‘ഫ്രീഡം ഫ്‌ളോട്ടില്ല’കൾ നൽകുന്ന സന്ദേശം
അസ്‌ലഹ്
(അൽഹിക്മ അറബിക് കോളേജ്, എടത്തനാട്ടുകര)
2025 ഒക്ടോബർ 11, 1447 റബീഉൽ ആഖിർ 19

ഇസ്രായേൽ എന്ന ക്രിമിനൽ രാജ്യം നരനായാട്ട് നടത്തിക്കൊണ്ടേയിരിക്കുകയാണ്. ഹമാസിനെ ഇല്ലാതാക്കുകയല്ല; ഫലസ്തിനികളെ മുഴുവനായും കൊന്നുതീർക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് അവർ അനുദിനം തെളിയിച്ചുകൊണ്ടിരിക്കുന്നു.
നിരന്തരമായ ബോംബുവർഷത്തിലൂടെയും വെടിവയ്പിലൂടെയും ഗസ്സയെ മരുപ്പറമ്പാക്കി മാറ്റിയപ്പോൾ അവശേഷിക്കുന്നവർ കൊടും ദുരിതത്തിലാണ്. വെള്ളമില്ല, ഭക്ഷണമില്ല, മരുന്നില്ല...ആശുപത്രികളെ തിരഞ്ഞുപിടിച്ച് തകർക്കുന്നു. ദുരിതാശ്വാസ ക്യാമ്പുകളിൽ ബോംബിടുന്നു. ഭക്ഷണത്തിനു കാത്തുനിൽക്കുന്നവരെ കൊന്നൊടുക്കുന്നു. എല്ലാവരും നിരായുധർ. സാധാരണക്കാർ. അവരിൽ സ്ത്രീകളും കുട്ടികളുമുണ്ട്. കൊല്ലുന്നതിന് കാരണം പറയുന്നതാകട്ടെ ഹമാസിനെ ഇല്ലാതാക്കലും!
ഈ കൊടും ക്രൂരത കണ്ട് സഹിക്കവയ്യാതെയാണ് ഗസ്സയിൽ അവശേഷിക്കുന്നവർക്ക് അടിയന്തിര സഹായങ്ങളുമായി ലോകമെമ്പാടുമുള്ള കുറെ സന്നദ്ധ സംഘടനകൾ കടൽവഴി പുറപ്പെട്ടത്. അത് ധീരമായ ഒരു പ്രവർത്തനം തന്നെയാണ്. സയണിസ്റ്റ് ചെന്നായ്ക്കളുടെ ബോംബുകളോ വെടിയുണ്ടകളോ ഏതു നിമിഷവും തങ്ങളെ ഇല്ലാതാക്കിയേക്കാനുള്ള സാധ്യത മുന്നിൽ കണ്ടുള്ള പ്രവർത്തനം. അവർ കൂടെ കരുതിയത് ബോംബുകളോ തോക്കുകളോ മറ്റെന്തെങ്കിലും ആയുധമോ അല്ലായിരുന്നു; ഭക്ഷണം, മരുന്ന്, വസ്ത്രം പോലുള്ള അത്യാവശ്യ വസ്തുക്കളായിരുന്നു. ഗസ്സയിലെ ദുരിതമനുഭവിക്കുന്നവരിലേക്ക് അവയൊന്നും എത്താതിരിക്കാൻ മുഴുവൻ കപ്പലുകളെയും ഇസ്രയേൽ തടയുകയും ആളുകളെ അറസ്റ്റു ചെയ്യുകയുമുണ്ടായി.
ഗസ്സയിലെ ജനത അനുഭവിക്കുന്ന ദുരിതം വാക്കുകളാൽ വിശദീകരിക്കാൻ സാധിക്കുന്നതിനും അപ്പുറമാണ്. വെള്ളവും ഭക്ഷണവും മരുന്നും വസ്ത്രവും വീടുമില്ലാതെ നാളുകൾ തള്ളിനീക്കുന്ന ഒരു കൂട്ടം മനുഷ്യരെക്കുറിച്ച് ഒന്ന് ആലോചിച്ചു നോക്കുക.
ഈ പശ്ചാത്തലത്തിലാണ് ‘ഫ്രീഡം ഫ്‌ളോട്ടില്ല’യുടെ യാത്ര. സ്പാനിഷിലെ ‘ഫ്‌ളോ’യിൽ നിന്നാണ്, ഒന്നിച്ചു യാത്ര ചെയ്യുന്ന ബോട്ടുകളെയും ചെറുകപ്പലുകളെയും സൂചിപ്പിക്കുന്ന ‘ഫ്‌ളോട്ടില്ല’ എന്ന വാക്കിന്റെ ഉത്ഭവം. ഫ്രീഡം ഫ്‌ളോട്ടില്ല (Freedom Flotilla) രണ്ടു പതിറ്റാണ്ടോളമായി തുടരുന്ന, ഇസ്രായേലിന്റെ ഗസ്സയിലേക്കുള്ള കടൽ ഉപരോധത്തെ എതിർക്കാൻ മനുഷ്യാവകാശ പ്രവർത്തകരും അന്താരാഷ്ട്ര സംഘടനകളും ഫലസ്തീൻ അനുകൂല കൂട്ടായ്മകളും ചേർന്നു നടത്തുന്ന കടൽയാത്രകളുടെ പരമ്പരയാണ്. ഇത് ഫ്രീഡം ഫ്‌ളോട്ടില്ലയുടെ ആദ്യ ദൗത്യമല്ല.
മനുഷ്യത്വ സഹായം തടയുന്നത് മനുഷ്യാവകാശ ലംഘനമാണ്. ജനീവാ കരാറുകൾ യുദ്ധകാലത്തും സിവിലിയൻ ജനതയുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള അവകാശം ഉറപ്പാക്കുന്നുണ്ട്. എന്നാൽ തങ്ങൾ എല്ലാ നിയമങ്ങൾക്കും അതീതരാണെന്ന ധിക്കാര മനസ്സാണ് ഇസ്രായേലിനുള്ളത്.
ഇസ്രായേലിനോടും അതിനെ പിന്തുണക്കുന്ന മിത്രരാജ്യങ്ങളോടും ലോകം ചോദിക്കുന്നു; ഭക്ഷണവും മരുന്നും കൊണ്ടുപോകുന്ന സഹായ കപ്പലുകൾ നിങ്ങളെ ഇത്രയധികം ഭയപ്പെടുത്തുന്നത് എന്തുകൊണ്ട്? ഒരു ജനതയുടെ നിസ്സഹായാവസ്ഥിലെ ദീനരോദനം നിങ്ങളെ സന്തോഷിപ്പിക്കുവാനുള്ള കാരണം എന്താണ്?
