മലക്കുകളും പരീക്ഷണവും

അബൂഫായിദ

2021 ഒക്ടോബര്‍ 02 1442 സഫര്‍ 25

മനുഷ്യരെ പരീക്ഷിക്കാനായി അല്ലാഹു മലക്കുകളെ നിയോഗിക്കാറുണ്ട്. നബി ﷺ യില്‍നിന്നും കേട്ട ഒരു വൃത്താന്തം അബൂഹുറയ്(റ) വിവരിക്കുന്നു:

''ബനൂഇസ്‌റാഈല്യരില്‍ ഒരു പാണ്ഡുരോഗിയും കഷണ്ടിക്കാരനും അന്ധനുമുണ്ടായിരുന്നു. ഇവരെ മൂന്നുപേരെയും പരീക്ഷിക്കുവാന്‍ അല്ലാഹു തീരുമാനിക്കുകയും അവരുടെ അടുക്കലേക്ക് ഒരു മലക്കിനെ പറഞ്ഞയക്കുകയും ചെയ്തു.

മലക്ക് പാണ്ഡുരോഗിയെ സന്ദര്‍ശിച്ചുകൊണ്ട് ചോദിച്ചു:

'നിനക്ക് ഏറെ ഇഷ്ടമുള്ള സംഗതിയെന്താണ്?'

അയാള്‍ പറഞ്ഞു: 'ജനങ്ങള്‍ എന്നില്‍ മോശമായി കാണുന്ന എന്റെയീ രൂപം മാറി സുന്ദരമായ മേനി ലഭിക്കുക എന്നതാണ് എനിക്കിഷ്ടം.'

അപ്പോള്‍ മലക്ക് അദ്ദേഹത്തിന്റെ ശരീരത്തിലൊന്ന് തടവി. ആ നിമിഷം അദ്ദേഹത്തിന്റെ പാണ്ഡുരോഗം അപ്രത്യക്ഷമായി. തുടര്‍ന്ന് മലക്ക് ചോദിച്ചു:

'ഏതു തരം സമ്പത്തുണ്ടാകാനാണ് നിന്റെ ആഗ്രഹം?'

അയാള്‍ പറഞ്ഞു; 'ഒട്ടകം.'

അപ്പോള്‍ മലക്ക് പൂര്‍ണ ഗര്‍ഭിണിയായ ഒരു ഒട്ടകത്തെ നല്‍കുകയും 'ഈ സമ്പത്തില്‍ അല്ലാഹു നിനക്ക് അനുഗ്രഹം ചൊരിയട്ടെ' എന്ന് പ്രാര്‍ഥിക്കുകയും ചെയ്തു.

പിന്നീട് അദ്ദേഹം ചെന്നത് കഷണ്ടിക്കാരന്റെ അടുത്തേക്കാണ്. അയാളോടു ചോദിച്ചു:

'നിനക്ക് ഏറെ ഇഷ്ടമുള്ള സംഗതിയെന്താണ്?'

അയാള്‍ പറഞ്ഞു: 'ജനങ്ങള്‍ എന്നില്‍ മോശമായിക്കാണുന്ന ഈ കഷണ്ടി മാറി, തലയില്‍ അഴകാര്‍ന്ന മുടി കിളിര്‍ക്കുക' എന്നതാണ് എന്റെ മോഹം.

അപ്പോള്‍ മലക്ക് അയാളുടെ തലയില്‍ തടവി. ആ നിമിഷം കഷണ്ടി നീങ്ങി. അയാള്‍ക്ക് അഴകാര്‍ന്ന മുടി കിളിര്‍ക്കുകയും ചെയ്തു. തുടര്‍ന്ന് മലക്ക് ചോദിച്ചു:

 'എന്തു സമ്പത്തിനോടാണ് നിനക്ക് പ്രിയം?'

അയാള്‍ പറഞ്ഞു: 'പശുക്കളെയാണ് എനിക്കിഷ്ടം.'

മലക്ക് ഗര്‍ഭിണിയായ ഒരു പശുവിനെ അയാള്‍ക്ക് നല്‍കിക്കൊണ്ടു പറഞ്ഞു: 'ഈ സമ്പത്തില്‍ അല്ലാഹു നിനക്ക് അനുഗ്രഹം ചൊരിയട്ടെ.'

മൂന്നാമനായി മലക്ക് സന്ദര്‍ശിച്ചത് അന്ധനെയാണ്. അദ്ദേഹത്തോട് ചോദിച്ചു: '

'താങ്കള്‍ക്ക് ഇഷ്ടമുള്ളതെന്താണ്?''

 അയാള്‍ പറഞ്ഞു: 'അല്ലാഹു എനിക്ക് കാഴ്ച ശക്തി നല്‍കുകയും അങ്ങനെ ജനങ്ങളെ മുഴുവന്‍ എനിക്ക് കാണാനാകുകയും ചെയ്തിരുന്നെങ്കില്‍ എന്നാണ് എന്റെ ആഗ്രഹം.'

അപ്പോള്‍ മലക്ക് അയാളെയൊന്നു തഴുകി. അല്ലാഹു അയാള്‍ക്ക് കാഴ്ചശക്തി നല്‍കുകയും ചെയ്തു. തുടര്‍ന്ന് അദ്ദേഹത്തോട് മലക്ക് ചോദിച്ചു:

'എന്ത് സമ്പത്താണ് താങ്കള്‍ക്കിഷ്ടം?'

അയാള്‍ പറഞ്ഞു: 'ആടുകളോടാണ് എനിക്ക് പ്രിയം.'

അയാളുടെ ആഗ്രഹപ്രകാരം മലക്ക് ഗര്‍ഭിണിയായ ആടിനെ നല്‍കുകയും ചെയ്തു.

അങ്ങനെ അവരിലെ ഓരോരുത്തര്‍ക്കും ഒട്ടകത്തിന്റെയും പശുവിന്റെയും ആടിന്റെയും സമ്പത്ത് ഓരോ താഴ്‌വാരം നിറഞ്ഞു കവിഞ്ഞു.

പിന്നീടൊരിക്കല്‍ അതേ മലക്ക് തന്നെ ഒരു പാണ്ഡുരോഗിയുടെ രൂപത്തില്‍ മുന്‍ പാണ്ഡുരോഗിയെ സന്ദര്‍ശിച്ചു. അദ്ദേഹം പറഞ്ഞു:

'ഞാനൊരു വഴിപോക്കനായ സാധുമനുഷ്യനാണ്. ദീര്‍ഘമായ യാത്രയില്‍ എന്റെ എല്ലാം നഷ്ടമായിരിക്കുന്നു. അല്ലാഹുവിനോട് എന്റെ സങ്കടം പറയുകയല്ലാതെ ഇന്നെനിക്ക് നിവൃത്തിയില്ല, പിന്നെ നിന്നോടും. നിനക്ക് ഈ അഴകാര്‍ന്ന നിറവും തൊലിയും ധാരാളം സമ്പത്തും നല്‍കിയവന്റെ പേരില്‍ നിന്നോട് ഞാന്‍ ചോദിക്കുകയാണ്: എന്റെ യാത്ര തുടരാന്‍ പറ്റിയ ഒരു ഒട്ടകം നീയെനിക്ക് തരിക.'

അപ്പോള്‍ അയാള്‍ പറഞ്ഞു: 'എനിക്കുതന്നെ ബാധ്യതകള്‍ ഏറെയാണ്.'

അപ്പോള്‍ മലക്ക് പറഞ്ഞു: 'എനിക്ക് നിന്നെ നന്നായറിയാം. ആളുകള്‍ അവജ്ഞയോടെ കണ്ടിരുന്ന ഒരു പാണ്ഡുരോഗിയായിരുന്നില്ലേ നീ? തീര്‍ത്തും ദരിദ്രന്‍? പിന്നീട് അല്ലാഹു എല്ലാം നിനക്ക് നല്‍കിയില്ലേ?'

അയാള്‍ പറഞ്ഞു: 'ഈ സമ്പത്ത് മുഴുവന്‍ തലമുറകളിലൂടെ എനിക്ക് അനന്തരമായി ലഭിച്ചതാണ്.'

അപ്പോള്‍ ആ മലക്ക് പറഞ്ഞു: 'നീ പറഞ്ഞത് നുണയാണെങ്കില്‍ അല്ലാഹു നിന്നെ പൂര്‍വസ്ഥിതിയിലേക്കുതന്നെ മാറ്റട്ടെ.'

പിന്നീട് മലക്ക് ചെന്നത് പഴയ കഷണ്ടിക്കാരന്റെ അടുത്തേക്കായിരുന്നു. ഒരു കഷണ്ടിക്കാരന്റെ രൂപത്തില്‍തന്നെ പാണ്ഡുരോഗിയോട് പറഞ്ഞതെല്ലാം മലക്ക് അയാളോടും പറഞ്ഞു. അപ്പോള്‍ പാണ്ഡുരോഗിയുടെ മറുപടി തന്നെയാണ് ആ മനുഷ്യനും പറഞ്ഞത്. ആ സമയം മലക്ക് പറഞ്ഞു: 'നീ പറഞ്ഞത് നുണയാണെങ്കില്‍ അല്ലാഹു നിന്നെ പൂര്‍വസ്ഥിതിയിലേക്കുതന്നെ മാറ്റട്ടെ.'

പിന്നീട് ഒരു അന്ധന്റെ രൂപത്തില്‍ പഴയ അന്ധനായ മനുഷ്യനെ സമീപിച്ചുകൊണ്ട് മലക്ക് പറഞ്ഞു:

 'ഞാനൊരു വഴിപോക്കനായ സാധുമനുഷ്യനാണ്. ദീര്‍ഘയാത്രയില്‍ എന്റെ എല്ലാം നഷ്ടമായിരിക്കുന്നു. അല്ലാഹുവിനോടും പിന്നെ നിന്നോടും എന്റെ സങ്കടം പറയുകയല്ലാതെ ഇന്നെനിക്ക് നിവൃത്തിയില്ല. നിനക്ക് നിന്റെ കാഴ്ച ശക്തി തിരിച്ചുനല്‍കിയവന്റെ പേരില്‍ നിന്നോട് ഞാന്‍ ചോദിക്കുകയാണ്; എന്റെ യാത്രയില്‍ ഒരു ആടിനെത്തന്ന് എന്നെ സഹായിക്കണം.'

അപ്പോള്‍ അയാള്‍ പറഞ്ഞു: 'മുമ്പ് ഞാനൊരു അന്ധനായിരുന്നുവെന്നത് ശരിയാണ്. അല്ലാഹു എനിക്ക് കാഴ്ചശക്തി തിരിച്ചുനല്‍കി. നിനക്ക് ഇഷ്ടമുള്ളത് എടുത്തോളൂ. അവശേഷിക്കുന്നത് ഇവിടെ ബാക്കിവെച്ചോളൂ. അല്ലാഹുവാണെ സത്യം, അല്ലാഹുവിന്ന് വേണ്ടി നീ എടുത്ത ഒന്നില്‍ നിന്നെ ഞാനിന്ന് ബുദ്ധിമുട്ടിക്കുകയില്ല.'

'വേണ്ട, നിന്റെ ധനം നീതന്നെ വച്ചോളൂ. ഞാന്‍ നിങ്ങളെയൊക്കെ പരീക്ഷിക്കുകയായിരുന്നു. നിന്റെ കാര്യത്തില്‍ അല്ലാഹു തൃപ്തിപ്പെട്ടിരിക്കുന്നു. നിന്റെ രണ്ട് കൂട്ടുകാരോടും അല്ലാഹു കോപിച്ചിരിക്കുകയാണ്. മലക്ക് പ്രതിവചിച്ചു'' (ബുഖാരി, മുസ്‌ലിം).