പച്ചവെള്ളത്തിന് തീ പിടിക്കുമ്പോള്‍

ഡോ. സി.എം സാബിര്‍ നവാസ്

2017 ഡിസംബർ 09 1439 റബിഉല്‍ അവ്വല്‍ 20

ഐസിസില്‍നിന്ന് മലയാളികളോട് എന്ന പേരില്‍ പ്രചരിച്ച ഒരു ശബ്ദേരഖയും കേരള പൊലീസ് പുറത്തിറക്കിയത് എന്ന രൂപത്തില്‍ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ട ഒരു ജാഗ്രതാനിര്‍ദേശവുമാണ് പേനയെടുക്കുവാന്‍ പ്രേരിപ്പിച്ചത്. തലക്കകത്ത് ഏറെ നാളായി ആള്‍താമസം തീരെയില്ലാത്ത ആളാണ് ശബ്ദത്തിന്റെ പിന്നിലുള്ള ഭീകരജീവിയെന്ന് ഏത് സാധാരണക്കാരനും നിഷ്പ്രയാസം ബോധ്യപ്പെടും. 

ഞങ്ങള്‍ വാഗ്ദത്തഭൂമിയില്‍ എത്തിയിരിക്കുന്നുവെന്നും ചീറിപ്പായുന്ന യുദ്ധവാഹനങ്ങളുടെയും ചാലിട്ടൊഴുകുന്ന ചോരയുടെയും നടുവില്‍ സമാധാനരഹിതമായ ജീവിതം നയിക്കുകയാണെന്നും ചാവേറാകാന്‍ തയ്യാറുള്ളവര്‍ ചെവിയോര്‍ക്കുക എന്നുമൊക്കെയുള്ള അയാളുടെ വാഗ്‌ധോരണികള്‍ യഥാര്‍ഥ വിശ്വാസികളില്‍ യാതൊരു ചലനവുമുണ്ടാക്കില്ല എന്ന കാര്യത്തില്‍ സംശയമില്ല. ലോകസമാധാനത്തിന് നിലവില്‍ വന്ന ഒരുമത'സംഹിതയെ മലയാളകള്‍ക്ക് മുമ്പില്‍ താറടിച്ചു കാണിക്കുക എന്ന ലക്ഷ്യമല്ലാതെ ഒരു നന്മയും പ്രസ്തുത ശബ്ദരേഖയില്‍ ഒരിടത്തും കേള്‍ക്കുവാന്‍ കഴിഞ്ഞില്ല. ശബ്ദരേഖയുടെ ആദ്യഭാഗത്ത് പരമാവധി പേരെ ഐഎസ് എന്ന ചാവേര്‍ സംഘത്തിലേക്ക് റിക്രൂട്ട് ചെയ്യുവാന്‍ ആഹ്വാനം ചെയ്യുന്ന വിദ്വാന്‍ അതിന് സാധിക്കാത്തവര്‍ക്ക് നല്‍കുന്ന നിര്‍ദേശങ്ങള്‍ ഇവിടെ ഉദ്ധരിക്കുവാന്‍ പോലും കഴിയാത്ത വിധം വിഷലിപ്തവും ദുര്‍ഗന്ധപൂരിതവുമാണ്. 

അന്യമതസ്ഥരായ നിരപരാധികള്‍ക്ക് ദോഷം വരുത്തുവാന്‍ പരമാധി ഉല്‍സാഹിക്കണമെന്ന് ഉദ്‌ഘോഷിക്കുന്ന മലയാളി ഭീകരന്‍ ഏത് മതത്തിന്റെ മഹദ്വചനങ്ങളാണാവോ മനസ്സിലാക്കിയിട്ടുള്ളത്?ഫ്രാന്‍സില്‍ നടന്ന ഭീകരാക്രമണത്തിന് കേരള പതിപ്പുകള്‍ സൃഷ്ടിക്കുവാനും പച്ചവെള്ളത്തില്‍ വിഷം കലര്‍ത്തുവാനുമൊക്കെ പുലമ്പുന്ന 'നായകന്‍'ജീവിതത്തിലൊരിക്കല്‍ പോലും പ്രകൃതിമതമായ ഇസ്‌ലാമിനെക്കുറിച്ച് പഠിച്ചിട്ടില്ല എന്നത് ഉറപ്പാണ്.

ഈ ശബ്ദം വ്യാജമാണോ അല്ലയോ എന്നതിനെക്കാള്‍ കൂടുതല്‍ അന്വേഷണം നടത്തേണ്ടത് അത് വരുത്തിത്തീര്‍ക്കുന്ന ദൂരവ്യാപമായ തുടര്‍കമ്പനങ്ങളെക്കുറിച്ചാണ്. കുടിക്കുന്ന വെള്ളത്തില്‍ പോലും വിശ്വസിക്കാന്‍ കൊള്ളാത്തവരാണ് മസ്‌ലിംകള്‍ എന്ന തലത്തിലേക്കാണ് പൊതുബോധം രൂപപ്പെടുന്നത്.  പൊലീസ് മേധാവയുടെ അറിയിപ്പ് എന്ന േപരില്‍ പ്രത്യക്ഷപ്പെട്ട  പോസ്റ്റര്‍ നല്‍കുന്ന സന്ദേശവും മറ്റൊന്നല്ല. 

മനുഷ്യത്വത്തിന്റെ അവസാന അംശവും വറ്റിപ്പോയ, ദയാദാരിദ്ര്യം കൊടിയതോതില്‍ അനുഭവിക്കുന്ന ഒരുപറ്റം പിശാചുക്കളുടെ പേക്കോലങ്ങളായി എങ്ങനെയാണ് ഇവര്‍ക്ക് അധഃപതിക്കുവാന്‍ സാധിക്കുന്നത്? മതത്തെ ശരിയായ സ്രോതസ്സില്‍നിന്ന് പഠിക്കാതെ ഓണ്‍ൈലന്‍ ആകാശത്ത് പിടിവിട്ടു പറക്കുന്ന ഈ വെട്ടുകിളികള്‍ ഇസ്‌ലാമിനെയും മുസ്‌ലിംകളെയും പറയിപ്പിച്ചേ അടങ്ങൂ എന്ന നിലയിലാണുള്ളത്. ഇസ്‌ലാമിനെ സ്‌നേഹിക്കുകയും മാനവികത നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്ന മുഴുവന്‍ ആളുകളും ഇത്തരം അപകടങ്ങളെക്കുറിച്ചും ചതിക്കുഴികളെക്കുറിച്ചും സമൂഹത്തെ ബോധവത്കരിക്കേണ്ടത്അനിവാര്യമാണ്.

ഉപരിപഠനത്തിനോ ഉപജീവനത്തിനോ വേണ്ടി രാജ്യാതിര്‍ത്തികള്‍ താണ്ടി യാത്ര ചെയ്യാനുള്ള വ്യക്തികളുടെ മൗലികസ്വാതന്ത്ര്യത്തില്‍ തൊട്ടുകളിക്കാനൊന്നും നമ്മള്‍ ആളല്ല. മതംമാറുന്നവരൊക്കെ സിറിയിയില്‍ സ്ഥിര താമസമാക്കാന്‍ പോയേക്കുമെന്ന മുറവിളിക്കും നാം ചെവികൊടുക്കുന്നില്ല. പക്ഷേ, ഒരു കാര്യം പറയട്ടെ; ആരെങ്കിലും ഇന്ത്യ തനിക്ക് താമസിക്കാന്‍ കൊള്ളാത്ത രാജ്യമാണെന്ന് വിശ്വസിക്കുകയും ഐഎസ് പോലുള്ള ഭീകരസംഘങ്ങളോട് പ്രണയം പ്രാപിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ അവര്‍ സമയം കളയാതെ സ്റ്റാന്റ് വിട്ട് പോകുന്നതാണ് നല്ലത്.