വെളിച്ചം കടന്നുവന്ന വഴി
അബ്ദുൽ ജബ്ബാർ അബ്ദുല്ല
2017 ഫെബ്രുവരി 04 1438 ജമാദുൽ അവ്വൽ 09
“നാം (മുമ്പ്) വേദഗ്രന്ഥം നൽകിയിട്ടുള്ളതാർക്കാണോ അവർ നിനക്ക് അവതരിപ്പിക്കപ്പെട്ടതിൽ (ക്വുർആനിൽ) സന്തോഷം കൊള്ളുന്നു. ആ കക്ഷികളുടെ കൂട്ടത്തിൽ തന്നെ അതിന്റെ ചില ഭാഗം നിഷേധിക്കുന്നവരുമുണ്ട്. പറയുക: അല്ലാഹുവെ ഞാൻ ആരാധിക്കണമെന്നും അവനോട് ഞാൻ പങ്കുചേർക്കരുത് എന്നും മാത്രമാണ് ഞാൻ കൽപിക്കപ്പെട്ടിട്ടുള്ളത്. അവനിലേക്കാണ് ഞാൻ ക്ഷണിക്കുന്നത്. അവനിലേക്ക് തന്നെയാണ് എന്റെ മടക്കവും” (വിശുദ്ധ ക്വുർആൻ 13:36).
നബിതിരുമേനി(സ്വ)യുടെ സംരക്ഷകനായിരുന്ന പിതൃവ്യൻ അബൂത്വാലിബിന്റെയും പ്രിയപത്‌നി ഖദീജ്യയുടെയും മരണം ഒരേ വർഷം അടുത്തടുത്ത നാളുകളിലായിരുന്നു. തിരുമേനിയുടെ ദുഃഖ വർഷം. കാരണം, വേർപിരിഞ്ഞ രണ്ട് പേരും അദ്ദേഹത്തിന് താങ്ങും തണലുമായിരുന്നു. അതോടെ ബഹുദൈവ വിശ്വാസികൾ ഉപദ്രവങ്ങൾക്ക് കാഠിന്യം കൂട്ടി. താൻ ജനിച്ച് കളിച്ച് വളർന്ന തന്റെ നാട്ടിൽ ശാരീരികവും മാനസികവുമായ പീഡനങ്ങൾ താങ്ങാവുന്നതിലും അധികമായപ്പോൾ തിരുമേനി(സ്വ) മക്കയിൽനിന്ന് പലായനം ചെയ്യുവാൻ തീരുമാനിച്ചു. ത്വാഇഫിലേക്കാണ് അദ്ദേഹം കണ്ണുനട്ടത്. ആ നാട്ടുകാരിൽ നല്ല പ്രതീക്ഷകളോടെ അദ്ദേഹം കാൽനടയായി യാത്ര തിരിച്ചു.
ത്വാഇഫിലെത്തിയ നബി(സ്വ) അവരിലെ ഉത്തരവാദപ്പെട്ടവരോട് തന്റെ ദൗത്യനിർവഹണത്തിന് തന്നെ സഹായിക്കണമെന്നും തനിക്ക് അഭയം നൽകണമെന്നും കേണപേക്ഷിച്ചിട്ടും അവർ കനിഞ്ഞില്ല. പത്ത് നാളുകൾ അവരുടെ പടിമുറ്റങ്ങളിൽ അഭയാർഥിയായി യാചിച്ചതിന് അവർ നൽകിയ കൈമടക്ക് പരിഹാസങ്ങളും കുത്തുവാക്കുകളും മാത്രമായിരുന്നു.
“മുഹമ്മദ്, നീ ഞങ്ങളുടെ നാടുവിട്ട് പൊയ്ക്കൊള്ളുക...”- ചിലരൊക്കെ ഇപ്രകാരം ഗർജിച്ചു. അവസാനം അവർ, അവിവേകികളെയും അടിമകളെയും അദ്ദേഹത്തിനെതിരിൽ പ്രലോഭിപ്പിച്ച് ഇളക്കിവിട്ടു. ആക്ഷേപങ്ങൾ, കല്ലേറുകൾ, കളിയാക്കിക്കൂവൽ തുടങ്ങിയ മുറകൾ അവർ പുറത്തെടുത്തതോടെ അദ്ദേഹം പ്രാണനും കൊണ്ടോടി. അവർ കൂക്കിവിളിച്ച് പിറകെയും! ഓടുവാൻ ഉയർത്തുന്ന ഓരോ കാലും നോക്കി വഴിവക്കിൽ കല്ലുകളുമായി കാത്തുനിന്നവർ തിരുമേനി(സ്വ)യെ എറിഞ്ഞു. ഇരു കാലുകളിലും മുറിവുകൾ വീണു. രക്തം വാർന്നൊലിച്ചു...!
വാരകൾക്കപ്പുറം ഒരു മതിലിനുള്ളിലെ തോട്ടത്തിൽ തിരുമേനില തൽക്കാലം രക്ഷപ്രാപിച്ചു. ത്വാഇഫുകാർ ഏറും കൂവും മതിയാക്കി മടങ്ങി. മക്കയിൽ തന്റെ ബദ്ധവൈരികളായ ഉത്‌ബയുടെയും ശയ്‌ബയുടെയുമായിരുന്നു ആ തോട്ടം. അവർ സ്ഥലത്തുണ്ടായിരുന്നു. തിരുമേനി(സ്വ)യുടെ നിണമണിഞ്ഞ കാലുകളും വിറക്കുന്ന ശരീരവും പ്രാർഥനാമയമായ ചുണ്ടുകളും അവരെപ്പോലും അലിവുള്ളവരാക്കി. തങ്ങളുടെ ഭൃത്യൻ അദ്ദാസിനോട് ഒരു താലത്തിൽ കുറെ മുന്തിരിയെടുത്ത് തിരുമേനിക്ക് കൊടുക്കുവാനും അത് കഴിക്കുവാൻ ആവശ്യപ്പെടുവാനും അവർ കൽപിച്ചു.
മുന്തിരിയെടുക്കുവാൻ പാത്രത്തിൽ കൈവെച്ച തിരുമേനി(സ്വ) `ബിസ്‌മില്ലാഹ്` ചൊല്ലി അതിൽനിന്ന് ഭക്ഷിച്ചു.
അദ്ദാസ് തിരുമേനിയുടെ മുഖത്തേക്ക് ഉറ്റുനോക്കി. ശേഷം പറഞ്ഞു:
“അല്ലാഹുവാണ, ഈ വാക്ക് ഈ നാട്ടുകാർ പറയാറില്ലല്ലോ.”
നബി(സ്വ): “അദ്ദാസ്, താങ്കൾ ഏത് നാട്ടുകാരനാണ്? ഏത് മതവിശ്വാസിയാണ്?”
അദ്ദാസ്: “ഞാൻ നീനവാ ദേശത്തുകാരനാണ്; ക്രിസ്‌ത്യാനിയും”.
നബി(സ്വ): “പുണ്യപുരുഷൻ യൂനുസ് ഇബ്‌നു മത്തായുടെ നാട്ടിൽ നിന്നാണോ?”
അദ്ദാസ്: “യൂനുസ് ഇബ്‌നു മത്തായെക്കുറിച്ച് താങ്കൾക്ക് എന്തറിയാം?”
നബി(സ്വ): “യൂനുസ് ഇബ്‌നു മത്താ എന്റെ സഹോദരനാണ്. അദ്ദേഹം പ്രവാചകനാണ്. ഞാനും പ്രവാചകനാണ്.“
അതോടെ അദ്ദാസ് തിരുമേനിയെ ആലിംഗനം ചെയ്‌തു; തുരുതുരാ ചുംബിച്ചു.
അദ്ദാസ് പറഞ്ഞു: ”താങ്കൾ അല്ലാഹുവിന്റെ തിരുദാസനും ദൂതനുമാണെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു.“
രംഗം വീക്ഷിക്കുകയായിരുന്ന ഉത്‌ബയും ശയ്‌ബയും അടക്കംപറഞ്ഞു:
”നമ്മുടെ ഭൃത്യനെയും മുഹമ്മദ് കേടാക്കി“.
അദ്ദാസ് തിരിച്ചുവന്നപ്പോൾ അവർ രണ്ടുപേരും പറഞ്ഞു:
”അദ്ദാസ്, നിനക്ക് നാശം. അയാളുടെ ശിരസ്സിലും മറ്റും ചുംബിക്കുവാൻ മാത്രം നിനെക്കെന്ത് പറ്റി?“
അദ്ദാസ്: ”യജമാനരേ, ഈ ഭൂമിയുടെ പരപ്പിൽ ആ മനുഷ്യനോളം ശ്രേഷ്ഠമായ യാതൊന്നുമില്ല. ഒരു പ്രവാചകനല്ലാതെ മറ്റാർക്കും അറിയാത്ത കാര്യങ്ങളാണ് അദ്ദേഹം എന്നോട് പറഞ്ഞത്.“
ഉത്‌ബയും ശയ്‌ബയും പറഞ്ഞു: ”അദ്ദാസ്, നിനക്ക് നാശം. നിന്റെ മതത്തിൽനിന്ന് അയാൾ നിന്നെ തെറ്റിക്കാതിരിക്കട്ടെ. നിന്റെ മതം അയാളുടെ മതത്തെക്കാൾ ഉത്തമമാണ്.“
ഉപരി സൂചിത സംഭവം നടന്ന് വർഷങ്ങൾക്ക് ശേഷമുണ്ടായ ബദ്‌ർ യുദ്ധത്തിൽ തങ്ങളുടെ പക്ഷത്തുനിന്ന് യുദ്ധം ചെയ്യുവാൻ ഉത്‌ബയും ശയ്‌ബയും അദ്ദാസിനോട് ആവശ്യപ്പെട്ടത് ചരിത്രത്തിൽ കാണാം.
അദ്ദാസ് അവരോട് പറഞ്ഞു: ”മുമ്പ് നിങ്ങളുടെ തോട്ടത്തിൽ ഞാൻ കണ്ട ആ വ്യക്തിയോടാണോ യുദ്ധം ചെയ്യുന്നത്? അല്ലാഹുവാണ, പർവതങ്ങൾ പോലും അദ്ദേഹത്തോട് എതിരിട്ട് നിൽക്കുകയില്ല.“
ഉത്‌ബയും ശെയ്‌ബയും പ്രതികരിച്ചു: ”അദ്ദാസ്, നിനക്ക് നാശം. മുഹമ്മദിന്റെ സംസാരം തീർത്ത മാസ്‌മരിക വലയത്തിൽ നീയും അകപ്പെട്ടിരിക്കുന്നു.“