വാണിജ്യവല്‍ക്കരിക്കപ്പെടുന്ന ആത്മീയത

ശമീര്‍ മദീനി

2018 ജനുവരി 13 1439 റബിഉല്‍ ആഖിര്‍ 25
''അതായത് വിശ്വസിക്കുകയും അല്ലാഹുവെ പറ്റിയുള്ള ഓര്‍മകൊണ്ട് മനസ്സുകള്‍ ശാന്തമായിത്തീരുകയും ചെയ്യുന്നവരെ. ശ്രദ്ധിക്കുക; അല്ലാഹുവെപ്പറ്റിയുള്ള ഓര്‍മ കൊണ്ടത്രെ മനസ്സുകള്‍ ശാന്തമായിത്തീരുന്നത്'' (ക്വുര്‍ആന്‍ 13:28).

മതവും ആത്മീയതയും മനുഷ്യന് ശാന്തിയും സമാധാനവും സമ്മാനിക്കുന്നതാണ്. ശരിയായ ആത്മീയതയിലൂടെ മനസ്സിന്റെ നീറ്റലും വേദനയും അകറ്റാന്‍ സ്രഷ്ടാവിലേക്ക് അടുക്കുവാനും സാധിക്കും. ആത്യന്തികമായ ശാന്തിയും സ്വസ്ഥതയും അതിലാണ്. മദ്യം, മറ്റു ലഹരിപദാര്‍ഥങ്ങള്‍, സംഗീതം തുടങ്ങി മറ്റേത് സംഗതിയും യഥാര്‍ഥ ശാന്തിദായകങ്ങളല്ല. യഥാര്‍ഥ മനസ്സമാധാനത്തിന് അവയൊന്നും പര്യാപ്തമല്ല.

എന്നാല്‍ മതത്തിന്റെയും ആത്മീയതയുടെയും പേരില്‍ വ്യാപകമായ ചൂഷണങ്ങളും തട്ടിപ്പുകളും നടക്കുന്നു എന്നത് സത്യമാണ്. അതിനാല്‍ പലരും മതത്തോട് തന്നെ വിമുഖത കാണിക്കുന്ന നിലയിലായി. പൗരോഹിത്യവും കപട ആത്മീയതക്കാരും മതത്തെ കച്ചവടച്ചരക്കാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്. ജീവിതത്തില്‍ ഐശ്വര്യവും സമ്പന്നതയും കൈവരിക്കാനാകുമെന്ന പേരില്‍ പലതരം ചെപ്പടി വിദ്യകളുമായി അത്തരം ചൂഷക വര്‍ഗം സാധാരണക്കാരായ മതവവിശ്വാസികളെ കൊള്ളയടിച്ചകൊണ്ടിരിക്കുന്നു. ക്ഷേമത്തിനും സമാധാനത്തിനും നിമിത്തമാകേണ്ട മതവും ആത്മീയതയും അശാന്തിയുടെ കാര്‍മേഘങ്ങളാണ് സമ്മാനിച്ചു കൊണ്ടിരിക്കുന്നത്.

മതത്തിന്റെ ശരിയായ മാര്‍ഗത്തില്‍ നിന്നുള്ള വ്യതിചലനത്തിന്റെ അനന്തര ഫലങ്ങളാണ് അവയെന്ന് ക്വുര്‍ആന്‍ ഉണര്‍ത്തുന്നു. 

''അവരുടെ പണ്ഡിതന്‍മാരെയും പുരോഹിതന്‍മാരെയും മര്‍യമിന്റെ മകനായ മസീഹിനെയും അല്ലാഹുവിന് പുറമെ അവര്‍ രക്ഷിതാക്കളായി സ്വീകരിച്ചു. എന്നാല്‍ ഏകദൈവത്തെ ആരാധിക്കുവാന്‍ മാത്രമായിരുന്നു അവര്‍ കല്‍പിക്കപ്പെട്ടിരുന്നത്. അവനല്ലാതെ യാതൊരു ദൈവവുമില്ല. അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്ന് അവനെത്രയോ പരിശുദ്ധന്‍'' (ക്വുര്‍ആന്‍ 9:31).

ഇത്തരം ചൂഷക പൗരോഹിത്യത്തെ കരുതിയിരിക്കണമെന്നും അവര്‍ക്കു പാരത്രിക ജീവിതത്തില്‍ വേദനാജനകമായ ശിക്ഷയുണ്ടെന്നും അല്ലാഹു താക്കീത് ചെയ്യുന്നത് കാണുക:

''സത്യവിശ്വാസികളേ, പണ്ഡിതന്മാരിലും പുരോഹിതന്മാരിലും പെട്ട ധാരാളം പേര്‍ ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് (അവരെ) തടയുകയും ചെയ്യുന്നു...''(ക്വുര്‍ആന്‍ 9:34).

ജീവിതത്തില്‍ അഭിവൃദ്ധിയും ഐസ്വര്യവും ഉണ്ടാകുവാനുള്ള ശരിയായ മാര്‍ഗം ക്വുര്‍ആന്‍ വിവരിച്ചിട്ടുണ്ട്. ഐശ്വര്യത്തിന്റെ ഉടമയായ അല്ലാഹുവില്‍ വിശ്വസിച്ച് അവന്റെ നിയമശാസനകള്‍ പിന്‍പറ്റി അവനിലേക്കടുക്കുക എന്നതാണത്. (ക്വുര്‍ആന്‍ 7:96).

അതിന് ഇടനിലക്കാരായി പൗരോഹിത്യത്തെ അവരോധിക്കേണ്ടതില്ല. എന്നാല്‍ നേരായ ദൈവിക മാര്‍ഗദര്‍ശനം കയ്യൊഴിച്ചുകൊണ്ട് സ്വസ്ഥതക്കും ഐശ്വര്യത്തിനും വേണ്ടി കുറുക്കുവഴികള്‍ തേടുമ്പോഴാണ് ചൂഷകരുടെ കെണികളില്‍ അകപ്പെടുന്നത്.

രോഗശാന്തിക്കും സന്താന ലബ്ധിക്കും മറ്റു ആഗ്രഹ സഫലീകരണങ്ങള്‍ക്കുമായി മക്വ്ബറുകളും തീര്‍ഥാടനകേന്ദ്രങ്ങളും തേടി യാത്രയാണ് പലരും. ഇസ്‌ലാം ക്വബ്ര്‍ സന്ദര്‍ശനം മതപരമാക്കിയിട്ടുണ്ട്. അതിന്റെ പിന്നില്‍ പലയുക്തി രഹസ്യങ്ങളുമുള്ളതായി നബി ﷺ ഉണര്‍ത്തിയിട്ടുമുണ്ട്. അത് മരണ ചിന്തയുണ്ടാക്കും, മനസ്സിന്റെ കാഠിധ്യം കുറയ്ക്കും, പരത്രിക ജീവിതത്തെ കുറിച്ച് ഓര്‍മിപ്പിക്കും എന്നൊക്കെ പ്രവാകന്‍ ﷺ വ്യക്തമാക്കിയതായി കാണാം. എന്നാല്‍ ആഗ്രഹ സഫലീകരണത്തിന് വേണ്ടിയുള്ള ക്വബ്ര്‍ സിയാറത്ത് പ്രമാണങ്ങളില്‍ കാണുക സാധ്യമല്ല.

ഇസ്‌ലാം പഠിപ്പിച്ച ക്വബ്ര്‍ സന്ദര്‍ശനത്തില്‍ ക്വബ്‌റാളിയോട് തേട്ടവും പ്രാര്‍ഥനയുമില്ല. മറിച്ച് അവരുടെ മോക്ഷത്തിനും നന്മക്കും വേണ്ടി ലോകരക്ഷിതാവായ അല്ലാഹുവിനോട് പ്രാര്‍ഥിക്കലാണുള്ളത്. അതിന് സിയാറത്ത് ടൂറുകളും പ്രത്യേക ചടങ്ങുകളും വേണ്ട. ക്വബ്‌റുകള്‍ കെട്ടിപ്പൊന്തിക്കുകയോ അലങ്കരിക്കുകയോ വേണ്ടതില്ല. അവയൊക്കെ നബി ﷺ പ്രത്യേകം പ്രത്യേകം വിലക്കുകയും ചെയ്തിട്ടുണ്ട്.