എഴുത്തുകള്‍
വായനക്കാർ എഴുതുന്നു
2017 ഫെബ്രുവരി 04 1438 ജമാദുൽ അവ്വൽ 09
നബീൽ പയ്യോളി
അഭയാർഥികൾ അമേരിക്കയിൽ പ്രവേശിക്കുന്നതിന് നാലുമാസത്തെ വിലക്കും ഇറാൻ, ഇറാഖ്, ലിബിയ, സോമാലിയ, സുഡാൻ, സിറിയ, യമൻ തുടങ്ങിയ മുസ്‌ലിം ഭരിപക്ഷ നാടുകളിൽനിന്നുള്ള സന്ദർശകർക്ക് മൂന്നുമാസത്തെ താൽക്കാലിക വിലക്കും ഏർപെടുത്തിക്കാണ്ട് അമേരിക്കയുടെ പുതിയ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരവിട്ടത് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഇതിനിടെ, അഭയാർഥികളെയും വിസ ഉള്ളവരെയും പുറത്താക്കുന്നതിൽനിന്ന് അധികൃതരെ ന്യൂയോർക്കിലെ യു എസ് ജില്ലാ ജഡ്‌ജി താൽക്കാലികമായി വിലക്കിയിട്ടുണ്ടെങ്കിലും ട്രംപ് തന്റെ തീരമാനത്തിൽ ഉറച്ചുനിൽക്കുകയാണ്.
സിറിയൻ അഭയാർഥികൾക്ക് അനിശ്‌ചിത കാലത്തേക്കാണ് വിലക്ക്. അതേസമയം മതപീഡനം മൂലം മറ്റു രാജ്യങ്ങളിൽനിന്ന് പോരേണ്ടിവരുന്ന ന്യൂനപക്ഷങ്ങൾക്ക് മുൻഗണന നൽകുമെന്നും ട്രംപിന്റെ ഉത്തരവിലുണ്ട്. ഇത് സിറിയയിൽനിന്ന് പലായനം ചെയ്യുന്ന ക്രൈസ്‌തവരെ ഉദ്ദേശിച്ചാണെന്ന് പിന്നീട് ടി.വി അഭിമുഖത്തിൽ ട്രംപ് വ്യക്തമാക്കിയിട്ടുമുണ്ട്.
ലോകത്ത് അസമാധാനം നിലനിൽക്കുകയെന്നത് സാമ്രാജ്യത്വത്തിന്റെ എക്കാലത്തെയും ആവശ്യമാണ്. അതിൽ അമേരിക്കക്ക് പ്രത്യേക താൽപര്യം ഉണ്ടെന്നത് ഒരു യാഥാർഥ്യം മാത്രം. ലോക ആയുധ വ്യാപാരത്തിൻ ഒന്നാം സ്‌ഥാനം അവർക്കാണല്ലോ ഉള്ളത്.
അമേരിക്കയിൽ നിന്നും ആയുധങ്ങൾ വാങ്ങുന്നത് പ്രധാനമായും മിഡിൽ ഈസ്‌റ്റ് രാജ്യങ്ങളാണ്. ഈ രാജ്യങ്ങളിൽ അസമാധാനം നിലനിൽക്കുക എന്നത് അമേരിക്കയുടെ സമ്പദ് ഘടനക്ക് അത്യാവശ്യമാണ്. അഭയാർഥികൾ പ്രശ്‌ന ബാധിത പ്രദേശങ്ങളിൽ നിന്ന് ഒഴിഞ്ഞുപോയാൽ അത് ആയുധക്കച്ചവടത്തെ തെല്ലൊന്നുമല്ല ബാധിക്കുക. അതിനാൽ ട്രംപ് ഇങ്ങനെയൊരു ഉത്തരവ് ഇറക്കിയില്ലെങ്കിലേ അത്ഭുതമുള്ളൂ.
ലോകത്ത് തീവ്രവാദത്തിന് ആയുധവും പണവും പരിശീലനവും നൽകുന്ന അമേരിക്ക പുതിയ ഉത്തരവിലൂടെ ലോകജനതയെ വീണ്ടും വിഡ്‌ഢികളാക്കൻ ശ്രമിക്കുകയാണ്.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള അഭയാർഥികളിൽ 39% വും കഴിയുന്നത് അറബ് രാഷ്ട്രങ്ങളിലാണെന്ന വസ്‌തുത നാം ഓർക്കേണ്ടതുണ്ട്.
2.5 മില്യൻ സിറിയൻ അഭയാർഥികളെ സ്വീകരിക്കുകയും അവർക്കാവശ്യമായ പാർപ്പിട, വിദ്യഭ്യാസ പദ്ധതികൾ നടപ്പിലാക്കുകയും ചെയ്‌തത് സൗദി അറേബ്യയാണ്. യെമൻ അടക്കമുള്ള രാജ്യങ്ങളിൽ നിന്നും എത്തിയവർക്ക് താമസ രേഖകൾ അടക്കം നൽകി സൗദി പൗരന്മാരെ പോലെ ജീവിക്കാനുള്ള സാഹചര്യവും അവർ ഒരുക്കിയിട്ടുണ്ട്. പക്ഷേ, ഇതൊന്നും ലോകത്ത് വാർത്തയാകുന്നില്ല. `അവർ അഭയാർഥികളല്ല, നമ്മുടെ സഹോദരങ്ങളാണ്` എന്ന സൽമാൻ രാജാവിന്റെ പ്രസ്താവന മനസ്സാക്ഷിയുള്ള ഭരണാധികാരിയുടെ വാക്കുകളാണ്.
മുസ്‌ലിം രാജ്യങ്ങളിൽനിന്നുള്ള സന്ദർശകർക്ക് വിലക്കേർപ്പെടുത്തിയ ട്രംപിന്റെ നടപടിക്കു പിന്നിൽ ഒരു കെണി ഒളിഞ്ഞിരിപ്പുണ്ടെന്നുകൂടി സംശയിക്കേണ്ടിയിരിക്കുന്നു. ആ രാജ്യങ്ങളിൽനിന്ന് പ്രതിഷേധമുയരും. അതിന്റെ മറവിൽ അക്രമങ്ങൾ അരങ്ങേറും. അതൊരുപക്ഷേ, സി.ഐ.എയുടെ അറിവോടെയുള്ള ഭീകരാക്രമണമായേക്കാം. അതിൽപിടിച്ചു കയറി തന്റെ നിലപാട് ശരിയാണെന്ന് സ്‌ഥാപിക്കാൻട്രംപിന് എളുപ്പമാകും.
ഏകാധിപതിയും തികഞ്ഞ കോർപ്പറേറ്റുമായ ട്രംപിൽ നിന്നും സ്വലാഭത്തിനുനുവേണ്ടിയുള്ള നിക്കങ്ങൾക്കപ്പുറം മറ്റെന്തെങ്കിലും പ്രതീക്ഷിക്കുന്നത് മൗഢ്യമാണ്.
മുഹമ്മദ് ഫർഹാൻ, ആലുവ
`നേർപഥം` കെട്ടിലും മട്ടിലും നന്നായിട്ടുണ്ട്. പേജുകളുടെ എണ്ണം കുറവാണ് എന്ന ഒരു കുറവുണ്ടെങ്കിലും വാരികയായതിനാൽ അടുത്തലക്കം എത്തുന്നതിനു മുമ്പ് വായിച്ചു തീർക്കാൻ ഈ കുറവ് നന്നായി എന്നാണ് എന്റെ അഭിപ്രായം. കുട്ടികളെ നന്മയുടെ മാർഗത്തിൽ നയിക്കാൻ സഹായിക്കുന്ന `ബാലപഥം` പംക്തി `നേർപഥ`ത്തിന്റെ സവിശേഷതയായി കാണുന്നു. വൈവിധ്യമാർന്ന വിഭവങ്ങളുമായി എത്തുന്നത് കാത്തിരിക്കുന്നു.