അല്‍ഫലഖ് (പുലരി)

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2018 ജനുവരി 13 1439 റബിഉല്‍ ആഖിര്‍ 25

വിവ: ഹാരിസ് ബിന്‍ സലീം

അധ്യായം: 113

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

قُلْ أَعُوذُ بِرَبِّ الْفَلَقِ (١) مِنْ شَرِّ مَا خَلَقَ (٢) وَمِنْ شَرِّ غَاسِقٍ إِذَا وَقَبَ (٣) وَمِنْ شَرِّ النَّفَّاثَاتِ فِي الْعُقَدِ (٤) وَمِنْ شَرِّ حَاسِدٍ إِذَا حَسَدَ (٥)
(1) പറയുക: പുലരിയുടെ രക്ഷിതാവിനോട് ഞാന്‍ ശരണം തേടുന്നു. (2) അവന്‍ സൃഷ്ടിച്ചിട്ടുള്ളവയുടെ കെടുതിയില്‍ നിന്ന്. (3) ഇരുളടയുമ്പോഴുള്ള രാത്രിയുടെ കെടുതിയില്‍ നിന്നും. (4) കെട്ടുകളില്‍ ഊതുന്ന സ്ത്രീകളുടെ കെടുതിയില്‍ നിന്നും (5) അസൂയാലു അസൂയപ്പെടുമ്പോള്‍ അവന്റെ കെടുതിയില്‍ നിന്നും.

قُلْ = പറയുക. രക്ഷ തേടിക്കൊണ്ട് പറയുക എന്നര്‍ഥം. أَعُوذُ = ഞാന്‍ രക്ഷ തേടുന്നു. ഞാന്‍ അഭയം ചോദിക്കുന്നു, ഞാന്‍ സുരക്ഷ ചോദിക്കുന്നു എന്നതാണ് ഉദ്ദേശ്യം. بِرَبِّ الْفَلَقِ = വിത്തുകളെയും ധാന്യങ്ങളെയും പിളര്‍ത്തുന്നവന്‍, പ്രഭാതത്തെ (പിളര്‍ത്തി) ഉണ്ടാക്കുന്നവന്‍. مِنْ شَرِّ مَا خَلَقَ  = ജീവികള്‍, ജിന്ന്, മനുഷ്യന്‍ തുടങ്ങി അല്ലാഹുവിന്റെ മുഴുവന്‍ സൃഷ്ടിജാലങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. അവയില്‍ നിന്നുണ്ടാകുന്ന ഉപദ്രവത്തില്‍ നിന്ന് സ്രഷ്ടാവിനോട് രക്ഷ തേടുന്നു. 

പൊതുവായ ഉപദ്രവങ്ങളില്‍ നിന്ന് രക്ഷ തേടിയ ശേഷം ചില പ്രത്യേക കാര്യങ്ങളില്‍ നിന്നും രക്ഷ തേടുന്നതിനെക്കുറിച്ചാണ് തുടര്‍ന്ന് വരുന്നത്. … وَمِنْ شَرِّ النَّفَّاثَاتِ فِي الْعُقَدِ  = അതായത്, രാത്രി മനുഷ്യരെ മൂടുമ്പോള്‍ അതിലുണ്ടാകുന്ന ഉപദ്രവങ്ങളില്‍ നിന്നും. കാരണം ഉപദ്രവകാരികളായ ജീവികളും മറ്റു ജന്തുക്കളും ധാരാളമായി രാത്രിയില്‍ വ്യാപിക്കുന്നു.  وَمِنْ شَرِّ النَّفَّاثَاتِ فِي الْعُقَدِ  = മാരണം ചെയ്യുന്നതിന് വേണ്ടി കെട്ടുന്ന കെട്ടുകളില്‍ ഊതി അത് തങ്ങളുടെ മാരണത്തിന് ഉപയോഗിക്കുന്നവരുടെ (മന്ത്രവാദികളുടെ) ഉപദ്രവങ്ങളില്‍ നിന്നും എന്നതാണ് അര്‍ഥമാക്കുന്നത്. وَمِنْ شَرِّ حَاسِدٍ إِذَا حَسَدَ  = അസൂയപ്പെടുന്നവന്റെ കെടുതിയില്‍ നിന്നും. മറ്റൊരാളുടെ അനുഗ്രഹം നീങ്ങിക്കാണാന്‍ ഇഷ്ടപ്പെടുന്നതാണ് അസൂയ. അതിനായി അവനാല്‍ കഴിയുന്ന എല്ലാ മാര്‍ഗങ്ങളിലും അവന്‍ പരിശ്രമിക്കുന്നു. അതിനാല്‍ അവന്റെ കുതന്ത്രങ്ങളെ നിഷ്ഫലമാക്കാനും അവന്റെ ഉപദ്രവങ്ങളില്‍ നിന്ന് രക്ഷപ്പെടാനും അല്ലാഹുവിനോട് രക്ഷ തേടല്‍ അനിവാര്യമാണ്. 

അല്‍ഹാസിദ് എന്നതില്‍ കണ്ണേറും ഉള്‍പ്പെടും. ചീത്ത മനസ്സും ദുഷ്പ്രകൃതിയും ഉള്ള അസൂയക്കാരനില്‍ നിന്നല്ലാതെ കണ്ണേറുണ്ടാവുകയില്ല. ചുരുക്കിപ്പറഞ്ഞാല്‍, ഈ അധ്യായം പൊതുവായും പ്രത്യേകമായും ഉള്ള എല്ലാവിധ ഉപദ്രവങ്ങളില്‍ നിന്നും രക്ഷ തേടുന്നതിനെ ഉള്‍ക്കൊള്ളുന്നതാണ്. ഉപദ്രവം ഭയപ്പെടേണ്ട, യാഥാര്‍ഥ്യമുള്ള ഒന്നാണ്. മാരണമെന്നതിനും അതില്‍ നിന്നും, അതിന്റെ ആളുകളില്‍ നിന്നും രക്ഷ തേടണമെന്നതിനും ഇതില്‍ തെളിവുണ്ട്.