വെറുപ്പിന്റെ തെറിപ്പാട്ട്

സുലൈമാൻ പെരുമുക്ക്

2022 മെയ് 21, 1442 ശവ്വാൽ 19

പ്രബുദ്ധത
പുഞ്ചിരിയോടെ
നടക്കുന്ന
ഈ മലയാളമണ്ണിൽ
വെറുപ്പിന്റെ
തെറിപ്പാട്ടുകൾ
കേട്ടുകേട്ടു മടുത്താണ്
ജനമിന്ന്
അറപ്പോടെ
കണ്ണും കാതും
പൊത്തി നടക്കുന്നത്!
പൊട്ടിപ്പൊളിഞ്ഞ
കണ്ണടയിലൂടെ ഇവർ
മറ്റുള്ളവരെ നോക്കി
ഇങ്ങനെ വിഷംചീറ്റി
തെറിപ്പാട്ട് പാടുമ്പോൾ
നിയമം എങ്ങനെയാണ്
മൗനത്തിലൊളിക്കുന്നത്?
പണ്ടൊക്കെ
ഒളിഞ്ഞും
മറഞ്ഞുമായിരുന്നു
പാടി നടന്നിരുന്നതെങ്കിൽ
ഇന്നത് പച്ചക്ക് പറയാൻ
മഹാസമ്മേളനങ്ങളാണ്
ഒരുക്കുന്നത്!
മതമനസ്സുകളുടെയും
മതേതരമനസ്സുകളുടെയും
ഒരുപാട്
മഹാസമ്മേളനങ്ങൾ
ഇന്നലെകളിൽ
കണ്ടതാണ് ഈ കേരളം.
അതൊക്കെ
ചിരിക്കുന്നവരെയും
ചിന്തിക്കുന്നവരെയും
വിളിച്ചുണർത്താനായിരുന്നു.
പക്ഷേ,
ഇന്ന് നടക്കുന്ന
മഹാസമ്മേളനങ്ങൾ
കലാപകാരികൾക്കുള്ള
ലഹരിയാകുന്നതായാണ്
കാണുന്നത്!
എല്ലാ വിഷവും
ഒരുപോലെയാണെന്നു
പറയുമ്പോഴും
ചിലർചീറ്റുന്ന വിഷമത്രയും
ഔഷധമാണെന്ന
ദുർവ്യാഖ്യാനത്തിൽ
ചുംബിച്ചുകൊണ്ടാണ്
അധികാരം അതു
കണ്ടില്ലെന്നു നടിക്കുന്നത്.