമല്ല അത് വിസ്‌ഫോടനത്തിന് മുമ്പുള്ള പൂർവ പിണ്ഡാവസ്ഥയിലേക്ക് തിരിച്ച് പോകുകയും ചെയ്യും. ദുർബല അണുശക്തി (Weak Nuclear Force) എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരു ശക്തിയും പരമാണുവിലുണ്ടെന്ന് ശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. ആകാശത്തിന് അവലംബമായി വർത്തിക്കുന്നതിൽ ഇതും ഒരു പങ്കുവഹിക്കുന്നുണ്ട്.

ആകാശത്തിന് അവലംബമായി വർത്തിക്കുന്ന മറ്റൊരു ശക്തി വൈദ്യുത കാന്തിക ശക്തിയാണ്. പദാർഥത്തിനകത്ത് പരമാണുക്കളെ പരസ്പരം ബന്ധിക്കുന്നത് ഈ ശക്തിയാണ്. അതുപോലെ പ്രാപഞ്ചിക വസ്തുക്കൾക്ക് അവയുടെ സ്വഭാവ പ്രകൃതം നൽകുന്നതും ഈ ശക്തി തന്നെയാണ്. ഈ ശക്തി ഇല്ലായിരുന്നുവെങ്കിൽ ഈ പ്രപഞ്ചം മുഴുവനും കേവലം ആറ്റങ്ങൾ മാത്രമാകുമായിരുന്നു. അവ ഒരുമിച്ച് കൂടുകയോ വസ്തുക്കൾ രൂപപ്പെടുകയോ ഇല്ല.

വളരെ പ്രസിദ്ധമായ ആകർഷണ ശക്തിയാണ് ആകാശത്തിന് അവലംബമായി വർത്തിക്കുന്ന മറ്റൊരു ശക്തി. ഹ്രസ്വ പരിധിയിൽ ഇത് ദുർബലമാണെങ്കിലും ദീർഘ പരിധിയിൽ ഇത് പ്രപഞ്ചത്തിലെ ഒരു വമ്പിച്ച ശക്തി തന്നെയാണ്. ഈ ശക്തിയില്ലായിരുന്നുവെങ്കിൽ ഭൂമിയുടെയും ആകാശ ഗോളങ്ങളുടെയും താളപ്പൊരുത്തം നഷ്ടപ്പെടുകയും പ്രപഞ്ചം തകർന്ന് തരിപ്പണമാകുകയും ചെയ്യും. പ്രപഞ്ചത്തിൽ പരന്ന് കിടക്കുന്ന അദൃശ്യമായ ഈ ആകർഷണശക്തിയുടെ ഉറവിടത്തെക്കുറിച്ച് ശാസത്രജ്ഞർ ഇന്നും ഗവേഷണം നടത്തികൊണ്ടിരിക്കയാണ്. ഇനിയും വ്യക്തമായ വിശദീകരണം കണ്ടെത്താൻ കഴിയാത്ത ഗ്രാവിറ്റോൺ (Graviton) എന്ന അതിസൂക്ഷ്മ കണികകളാണ് ആകർഷണശക്തിയുടെ വാഹകരായി വർത്തിക്കുന്നത്.

പ്രപഞ്ചം അതിന്റെ ആകർഷണ-വികർഷണ ശക്തികൾകൊണ്ടാണ് നിലനിൽക്കുന്നതെങ്കിലും ഈ ശക്തികളുടെ ഉത്ഭവം ഇന്നും ശാസ്ത്രത്തിന് നിഗൂഢമാണ്. ആകർഷണശക്തിയെ വ്യാഖ്യാനിക്കുന്ന സിദ്ധാന്തങ്ങൾക്ക് ഒന്നും തന്നെ അത് എവിടെനിന്ന് വരുന്നു എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ല. ഭൂമി അതിന്റെ അച്ചുതണ്ടിൽ കറങ്ങുന്നതിൽ നിന്നാകാം അതിന്റെ ആകർഷണ ശക്തി ഉൾത്തിരിയുന്നത് എന്നാണ് ചിലർ സങ്കൽപിക്കുന്നത്. ഭൂമിയുടെ കാന്തികവലയം രൂപപ്പെടുന്നതാകട്ടെ ഇരുമ്പ്, നിക്കൽ തുടങ്ങിയ അതിന്റെ ദ്രവരൂപത്തിലുളള അകക്കാമ്പ് ഏകദേശം അതേ രാസഘടനയുളള ഖര അകക്കാമ്പിനെ ചുറ്റുന്നതുകൊണ്ടാണെന്നും ശാസ്ത്രജ്ഞർ വ്യാഖ്യാനിക്കുന്നു. മറ്റു ആകാശ ഗോളങ്ങളുടെ ആകർഷണശക്തിയെക്കുറിച്ചും ഇത്തരം സങ്കൽപങ്ങൾ തന്നെയാണ് അവർക്കുളളത്. ആകാശങ്ങളും ഭൂമിയും അല്ലാഹുവിന്റെ കൽപനപ്രകാരം നിലനിൽക്കുന്നു എന്ന ക്വുർആൻ വചനമാണ് ഈ വിഷയത്തിൽ തൃപ്തികരമായ ഒരു ഉത്തരം നൽകുന്നത്. അല്ലാഹു പറയുന്നു:

وَمِنْ آيَاتِهِ أَن تَقُومَ السَّمَاءُ وَالْأَرْضُ بِأَمْرِهِ

“അവന്റെ കൽപന പ്രകാരം ആകാശവും ഭൂമിയും നിലനിന്നു വരുന്നതും അവന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതത്രെ’’(30:25).

വിടവുകളില്ലാത്ത ആകാശം

ആകാശത്തിന്റെ സവിശേഷതയായി ക്വുർആൻ പറയുന്ന മറ്റൊരു കാര്യം അതിന് വിടവുകളില്ല എന്നതാണ്. അല്ലാഹു പറയുന്നു:

أَفَلَمْ يَنظُرُوا إِلَى السَّمَاءِ فَوْقَهُمْ كَيْفَ بَنَيْنَاهَا وَزَيَّنَّاهَا وَمَا لَهَا مِن فُرُوجٍ

“അവർക്ക് മുകളിലുളള ആകാശത്തേക്ക് അവർ നോക്കിയിട്ടില്ലേ, എങ്ങിനെയാണ് നാം അതിനെ നിർമിക്കുകയും അലങ്കരിക്കുകയും ചെയ്തിട്ടുളളതെന്ന്? അതിന് വിടവുകളൊന്നുമില്ല’’(50:6).

ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഒരു സംഘം ഗോളശാസ്ത്രജ്ഞർ ദൃശ്യപ്രപഞ്ചത്തെ സൂക്ഷ്മ നിരീക്ഷണം നടത്തിയപ്പോൾ ഗ്യാലക്‌സികൾക്കിടയിൽ നക്ഷത്രങ്ങളില്ലാത്ത ഇരുണ്ട ഒട്ടനവധി പ്രദേശങ്ങളുണ്ടെന്ന് കണ്ടെത്തുകയുണ്ടായി. ധാരാളം കണ്ണികളുളള ഒരു വലപോലെയാണ് അവർക്ക് പ്രപഞ്ചത്തിന്റെ രേഖാചിത്രം ലഭിച്ചത്. ബ്രഹ്‌മാണ്ഡ വല (Cosmic Web) എന്ന പേരിലറിയപ്പെടുന്ന ഈ പ്രകാശവലയുടെ കണ്ണികളും നൂലുകളും രൂപപ്പെടുന്നത് ഗ്യാലക്‌സികളിലെ പ്രകാശങ്ങൾ കൊണ്ടാണ്. വലയുടെ ദ്വാരങ്ങളായി കാണുന്ന ഇരുണ്ട ഭാഗങ്ങൾ നക്ഷത്രങ്ങളിലില്ലാത്ത പ്രദേശങ്ങളാണ്. ഈ ഇരുണ്ട പ്രദേശത്തിന് വിടവുകൾ എന്ന് ശാസ്ത്രജ്ഞർ ആലങ്കാരികമായി പറയാറുണ്ടെങ്കിലും സൂക്ഷ്മനിരീക്ഷണത്തിലൂടെ ഇതിനെക്കുറിച്ച് പഠിക്കുകയാണെങ്കിൽ ഇവ വിടവുകളല്ലെന്ന് കാണാനാകും. കാരണം ശൂന്യമെന്ന് കരുതുന്ന ഈ ഇരുണ്ട പ്രദേശങ്ങളിലും അദൃശ്യവും ഇരുണ്ടതുമായ അനവധി പദാർഥങ്ങൾ നിറഞ്ഞു കിടക്കുന്നുണ്ട്. പ്രപഞ്ചത്തിന്റെ നിലനിൽപ്പിന് ഈ ഇരുണ്ട പദാർഥങ്ങളും അനിവാര്യമാണ്.

മുമ്പ് സൂചിപ്പിച്ച, പ്രപഞ്ചം വികസിക്കുന്നു എന്ന തത്ത്വവും ആകാശത്തിന് വിടവുകളില്ല എന്നതിന് തെളിവാണ്. പ്രപഞ്ചം വികസിക്കുന്നതിനനുസരിച്ച് ഒഴിവ് വരുന്ന സ്ഥലത്ത് പദാർഥവും ഊർജവും നിറക്കപ്പെടുന്നുണ്ട്. അതുകൊണ്ട് തന്നെ കാലമില്ലാത്ത സ്ഥലമോ സ്ഥലമില്ലാത്ത കാലമോ പദാർഥവും ഊർജവുമില്ലാത്ത സ്ഥലകാലമോ ഈ പ്രപഞ്ചത്തിലില്ല. തന്നെയുമല്ല ഈ പ്രപഞ്ചത്തിന് വിടവുക ളുണ്ടായിരുന്നുവെങ്കിൽ ആകാശഗോളങ്ങൾ ആകർഷണ-വികർഷണങ്ങളിലൂടെ സുസ്ഥിതിയോടെ നിലനിൽക്കുമായിരുന്നില്ല. ഈ ബ്രഹ്‌മാണ്ഡത്തിൽ എവിടെയെങ്കിലും ഒരു ചെറിയ വിടവുണ്ടായിരുന്നുവെ ങ്കിൽ പ്രപഞ്ചത്തിന്റെ ഭദ്രമായ നിലനിൽപ്പിന് നമിത്തമായ ആകർഷണ ശക്തി അവതാളത്തിലാകുകയും പ്രപഞ്ചം തകർന്നടിയുകയും ചെയ്യും. ആകാശത്തിലെ പിളർപ്പ് ലോകാവസാനത്തിന് കാരണമാകുന്നത് കൊണ്ടായിരിക്കാം അന്ത്യദിനം വരുന്നതിന്റെ മുന്നോടിയായുളള ഭയാനകസംഭവങ്ങൾ വിവരിക്കുന്നിടത്ത് ക്വുർആൻ അനവധി വചനങ്ങളിൽ അന്ന് ആകാശം പിളരുമെന്ന് പ്രഖ്യാപിക്കുന്നത്. അവയിൽ ചിലത് മാത്രം ഇവിടെ കോടുക്കുന്നു:

وَإِذَا السَّمَاءُ فُرِجَتْ

“ആകാശം പൊട്ടിപ്പിളരുമ്പോൾ’’(77:9)

فَإِذَا انشَقَّتِ السَّمَاءُ فَكَانَتْ وَرْدَةً كَالدِّهَانِ

“ആകാശം പൊട്ടിപ്പിളരുകയും അത് കുഴമ്പ് പോലുള്ളതും റോസ് നിറമുളളതും ആയിത്തീരുകയും ചെയ്യുമ്പോൾ’’(55:37).

وَانشَقَّتِ السَّمَاءُ فَهِيَ يَوْمَئِذٍ وَاهِيَةٌ ‎

“ആകാശം പൊട്ടിപ്പിളരുകയും ചെയ്യും. അന്ന് അത് ദുർബലമായിരിക്കും’’ (69:16).

السَّمَاءُ مُنفَطِرٌ بِهِ ۚ

“അതു നിമിത്തം ആകാശം പൊട്ടിപ്പിളരുന്നതാകുന്നു’’ (73:18),

وَفُتِحَتِ السَّمَاءُ فَكَانَتْ أَبْوَابًا

“ആകാശം തുറക്കപ്പെടുകയും എന്നിട്ടത് പല കവാടങ്ങളായിത്തീരുകയും ചെയ്യും’’ (78:19).

ഇനിയും ധാരാളം വചനങ്ങളിലൂടെ ക്വുർആൻ അന്ത്യദിനത്തിൽ ആകാശം പിളരുന്നതിനെക്കുറിച്ച് പരാമർശിക്കുന്നുണ്ട്.

ആകാശത്തെ താങ്ങി നിർത്തുന്നത് നമ്മുടെ ദൃഷ്ടികൾക്ക് ഗോചരമല്ലാത്ത അവലംബങ്ങളാണെന്നും, ആകാശത്തിന് വിടവുകളില്ലെന്നുമുളള ക്വുർആൻ വചനങ്ങൾ ശാസ്ത്ര ഗവേഷണങ്ങളിലൂടെ സ്ഥിരീകരിച്ച സ്ഥിതിക്ക്, ആകാശം പിളരുന്നതിലൂടെയാണ് പ്രപഞ്ചത്തിന്റെ അന്ത്യം സംഭവിക്കുക എന്ന് പ്രസ്താവിക്കുന്ന ക്വുർആൻ വചനങ്ങൾ കൂടി ശാസ്ത്രലോകത്തിന് അംഗീകരിക്കാവുന്നതാണ്.

(തുടരും)