അഹന്ത കൂടിയാലോചനയുടെ ശത്രു

ശമീര്‍ മദീനി

2018 ശവ്വാല്‍ 09 1439 ജൂണ്‍ 23
''(നബിയേ) അല്ലാഹുവിങ്കല്‍ നിന്നുള്ള കാരുണ്യം കൊണ്ടാണ് നീ അവരോട് സൗമ്യമായി പെരുമാറിയത്. നീ ഒരു പരുഷസ്വഭാവിയും കഠിനഹൃദയനുമായിരുന്നുവെങ്കില്‍ നിന്റെ ചുറ്റില്‍ നിന്നും അവര്‍ പിരിഞ്ഞ് പോയിക്കളയുമായിരുന്നു. ആകയാല്‍ നീ അവര്‍ക്ക് മാപ്പുകൊടുക്കുകയും, അവര്‍ക്ക് വേണ്ടി പാപമോചനം തേടുകയും ചെയ്യുക. കാര്യങ്ങളില്‍ നീ അവരോട് കൂടിയാലോചിക്കുകയും ചെയ്യുക. അങ്ങനെ നീ ഒരു തീരുമാനമെടുത്ത് കഴിഞ്ഞാല്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കുക. തന്നില്‍ ഭരമേല്‍പിക്കുന്നവരെ തീര്‍ച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്നതാണ്'' (ക്വുര്‍ആന്‍ 3:159).

മനുഷ്യന്‍ പൊതുവില്‍ നന്മയും വിജയവും ആഗ്രഹിക്കുന്നവനാണ്. ഏതൊരു സംരംഭവും പുതുതായി തുടങ്ങുമ്പോള്‍ അതിന്റെ മുന്നോടിയെന്നോണം തദ്‌വിഷയകമായി അറിവും പരിചയവുമുള്ളവരോട് കൂടിയാലോചന നടത്തും. ഒരു നല്ല സ്വഭാവമായിട്ടാണ് ഇസ്‌ലാം അതിനെ കാണുന്നത്. ഒരുപാട് നന്മകള്‍ അതിലുണ്ട്. ഏറ്റവും നല്ലതിലേക്കുള്ള വഴി അത് സുഗമമാക്കും. വ്യത്യസ്ത കഴിവുകളും പരിജ്ഞാനങ്ങളുമുള്ളവരോട് ഒരുമിച്ചുള്ള ചര്‍ച്ചകളിലൂടെയും കൂടിയാലോചനകളിലൂടെയും മാത്രം നേടിയെടുക്കാന്‍ സാധിക്കുന്ന പല നന്മകളും അവയുടെ അഭാവത്തില്‍ നഷ്ടമാകുന്നു. കൂടിയാലോചനക്ക് ശേഷമെടുക്കുന്ന തീരുമാനം പിന്നീട് പരാജയപ്പെട്ടാല്‍ തന്നെയും മറ്റുള്ളവരുടെ ആക്ഷേപങ്ങളും വിമര്‍ശനങ്ങളും അതിലൂടെ ഒഴിവാക്കാന്‍ സാധിക്കും. കൂടിയാലോചനയില്ലാതെ ചെയ്ത കാര്യങ്ങളാണെങ്കില്‍ മറ്റുള്ളവരില്‍ സഹകരണ മനഃസ്ഥിതിയല്ല അതുണ്ടാക്കുക. അങ്ങനെ വിജകരമായി കലാശിച്ചാല്‍ തന്നെ അനേകം വിമര്‍ശനങ്ങളും ആക്ഷേപങ്ങളും ഉണ്ടാകുകയും ചെയ്യും. 

എന്നാല്‍ ചിലര്‍ സ്വേഛാധിപതികളായി, ആരോടും ഒരു നന്മയിലും കൂടിയാലോചനയില്ലാതെ വീട്ടിലും ജോലിസ്ഥലത്തും പൊതുപ്രവര്‍ത്തനത്തിലുമൊക്കെ വര്‍ത്തിക്കുന്നതായി കാണാം. തന്റെ അഭിപ്രായങ്ങളും തീരുമാനങ്ങളും മറ്റുള്ളവരില്‍ അടിച്ചേല്‍പിക്കുന്ന ഇത്തരം സ്വേഛാധിപത്യ പ്രവണത നന്മയുടെ വക്താക്കളുടെ സ്വഭാവമല്ലെന്ന് അത്തരക്കാര്‍ തിരിച്ചറിയേണ്ടതുണ്ട്. ഇല്ലെങ്കില്‍ ആളുകള്‍ അവരെ വെറുക്കുകയും അവരില്‍ നിന്ന് അകലാന്‍ ശ്രമിക്കുകയുമായിരിക്കും അതിന്റെ അനന്തരഫലം. 

ഒരു വിശ്വാസിക്ക് മറ്റുള്ളവരെ അംഗീകരിക്കാന്‍ കഴിയണം. മറ്റുള്ളവരെ അംഗീകരിക്കുന്നതിലുള്ള പ്രയാസവും അഹന്തയുമാണ് കൂടിയാലോചന നടത്തുന്നവര്‍ക്ക് പലപ്പോഴും തടസ്സമായി നില്‍ക്കുന്നത്. അഹന്തയുള്ളവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ലെന്ന് ഉണര്‍ത്തിയ നബി ﷺ അഹന്തയെ വിശദീകരിക്കുന്നത് ഇങ്ങനെയാണ്. ''അഹങ്കാരമെന്നത് സത്യത്തെ അവമതിക്കലും മറ്റുള്ളവരെ ചെറുതാക്കലുമാണ്''(മുസ്‌ലിം).

 തന്റെ അഭിമാനം പോലെ മഹത്തരമാണ് തന്റെ സഹോദരന്റെയും അഭിമാനമെന്ന് കരുതേണ്ടവനാണ് സത്യവിശ്വാസി. പക്ഷേ, അഹന്ത മനുഷ്യരെ അന്ധനാക്കുമ്പോള്‍ അതിനു കഴിയാതെ ഇരുലോകത്തും അപകടത്തിലകപ്പെടുന്ന സ്ഥിതിയാകും ഉണ്ടാവുക. 

ഏതു കാര്യത്തിലും നന്മയും സഹവര്‍ത്തിത്വവും ആഗ്രഹിക്കുന്നവര്‍ കൂടിയാലോചനയെന്ന സല്‍സ്വഭാവം വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കണം. സത്യവിശ്വാസികളുടെ സ്വഭാവമായി അല്ലാഹു പറയുന്നത് കാണുക. 

''തങ്ങളുടെ രക്ഷിതാവിന്റെ ആഹ്വാനം സ്വീകരിക്കുകയും നമസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും, തങ്ങളുടെ കാര്യം തീരുമാനിക്കുന്നത് അന്യോന്യമുള്ള കൂടിയാലോചനയിലൂടെ ആയിരിക്കുകയും, നാം നല്‍കിയിട്ടുള്ളതില്‍ നിന്ന് ചെലവഴിക്കുകയും ചെയ്തവരാരോ, അവര്‍ക്കും'' (42:38). 

കുടുംബരംഗം മുതല്‍ സാമൂഹിക രംഗം വരെ ഏതു മേഖലയിലും കൂടിയാലോചന അഭികാമ്യമാണെന്നാണ് ഇസ്‌ലാമിക പ്രമാണങ്ങള്‍ പഠിപ്പിക്കുന്നത്. ഭാര്യയോടും മക്കളോടും കുടുംബകാര്യങ്ങള്‍ കൂടിയാലോചിക്കുന്നതും പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ സഹപ്രവര്‍ത്തകരോട് കൂടിയാലോചന നടത്തുന്നതുമൊക്കെ ഇസ്‌ലാം പഠിപ്പിക്കുന്ന നന്മയുടെ ഭാഗമാണ്. അത് ശ്രദ്ധിക്കുന്ന സമൂഹത്തില്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ കുറവായിരിക്കും. ഐക്യവും സാഹോദര്യവും ശക്തിപ്പെടും.