നിവര്‍ന്നു നില്‍ക്കുക
പത്രാധിപർ
2017 ജനുവരി 21 1438 റബിഉൽ ആഖിർ 22
സത്യവിശ്വാസം ശക്തിയുടെ ഉറവിടമാണ്. സത്യവിശ്വാസി ഏതവസ്ഥയിലും ഉന്നതനും ശക്തനും തന്നെയായിരിക്കും. ഏത് പ്രതികൂല സാഹചര്യങ്ങളിലും പതറാതെയും പ്രശ്‌നങ്ങളെ അതിജയിച്ചും സദ്കര്‍മനിരതനായിരിക്കാന്‍ ഈമാന്‍ (വിശ്വാസം) മനഷ്യനു കരുത്തേകും.
സമൂഹത്തില്‍ നിലനില്‍ക്കുന്ന പിഴച്ച മൂല്യങ്ങളോടും ദുഷിച്ച ആചാരങ്ങളോടും രാജിയാകാതെ നന്മ കല്‍പിക്കുവാനും തിന്മ വിരോധിക്കുവാനുമുള്ള ആര്‍ജവം പകര്‍ന്നുതരുന്നത് ഈമാനാണ്. സ്വന്തേത്താടും മറ്റുള്ളവരോടും ചെയ്യുന്ന നന്മയും ഗുണകാംക്ഷയുമാണത്. ആ വഴിയിലുള്ള യാത്ര അത്ര സുഗമമായിരിക്കില്ല. ആ മാര്‍ഗത്തില്‍ കാണുവാന്‍ കഴിയുക പൂക്കള്‍ വിതറിയ പരവതാനിയല്ല; കല്ലും മുള്ളും വിതറിയ കരിമ്പടങ്ങളായിക്കും. എതിര്‍പ്പിന്റെ, പരിഹാസങ്ങളുടെ കൂരമ്പുകള്‍ പാഞ്ഞുവന്നേക്കാം. ഇരുട്ടിന്റെ മിത്രങ്ങള്‍ക്കെങ്ങനെ വെളിച്ചത്തെ സ്‌നേഹിക്കുവാന്‍ കഴിയും? അവരോടു നാമെന്തു പറയണമെന്ന് ക്വുര്‍ആന്‍ പറഞ്ഞുതരുന്നുണ്ട്:
''പറയുക: എന്റെ ജനങ്ങളേ, നിങ്ങളുടെ നിലപാടനുസരിച്ച് നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊള്ളുക. ഞാനും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകതന്നെയാകുന്നു. എന്നാല്‍ വഴിയെ നിങ്ങള്‍ അറിയും; അപമാനകരമായ ശിക്ഷ വന്നെത്തുന്നതും ശാശ്വതമായ ശിക്ഷ വന്നിറങ്ങുന്നതും ആര്‍ക്കാണെന്ന്'' (39:39-40).
ഈമാനിലൂടെ ആത്മബോധം നേടി, സര്‍വസ്വവും അല്ലാഹുവിന് സമര്‍പിച്ച മനുഷ്യനേ ഇങ്ങനെ പ്രഖ്യാപിക്കുവാന്‍ സാധിക്കുകയുള്ളൂ. അവന്റെ മുമ്പിലുള്ളത് സ്രഷ്ടാവ് കാണിച്ചുകൊടുത്ത പാതയാണ്. അതുകൊണ്ടുതന്നെ ആരെക്കണ്ടാലും കൂടെക്കൂടിയാവാന്‍ അവനെക്കിട്ടില്ല. പ്രവാചകന്റെ താക്കീത് ആ വിഷയത്തിലുണ്ട്.
''നിങ്ങള്‍ കൂടെക്കൂടികളാകരുത്. ആളുകള്‍ നല്ലകാര്യം ചെയ്യുമ്പോള്‍ ഞാനും നല്ല കാര്യം ചെയ്യും; അവര്‍ ദുഷ്പ്രവൃത്തി ചെയ്യുമ്പോള്‍ ഞാനും ദുഷ്പ്രവൃത്തി ചെയ്യും എന്ന നിലപാടെടുക്കരുത്. ജനങ്ങള്‍ നന്മചെയ്യുമ്പോള്‍ മാത്രം അവരോടു സഹകരിക്കുക, തിന്മചെയ്യുമ്പോള്‍ അവരില്‍നിന്ന് അകന്നുമാറുക'' (തിര്‍മുദി).
മുസ്‌ലിം സമൂഹത്തില്‍ നിലനില്‍ക്കുന്ന ശിര്‍ക്കന്‍ വിശ്വാസങ്ങളെയും മൂഢധാരണകളെയും മതം പഠിപ്പിക്കാത്ത ആചാരങ്ങളെയും തള്ളിപ്പറയാനും സമൂഹത്തെ ബോധവത്കരിക്കാനും ആത്മശക്തി വേണം. കറകളഞ്ഞ ഈമാനുള്ളവര്‍ക്കേ അതുണ്ടാകൂ. അല്ലാത്തവര്‍ അശക്തരാവും. പ്രാപ്തിയില്ലാത്തവര്‍ എവിടെയും ഏതുകാലത്തും നാട്ടുനടപ്പുകള്‍ക്കും ശീലാനുഷ്ഠാനങ്ങള്‍ക്കും അടിമകളായിരിക്കും. തെറ്റായാലും ശരിയായാലും സമൂഹത്തില്‍ നിലവിലുള്ള പരമ്പരാഗത വിശ്വാസങ്ങളോടും സമ്പ്രദായങ്ങളോടുമായിരിക്കും അവര്‍ക്ക് താല്‍പര്യം. ആളുകളൊക്കെ ജാറപൂജകരാണെങ്കില്‍ അയാളും ജാറപൂജകനാകും; സുന്നത്തുകളെ കയ്യൊഴിയുന്നവരും ബിദ്അത്തെടുക്കുന്നവരുമാണെങ്കില്‍ അയാളും ആ മാര്‍ഗം പിന്തുടരും!
പ്രമാണവിരുദ്ധമായ നാട്ടുനടപ്പുകളില്‍നിന്നും അബദ്ധപൂര്‍ണമായ വിശ്വാസങ്ങളില്‍നിന്നും അകന്നുനിന്ന് അവയെ എതിര്‍ത്താല്‍ ആളുകള്‍ കുറ്റപ്പെടുത്തും, പരിഹസിക്കും; ചിലപ്പോള്‍ ദ്രോഹിക്കുകയും ചെയ്യും. ഇത്തരം ഘട്ടങ്ങളില്‍ ഒരു സത്യവിശ്വാസി ജനങ്ങളൂടെ തൃപ്തിക്കുവേണ്ടി അല്ലാഹുവിന്റെ കോപം ക്ഷണിച്ചുവരുത്തുന്ന നിലപാടെടുക്കാന്‍ ശ്രമിക്കില്ല.
സത്യവിശ്വാസം ഉള്‍ക്കൊണ്ട് അല്ലാഹുവില്‍ ഭരമേല്‍പിച്ച് ജീവിതം നയിക്കുന്നവനെ അല്ലാഹു കൈവെടിയില്ല; അവന്റെ സഹായം അവന് കിട്ടിക്കൊണ്ടിരിക്കും. പ്രമാണബദ്ധമായി ശരി എന്നു മനസ്സിലാക്കിയ കാര്യത്തോട് പ്രതിജ്ഞാബദ്ധനായിരിക്കണം ഒരു സത്യവിശ്വാസി. അക്കാര്യത്തില്‍ നേരിടുന്ന നിന്ദ്യതയും പരിഹാസവും പ്രയാസങ്ങളുമെല്ലാം അവനെ അലോസരപ്പെടുത്താന്‍ പാടില്ല. കാരണം വിശ്വാസിയുടെ ഒരേയൊരാഗ്രഹം അല്ലാഹുവിന്റെ പ്രീതിയും പ്രതിഫലവും നേടുക എന്നതു മാത്രമായിരിക്കും. ഈ നിലപാടു സ്വീകരിക്കുവാനാണ് അല്ലാഹു പ്രവാചകേനാട് നിര്‍ദേശിച്ചത്.
ആത്മബോധത്തിന്റെ കരുത്തില്‍ സത്യവിശ്വാസി ആരുടെ മുമ്പിലും ചങ്കുറപ്പോടെ നിവര്‍ന്നുനില്‍ക്കുന്നവനായിരിക്കണം. ആര്‍ക്കും അവനെ സത്യമാര്‍ഗത്തില്‍നിന്ന് വ്യതിചലിപ്പിക്കാനാവില്ല. അല്ലാഹുവിന്റെ കാവല്‍ ഉള്ളതിനാല്‍ അവന്‍ മറ്റാരെയും ഭയപ്പെടേണ്ടതുമില്ല.
''നിങ്ങള്‍ ദൗര്‍ബല്യം കാണിക്കുകയോ ദുഃഖിക്കുകയോ ചെയ്യരുത്. നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ നിങ്ങള്‍തന്നെയാണ് ഉന്നതന്മാര്‍'' (വി. ക്വുര്‍ആന്‍ 3:139).