ആരോഗ്യവും ഒഴിവുസമയവും നഷ്ടപ്പെടുത്താതിരിക്കുക

ശമീര്‍ മദീനി  

2017 ഏപ്രില്‍ 15 1438 റജബ് 18
''പിന്നീട് ആ ദിവസത്തില്‍ സുഖാനുഭവങ്ങളെപ്പറ്റി തീര്‍ച്ചയായും നിങ്ങള്‍ ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും'' (ക്വുര്‍ആന്‍ 102:8)

ആരോഗ്യം ഒരു മഹത്തായ അനുഗ്രഹമാണ്. രോഗാവസ്ഥയില്‍ കഷ്ടപ്പെടുന്നവരെ കാണുന്ന ഓരോരുത്തര്‍ക്കും ഇത് തിരിച്ചറിയാന്‍ സാധിക്കും. പ്രാഥമിക കൃത്യങ്ങള്‍ പോലും സ്വന്തമായി നിര്‍വഹിക്കുവാന്‍ സാധിക്കാതെ മറ്റുള്ളവരെ ആശ്രയിക്കേണ്ടിവരിക എന്നത് എന്തുമാത്രം പ്രയാസകരമാണ്! രോഗികളെ സന്ദര്‍ശിക്കല്‍ പുണ്യമാണെന്ന് പഠിപ്പിച്ച പ്രവാചകന്റെ ചര്യ പ്രാവര്‍ത്തികമാക്കുന്നവരെ തങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന ആരോഗ്യമെന്ന അനുഗ്രഹത്തെക്കുറിച്ച് പ്രത്യേകം പറഞ്ഞറിയിക്കേണ്ടി വരില്ല. പക്ഷേ, ഈ അനുഗ്രഹം യഥേഷ്ടം അനുഭവിക്കുകയും ആസ്വദിക്കുകയും ചെയ്യുന്ന നമ്മള്‍ ഈ അനുഗ്രഹങ്ങളുടെ ദാതാവിനെക്കുറിച്ച് ഓര്‍ക്കുവാനോ നന്ദി കാണിക്കുവാനോ പലപ്പോഴും തയാറാകുന്നില്ല എന്നതാണ് വാസ്തവം. ഇതെല്ലാം നല്‍കിയ അല്ലാഹു നമ്മെ എല്‍പിച്ച ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുക എന്നതാണ് നമ്മള്‍ ചെയ്യുന്ന നന്ദി.

തന്റെ യുവത്വവും ആേരാഗ്യവും ഏതു മാര്‍ഗത്തില്‍ ചെലവഴിച്ചു എന്ന് ചോദ്യം ചെയ്യപ്പെടാതെ ഒരാള്‍ക്കും പരലോകത്ത് തന്റെ പാദങ്ങള്‍ മുന്നോട്ടു വെക്കാന്‍ കഴിയില്ല എന്ന പ്രവാചക വചനം നമ്മെ ചിന്തിപ്പിക്കേണ്ടതുണ്ട്.

ആരോഗ്യത്തിന്റെ ധര്‍മം, അത് നല്‍കിയ സ്രഷ്ടാവിന്റെ നിര്‍ദേശാനുസരണം അത് വിനിയോഗിക്കുക എന്നതാണ്. ദൈവമാര്‍ഗത്തില്‍ തന്റെ ആരോഗ്യം ചെലവഴിക്കല്‍ പ്രധാനമാണ്. നമ്മുടെ കായികമായ സഹായം വേണ്ടവര്‍ക്ക് അതു ചെയ്തു കൊടുക്കണം. നല്ല ഏതു കാര്യത്തിലും നമ്മളാല്‍ കഴിയുന്ന സഹായം മറ്റുള്ള മനുഷ്യര്‍ക്ക് ചെയ്തുകൊടുക്കണം. നന്മ കല്‍പിക്കുന്നതിലും തിന്മയെ തടയുന്നതിലുമെല്ലാം നമ്മുടേതായ പങ്ക് നമ്മള്‍ വഹിക്കണം.

ഇതിനൊന്നും സന്നദ്ധതയില്ലാത്തവര്‍ തിരിച്ചറിയുക; ആരോഗ്യവും യൗവനവുമൊന്നും നിത്യമല്ല. രോഗവും വാര്‍ധക്യവുമെല്ലാം ചിലര്‍ക്കു മാത്രം വരുന്നതല്ല. ദുരിതപൂര്‍ണമായ രോഗവാവസ്ഥ തനിക്കു വന്നാലുള്ള അവസ്ഥയെക്കുറിച്ചോര്‍ക്കുക.

പലരും ശ്രദ്ധിക്കാതെ, പരിഗണിക്കാതെ പോകുന്ന മറ്റൊരു അനുഗ്രഹമാണ് ഒഴിവുസമയം. നബി(സ്വ) പറഞ്ഞു: ''രണ്ട് അനുഗ്രഹങ്ങളുടെ കാര്യത്തില്‍ മനുഷ്യരില്‍ അധികപേരും പരാജിതരാണ്. ആരോഗ്യവും ഒഴിവുസമയവുമത്രെ അവ'' (ബുഖാരി).

അവധിക്കാല ദിവസങ്ങള്‍ എങ്ങനെ വിനിയോഗിച്ചു എന്ന് വിലയിരുത്തുക. അതല്ലാത്ത കാലങ്ങളില്‍ ഒഴിവുസമയം കിട്ടുമ്പോള്‍ താന്‍ ആ സമയം എങ്ങനെ ചെലവഴിച്ചു എന്ന് ചിന്തിക്കുക. പറയത്തക്കതായ നല്ല കാര്യങ്ങളൊന്നും ചെയ്യാതെ സമയം തുലച്ചുകളഞ്ഞു എന്നായിരിക്കും പലര്‍ക്കും കണ്ടെത്താന്‍ കഴിയുക. സമയമാണ് ജീവിതം. അതിനാല്‍ അമൂല്യമായ സമയത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്തുക. വിശ്രമത്തിനിടയില്ലാത്ത ജോലിത്തിരക്കുകളുണ്ടാകുമ്പോഴാണ് ഒഴിവുസമയത്തിന്റെ വിലയറിയുക.

നബി(സ്വ) പറഞ്ഞു: അഞ്ചുകാര്യങ്ങള്‍ക്ക് മുമ്പായി അഞ്ചു കാര്യങ്ങള്‍ നന്മയില്‍ ഉപയോഗപ്പെടുത്തുക; മരണത്തിനു മുമ്പ് ജീവിതത്തെ, രോഗത്തിനുമുമ്പ് ആരോഗ്യത്തെ, തിരക്കിനുമുമ്പ് ഒഴിവുസമയത്തെ, വാര്‍ധക്യത്തിനു മുമ്പ് യുവത്വത്തെ, ദാരിദ്ര്യത്തിനു മുമ്പ് സമ്പന്നതയെ'' (അഹ്മദ്, ഹാകിം).

''പിന്നീട് ആ ദിവസത്തില്‍ സുഖാനുഭവങ്ങളെപ്പറ്റി തീര്‍ച്ചയായും നിങ്ങള്‍ ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും'' എന്ന ക്വുര്‍ആന്‍ സൂക്തം വിശ്വാസികളെ ചിന്തിപ്പിക്കേണ്ടതാണ്. അല്ലാഹുവിന്റെ അളവറ്റ അനുഗ്രഹങ്ങള്‍ ആസ്വദിച്ചുകൊണ്ടാണ് ഓരോ നിമിഷവും നാം ജീവിച്ചുകൊണ്ടിരിക്കുന്നത്. ഈ അനുഗ്രഹങ്ങളോട് നാം എങ്ങനെ പ്രതികരിച്ചുവെന്നതിനെപ്പറ്റി അല്ലാഹു നാളെ നമ്മെ ചോദ്യം ചെയ്യും. അതില്‍ നിന്ന് ഒഴിഞ്ഞുമാറുവാന്‍ ആര്‍ക്കും കഴിയില്ല. അല്ലാഹു അനുഗ്രഹിക്കട്ടെ.