കന്നിമൂല

സുലൈമാന്‍ പെരുമുക്ക്

2022 ഏപ്രിൽ 09, 1442 റമദാൻ 07

അന്ധവിശ്വാസങ്ങളുടെ
അങ്ങാടിയായ
മലയാളമണ്ണില്‍
അറിവുകളൊക്കെ
ചവറുകളാകുന്നു
‘കന്നിമൂല’യിലെത്തുമ്പോള്‍!
പണിക്കരും ആശാരിയും
തങ്ങളും ഉസ്താദും
നോക്കി നോക്കി
‘ഉത്തമസ്ഥല’ത്തെത്തി
മുത്തംവച്ച്
മംഗളാശംസകളോടെ
ഉയര്‍ത്തിയതാണ്
വീടുകളേറെയും!
എന്നിട്ടും
അനുഗ്രഹങ്ങളൊക്കെ
തിളങ്ങി നില്‍ക്കുന്നത്
അയലത്തെ
ആതുരാലയങ്ങളിലാണ്!
ഏതു കാട്ടുമുക്കില്‍
ആതുരാലയത്തിന്
ആരു കല്ലിട്ടാലും
കൊല്ലം തികയുമ്പോഴേക്കും
പടര്‍ന്നു പന്തലിക്കും.
അന്ധവിശ്വാസത്തിന്റെ
അടിമകളും ഉടമകളും
പടിക്കു പുറത്താക്കിയ
‘കുരുത്തക്കേടുകള്‍’ക്കു
മുകളിലാണ് ഞാന്‍
വീടുവച്ചിരിക്കുന്നത്,
എന്നിട്ടും ഇവര്‍ക്കൊക്കെ
സംഭവിക്കുന്നതേ
ഈ എനിക്കും
സംഭവിക്കുന്നുള്ളൂ.
പലപ്പോഴും
പലരും കെട്ടിയോളെ
തല്ലുന്നതും
തെറി പറയുന്നതും കേട്ടിട്ടുണ്ട്
പക്ഷേ,
എനിക്കിന്നോളം
എന്റെ പ്രിയതമയെ
‘എടീ’യെന്നു വിളിക്കേണ്ട
വിധിപോലും വന്നിട്ടില്ല,
അപ്പോള്‍
കന്നിമൂല നോക്കാത്ത
എന്റെ വീടാണു
‘ശരിയായ ശരി!’