അല്ലാഹുവിന്റെ വാഗ്ദാനം

ശമീര്‍ മദീനി

2017 ഡിസംബർ‍ 02 1439 റബിഉല്‍ അവ്വല്‍ 13
''മനുഷ്യരേ, തീര്‍ച്ചയായും അല്ലാഹുവിന്റെ വാഗ്ദാനം സത്യമാകുന്നു. ഐഹികജീവിതം നിങ്ങളെ വഞ്ചിച്ച് കളയാതിരിക്കട്ടെ. പരമവഞ്ചകനായ പിശാചും അല്ലാഹുവിന്റെ കാര്യത്തില്‍ നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ.''(ക്വുര്‍ആന്‍  35:5)

സത്യസന്ധത, വാക്കുപാലനം എന്നിവ നല്ല ഗുണങ്ങളാണ്. അത്തരം സ്വഭാവഗുണങ്ങളുള്ളവരെ നാം അംഗീകരിക്കുകയും ആദരിക്കുകയും സ്‌നേഹിക്കുകയും ചെയ്യും. അല്ലാഹുവിന്റെ ഗുണ വിശേഷണങ്ങളിലൊന്നായി ക്വുര്‍ആനും സുന്നത്തും പഠിപ്പിക്കുന്ന ഒന്നാണ് വാക്കുപാലനവും, സത്യസന്ധതയും. അവനൊരിക്കലും വാക്ക് ലംഘിക്കുകയില്ല ക്വുര്‍ആന്‍ പറയുന്നു.
 

''അല്ലാഹുവിന്റെ വാഗ്ദാനമത്രെ ഇത്. അല്ലാഹു അവന്റെ വാഗ്ദാനം ലംഘിക്കുകയില്ല. പക്ഷെ മനുഷ്യരില്‍ അധികപേരും മനസ്സിലാക്കുന്നില്ല.'' (ക്വുര്‍ആന്‍ 30:6)

ക്വുര്‍ആനിലും തിരുസുന്നത്തിലും അല്ലാഹുവിന്റെ വാഗ്ദാനങ്ങള്‍ നമുക്ക് കാണാനാവും. എന്നാല്‍ വിശ്വാസികളായ നമുക്ക് അവയില്‍ വിശ്വാസമര്‍പിച്ച് മുന്നോട്ട് പോകാന്‍ സാധിക്കാറുണ്ടോ എന്ന് നാം ഓരോരുത്തരും ആലോചിക്കേണ്ടതുണ്ട്.

 ആവലാതികളും സങ്കടങ്ങളും പറയാന്‍ സൃഷ്ടികളുടെ അടുക്കലേക്ക് ധൃതിപ്പെടുന്ന നമ്മള്‍സ്രഷ്ടാവിനോട് പറയാന്‍ സമയം കാണാറുണ്ടോ?

രാത്രിയുടെ അന്ത്യയാമങ്ങളില്‍ അതിനുള്ള പ്രത്യേക സമയമായി പ്രവാചകന്‍  ﷺ  പഠിപ്പിച്ചിട്ടും ആ സമയവും സന്ദര്‍ഭവും ഉപയോഗപ്പെടുത്തി നമ്മുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും ആധിയും വ്യഥയുമെലല്ലാം റബ്ബിന്റെ മുമ്പില്‍ ഇറക്കിവെക്കാന്‍ നമുക്ക് കഴിയാറുണ്ടോ?

അല്ലാഹു പറയുന്നു: ''നിന്നോട് എന്റെദാസന്‍മാര്‍ എന്നെപ്പറ്റി ചോദിച്ചാല്‍ ഞാന്‍ (അവര്‍ക്ക് ഏറ്റവും) അടുത്തുള്ളവനാകുന്നു (എന്ന് പറയുക) പ്രാര്‍ഥിക്കുന്നവന്‍ എന്നെ വിളിച്ച് പ്രാര്‍ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ഥനയ്ക്ക് ഉത്തരം നല്‍കുന്നതാണ്. അതുകൊണ്ട് എന്റെ ആഹ്വാനം അവര്‍ സ്വീകരിക്കുകയും, എന്നില്‍ അവര്‍ വിശ്വസിക്കുകയും ചെയ്യട്ടെ. അവര്‍ നേര്‍വഴി പ്രാപിക്കുവാന്‍ വേണ്ടിയാണിത്.'' (ക്വുര്‍ആന്‍ 2:186)

വാക്കിലും പ്രവൃത്തിയിലും ഇടപാടുകളിലുമൊക്കെ സത്യസന്ധത പാലിക്കണമെന്നും എങ്കില്‍  ഈ ലോകത്തും മരണാനന്തര ജീവിതത്തിനും നമുക്ക് ധാരാളം നന്മകളും നേട്ടങ്ങളുമുണ്ടെന്ന് ക്വുര്‍ആനും നബി ﷺ യുടെ വചനങ്ങളും ആവര്‍ത്തിച്ചു പഠിപ്പിക്കുന്നുണ്ട്. (ക്വുര്‍ആന്‍ 65:2,3)

നബി ﷺ  പറഞ്ഞു: ''വിശ്വസ്തനും സത്യസന്ധനും വിശ്വാസിയുമായ കച്ചവടക്കാരന്‍ ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ പ്രവാചകന്മാരുടെയും സത്യവാന്മാരുടെയും രക്തസാക്ഷികളുടെയും കൂടെയായിരിക്കും'' (ഇബ്‌നു മാജ)

സ്ത്രീധനം, പലിശ, കൈക്കൂലി, കൊള്ള, തട്ടിപ്പ്... തുടങ്ങിയ ഏത് അക്രമത്തിനും പല ദുര്‍ന്യായങ്ങളും പലര്‍ക്കും പറയാനുണ്ടാകും. അവരുടെയെല്ലാം അടിസ്ഥാനം സ്രഷ്ടാവായ അല്ലാഹുവിന്റെ വാഗ്ദാനത്തിലുള്ള വിശ്വാസവും പിശാചിന്റെ വാഗ്ദാനങ്ങളിലും ഭീഷണികളിലുമുള്ള വിശ്വാസവുമാണ് എന്ന് കാണാം.

''പിശാച് ദാരിദ്ര്യത്തെപ്പറ്റി നിങ്ങളെ പേടിപ്പെടുത്തുകയും, നീചവൃത്തികള്‍ക്ക് നിങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. അല്ലാഹുവാകട്ടെ അവന്റെ പക്കല്‍ നിന്നുള്ള മാപ്പും അനുഗ്രഹവും നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നു. അല്ലാഹു വിപുലമായ കഴിവുകളുള്ളവനും (എല്ലാം) അറിയുന്നവനുമാകുന്നു.''(ക്വുര്‍ആന്‍ 2:268)

അല്ലാഹുവിന്റെ വാഗ്ദാനങ്ങളില്‍ വിശ്വാസമര്‍പിച്ച്, തിന്മകള്‍ക്കെതിരില്‍ ശക്തമായ നിലപാടുകളെടുക്കണമെങ്കില്‍ നല്ല ക്ഷമയും സഹനവും ഇച്ഛാശക്തിയും നമുക്ക് അനിവാര്യമാണ്.

അല്ലാഹു പറയുന്നു: ''ആകയാല്‍ നീ ക്ഷമിക്കുക. തീര്‍ച്ചയായും അല്ലാഹുവിന്റെ വാഗ്ദാനം സത്യമാകുന്നു. ദൃഢവിശ്വാസമില്ലാത്ത ആളുകള്‍ നിനക്ക് ചാഞ്ചല്യം വരുത്താതിരിക്കുകയും ചെയ്യട്ടെ.''(ക്വുര്‍ആന്‍ 30:60)

പിശാചിന്റെ ദുര്‍ബോധനങ്ങളില്‍ അടിപതറാത്തവരായി മുന്നേറാന്‍ അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ. ആമീന്‍!