ഉമ്മാ, അവനുംപെരുന്നാളായി!

ശാനിദ ബിൻത് അഹ്‌മദ്, ഈങ്ങാപ്പുഴ

2025 ജൂൺ 07, 1446 ദുൽഹിജ്ജ 10

അംജദ് ഇന്ന് ഏറെ സന്തോഷത്തിലാണ്. സമയം പന്ത്രണ്ടു മണി ആയതേയുള്ളൂ. ബ്രേയ്ക്കിന് ഇനിയും 10 മിനുട്ടുണ്ട്. കൂട്ടുകാരോട് തന്റെ സന്തോഷം പങ്കിടാൻ ഇനിയും കാത്തിരിക്കണം. ഇന്നലെ വാങ്ങിയ പുതിയ പാന്റ്‌സും ഷർട്ടും; അത് മസ്സിൽനിന്ന് മായുന്നേയില്ല. ഒരുപാട് നാൾ ആഗ്രഹിച്ചു കിട്ടിയതാണ്. കഴിഞ്ഞവർഷം പെരുന്നാളിന്റെ സമയത്ത് ഉപ്പാക്ക് സുഖമില്ലാത്തതുകൊണ്ട് പുതിയ ഡ്രസ്സ് വാങ്ങാൻ പറ്റിയില്ല. ഉള്ളതിൽ പുതിയത് ധരിച്ചാണ് അന്ന് ഈദ്ഗാഹിലേക്ക് പോയത്.

ഓരോന്ന് ഓർത്തുകൊണ്ടിരിക്കവെ ബെല്ലടിച്ചു. അവൻ കൂട്ടുകാരുടെ അടുത്തേക്ക് ഓടി. അവർ സാധാരണ ഒരുമിച്ചുകൂടാറുള്ള പുളിമരത്തിന് ചുവട്ടിൽ എല്ലാവരും വട്ടമിട്ടിരുന്നു.

അവൻ തനിക്ക് കിട്ടിയ പുതിയ ഡ്രസ്സിന്റെ കളറും മോഡലും കൂട്ടുകാർക്കു മുന്നിൽ വളരെ സന്തോഷത്തോടെ വിവരിച്ചു. ഓരോരുത്തരും അവരവരുടെ പുതിയ ഡ്രസ്സിനെക്കുറിച്ച് വിവരിക്കവെ ഫാദിയുടെ ഊഴമെത്തിയപ്പോഴേക്കും ബെല്ലടിച്ചു. ഓരോരുത്തരും സംസാരിക്കുമ്പോഴും ഫാദിയുടെ മുഖത്ത് എന്തോ ഒരു വിഷമമുള്ളതായി അംജദിനു തോന്നി.

ഉച്ചഭക്ഷണത്തിനു ശേഷം അംജദ് ഫാദിയുടെ അടുത്തു ചെന്ന് കാര്യമന്വേഷിച്ചു. ഉപ്പക്ക് സുഖമില്ലാത്തതുകൊണ്ട് പണിക്കു പോകാറില്ലെന്നും അവനു പെരുന്നാളിന് ഡ്രസ്സ് എടുത്തിട്ടില്ലെന്നും പറഞ്ഞു.

‘സാരമില്ലെഡാ... ഒക്കെ ശരിയാകും. ഉപ്പാന്റെ അസുഖം അല്ലാഹു എത്രയും പെട്ടെന്ന് മാറ്റിത്തരും. നീ വിഷമിക്കണ്ട ട്ടോ’-ഫാദിയെ തോളോട് ചേർത്തുകൊണ്ട് അംജദ് പറഞ്ഞു.

സ്‌കൂൾ വിട്ട് വീട്ടിലെത്തിയ അംജദ് മോന്റെ മനസ്സിലെ ഏക ചിന്ത ഫാദിയും പെരുന്നാളിന് പുതിയ ഡ്രസ്സ് ധരിക്കണം എന്നതായിരുന്നു. അതിനെന്താണ് ഒരു മാർഗം? തന്റെ ഡ്രസ്സ് അവന് കൊടുത്താൽ ഉപ്പാക്കും ഉമ്മക്കും പ്രയാസമായേക്കും. എത്ര ആലോചിച്ചിട്ടും അവന് ഒരു വഴിയും കണ്ടെത്താൻ കഴിഞ്ഞില്ല.

അപ്പോഴാണ് വാട്‌സാപ്പ് ഗ്രൂപ്പിൽ സ്‌കൂൾതല ക്വിസ് മത്സരത്തിന്റെ ഡേറ്റ് വന്നത്. തിങ്കളാഴ്ചയാണ് മത്സരം, ഒന്നാം സ്ഥാനം ആയിരം രൂപ. ക്വിസ് മത്സരത്തിൽ ഫസ്റ്റ് നേടി ആ കാശുകൊണ്ട് ഫാദിക്ക് പെരുന്നാൾ ഡ്രസ്സ് വാങ്ങിക്കൊടുക്കണം എന്ന ഉദ്ദേശത്തിൽ ശനി, ഞായർ ദിവസങ്ങൾ ക്വിസ് മത്സരത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു അംജദ് മോൻ.

തിങ്കളാഴ്ച രാവിലെ വളരെ ആവേശത്തിലാണ് അവൻ സ്‌കൂളിൽ എത്തിയത്. ഫസ്റ്റ് പിരീഡ് ആയിരുന്നു ക്വിസ് മത്സരം. ആഗ്രഹിച്ചതു പോലെ ഒന്നാം സ്ഥാനം അംജദിനു തന്നെ ലഭിച്ചു. ക്യാഷ് പ്രൈസ് കിട്ടിയ അംജദ് മോൻ നേരെ ക്ലാസ് ടീച്ചറുടെ അടുത്ത് പോയി തന്റെ ആവശ്യം പറഞ്ഞു. ടീച്ചറുടെ അനുവാദത്തോടെ പി.ടി സാറിന്റെ കൂടെ സ്‌കൂളിന്റെ തൊട്ടടുത്തുള്ള ടെക്‌സ്‌റ്റൈൽസിൽ പോയി. തനിക്ക് വാങ്ങിയതു പോലെയുള്ള ഡ്രസ്സ് തന്നെ കിട്ടി. അൽഹംദുലില്ലാഹ്

‘സർ, ഇത് എങ്ങനെയുണ്ട്?’

‘ഫാദിക്ക് നന്നായ് ചേരും’-അംജദ് മോനെ തലോടിക്കൊണ്ട് അഷ്‌റഫ് സാർ പറഞ്ഞു.

‘സർ, അവൻ ഇന്ന് ക്ലാസ്സിൽ വന്നിട്ടില്ല. പനിയാണെന്നാണ് കൂട്ടുകാര് പറഞ്ഞത്.’

ബില്ല് പേ ചെയ്ത് ഹെഡ് മാഷിന്റെ അനുവാദം വാങ്ങി അവർ നേരെ പോയത് ഫാദിയുടെ വീട്ടിലേക്കാണ്. നടന്നു പോകാനുള്ള ദൂരമേയുള്ളൂ.

ഓരോന്ന് സംസാരിച്ചു കൊണ്ട് അവർ ഫാദിയുടെ വീടെത്തി. കോളിംഗ് ബെൽ അടിച്ചു. ഫാദിയുടെ ഉമ്മയാണ് വാതിൽ തുറന്നത്. അൽപം പരിഭ്രമത്തോടെയാണ് ഉമ്മ അവരെ വരവേറ്റത്.

‘ഫാദിക്ക് പനിയാണെന്നറിഞ്ഞപ്പോൾ ഒന്ന് കണ്ടു പോകാം എന്ന് കരുതി കയറിയതാണ്.’

അപ്പോഴാണ് ഉമ്മാക്ക് സമാധാനമായത്. അപ്പോഴേക്കും ഫാദിയുടെ ഉപ്പ പൂമുഖത്തേക്കു വന്നു. അവർ കുശലാന്വേഷണം നടത്തവെ ഞാൻ ചായ കൊണ്ടുവരട്ടെ എന്നു പറഞ്ഞ് ഉമ്മ അടുക്കളയിലേക്കു പോയി.

അംജദ് മോൻ കയ്യിലുള്ള പൊതി ഫാദിക്ക് കൊടുത്തു. കഴിഞ്ഞ പെരുന്നാളിന് അംജദ് ധരിച്ച ഷർട്ടിലെ ചെറിയ കറ കണ്ട് അവനെ കളിയാക്കിയവനാണ് താൻ. ഇന്ന് എനിക്ക് പുതുവസ്ത്രം വീട്ടുകാർ വാങ്ങിത്തരാത്തതിനാൽ അംജദ് വാങ്ങിത്തന്നിരിക്കുന്നു. അക്കാര്യം പറഞ്ഞുകൊണ്ട് ഫാദി അംജദിനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു.

‘അതൊന്നും സാരമില്ലെടാ. നമ്മൾ ആരോടും ഒരു വെറുപ്പും മനസ്സിൽ വെക്കരുത് എന്ന് ഉസ്താദ് പറയാറുള്ളത് നീ ഓർക്കുന്നില്ലേ’ എന്നു പറഞ്ഞ് അംജദ് ഫാദിയുടെ കണ്ണുകൾ തുടച്ചു കൊടുത്തു.

ഉപ്പയോടും ഉമ്മയോടും ഫാദിയോടും യാത്ര പറഞ്ഞ് അവർ നേരെ സ്‌കൂളിൽ എത്തിയപ്പോഴേക്കും ഉച്ചഭക്ഷണത്തിന്റെ സമയമായിരുന്നു. കൂട്ടുകാരോടൊത്തു ഭക്ഷണം കഴിച്ചു നമസ്‌കാരവും കഴിഞ്ഞു. ക്ലാസ്സിൽ കയറി.

സ്‌കൂൾ വിട്ടു വരുന്ന മകനെ കാത്ത് ഉമ്മ പതിവുപോലെ ഉമ്മറത്തു തന്നെ ഉണ്ടായിരുന്നു. അംജദ് മോൻ ഗേറ്റ് തുറന്ന് ഓടിച്ചെന്നു.

‘അസ്സലാമുഅലൈക്കും. ഉമ്മാ, അവനും പെരുന്നാളായി’ എന്ന് പറയുമ്പോൾ സന്തോഷം കൊണ്ട് അവന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.

ഒന്നും മനസ്സിലാവാതെ പരിഭ്രമത്തോടെ ഉമ്മ കാര്യം അന്വേഷിച്ചു. അവൻ ഉമ്മാക്ക് നടന്നതെല്ലാം വിവരിച്ചു കൊടുത്തു. ഉമ്മ അവനെ അഭിനന്ദിക്കുകയും നെറ്റിയിൽ മുത്തം കൊടുക്കുകയും ചെയ്തു. പെരുന്നാളിന് ഫാദി മോനെ വീട്ടിലേക്ക് ക്ഷണിക്കാം എന്നും അവന്റെ ഉപ്പാക്കും ഉമ്മാക്കുമുള്ള ഭക്ഷണം അവിടെ എത്തിച്ചു കൊടുക്കാം എന്നും ഉമ്മ പറയുന്നത് കേട്ടപ്പോൾ അംജദ് മോന് ഒരുപാട് സന്തോഷമായി. അവർ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഉപ്പ പണി കഴിഞ്ഞു വന്നത്.

‘എന്താ ഉമ്മയും മകനും നല്ല സന്തോഷത്തിലാണല്ലോ, ഞാൻ കൂടെ കേൾക്കട്ടെ.’

അംജദ് മോനെ കുളിക്കാൻ പറഞ്ഞയച്ചതിനുശേഷം മകന്റെ പ്രവൃത്തി അഭിമാനപൂർവം ഉമ്മ വിവരിച്ചു. അത് കേട്ടപ്പോൾ സന്തോഷം കൊണ്ട് ഉപ്പയുടെ കണ്ണുകൾ നിറഞ്ഞു. മറ്റുള്ളവരുടെ പ്രയാസമകറ്റാൻ പരിശ്രമിക്കുന്ന, കൺകുളിർമ നൽകുന്ന മകനെ തന്നതിന് അദ്ദേഹം അല്ലാഹുവിനോട് നന്ദി പറയുകയും അവനെ സ്തുതിക്കുകയും മകനുവേണ്ടി പ്രാർഥിക്കുകയും ചെയ്തു.