ഗാശിയ (മൂടുന്ന സംഭവം), ഭാഗം: 1

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2018 ഒക്ടോബര്‍ 06 1440 മുഹര്‍റം 25

അധ്യായം: 88

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

هَلْ أَتَىٰكَ حَدِيثُ ٱلْغَٰشِيَةِ (١) وُجُوهٌ يَوْمَئِذٍ خَٰشِعَةٌ (٢) عَامِلَةٌ نَّاصِبَةٌ (٣) تَصْلَىٰ نَارًا حَامِيَةً (٤) تُسْقَىٰ مِنْ عَيْنٍ ءَانِيَةٍ (٥) لَّيْسَ لَهُمْ طَعَامٌ إِلَّا مِن ضَرِيعٍ (٦) لَّا يُسْمِنُ وَلَا يُغْنِى مِن جُوعٍ (٧‬) وُجُوهٌ يَوْمَئِذٍ نَّاعِمَةٌ (٨‬) لِّسَعْيِهَا رَاضِيَةٌ (٩) فِى جَنَّةٍ عَالِيَةٍ (١٠) لَّا تَسْمَعُ فِيهَا لَٰغِيَةً (١١) فِيهَا عَيْنٌ جَارِيَةٌ (١٢) فِيهَا سُرُرٌ مَرْفُوعَةٌ (١٣) وَأَكْوَابٌ مَوْضُوعَةٌ (١٤) وَنَمَارِقُ مَصْفُوفَةٌ (١٥) وَزَرَابِيُّ مَبْثُوثَةٌ (١٦)
(1) (നബിയേ,) ആ മൂടുന്ന സംഭവത്തെ സംബന്ധിച്ച വര്‍ത്തമാനം നിനക്ക് വന്നുകിട്ടിയോ? (2) അന്നേദിവസം ചില മുഖങ്ങള്‍ താഴ്മ കാണിക്കുന്നതും (3) പണിയെടുത്ത് ക്ഷീണിച്ചതുമായിരിക്കും. (4) ചൂടേറിയ അഗ്‌നിയില്‍ അവ പ്രവേശിക്കുന്നതാണ്. (5) ചുട്ടുതിളക്കുന്ന ഒരു ഉറവില്‍ നിന്ന് അവര്‍ക്കു കുടിപ്പിക്കപ്പെടുന്നതാണ്. (6) 'ളരീഇല്‍' നിന്നല്ലാതെ അവര്‍ക്ക് യാതൊരു ആഹാരവുമില്ല. (7) അത് പോഷണം നല്‍കുകയില്ല, വിശപ്പിന് ശമനമുണ്ടാക്കുകയുമില്ല. (8) ചില മുഖങ്ങള്‍ അന്ന് തുടുത്തു മിനുത്തതായിരിക്കും. (9) അവയുടെ പ്രയത്‌നത്തെപ്പറ്റി തൃപ്തിയടഞ്ഞവയുമായിരിക്കും. (10) ഉന്നതമായ സ്വര്‍ഗത്തില്‍. (11) അവിടെ യാതൊരു നിരര്‍ഥകമായ വാക്കും അവര്‍ കേള്‍ക്കുകയില്ല. (12) അതില്‍ ഒഴുകിക്കൊണ്ടിരിക്കുന്ന അരുവിയുണ്ട്. (13) അതില്‍ ഉയര്‍ത്തിവെക്കപ്പെട്ട കട്ടിലുകളും (14) തയ്യാറാക്കി വെക്കപ്പെട്ട കോപ്പകളും (15) അണിയായി വെക്കപ്പെട്ട തലയണകളും (16) വിരിച്ചുവെക്കപ്പെട്ട പരവതാനികളുമുണ്ട്.

ഉയിര്‍ത്തെഴുന്നേല്‍പ് നാളിലെ അവസ്ഥകളും അതില്‍ സംഭവിക്കുന്ന ഭയാനകമായ വിപത്തുക്കളുമാണ് ഇവിടെ അല്ലാഹു പറയുന്നത്. അതിന്റെ കാഠിന്യം സൃഷ്ടികളെ ആവരണം ചെയ്യും. അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിഫലം നല്‍കപ്പെടും. രണ്ടു വിഭാഗങ്ങളായി അവര്‍ വേര്‍തിരിയും. ഒരു വിഭാഗം സ്വര്‍ഗത്തിലേക്കും മറ്റൊന്ന് കത്തിയാളുന്ന നരകത്തിലേക്കും. പിന്നീട് രണ്ട് വിഭാഗങ്ങളുടെയും അവസ്ഥകള്‍ അറിയിച്ചുതരുന്നു. നരകക്കാരെക്കുറിച്ച് പറയുന്നത് (അന്നേ ദിവസം ചില മുഖങ്ങള്‍) ഉയിര്‍ത്തെഴുന്നേല്‍പ് നാളില്‍ നിന്ദ്യതയാലും അപമാനത്താലും താഴ്മ കാണിക്കുന്നതായിരിക്കും.

(പണിയെടുത്ത് ക്ഷീണിച്ചത്) മുഖങ്ങള്‍ വലിച്ചിഴക്കപ്പെടുകയും അതിനെ തീ ആവരണം ചെയ്യുകയും ചെയ്യുന്ന ശിക്ഷയാല്‍ ക്ഷീണിച്ചുപോയത്. (അന്നേദിവസം ചില മുഖങ്ങള്‍ താഴ്മ കാണിക്കുന്നതും പണിയെടുത്ത് ക്ഷീണിച്ചതുമായിരിക്കും) എന്നതിന് മറ്റൊരര്‍ഥം കല്‍പിക്കപ്പെട്ടിട്ടുണ്ട്. അവര്‍ ഇഹലോകത്ത് ആരാധനകളും പ്രവര്‍ത്തനങ്ങളും ചെയ്ത് ക്ഷീണിച്ചവരാണ്. പക്ഷേ, അത് സ്വീകരിക്കപ്പെടേണ്ട നിബന്ധനകള്‍ അവര്‍ പാലിച്ചിരുന്നില്ല. അതായത് ശരിയായ വിശ്വാസം ഉണ്ടായിരുന്നില്ല. അങ്ങനെ അന്ത്യനാളില്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ ചിതറിയ ധൂളികളായി മാറും. ആശയപരമായി ഈ അര്‍ഥം ശരിയാണെങ്കിലും സന്ദര്‍ഭത്തോട് യോജിക്കുന്നില്ല. ശരിയായ അര്‍ഥം ആദ്യത്തേതു തന്നെയണ്. കാരണം അത് ഒരു പ്രത്യേക സന്ദര്‍ഭത്തോട് ബന്ധപ്പെട്ടാണുള്ളത്. അന്ത്യദിനത്തെക്കുറിച്ചും നരകക്കാതെ കുറിച്ചും എല്ലാവരെയും മൂടിക്കളയുന്ന അവസ്ഥയെ കുറിച്ചുമൊക്കെയാണ് പറയുന്നത്. ഇവിടെ ഇഹലോകാവസ്ഥകളെ കുറിച്ച് പറയുന്നില്ല.

(ചൂടേറിയ അഗ്‌നിയില്‍ അവര്‍ പ്രവേശിക്കുന്നതാണ്) എല്ലാ സ്ഥലത്തു നിന്നും അവരെ ആവരണം ചെയ്യുന്ന കഠിനമായ ചൂട്. (ചുട്ടുതിളക്കുന്ന ഒരു ഉറവില്‍ നിന്ന് അവര്‍ക്ക് കുടിപ്പിക്കപ്പെടുന്നതാണ്) കഠിനമായ ചൂടുള്ളത്.

''അവര്‍ വെള്ളത്തിനപേക്ഷിക്കുന്ന പക്ഷം ഉരുക്കിയ ലോഹം പോലുള്ള ഒരു വെള്ളമായിരിക്കും അവര്‍ക്ക് കുടിക്കാന്‍ നല്‍കപ്പെടുന്നത്. അത് മുഖങ്ങളെ എരിച്ചുകളയും'' (ക്വുര്‍ആന്‍ 18:29). ഇതാണ് അവരുടെ പാനീയം. എന്നാല്‍ അവരുടെ ഭക്ഷണമോ?

(ളരീഇല്‍ നിന്നല്ലാതെ അവര്‍ക്ക് യാതൊരു ആഹാരവുമില്ല. അത് പോഷണം നല്‍കുകയില്ല. വിശപ്പിന് ശമനമുണ്ടാക്കുകയുമില്ല) രണ്ടിലൊരു കാര്യത്തിനു വേണ്ടിയാണ് ഭക്ഷണം. ഒന്നുകില്‍ വിശപ്പും അനുബന്ധ വിഷമങ്ങളും പരിഹരിക്കാന്‍. അല്ലെങ്കില്‍ ശുഷ്‌കിച്ചു പോകുന്നതില്‍ നിന്നും ശരീരത്തെ പരിപോഷിപ്പിക്കാന്‍. എന്നാല്‍ നരകത്തിലെ ഭക്ഷണം ഈ രണ്ട് പ്രയോജനങ്ങളും നല്‍കുന്നതല്ല. മറിച്ച് അങ്ങേയറ്റം കയ്പും ദുര്‍ഗന്ധവും ഉള്ള മോശമായ ഭക്ഷണം. അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ.

എന്നാല്‍ നന്മയുടെ ആളുകള്‍, അവരുടെ മുഖങ്ങള്‍ അന്ത്യനാളില്‍; (തുടുത്ത് മിനുത്തത്) സുഖാനുഗ്രഹങ്ങളുടെ ശോഭ അവരുടെ ശരീരങ്ങളിലും മുഖങ്ങളിലുമുണ്ട്; അങ്ങേയറ്റത്ത സന്തോഷവും. മുഖങ്ങള്‍ പ്രകാശിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.

(അവയുടെ പ്രയത്‌നത്തെപ്പറ്റി) ഇഹലോകത്ത് വെച്ച് അവര്‍ ചെയ്ത സല്‍പ്രവര്‍ത്തനങ്ങളാലും അല്ലാഹുവിന്റെ അടിമകള്‍ക്ക് അവര്‍ ചെയ്തുകൊടുത്ത നന്മകളാലും അവര്‍ (തൃപ്തിയടഞ്ഞവരുമായിരിക്കും). താന്‍ ചെയ്തതിന്റെ പ്രതിഫലം ഇരട്ടിയായി കാണുമ്പോള്‍ അതിന്റെ പരിണിതിയില്‍ സ്തുതി പറഞ്ഞ്, അതിന് ആഗ്രഹിച്ചതെല്ലാം ലഭിക്കുകയും ചെയ്തിരിക്കുന്നു. അതാണ് തൃപ്തിക്ക് കാരണം.

അതാവട്ടെ (സ്വര്‍ഗത്തിലാണ്), സുഖാനുഗ്രഹങ്ങളെല്ലാം ഒരുമിച്ചു കൂട്ടപ്പെടുന്ന. (ഉന്നതമായ)ത് അതിന്റെ സ്ഥാനത്തിലും പദവിയിലും ഉയര്‍ന്ന പാര്‍പ്പിടങ്ങളിലും. അതിന് മാളികകളുണ്ട്. മേല്‍ക്കുമേല്‍ തട്ടുകളായി നിര്‍മിക്കപ്പെട്ടിട്ടുള്ള മണിമേടകളാണുള്ളത്. അവിടെ അല്ലാഹു അവര്‍ക്ക് വേണ്ടി തയ്യാറാക്കിയ അനുഗ്രഹങ്ങള്‍ അവര്‍ അനുഭവിച്ചുകൊണ്ടിരിക്കും.

(അവിടെ അവര്‍ കേള്‍ക്കുകയില്ല) സ്വര്‍ഗത്തില്‍. (നിരര്‍ഥകമായ വാക്ക്) നിര്‍ഥകവും അനാവശ്യവുമായ വാക്ക്, പ്രത്യേകിച്ചും നിഷിദ്ധമായ വാക്കുകള്‍. മറിച്ച് അവിടെ കേള്‍ക്കുന്നത് ഉപകാരപ്രദവും അല്ലാഹുവിന്റെ സ്മരണകളെ ഉള്‍ക്കൊള്ളുന്നതും നിരന്തരം അല്ലാഹു അവര്‍ക്ക് നല്‍കിക്കൊണ്ടിരിക്കുന്ന അനുഗ്രഹം സ്മരിക്കുന്നതുമായിരിക്കും. ഹൃദയങ്ങള്‍ക്ക് വിശാലത ലഭിക്കുന്ന, മനസ്സിനെ സന്തോഷിപ്പിക്കുന്ന, സഹവാസത്തിന്റെ നല്ല മര്യാദകള്‍ ഉള്‍ക്കൊള്ളുന്ന വാക്കുകള്‍.

(അതില്‍ ഒഴുകിക്കൊണ്ടിരിക്കുന്ന അരുവിയുണ്ട്) ഒഴുകുന്നത് എന്നത് ഒരു വര്‍ഗനാമമാണ്. അവരുടെ ആഗ്രഹമനുസരിച്ച് അവര്‍ക്ക് പൊട്ടിയൊഴുക്കുവാനും മാറ്റാനും കഴിയുന്ന ഒഴുകുന്ന ഉറവകളാണ് ഇവിടെ ഉദ്ദേശ്യം.

(അതില്‍ ഉയര്‍ത്തിവെക്കപ്പട്ട കട്ടിലുകളുണ്ട്) ഉയര്‍ത്തപ്പെട്ട ഇരിപ്പിടങ്ങള്‍. മൃദുലമായ വിരിപ്പുകളുണ്ട്. (തയ്യാറക്കപ്പെട്ട കോപ്പകളും) വ്യത്യസ്തവും രുചികരവുമായ പാനീയങ്ങള്‍ നിറക്കപ്പെട്ട പാത്രങ്ങള്‍ അവരുടെ കൈകളിലുണ്ട്. അത് അവര്‍ക്ക് വേണ്ടി തയ്യാറാക്കപ്പെട്ടതും അവരുടെ ഇഷ്ടത്തിനും ആവശ്യങ്ങള്‍ക്കും അനുസരിച്ച് ലഭ്യമാകുന്നതും ശാശ്വതരാക്കപ്പെട്ട കുട്ടികള്‍ അതുമായി അവരെ ചുറ്റിക്കൊണ്ടിരിക്കുകയും ചെയ്യും.

(അണിയായി വെക്കപ്പെട്ട തലയിണകളും) നേരിയ പട്ടുകൊണ്ടും മറ്റുമുള്ള തലയിണകള്‍. അല്ലാഹുവിന് മാത്രമെ അതിനെക്കുറിച്ചറിയൂ. അവയാകട്ടെ ചാരാനും ഇരിക്കാനും പറ്റുന്ന വിധം അണിയായി അതില്‍ വെച്ചിരിക്കുന്നു. അവര്‍ക്ക് അത് നിര്‍മിക്കുകയോ അണിയായി വെക്കുകയോ പോലും ചെയ്യേണ്ടി വരില്ല.

(വിരിച്ചു വെക്കപ്പെട്ട പരവതാനികളുമുണ്ട്) എല്ലാ ഭാഗത്തു നിന്നും അവരുടെ സദസ്സുകള്‍ നിറക്കപ്പെട്ട മനോഹരമായ വിരിപ്പുകള്‍. 

(അവസാനിച്ചില്ല)