വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ ജാഗ്രത പാലിക്കണം
വിസ്ഡം
2024 ഡിസംബർ 21, 1446 ജു. ഉഖ്റാ 20
ക്രിസ്ത്യൻ മുസ്‌ലിം വിഭാഗങ്ങളെ തമ്മിലടിപ്പിച്ചുകൊണ്ട് സാമൂഹിക ഐക്യം തകർക്കാൻ ശ്രമിക്കുന്നവരെ പ്രതിരോധിക്കണം.

കോഴിക്കോട്: രാജ്യത്ത് വിദ്വേഷ പ്രചാരണം നടത്തുന്നവർക്കെതിരെ സമൂഹം കടുത്ത ജാഗ്രത പാലിക്കണമെന്ന് കോഴിക്കോട് ചേർന്ന വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രവർത്തക സമിതി ആവശ്യപ്പെട്ടു. രാജ്യത്ത് ക്രിസ്ത്യൻ, മുസ്‌ലിം വിഭാഗങ്ങൾക്കിടയിൽ നിലനിൽക്കുന്ന സാമൂഹിക ഭദ്രത തകർത്ത് രാഷ്ട്രീയ നേട്ടത്തിന് ശ്രമിക്കുന്നവർക്കെതിരെ പ്രതിരോധം തീർക്കാൻ സമൂഹം തയ്യാറാകണമെന്നും സംസ്ഥാന പ്രവർത്തക സമിതി ആവശ്യപ്പെട്ടു.
രാജ്യത്ത് നിലവിലുള്ള ആരാധനാലയ സംരക്ഷണ നിയമം അട്ടിമറിക്കാനുള്ള ഫാഷിസ്റ്റ് അജണ്ടകൾക്കെതിരെ സുപ്രീം കോടതിയുടെ ഇടപെടൽ സ്വാഗതാർഹമാണെന്നും പ്രവർത്തക സമിതി അഭിപ്രായപ്പെട്ടു. 1971ലെ ആരാധനാലയ സംരക്ഷണ നിയമത്തെ നോക്കുകുത്തിയാക്കി, ചരിത്രപരമായി ഏറ്റവും പ്രാധാന്യമുള്ള മുസ്‌ലിം മസ്ജിദുകൾ പിടിച്ചെടുക്കാനുള്ള ഫാഷിസ്റ്റ് നീക്കങ്ങൾക്കെതിരെ മതനിരപേക്ഷ സമൂഹം പ്രതികരിക്കണം.
മനുഷ്യന്റെ ആത്മീയ അന്വേഷണങ്ങളെ മറയാക്കി നടക്കുന്ന തട്ടിപ്പുകളും ചൂഷണങ്ങളും സംബന്ധിച്ച് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ മാതൃകാപരമായി കർശന നടപടി സ്വീകരിക്കണം. മനുഷ്യന്റെ അജ്ഞതയെ ചൂഷണം ചെയ്യുന്ന പുരോഹിതന്മാരുടെ പിന്തുണയോടെയാണ് ഇത്തരം തട്ടിപ്പുകളും കൊലപാതകങ്ങളും നടക്കുന്നതെന്നത് ആശങ്കാജനകമാണ്.
വർഷങ്ങളായി നടക്കുന്ന ഇതുപോലുള്ള കുറ്റകൃത്യങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കാതിരിക്കുകയും കുറ്റവാളികൾക്ക് രാഷ്ട്രീയ അഭയം നൽകുകയും ചെയ്യുന്ന കാഴ്ചയാണ് കേരളത്തിൽ നാം കാണുന്നത്.
വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി.എൻ അബ്ദദുല്ലത്വീഫ് മദനി ആധ്യക്ഷ്യം വഹിച്ചു. വൈസ് പ്രസിഡന്റ് കുഞ്ഞുമുഹമ്മദ് മദനി പറപ്പൂർ, അബൂബക്കർ സലഫി, ജനറൽ സെക്രട്ടറി ടി.കെ അശ്‌റഫ്, സെക്രട്ടറി നാസിർ ബാലുശ്ശേരി, ഫൈസൽ മൗലവി, പ്രൊഫ. ഹാരിസ് ബ്‌നു സലീം, ഷമീർ മദീനി, ട്രഷറർ കെ.സജ്ജാദ്, അബൂബക്കർ ഉപ്പള കാസർഗോഡ്, ജമാൽ മദനി കൊയിലാണ്ടി, അബ്ദുറഹ്‌മാൻ വയനാട്, എഞ്ചിനീയർ അബ്ദുറസാഖ്, ഷാജഹാൻ മഞ്ചേരി, റശീദ് കൊടക്കാട്ട്, അശ്‌റഫ് സുല്ലമി, നിസാർ കരുനാഗപ്പള്ളി, ജാബിർ വി. മൂസ എറണാകുളം, നബീൽ രണ്ടത്താണി, ഡോ. ഷാനവാസ് പറവണ്ണ, അഡ്വ. മുഹമ്മദ് അശ്‌റഫ്, അബ്ദുല്ല തിരുവനന്തപുരം എന്നിവർ സംസാരിച്ചു.

