മുഹമ്മദ് നബി ﷺ  അനുപമ വ്യക്തിത്വം

ശമീര്‍ മദീനി

2018 ഫെബ്രുവരി 03 1439 ജുമാദില്‍ ഊല 17
''യാസീന്‍. തത്ത്വസമ്പൂര്‍ണമായ ക്വുര്‍ആന്‍ തന്നെയാണ് സത്യം; നീ ദൈവദൂതന്‍മാരില്‍ പെട്ടവന്‍ തന്നെയാകുന്നു. നേരായ പാതയിലാകുന്നു (നീ)'' (ക്വുര്‍ആന്‍ 36:1-4).

വലിയ വലിയ ആദര്‍ശശാലികളായി പലരും ലോകത്ത് രംഗപ്രവേശം ചെയ്തിട്ടുണ്ട്; പക്ഷേ അവരില്‍ അധികമാളുകളുടെയും ആദര്‍ശപ്രസംഗങ്ങള്‍ കേവലം പുറംപൂച്ച് മാത്രമായിരുന്നു എന്ന് പിന്നീട് തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ മുഹമ്മദ് നബി ﷺ യുടെ പച്ചയായ ജീവിതം പഠനവിധേയമാക്കുന്ന ആര്‍ക്കും അവിടുത്തെ സത്യസന്ധതയുടെയും നിഷ്‌കളങ്കതയുടെയും സൗരഭ്യം പരത്തുന്ന ഏടുകളാണ് ചരിത്രത്തില്‍ കണ്ടെത്താനാവുക. ചൂഷണത്തിന്റെയോ കപടതയുടെയോ ലാഞ്ചനപോലും ആ വിശുദ്ധജീവിതത്തില്‍ കാണുക സാധ്യമല്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തെ അടുത്തറിയുന്നവര്‍ സ്വന്തം ജീവനെക്കാള്‍ അദ്ദേഹത്തെ സ്‌നേഹിച്ചു. ശത്രുക്കളായി വന്നവര്‍ ആ വിശുദ്ധ ജീവിതത്തിന്റെ സല്‍ഗുണങ്ങള്‍ കണ്ട് ആത്മമിത്രങ്ങളായി മാറി.

ഈ യാഥാര്‍ഥ്യം മനസ്സിലാക്കിയ ശത്രുക്കള്‍ അദ്ദേഹത്തെയും അദ്ദേഹത്തിന്റെ ആദര്‍ശത്തെയും വികലമാക്കി അവതരിപ്പിക്കാന്‍ എക്കാലത്തും ശ്രമിച്ചുപോന്നിട്ടുണ്ട്. എന്നാല്‍ തുറന്നപുസ്തകം പോലെ ആര്‍ക്കും പരിശോധിക്കുവാന്‍ സാധിക്കുമാറുള്ള അദ്ദേഹത്തിന്റെ ജീവിതത്തെയും ആദര്‍ശത്തെയും സത്യസന്ധമായ പഠനത്തിന് വിധേയമാക്കുവാനാണ് വിശുദ്ധ ക്വുര്‍ആന്‍ അതിന്റെ അനുയായികളോടുപോലും ആവശ്യപ്പെടുന്നത്. 

ഏതു രംഗത്തും തികഞ്ഞ മാതൃക അദ്ദേഹത്തില്‍ ദര്‍ശിക്കാനാകുന്നതാണ്. വികാരത്തിനടിമപ്പെടാതെ വിവേകത്തോടുകൂടിയുള്ള ഇടപെടലുകളാണ് ആ ജീവിതത്തില്‍ കാണാനാവുക. ഒരിക്കല്‍ പ്രവാചകന്റെ പള്ളിയില്‍ ഗ്രാമീണനായ ഒരു അറബി മൂത്രമൊഴിച്ചു. അതുകണ്ട അവിടുത്തെ അനുചരന്മാര്‍ ആക്രോശവുമായി അയാള്‍ക്കു നേരെ പാഞ്ഞടുക്കുന്നതുകണ്ട പ്രവാചകന്‍ ﷺ  അവരെ തടഞ്ഞു. അയാളെ സൈ്വര്യമായി മൂത്രമൊഴിക്കാനനുവദിച്ചു. ശേഷം അനുചരന്മാരോട് ഒരു ബക്കറ്റ് വെള്ളമൊഴിച്ച് അവിടം വൃത്തിയാക്കാന്‍ നിര്‍ദേശിച്ചു. എന്നിട്ടയാള്‍ക്ക്് മാന്യമായി കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കിക്കൊടുത്തു (ബുഖാരി). 

മറ്റുള്ളവര്‍ക്ക് നല്ല നല്ല ഉപദേശങ്ങള്‍ നല്‍കുകയും സ്വന്തം ജീവിതത്തില്‍ അവ വിസ്മരിക്കുകയും ചെയ്യുന്ന രീതി ആ മഹാനുഭാവന്റെ ജീവിതത്തില്‍ കാണുക സാധ്യമല്ല. അനുഗ്രഹദാതാവായ പടച്ചവന് ആരാധനകളര്‍പ്പിക്കുവാന്‍ അനുയായികളെ പ്രേരിപ്പിച്ചുകൊണ്ട് സുഖമായി കിടന്നുറങ്ങുന്ന ഉപദേശിയെയല്ല പ്രവാചകജീവിതത്തില്‍ നാം കാണുന്നത്. പ്രത്യുത രാത്രിയുടെ നിശ്ശബ്ദതയില്‍ മറ്റാരുമറിയാതെ ഏകാന്തനായി, കാലുകളില്‍ നീരുകെട്ടുവോളം ദീര്‍ഘനേരം പ്രാര്‍ഥനകളും ആരാധനകളുമായി കഴിച്ചുകൂട്ടുന്ന പ്രവാചകനെ ﷺ യാണ് ആ ജീവിതത്തില്‍ നാം ദര്‍ശിക്കുന്നത് (ബുഖാരി).

മരണപ്പെട്ട അനുചരന്‍മാര്‍ക്ക് വേണ്ടി രാത്രിയുടെ ഏകാന്തതയില്‍ സര്‍വശക്തനോട് പ്രാര്‍ഥനാനിര്‍ഭരനാകുന്ന പ്രവാചകന്‍, ത്യാഗങ്ങളുടെ രംഗങ്ങളില്‍ അനുചരന്മാരെക്കാളും ഒരു പടി മുന്നില്‍ നിന്നധ്വാനിക്കുന്ന മാതൃകാനേതാവ്, സ്വന്തം വീട്ടില്‍ ദിവസങ്ങളോളം തീ പുകയാഞ്ഞിട്ടും സ്വന്തം ജീവനെക്കാള്‍ തന്നെ സ്‌നേഹിക്കുന്ന അനുയായികളെപ്പോലും അറിയിക്കാതെ അന്തസ്സ് കാത്തുസൂക്ഷിക്കുന്ന മഹാത്മാവ്... ഇങ്ങനെ എത്രയെത്ര ഉദാത്ത ഗുണങ്ങള്‍! ഇത്തരം ഉല്‍കൃഷ്ട സ്വഭാവഗുണങ്ങളുള്ള വ്യക്തി ഒരു സ്വാര്‍ഥമോഹിയും വഞ്ചകനുമാകുമോ?

തന്റെ ആദര്‍ശപ്രയാണത്തില്‍ അദ്ദേഹമെന്താണ് നേടിയതെന്ന് കൂടി പരിശോധിക്കുമ്പോഴാണ് അവിടുത്തെ നിഷ്‌കളങ്കതയുടെയും നിസ്വാര്‍ഥതയുടെയും ചിത്രം ഒന്നുകൂടി സ്പഷ്ടമാവുക. സ്വന്തം നാട്ടുകാരുടെ കണ്ണിലുണ്ണിയായിരുന്ന, സ്‌നേഹാദരവുകളോടെ അല്‍അമീന്‍ (വിശ്വസ്തന്‍) എന്ന് അവര്‍ എല്ലാവരും വിളിച്ചിരുന്ന മുഹമ്മദ് ﷺ  പ്രവാചകത്വത്തിന് ശേഷം എതിര്‍പ്പുകളും ശത്രുതകളും ഏറ്റുവാങ്ങി. അവിടുന്ന് ലോകത്തോട് വിടപറയുമ്പോള്‍ തന്റെ പടയങ്കി അയല്‍വാസിയായ ഒരു ജൂതന് പണയം വെച്ച് ഭക്ഷ്യധാന്യം വാങ്ങിയ നിലയിലായിരുന്നു എന്നറിയുമ്പോള്‍ നിഷ്പക്ഷമതികള്‍ക്ക് അദ്ദേഹത്തെ എങ്ങനെ ആക്ഷേപിക്കാന്‍ കഴിയും? ആ മഹാനുഭാവന്റെ ജീവിതം അടുത്തറിഞ്ഞ് മാതൃക പിന്‍പറ്റാന്‍ സര്‍വശക്തന്‍ നമ്മെ അനുഗ്രഹിക്കട്ടെ! ആമീന്‍