യഥാര്‍ഥ അയല്‍വാസി

അബൂഫായിദ

2018 ഫെബ്രുവരി 24 1439 ജുമാദില്‍ ആഖിറ 09

വളരെ നല്ലവനും ധനികനുമായ ഒരാളാണ് മുനീര്‍. അദ്ദേഹത്തിന് അഹ്മദ് എന്നു പേരുള്ള ഒരു അയല്‍ക്കാരനുണ്ട്. അഹ്മദ് വളരെ ദരിദ്രനാണ്. എന്താവശ്യമുണ്ടെങ്കിലും മുനീര്‍ അഹ്മദിനെ സഹായിക്കും. ധനികനാണെന്ന നാട്യമോ അഹങ്കാരമോ അദ്ദേഹത്തില്‍ ഒട്ടുമില്ല.

ഒരിക്കല്‍ മുനീര്‍ കച്ചവടാവശ്യാര്‍ഥം ദൂരെയെങ്ങോ പോയി. ഇടയ്ക്കിടെ അങ്ങനെ പോകാറുണ്ട്. പിന്നീട് ആഴ്ചകളോ മാസങ്ങളോ കഴിഞ്ഞേ മടങ്ങിവരാറുള്ളൂ. ആയിടയ്ക്കാണ് അഹ്മദിന്റെ ഭാര്യ തീരെ സുഖമില്ലാതെ ആശുപത്രിയില്‍ കിടപ്പിലായത്. താമസിയാതെ അവര്‍ക്ക് ഒരു ഓപ്പറേഷന്‍ ആവശ്യമാണെന്നും അല്ലാത്തപക്ഷം ജീവന്‍ രക്ഷപ്പെടില്ലെന്നും അതിന് ഭീമമായ സംഖ്യ വേണ്ടിവരുമെന്നും ഡോക്ടര്‍ പറഞ്ഞപ്പോള്‍ അഹ്മദ് വളരെയധികം ദുഃഖിതനായി. കൂലിപ്പണിക്കാരനായ തനിക്ക് ഭീമമായ ഒരു സംഖ്യ ആരെങ്കിലും കടംതരുമോ? ആരോടെങ്കിലും യാചിച്ച് കാശുണ്ടാക്കാന്‍ മനസ്സ് സമ്മതിക്കുന്നുമില്ല. മുനീര്‍ സ്ഥലത്തുണ്ടായിരുന്നുവെങ്കില്‍ എന്തെങ്കിലും പോംവഴിയുണ്ടാകുമായിരുന്നു.

ഒടുവില്‍ അഹ്മദ് കാശുണ്ടാക്കാന്‍ ഒരു വഴി കണ്ടെത്തി; തന്റെ കൊച്ചുവീടും സ്ഥലവും വില്‍ക്കുക! ഭാര്യയുടെ ജീവനാണല്ലോ പ്രധാനം. അവള്‍ സുഖംപ്രാപിച്ച ശേഷം വല്ല വാടകവീട്ടിലും താമസിക്കാം.

വീടും സ്ഥലവും വില്‍ക്കാന്‍ തീരുമാനിച്ച വിവരമറിഞ്ഞ് ഒരു കച്ചവടക്കാരന്‍ അഹ്മദിനെ സമീപിച്ചു. അയാള്‍ വില പറഞ്ഞു; ഒരുലക്ഷം രൂപ.

''വെറും ഒരു ലക്ഷമോ'' -അഹ്മദ് ചോദിച്ചു.

''അതുതന്നെ അധികമാണ്. അതിന്റെ പകുതിപോലും കിട്ടാന്‍ മാത്രം ഈ വീടും സ്ഥലവുമില്ല'' -കച്ചവടക്കാരന്‍ തറപ്പിച്ചു പറഞ്ഞു.

''സ്‌നേഹിതാ! ഒരു ലക്ഷത്തിന് ഈ വീടും സ്ഥലവും ഇല്ലായിരിക്കാം. പക്ഷേ, ഈ വീടിന് ഒരു അയല്‍ക്കാരനുണ്ട്; മുനീര്‍. ഉദാരനും മാന്യനും ഭക്തനുമായ ഒരു മനുഷ്യന്‍. ഞാന്‍ രോഗിയായാല്‍ അയാള്‍ എന്നെ സന്ദര്‍ശിക്കും. എന്റെ ആവശ്യങ്ങള്‍ ചോദിച്ചറിയും. എന്റെ സുഖത്തില്‍ സന്തോഷിക്കും. എന്റെ ദുഃഖത്തില്‍ അയാളും ദുഃഖിക്കും. ഇന്നേവരെ അയാളില്‍നിന്ന് മോശമായ ഒരു വാക്കുപോലും കേള്‍ക്കാന്‍ എനിക്കു കഴിഞ്ഞിട്ടില്ല. ഇപ്പോള്‍ അദ്ദേഹം സ്ഥലത്തില്ല. എപ്പോള്‍ വരുമെന്നുമറിയില്ല. അദ്ദേഹം ഉണ്ടായിരുന്നെങ്കില്‍ ആവശ്യമായ സഹായം ചെയ്തു തന്നേനെ''- നല്ലവനായ അയല്‍വാസിയെക്കുറിച്ച് പറഞ്ഞപ്പോള്‍ അഹ്മദിന്റെ കണ്ണുകള്‍ നിറഞ്ഞു.

ഈ വാക്കുകള്‍ കേട്ടപ്പോള്‍ കച്ചവടക്കാരന്‍ പറഞ്ഞു: ''മുനീറിനെപ്പോലുള്ള ഒരു അയല്‍വാസിയുണ്ടെങ്കില്‍ എത്രകിട്ടിയാലും ഈ വീട് വില്‍ക്കുന്നത് ശരിയല്ല. കാശിന് പടച്ചവന്‍ എന്തെങ്കിലും വഴി കാണിച്ചുതരും. ഞാന്‍ പോകുന്നു.''

ഇതും പറഞ്ഞ് കച്ചവടക്കാരന്‍ തിരിച്ചുപോയി. അഹ്മദ് കൂടുതല്‍ ദുഃഖിതനായി. ആകെയുള്ള ഒരു വഴിയായിരുന്നു വീടുവില്‍ക്കല്‍. അതും മുടങ്ങിയാല്‍ എന്തുചെയ്യും?

എന്നാല്‍ അന്നു രാത്രിതന്നെ മുനീര്‍ മടങ്ങിയെത്തി. വിവരങ്ങളെല്ലാം അറിഞ്ഞ മുനീര്‍ പിറ്റേദിവസം കാലത്തുതന്നെ ആശുപത്രിയിലെത്തി. അഹ്മദിന്റെ ഭാര്യയെ ആശ്വസിപ്പിച്ചു; രോഗശമനത്തിനു വേണ്ടി പ്രാര്‍ഥിച്ചു. അഹ്മദിനെ അരികില്‍ വിളിച്ചുകൊണ്ട് മുനീര്‍ പറഞ്ഞു:

''സഹോദരാ, നിനക്ക് ആകെയുള്ള കിടപ്പാടം നീ വില്‍ക്കരുത്. നിന്നെ അയല്‍ക്കാരനായി എനിക്കുവേണം. നിന്റെ ഭാര്യയെ ചികിത്സിക്കാന്‍ കാശില്ലാതെ നീ വിഷമിക്കേണ്ട്. എന്തുചെലവുവന്നാലും അത് ഞാന്‍ വഹിക്കാം''.  

സന്തോഷാധിക്യത്താല്‍ മുനീറിനെ കെട്ടിപ്പിടിച്ച് അഹ്മദ് വിതുമ്പിക്കരഞ്ഞു. ഈ വിവരമറിഞ്ഞ പലരും തങ്ങള്‍ക്ക് മുനീറിനെപ്പോലുള്ള ഒരു അയല്‍വാസിയെ കിട്ടിയെങ്കില്‍ എന്നാശിച്ചുപോയി.