മരണവീട്

സുലൈമാൻ പെരുമുക്ക്

2022 ആഗസ്റ്റ് 20, 1442 മുഹർറം 21

കഴിഞ്ഞ ആഴ്ച
മാതാവിന്റെ മരുന്നിന്റെ
കണക്കു പറഞ്ഞാണ്
മക്കളൊക്കെ തല്ലിപ്പിരിഞ്ഞത്!
ആഴ്ച
വട്ടം കറങ്ങിയെത്തിയപ്പോൾ
മാതാവ് മരണക്കയത്തിലേക്ക്
വഴുതിവീണു.
പിന്നെയവിടെ
പൗരോഹിത്യം പഠിപ്പിച്ച
ആത്മീയതയുടെ
കളിയാട്ടമാണ് നടന്നത്!
ഖബറടക്കം
കഴിഞ്ഞപ്പോൾ
വീടകം സൂപ്പർ മാർക്കറ്റായി!
പഴക്കുലകളും
പലഹാരങ്ങളും
അലുവക്കെട്ടുകളും
കുന്നുപോലെ വന്നുകൂടി!
അതിനിടയിൽ
ആരൊക്കെയോ
അടക്കംപറഞ്ഞു:
‘നേരത്തിന് അന്നം
കിട്ടാതെയാണ്
ആ ഉമ്മ മരിച്ചത്.’
അപ്പൊഴും
ഉമ്മയുടെ
കാൽച്ചുവട്ടിലാണ്
സ്വർഗമെന്ന തിരുവചനം
അവിടെ മുഴങ്ങിക്കേട്ടിരുന്നു!
മുതൽ മുടക്കില്ലാതെ
ഭൂമിയിലെന്നും
ലാഭം കൊയ്യുന്നത്
ഇരുണ്ട ആത്മീയതയാണ്,
അതിന്റെ മുതലാളിമാർ
എന്നെന്നും
പുരോഹിതരുമാണ്!