എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2019 ജൂലായ് 27 1440 ദുല്‍ക്വഅദ് 24

അനുഗ്രഹത്തിന് അര്‍ഹരാവാം

-മുസ്‌ലിം ബിന്‍ ഹൈദര്‍

മഴയെ അന്വേഷിക്കാത്തവരും നിലച്ചുപോയ മഴയെ ഓര്‍ത്ത് വിഷമിക്കാത്തവരും വിരളമാണിന്ന്. രാജ്യത്തിന്റെ നാനാഭാഗത്തു നിന്നും കിട്ടാക്കനിയായിക്കൊണ്ടിരിക്കുന്ന കുടിനീരിന്റെ വിഷയത്തില്‍ ദുഃഖവാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്.

വായിച്ചു തള്ളാനൊക്കുന്ന വാര്‍ത്തകളോ നിസ്സാരവത്കരിക്കാവുന്ന ഫോട്ടോകളോ പരിഹാരമാര്‍ഗങ്ങള്‍ക്ക് ആക്കം കൂട്ടേണ്ടതില്ലാത്ത അനുഭവങ്ങളോ അല്ല കണ്‍നിറയെ കണ്ടുകൊണ്ടിരിക്കുന്നത്.

ശുദ്ധജലം ലഭിച്ചുകൊണ്ടിരിക്കുന്ന സ്രോതസ്സുകള്‍ മണ്‍കൂനകള്‍ക്ക് വഴിമാറുമ്പോള്‍ ആശങ്കയിലാപതിക്കാത്ത ഏത് ജീവിയാണുള്ളത്?

കേരളത്തിന് 2018ലെ ജൂണ്‍ മാസം വെള്ളം കൊണ്ട് പൊറുതിമുട്ടിയ മാസമായിരുന്നങ്കില്‍ 2019ന്റെത് തികച്ചും വിഭിന്നമാണ്. 1983ലെ വരള്‍ച്ചാ ദുരിതങ്ങള്‍ക്ക് സമാനമാണ് കാര്യങ്ങളടെ കിടപ്പെന്ന് ചരിത്രമറിയുന്നവര്‍ ആണയിടുന്നു!

ഇവിടെ വെട്ടിമാറ്റപ്പെട്ട മരത്തിനെയോ പ്രകൃതിയുടെ മാറ്റങ്ങളെയോ പഴിക്കാതെ ഇത്തരം അവസ്ഥകളുടെ മൂലകാരണത്തെ കുറിച്ച് അന്വേഷിക്കേണ്ടിയിരിക്കുന്നു നാം.

ജീവിതത്തിന്റെ നിഖില മേഖലകളിലും പുലര്‍ത്തിപ്പോരേണ്ട ദൈവിക നിയമങ്ങള്‍ കാറ്റില്‍ പറത്തി അനുദിനം അരുതായ്മകളുടെ ആള്‍രൂപങ്ങളായിക്കൊണ്ടിരിക്കുന്നുവെങ്കില്‍ ദൈവം പരീക്ഷിക്കാതിരിക്കില്ല. അത്തരം പരീക്ഷണങ്ങള്‍ വെള്ളത്തിന്റെയും വെളിച്ചത്തിന്റെയും കുറവ് മൂലവും പ്രത്യക്ഷപ്പെട്ടേക്കാം.

ആയതിനാല്‍, എണ്ണിയാലൊടുങ്ങാത്ത ദൈവാനുഗ്രഹങ്ങളുടെ ഇടയിലൂടെ ജീവിക്കുമ്പോഴും അവ അനുഭവിച്ച് സുഖത്തോടെ കഴിയാന്‍ നാം അര്‍ഹരാവേണ്ടതുണ്ട്. സല്‍കര്‍മങ്ങളുടെ പിന്‍ബലത്തില്‍ നാഥന്റെ അനുഗ്രഹത്തിനായ് പ്രാര്‍ഥിക്കാം നമുക്ക്; പ്രതീക്ഷ കൈവെടിയാതെ.


ആത്മഹത്യ പ്രശ്‌നം തന്നെ

-നിജില്‍

ആത്മഹത്യയെ കുറിച്ച് നേര്‍പഥത്തില്‍ പ്രസിദ്ധീകരിച്ച നബീല്‍ പയ്യോളിയുടെ കവര്‍‌സ്റ്റോറി വായിച്ചു. ഉദ്ബുദ്ധരെന്നും പ്രബുദ്ധരെന്നും സ്വയം അഭിമാനിക്കുന്ന മലയാളികള്‍ക്കിടയില്‍ വര്‍ധിച്ചു വരുന്ന ആത്മഹത്യയും ആത്മഹത്യാശ്രമങ്ങളും ഖേദകരമാണ്. രാഷ്ട്രീയമായും ബൗദ്ധികമായും ഉന്നതിയിലെന്ന് വീമ്പ് പറയുമ്പോഴും പ്രശ്‌നങ്ങളെ അതിജീവിക്കാനുള്ള മനക്കരുത്തില്ലാത്തവരാണ് നാമെന്ന് ദിനംപ്രതി പത്രവാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. ഇവിടെ കൃത്യമായ പരിഹാരം മതങ്ങള്‍ക്ക് മാത്രമെ നല്‍കാനാവൂ എന്ന പ്രസ്താവന മുഖവിലക്കെടുക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെയാണ് ശരിയായ മതവിശ്വാസമുള്‍ക്കൊണ്ടവരില്‍ ആത്മഹത്യാനിരക്ക് കുറഞ്ഞതായി കണ്ടുവരുന്നത്. ഇക്കാര്യം വ്യക്തമായി ബോധ്യപ്പെടുത്തിയ ലേഖകന് അഭിനന്ദനങ്ങള്‍.