ഹുനൈൻ യുദ്ധം

ഹുസൈന്‍ സലഫി, ഷാര്‍ജ

2022 ഫെബ്രുവരി 12, 1442 റജബ്  10

(മുഹമ്മദ് നബി ﷺ : 59)

ഹിജ്‌റ എട്ടാം വര്‍ഷം മക്ക ഇസ്‌ലാമിന് കീഴില്‍ വന്നു. മക്ക വിജയിച്ചടക്കിയതോടുകൂടി ധാരാളം ആളുകള്‍ ഇസ്‌ലാമിലേക്ക് വരാന്‍ തുടങ്ങി. അങ്ങനെ വിഗ്രഹ മതത്തിന്റെ പതാക നിലംപതിക്കുകയും ചെയ്തു. എന്നാല്‍ ഹവാസിന്‍, സക്വീഫ് ഗോത്രക്കാര്‍ അവരുടെ പഴയ മതത്തില്‍തന്നെ നിലയുറപ്പിക്കുകയായിരുന്നു. ഈ രണ്ട് ഗോത്രവും പ്രബല ഗോത്രങ്ങളുമായിരുന്നു. അവര്‍ അവരുടെ വിശ്വാസത്തില്‍ തന്നെ നിലകൊണ്ടു എന്ന് മാത്രമല്ല, അവരുടെ ദുരഭിമാനവും ഇസ്‌ലാമിനോടും പ്രവാചകനോടുമുള്ള അവരുടെ രോഷവും ദിനംപ്രതി വര്‍ധിച്ചുവന്നു.

ത്വാഇഫും ഹുനയ്‌നും ഉള്‍പ്പെടുന്ന പ്രദേശത്തായിരുന്നു അവരുടെ വാസകേന്ദ്രം. മുസ്‌ലിംകള്‍ മക്ക ജയിച്ചടക്കി, ഇനി മുഹമ്മദ് നമുക്കെതിരിലായിരിക്കും പട നയിക്കുക എന്ന് അവര്‍ സ്വയം കണക്കുകൂട്ടി. അതിനാല്‍ മുഹമ്മദ് നമുക്കെതിരില്‍ തിരിയുന്നതിന് മുമ്പായി അവരോട് സൈനിക നീക്കം നടത്തണം എന്നാണ് അവര്‍ തീരുമാനിച്ചത്. അതിനായി അവര്‍ ആസൂത്രണങ്ങള്‍ നടത്തി. ഈ രണ്ട് ഗോത്രക്കാര്‍ ഇങ്ങനെ ഒരു പടയൊരുക്കം നടത്തുന്നുണ്ട് എന്നറിഞ്ഞ ഗത്വ്ഫാന്‍ ഗോത്രം പോലെയുള്ള ചില ഗോത്രങ്ങള്‍ അവരോട് സഹകരണം അറിയിക്കുകയും ചെയ്തു.

ഹവാസിന്‍ ഗോത്രം മുസ്‌ലിംകള്‍ക്കെതിരില്‍ പതിവില്ലാത്തവിധം ശക്തമായ ഒരു പടയൊരുക്കത്തിന് തയ്യാറെടുത്തു. സാധാരണ സ്വീകരിക്കാറുണ്ടായിരുന്ന തന്ത്രങ്ങളായിരുന്നില്ല അവര്‍ ഈ പടയൊരുക്കത്തിന് സ്വീകരിച്ചിരുന്നത്. എല്ലാവരെയും യുദ്ധത്തിന് കൊണ്ടുവരികയായിരുന്നു അവരുടെ തന്ത്രം. പുരുഷന്മാരുടെ കൂടെ അവരുടെ സ്ത്രീകളെയും കുട്ടികളെയും; ആട്, മാട്, ഒട്ടകങ്ങള്‍, കുതിരകള്‍ എന്നിവയെയുമെല്ലാം അവര്‍ അണിനിരത്തി. പടനായകനായ മാലിക് ഇബ്‌നു ഔഫ് ആണ് ഈ തന്ത്രം സ്വീകരിച്ചത്. (അദ്ദേഹം പില്‍കാലത്ത് ഇസ്‌ലാം സ്വീകരിക്കുകയുണ്ടായിട്ടുണ്ട്). സ്ത്രീകളും കുട്ടികളും സ്വത്തുമെല്ലാം യുദ്ധരംഗത്ത് കൊണ്ടുവരപ്പെട്ടാല്‍ ആരും യുദ്ധക്കളത്തില്‍നിന്ന് പേടിച്ച് ഓടുകയില്ല, മരണംവരെ പോരാടാന്‍ ഇത് കാരണമാകും എന്നതായിരുന്നു ഈ നീക്കത്തിന്റെ രഹസ്യം. അതിനാല്‍ തങ്ങള്‍ക്ക് മുസ്‌ലിംകളെ പരാജയപ്പെടുത്താനാകുമെന്ന് അവര്‍ കണക്കുകൂട്ടി.

ആ പട്ടാളത്തില്‍ ദുറയ്ദ് എന്ന് പേരുള്ള ഒരാള്‍ ഉണ്ടായിരുന്നു. അദ്ദേഹം ഈ നീക്കത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചു. അയാള്‍ പറഞ്ഞു: ‘മാലിക്, യുദ്ധം ശക്തിയാകുമ്പോള്‍ ഓടുന്നവര്‍ ഓടും. ഈ തന്ത്രമൊന്നും ആ സമയത്ത് വിലപ്പോകില്ല. അതിനാല്‍ നല്ല കരുത്തുറ്റ സേനയെയും കൊണ്ട് പോയാല്‍ മതി.'

എന്നാല്‍ മാലികിന്റെ തീരുമാനമാണ് സ്വീകരിക്കപ്പെട്ടത്. ഇരുപതിനായിരത്തോളം പടയാളികളുള്ള വന്‍ സൈന്യവുമായി അവര്‍ മുസ്‌ലിംകള്‍ക്കെതിരില്‍ പുറപ്പെട്ടു.

നബി ﷺ ക്ക് വിവരം ലഭിച്ചു. ശവ്വാല്‍ ആദ്യവാരത്തില്‍ നബി ﷺ മക്കയില്‍നിന്നും പുറപ്പെട്ടു. മക്ക ജയിച്ചടക്കിയത് റമദാനിലായിരുന്നല്ലോ. അതിന് ശേഷം ഏതാനും ദിവസങ്ങള്‍ മാത്രമാണ് നബി ﷺ യും സ്വഹാബിമാരും അവിടെ തങ്ങിയത്.

നബി ﷺ ഒരു പ്രദേശത്ത് തങ്ങുകയും പിന്നീട് അവിടെനിന്നും പുറപ്പെടുകയം ചെയ്യുമ്പോള്‍ അവിടെ ഒരു പ്രതിനിധിയെ നിശ്ചയിക്കാറുണ്ടായിരുന്നു. പതിവുപോലെ നബി ﷺ മക്കയില്‍ ഇതാബ് ഇബ്‌നു ഉസയ്ദി(റ)നെ തന്റെ പ്രതിനിധിയായി നിശ്ചയിച്ചു. എന്നിട്ട് നബി ﷺ തന്റെ സേനയുമായി പുറപ്പെട്ടു. പതിവിന് വിപരീതമായി പന്ത്രണ്ടായിരം പേരുള്ള വലിയ സൈന്യം തന്നെയായിരുന്നു നബി ﷺ ക്കും ഉണ്ടായിരുന്നത്. മക്കയിലേക്ക് മദീനയില്‍നിന്ന് പുറപ്പെടുന്ന വേളയില്‍തന്നെ നബി ﷺ യുടെ കൂടെ പതിനായിരത്തോളം ആളുകളുണ്ടായിരുന്നല്ലോ. അവര്‍ക്ക് പുറമെ, മക്ക ജയിച്ചടക്കിയതിന് ശേഷം ധാരാളം ആളുകള്‍ ഇസ്‌ലാമിലേക്ക് വന്നിരുന്നു. ആ പുതുമുസ്‌ലിംകളും അവര്‍ക്കു പുറമെ ഇസ്‌ലാം സ്വീകരിച്ചിട്ടില്ലാത്തവരും എന്നാല്‍ മുസ്‌ലിംകളോട് നല്ല സഹകരണം കാണിക്കുകയും ചെയ്തിരുന്ന കുറച്ച് അമുസ്‌ലിംകളും അടങ്ങുന്നതായിരുന്നു നബി ﷺ യുടെ സൈന്യം.

ഹുനയ്‌ൻ എന്ന പ്രദേശത്ത് വെച്ചാണ് മുസ്‌ലിംകളും മുശ്‌രിക്കുകളും പരസ്പരം ഏറ്റുമുട്ടിയത്. മക്കയുടെയും ത്വാഇഫിന്റെയും ഇടക്കുള്ള പ്രദേശമാണ് ഹുനയ്‌ൻ. മക്കയില്‍നിന്ന് ത്വാഇഫിലേക്ക് ഏകദേശം തൊണ്ണൂറ് കിലോമീറ്ററാണ് ദൂരം.

ശത്രുസേനയുടെ നീക്കങ്ങള്‍ അറിയാനായി നബി ﷺ ഒരു പട്ടാളക്കാരനെ നിയോഗിച്ചു. ഈ പട്ടാളക്കാരന്‍ അവരുടെ കേന്ദ്രങ്ങളില്‍ എത്തി. അവരുടെ ഓരോ നീക്കവും അദ്ദേഹം മനസ്സിലാക്കുകയും നബി ﷺ യുടെ അടുക്കല്‍ തിരിച്ചുവരികയും അദ്ദേഹം ആ വിവരങ്ങള്‍ നബി ﷺ യോട് പങ്കുവെക്കുകയും ചെയ്തു. അദ്ദേഹം പറഞ്ഞു: ‘പ്രവാചകരേ, അവര്‍ വമ്പിച്ച പട്ടാളമാണ്. ഇതുവരെ ഉണ്ടായതില്‍ വെച്ച് ഏറ്റവും വലിയ സൈന്യമാണ് അവര്‍. പുരുഷന്മാരും സ്ത്രീകളും കുട്ടികളും ആട്, മാട്, ഒട്ടകങ്ങള്‍, കുതിരകള്‍ എന്നിവയും അവരുടെ മറ്റു സമ്പത്തുമെല്ലാമായി അവര്‍ സജ്ജരായിരിക്കുകയാണ്.'

നബി ﷺ പേടിച്ചില്ല. അവിടുന്ന് ഇപ്രകാരം പ്രതികരിച്ചു: ‘അല്ലാഹു ഉദ്ദേശിച്ചാല്‍ നാളെ മുസ്‌ലിംകളുടെ യുദ്ധാര്‍ജിത സ്വത്താണ് അത്.'

നബി ﷺ മക്കയില്‍നിന്നും ഹുനയ്‌നിലേക്കുള്ള യാത്രക്കിടയില്‍ ചില സംഭവങ്ങള്‍ ഉണ്ടായി. ഈ സൈന്യത്തില്‍ വിശ്വാസം ഉറക്കാത്ത പുതുമുസ്‌ലിംകളും ഉണ്ടല്ലോ. ഇസ്‌ലാമിനെക്കുറിച്ച് അധികമൊന്നും പഠിച്ചിട്ടില്ലാത്തവരാണ് അവര്‍.

അബൂ വാക്വിദ് അല്ലയ്‌സിയി(റ)ല്‍നിന്ന് നിവേദനം: ‘‘അല്ലാഹുവിന്റെ റസൂല്‍ ﷺ ഹുനയ്‌നിലേക്ക് പുറപ്പെടുമ്പോള്‍ ‘ദാതു അന്‍വാത്വ്' എന്ന് പറയപ്പെടുന്ന മുശ്‌രിക്കുകളുടെ ഒരു വൃക്ഷത്തിന് സമീപത്തുകൂടെ നടക്കുകയുണ്ടായി. അവര്‍ (മുശ്‌രിക്കുകള്‍) അതില്‍ അവരുടെ വാളുകള്‍ തൂക്കിയിടുമായിരുന്നു. അപ്പോള്‍ അവര്‍ പറഞ്ഞു: ‘അല്ലാഹുവിന്റെ ദൂതരേ, അവര്‍ക്ക് ഒരു ദാതു അന്‍വാത്വ് ഉള്ളതുപോലെ ഞങ്ങള്‍ക്കും ഒരു ദാതുഅന്‍വാത്വ് നിശ്ചയിക്കുവിന്‍.' അപ്പോള്‍ നബി ﷺ പറഞ്ഞു: ‘അല്ലാഹു എത്ര പരിശുദ്ധന്‍! അവര്‍ക്ക് ആരാധ്യര്‍ ഉള്ളതുപോലെ ഞങ്ങള്‍ക്കും ഒരു ആരാധ്യ വസ്തുവിനെ നിശ്ചയിക്കൂ' (എന്ന്) മൂസാനബി(അ)യുടെ ജനത (അദ്ദേഹത്തോട്) പറഞ്ഞത് പോലെയുണ്ടല്ലോ ഇത്. എന്റെ ആത്മാവ് ആരുടെ കൈയിലാണോ, അവനെക്കൊണ്ടു സത്യം, നിങ്ങള്‍ നിങ്ങളുടെ മുമ്പുള്ളവരുടെ ചര്യകളില്‍ പ്രവേശിക്കുകതന്നെ ചെയ്യുന്നതാണ്'' (തുര്‍മുദി).

മുശ്‌രിക്കുകള്‍ യുദ്ധത്തിന് പോകുന്ന സമയത്ത് ബറകത്ത് പ്രതീക്ഷിച്ച് ഒരു മരത്തില്‍ അവരുടെ ആയുധങ്ങള്‍ തൂക്കിയിടാറുണ്ടായിരുന്നു. ആ മരത്തില്‍ തൂക്കിയിടുന്നത് അനുഗ്രഹമാണെന്നാണ് അവര്‍ വിശ്വസിച്ചിരുന്നത്. ആ മരത്തില്‍ തങ്ങളുടെ വാള്‍ അല്‍പനേരമെങ്കിലും   തൂക്കിയാല്‍ യുദ്ധത്തില്‍ പരാജയം സംഭവിക്കില്ല എന്നായിരുന്നു അവര്‍ വിശ്വസിച്ചിരുന്നത്.

അല്ലാഹു ബറകത്ത് നിശ്ചയിച്ചിട്ടില്ലാത്ത ഒന്നില്‍നിന്ന് ബറകത്ത് പ്രതീക്ഷിക്കുവാനോ, അല്ലാഹു പുണ്യം നല്‍കിയിട്ടില്ലാത്ത ഒന്നില്‍നിന്ന് പുണ്യം പ്രതീക്ഷിക്കുവാനോ പാടില്ല. അത് അതിനെ ഇലാഹാക്കലാണ് അഥവാ അതിനെ ആരാധ്യവസ്തുവായി കാണലാണ്.

മൂസാനബി(അ)യുടെ ജനത പല ദൃഷ്ടാന്തങ്ങളും അല്ലാഹു തങ്ങള്‍ക്ക് നല്‍കിയ അത്ഭുതകരമായ സഹായങ്ങളും കണ്ടും അനുഭവിച്ചും ജീവിച്ചവരായിരുന്നു. അങ്ങനെയുള്ള ആ ജനതയെയും കൂട്ടി മൂസാ(അ) കടല്‍ കടന്ന് പോകുമ്പോള്‍ വിഗ്രഹങ്ങളുടെ മുമ്പില്‍ ഭജനമിരിക്കുകയും അവയെ ആരാധിക്കുകയും ചെയ്യുന്ന ഒരു വിഭാഗത്തെ കാണുകയുണ്ടായി. ആ സമയത്ത് അവര്‍ മൂസാനബി(അ)യോട് ചോദിച്ചു: ‘മൂസാ, അവര്‍ക്ക് ഈ ദൈവങ്ങള്‍ ഉള്ളത് പോലെ ഞങ്ങള്‍ക്കും ഒരു ദൈവത്തെ നിശ്ചയിക്കുമോ?' അവര്‍ ചോദിച്ചത് ഒരു സ്രഷ്ടാവിനെയോ കാര്യങ്ങള്‍ എല്ലാം നിയന്ത്രിക്കുന്ന ഒരു നിയന്താവിനെയോ ആയിരുന്നില്ല. മറിച്ച് അല്ലാഹുവിലേക്ക് അവരെ അടുപ്പിക്കുന്ന ചില രൂപങ്ങളെയും വിഗ്രഹങ്ങളെയും ആയിരുന്നു. ഇമാം റാസി(റ) പറയുന്നു:

‘‘തീര്‍ച്ചയായും അവര്‍ മൂസാ(അ)യില്‍നിന്ന് ആവശ്യപ്പെട്ടത് അല്ലാഹുവിലേക്ക് അവയെ ആരാധിക്കുന്നതിലൂടെ അടുപ്പം ലഭിക്കുന്നവരാകാന്‍ വേണ്ടി ചില വിഗ്രഹങ്ങളെയും രൂപങ്ങളെയും അവര്‍ക്ക് നിര്‍ണയിക്കാനായിരുന്നു'' (തഫ്‌സീറുല്‍ കബീര്‍).

അല്ലാഹുവിന് പുറമെ വേറൊരു ഇലാഹ് ഉണ്ട് എന്ന് വിശ്വസിച്ചാലും, അല്ലാഹുവിലേക്ക് അടുപ്പിക്കുന്നതിന് വേണ്ടി ഏത് രൂപങ്ങളെ ആരാധിച്ചാലും അത് കുഫ്‌റാണ്. കാരണം, അങ്ങേയറ്റത്തെ അനുഗ്രഹവും ആദരവും അല്ലാഹുവില്‍നിന്നാണ് നമുക്ക് ലഭിക്കുന്നത്.             അതിനാല്‍ അവനെത്തന്നെയായിരിക്കണം നാം ആരാധിക്കേണ്ടത്. അതല്ലാത്ത വഴി കുഫ്‌റിന്റെ (അവിശ്വാസത്തിന്റെ) വഴിയാകുന്നു.

മുശ്‌രിക്കുകളുടെയും പിഴച്ചുപോയിട്ടുള്ള ഇതര കക്ഷികളുടെയും ആചാര നടപടികള്‍ മുസ്‌ലിംകള്‍ അനുകരിച്ചുകൂടാ. എന്നാല്‍ ഈ സമുദായത്തില്‍ പലരും മുന്‍സമുദായക്കാരായ ജൂത-നസ്വാറാക്കളുടെ മാര്‍ഗം ചാണിനുചാണായി പിന്തുടരുന്നതാണെന്ന് നബി ﷺ നമുക്ക് താക്കീതു നല്‍കിയിട്ടുണ്ട്.

അല്ലാഹു ബറകത്ത് നിശ്ചയിച്ചിട്ടുള്ളതില്‍ മാത്രമെ ബറകത്ത് കാണാവൂ. അല്ലാഹു ബറകത്ത് നല്‍കിയിട്ടില്ലാത്തതില്‍നിന്ന് നാം അത് പ്രതീക്ഷിച്ചു കൂടാ. അങ്ങനെ ഒരാളിലോ ഒരു വസ്തുവിലോ സ്വയം ബറകത്ത് നിശ്ചയിക്കുന്നതും പ്രതീക്ഷിക്കുന്നതും ശിര്‍ക്കാണ്. കാരണം, അല്ലാഹുവിന്റെ അധികാരത്തിലാണ് അതിലൂടെ ഇടപെടാന്‍ ശ്രമിക്കുന്നത്. ബറകത്ത് എന്നത് അഭൗതിക മാര്‍ഗത്തിലൂടെ ലഭിക്കുന്ന അനുഗ്രഹമാണ്.

ഏതായിരുന്നാലും ഈ യാത്രയില്‍ തന്റെ അനുചരന്മാരില്‍നിന്നും പ്രകടമായ ഈ വിശ്വാസത്തെ നബി ﷺ തിരുത്തി.

തങ്ങളുടെ സൈന്യത്തിന്റെ അംഗസംഖ്യയുടെ ആധിക്യം മുസ്‌ലിംകളില്‍ ചിലരെ ആശ്ചര്യപ്പെടുത്തി.  തങ്ങള്‍ക്ക് വിജയം ഉറപ്പുതന്നെ, ഒരു ശക്തിക്കും പരാജയപ്പെടുത്താന്‍ സാധിക്കില്ല എന്ന് അവര്‍ കണക്കുകൂട്ടുകയും അതിന്റെ പേരില്‍ ഉള്ളില്‍ അല്‍പം അഹങ്കാരം കടന്നുകൂടുകയും ചെയ്തു. ഈ ചിന്ത ഒരിക്കലും വരാന്‍ പാടില്ലായിരുന്നു. അതിനെ അല്ലാഹു ക്വുര്‍ആനില്‍ പരാമര്‍ശിക്കുന്നത് കാണുക:

‘‘ഹുന‌യ്ൻ (യുദ്ധ) ദിവസവും (അവന്‍ സഹായിച്ചു). അതായത് നിങ്ങളുടെ എണ്ണപ്പെരുപ്പം നിങ്ങളെ ആഹ്‌ളാദം കൊള്ളിച്ച സന്ദര്‍ഭത്തില്‍'' (ക്വുര്‍ആന്‍ 9:25).

എന്നാല്‍ നേതാവായ മുഹമ്മദ് നബി ﷺ യുടെ മനസ്സില്‍ ഒരിക്കല്‍ പോലും ഈ ചിന്ത കടന്നുകൂടിയില്ല. ആള്‍ബലമോ ആയുധബലമോ മാത്രം ഉള്ളതുകൊണ്ട് വിജയം ലഭിച്ചുകൊള്ളണമെന്നില്ലല്ലോ. ആത്യന്തികമായി അല്ലാഹുവിന്റെ സഹായമാണ് വേണ്ടത്. അതിനാല്‍ തന്നെ നബി ﷺ തന്റെ അനുയായികളെ ഉപദേശിക്കുകയും ഇപ്രകാരം പ്രാര്‍ഥിക്കുകയും ചെയ്തു: ‘അല്ലാഹുവേ, നിന്നില്‍ ഞാന്‍ ഏല്‍പിക്കുന്നു, നിന്നെക്കൊണ്ട് ഞാന്‍ ആക്രമിക്കുന്നു, നിന്നെക്കൊണ്ട് ഞാന്‍ പോരാടുന്നു.'

മുസ്‌ലിംകളുടെ മുന്നണി സൈന്യം മുന്നോട്ടു നീങ്ങിയപ്പോഴേക്കും ശത്രുക്കളുടെ വമ്പിച്ച ഒരു സൈന്യം അവരെ എതിരിട്ടു. ആക്രമണം നടത്തി. പെെട്ടന്നുണ്ടായ ഈ ആക്രമണത്തില്‍ പരിഭ്രാന്തരായ മുസ്‌ലിംകള്‍ പിന്തിരിഞ്ഞ് ഓടാന്‍ തുടങ്ങി. അതോടെ സൈന്യത്തിന്റെ താളം തെറ്റുകയും ചെയ്തു. ഭൂരിഭാഗം പേരും രംഗം വിട്ട് ഓടിപ്പോകുകയുണ്ടായി എന്നാണ് ചരിത്രം പറയുന്നത്. എന്നാല്‍ നേതാവായ മുഹമ്മദ് നബി ﷺ പതറിയില്ല. അബൂബക്‌റി(റ)നെ പോലെയുള്ള പ്രഗത്ഭരായ സ്വഹാബിമാര്‍ നബി ﷺ യുടെ കൂടെ ഉറച്ചുനിന്നു. ഒരിക്കലും കണ്ടിട്ടില്ലാത്ത വിധത്തിലുള്ള അസാമാന്യ ധീരതയായിരുന്നു നബി ﷺ അവിടെ കാണിച്ചിരുന്നത്. നബി ﷺ ഇപ്രകാരം വിളിച്ചു പറയുകയും ചെയ്യുന്നുണ്ടായിരുന്നു:

‘‘ഓ, മുസ്‌ലിം സമൂഹമേ, ഞാന്‍ അല്ലാഹുവിന്റെ ദൂതനാകുന്നു, നിങ്ങള്‍ എന്നിലേക്ക് വരുവീന്‍, ഞാന്‍ അല്ലാഹവിന്റെ ദൂതനാകുന്നു, ഞാന്‍ അബ്ദുല്ലയുടെ മകന്‍ മുഹമ്മദാകുന്നു, ഞാന്‍ പ്രവാചകനാകുന്നു, (അത്) കളവല്ല, ഞാന്‍ അബ്ദുല്‍ മുത്ത്വലിബിന്റെ മകനാകുന്നു.''

നബി ﷺ യുടെ വിളി കേട്ടവരില്‍ ചിലര്‍ തിരിച്ചുവന്നു. പലരും പരിഭ്രമവും അങ്കലാപ്പും നിമിത്തം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചുനോക്കുകയായിരുന്നു. അവരുടെ പരിഭ്രമവും ഭയവും നിമിത്തം ഓടി രക്ഷപ്പെടാന്‍ പോലും ഇടമില്ലാത്ത വിധത്തില്‍ ഭൂമി അവര്‍ക്ക് കുടുസ്സായത് പോലെ അവര്‍ക്ക് അനുഭവപ്പെട്ടു. ക്വുര്‍ആന്‍ ആ രംഗം ഇപ്രകാരമാണ് ഉണര്‍ത്തുന്നത്:

‘‘തീര്‍ച്ചയായും ധാരാളം (യുദ്ധ) രംഗങ്ങളില്‍ അല്ലാഹു നിങ്ങളെ സഹായിച്ചിട്ടുണ്ട്. ഹുനയ്‌ൻ(യുദ്ധ) ദിവസത്തിലും (സഹായിച്ചു). അതായത് നിങ്ങളുടെ എണ്ണപ്പെരുപ്പം നിങ്ങളെ ആഹ്ലാദം കൊള്ളിക്കുകയും, എന്നാല്‍ അത് നിങ്ങള്‍ക്ക് യാതൊരു പ്രയോജനവും ഉണ്ടാക്കാതിരിക്കുകയും, ഭൂമി വിശാലമായിട്ടും നിങ്ങള്‍ക്ക് ഇടുങ്ങിയതാവുകയും, അനന്തരം നിങ്ങള്‍ പിന്തിരിഞ്ഞോടുകയും ചെയ്ത സന്ദര്‍ഭം. പിന്നീട് അല്ലാഹു അവന്റെ ദൂതന്നും സത്യവിശ്വാസികള്‍ക്കും അവന്റെ പക്കല്‍നിന്നുള്ള മനസ്സമാധാനം ഇറക്കിക്കൊടുക്കുകയും, നിങ്ങള്‍ കാണാത്ത ചില സൈന്യങ്ങളെ ഇറക്കുകയും, സത്യനിഷേധികളെ അവന്‍ ശിക്ഷിക്കുകയും ചെയ്തു. അതത്രെ സത്യനിഷേധികള്‍ക്കുള്ള പ്രതിഫലം'' (ക്വുര്‍ആന്‍ 9:15,26).

നബി ﷺ യുടെ പിതൃവ്യന്‍ അബ്ബാസ്(റ) വലിയ ശബ്ദത്തിന്റെ ഉടമയായിരുന്നു. അദ്ദേഹത്തോട് നബി ﷺ യുദ്ധരംഗം വിട്ട് ഓടുന്നവരോട് തിരികെ വരാനായി ഉച്ചത്തില്‍ വിളിച്ചു പറയാന്‍ കല്‍പിച്ചു.  അബ്ബാസ്(റ) അപ്രകാരം ചെയ്തു. അതോടുകൂടി എല്ലാവരും ഓട്ടം നിര്‍ത്തി. ഒരു അത്ഭുതം എന്നതുപോലെ എല്ലാവരുടെയും മനസ്സ് മാറുന്നു. അവരുടെ ഭയം നീങ്ങുന്നു. എല്ലാവരും തിരികെ വന്നു. അല്ലാഹു അവന്റെ റസൂലിന്റെ മേലും വിശ്വാസികളുടെ മേലും അവന്റെ സമാധാനം ഇറക്കി എന്ന് പറഞ്ഞത് അതിനെ സംബന്ധിച്ചാകുന്നു. അങ്ങനെ അവര്‍ നബി ﷺ യുടെ ചുറ്റിനും നിന്നു. മാത്രവുമല്ല, അല്ലാഹു അവര്‍ക്ക് കാണാന്‍ കഴിയാത്ത അവന്റെ സൈന്യത്തെയും ഇറക്കി. നമുക്ക് കാണാന്‍ കഴിയാത്തവരാണല്ലോ മലക്കുകളും ജിന്നുകളും. എന്നാല്‍ ഇവിടെ ഉദ്ദേശിക്കുന്നത് മലക്കുകളെയാണ്.

മലക്കുകളും ജിന്നുകളും നമ്മില്‍ ഇടപെടുന്നുണ്ട് എന്നത് ക്വുര്‍ആന്‍ തന്നെ പലയിടങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്. മലക്കുകളും ജിന്നുകളും അഭൗതികരാണെന്നും അവര്‍ മുഖേന നമുക്ക് വല്ലതും സംഭവിക്കും എന്ന് വിശ്വസിക്കുന്നത് അഭൗതിക മാര്‍ഗത്തിലൂടെ അല്ലാഹുവിന് മാത്രമെ നമുക്ക് ഗുണവും ദോഷവും വരുത്താന്‍ സാധിക്കുകയുള്ളൂ എന്ന തൗഹീദിന്റെ  വിശ്വാസത്തിന് എതിരാണെന്നും വിശ്വസിക്കുന്ന ചിലരുണ്ട്. യഥാര്‍ഥത്തില്‍ അവര്‍ അഭൗതികം, അദൃശ്യം, മറഞ്ഞ വഴി എന്നെല്ലാം തൗഹീദിന്റെ നിര്‍വചനം പറയുന്നിടത്ത് പരാമര്‍ശിക്കുന്നതിനെ മനസ്സിലാക്കുന്നതില്‍ വീഴ്ച പറ്റിയവരാണ്.

ക്വുര്‍ആനിലെ അവസാനത്തെ അധ്യായത്തിന്റെ അര്‍ഥം കാണുക: ‘‘പറയുക: മനുഷ്യരുടെ രക്ഷിതാവിനോട് ഞാന്‍ ശരണം തേടുന്നു. മനുഷ്യരുടെ രാജാവിനോട്. മനുഷ്യരുടെ ദൈവത്തോട്. ദുര്‍ബോധനം നടത്തി പിന്‍മാറിക്കളയുന്നവരെക്കൊണ്ടുള്ള കെടുതിയില്‍ നിന്ന്. മനുഷ്യരുടെ ഹൃദയങ്ങളില്‍ ദുര്‍ബോധനം നടത്തുന്നവര്‍. മനുഷ്യരിലും ജിന്നുകളിലും പെട്ടവര്‍'' (114:1-6).

മനുഷ്യരിലും ജിന്നുകളിലും പെട്ടവര്‍ മനുഷ്യഹൃദയങ്ങളില്‍ ദുര്‍മന്ത്രണം നടത്തുന്നു എന്ന് ഇതില്‍ പറയുന്നുണ്ട്. മനുഷ്യര്‍ വഴിപിഴപ്പിക്കുന്നത് ഒരു പക്ഷേ നമുക്ക് കണ്ടും കേട്ടും മനസ്സിലാക്കാന്‍ സാധിക്കും. എന്നാല്‍ ജിന്നുകള്‍ പിഴപ്പിക്കുന്നതോ? അത് നാം കാണുന്നുണ്ടോ? ജിന്നുകള്‍ അഭൗതിക സൃഷ്ടികളാണ് എന്ന് വിശ്വസിക്കുന്നവരെ സംബന്ധിച്ചിടത്തോളം അവര്‍ നമ്മില്‍ ഇടപെടില്ല. ഇടപെടും എന്ന് വിശ്വസിക്കുന്നത് അഭൗതിക മാര്‍ഗത്തില്‍ അല്ലാഹുവിന് മാത്രമെ നമ്മില്‍ ഇടപെടാന്‍ സാധിക്കൂ എന്ന അടിസ്ഥാന തത്ത്വത്തിന് എതിരാകുന്നു. അപ്പോള്‍ ഇവിടെ നാം ഒരു കാര്യം ചിന്തിക്കേണ്ടതുണ്ട്. ജിന്നുകള്‍ നമ്മില്‍ ദുര്‍മന്ത്രം നടത്തുമെന്ന് ക്വുര്‍ആന്‍ പറയുന്നു. ശിര്‍ക്കിന് ഒരിക്കലും ക്വുര്‍ആനില്‍ തെളിവ് കാണില്ലല്ലോ. ജിന്നുകള്‍ നമ്മില്‍ ഇടപെടുമെന്ന്  വിശ്വസിക്കുന്നത് ശിര്‍ക്കാണെങ്കില്‍ ക്വുര്‍ആനില്‍ തെറ്റ് വന്നോ? ഇല്ല! അഭൗതിക മാര്‍ഗത്തിലൂടെ അല്ലാഹുവിന് മാത്രമെ ഗുണവും ദോഷവും വരുത്താന്‍ സാധിക്കൂ എന്ന തൗഹീദിന്റെ നിര്‍വചനം മനസ്സിലാക്കുന്നിടത്ത് ഇവര്‍ക്ക് പാളിച്ച സംഭവിച്ചിരിക്കുന്നു.

വിഷയത്തിലേക്കു വരാം. മുസ്‌ലിം സൈന്യത്തിന് ഒരു പുത്തന്‍ ഉണര്‍വ് ലഭിച്ചു. എല്ലാവരും ഉറച്ചു നിന്നു. ശത്രുക്കള്‍ക്കെതിരില്‍ അവര്‍ പോരാട്ടം തുടര്‍ന്നു. യുദ്ധ രംഗത്തിന്റെ ഗതിതന്നെ മാറി. യുദ്ധ ഭൂമി ചൂടുപിടിച്ചു. അനുചരന്മാരോട് ശക്തമായി പോരാടാന്‍ നബി ﷺ ആഹ്വാനം ചെയ്തു. നബി ﷺ ചരല്‍ വാരി ശത്രുക്കളുടെ നേരെ എറിഞ്ഞു. ഒരു അത്ഭുതം സംഭവിച്ചു. ശത്രുക്കളുടെ കണ്ണുകളില്‍ മണ്ണ് നിറയുന്നു. സാധാരണ ഒരു പിടി മണ്ണ് വാരി എറിഞ്ഞാല്‍ എത്ര ദൂരം അത് എത്തും? എത്ര പേരെ അത് ബാധിക്കും? ഇവിടെ നബി ﷺ ഇപ്രകാരം ചെയ്ത സന്ദര്‍ഭത്തില്‍ ശത്രുക്കളുടെ എല്ലാവരുടെയും കണ്ണുകളില്‍ മണ്ണ് നിറയുന്ന അവസ്ഥയുണ്ടായി. ഇത് മനുഷ്യര്‍ക്ക് ചെയ്യാന്‍ കഴിയുന്ന കാര്യമല്ല. എറിയുക എന്നതേ ഒരാള്‍ക്ക് ചെയ്യാന്‍ കഴിയൂ. അതാണ് നബി ﷺ ചെയ്തത്. ശത്രുക്കളുടെ എല്ലാവരുടെയും കണ്ണുകളില്‍ അത് എത്തിച്ചത് അല്ലാഹുവാണ്. അത് അല്ലാഹുവിന്റെ മാത്രം കഴിവില്‍ പെട്ടതാണ്. സൃഷ്ടികള്‍ക്ക് ആര്‍ക്കും ചെയ്യാന്‍ കഴിയാത്തതും അല്ലാഹുവിന് മാത്രം ചെയ്യാന്‍ കഴിയുന്നതുമായ ഒരു കാര്യം  (മുഅ്ജിസത്ത്) അല്ലാഹു നബി ﷺ യിലൂടെ പ്രകടമാക്കുകയായിരുന്നു.

നബി ﷺ ശത്രുക്കള്‍ക്ക് നേരെ ചരല്‍ക്കല്ലുകള്‍ എറിയുമ്പോള്‍ അവിടുന്ന് ഇപ്രകാരം പറയുന്നുമുണ്ടായിരുന്നു: ‘കഅ്ബയുടെ നാഥന്‍ തന്നെയാെണ സത്യം, അവര്‍ തോറ്റോടുക തന്നെ ചെയ്യുന്നതാണ്... കഅ്ബയുടെ നാഥന്‍ തന്നെയാണ സത്യം, അവര്‍ തോറ്റോടുക തന്നെ ചെയ്യുന്നതാണ്.'

നബി ﷺ പറഞ്ഞത് പോലെ തന്നെ സംഭവിച്ചു. ശത്രുക്കള്‍ എല്ലാവരും ഓടി രക്ഷപ്പെട്ടു. ദുറയ്ദ് നേരത്തെ പറഞ്ഞതുപോലെ തന്നെയായി കാര്യം. ആരും തങ്ങളുടെ ഭാര്യമാരെയോ മക്കളെയോ സമ്പത്തിനെയോ ശ്രദ്ധിച്ചതേയില്ല. സ്വയം രക്ഷ മാത്രമാണ് ആ സമയം അവര്‍ തേടിയത്.

നൂറു കണക്കിന് ആളുകള്‍ ശത്രുക്കളുടെ ഭാഗത്തുനിന്നും ഈ യുദ്ധത്തില്‍ വധിക്കപ്പെടുകയുണ്ടായി. എന്നാല്‍ മുസ്‌ലിംകളില്‍നിന്ന് വെറും നാലു പേര്‍ മാത്രമാണ് രക്തസാക്ഷികളായത്. എന്നാല്‍ ആദ്യ ഘട്ടത്തില്‍ യുദ്ധത്തില്‍നിന്ന് പിന്തിരിേഞ്ഞാടുന്ന വേളയില്‍ വീണിട്ടും അമ്പ് കൊണ്ടിട്ടുമെല്ലാമായി ധാരാളം സ്വഹാബിമാര്‍ക്ക് പരിക്കു പറ്റിയിരുന്നു. (തുടരും)