ആദമിന്റെ രണ്ട് മക്കള്‍

ഹുസൈന്‍ സലഫി, ഷാര്‍ജ

2017 ജൂലായ് 22 1438 ശവ്വാല്‍ 28

(ആദം നബി(അ): 5)

ആദം(അ) ഹവ്വ(റ) ദമ്പതികള്‍ക്കുണ്ടായ രണ്ട് മക്കളാണ് ഹാബീലും ക്വാബീലും. ഇവരുടെ പേര് ക്വുര്‍ആനിലോ ഹദീഥിലോ പരാമര്‍ശിക്കപ്പെട്ടിട്ടില്ലെങ്കിലും പ്രഗത്ഭരായ സ്വഹാബികളില്‍ നിന്ന് ഈ പേരുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ക്വുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥങ്ങളില്‍ കാണാം. സ്വഹാബിമാര്‍ ഇത്തരം കാര്യങ്ങള്‍ പറയുമ്പോള്‍ നബി(സ്വ)യില്‍ നിന്ന് കേള്‍ക്കാതെ പറയാന്‍ നിവൃത്തിയില്ല. അതിനാല്‍ അവരുടെ പേരുകള്‍ ഹാബീലും ക്വാബീലും ആയിരുന്നുവെന്ന് മനസ്സിലാക്കുക.

ആദം-ഹവ്വ ദമ്പതികള്‍ക്ക് ഓരോ പ്രസവത്തിലും ഈരണ്ട് കുട്ടികളാണ് ജനിച്ചിരുന്നത്. അതില്‍ ഒരു ആണും ഒരു പെണ്ണും ഉണ്ടാകും. ഇവര്‍ തമ്മില്‍ വിവാഹം ചെയ്യാന്‍ പാടില്ലായിരുന്നു. എന്നാല്‍ അടുത്ത പ്രസവത്തിലുള്ള സഹോദരിയെ മറ്റൊരു പ്രസവത്തില്‍ ജനിച്ച സഹോദരനു വിവാഹം ചെയ്യാം. ഇതായിരുന്നു ആ കാലത്തെ ശരീഅത്ത്. കാരണം അത് മനുഷ്യ ചരിത്രത്തിന്റെ തുടക്കമാണല്ലോ. അതല്ലാത്ത മറ്റു മാര്‍ഗമൊന്നും ഇല്ല. എന്നാല്‍ ഇന്ന് ഒരാള്‍ക്ക് തന്റെ സഹോദരിയെ വിവാഹം ചെയ്യാന്‍ പാടില്ല. 

''(നബിയേ,) നീ അവര്‍ക്ക് ആദമിന്റെ രണ്ടു പുത്രന്മാരുടെ വൃത്താന്തം സത്യപ്രകാരം പറഞ്ഞു കേള്‍പിക്കുക. അവര്‍ ഇരുവരും ഓരോ ബലിയര്‍പ്പിച്ച സന്ദര്‍ഭം. ഒരാളില്‍ നിന്ന് ബലി സ്വീകരിക്കപ്പെട്ടു; മറ്റവനില്‍ നിന്ന് സ്വീകരിക്കപ്പെട്ടില്ല. മറ്റവന്‍ പറഞ്ഞു: ഞാന്‍ നിന്നെ കൊലപ്പെടുത്തുക തന്നെ ചെയ്യും. അവന്‍ (ബലി സ്വീകരിക്കപ്പെട്ടവന്‍) പറഞ്ഞു: ധര്‍മനിഷ്ഠയുള്ളവരില്‍ നിന്നു മാത്രമെ അല്ലാഹു സ്വീകരിക്കുകയുള്ളൂ'' (ക്വുര്‍ആന്‍ 5:27).

ഈ വചനം ആരംഭിക്കുന്നത് തന്നെ ആദം നബി(അ)യുടെ രണ്ടു മക്കളുടെ സത്യപ്രകാരമുള്ള വൃത്താന്തം എന്ന് അറിയിച്ചുകൊണ്ടാണ്. അതില്‍ നിന്ന് തന്നെ അവരെ കുറിച്ച് അസത്യമായ വാര്‍ത്തകള്‍ പഠിപ്പിക്കപ്പെട്ടിട്ടുണ്ട് എന്ന് അറിയിക്കുന്നുണ്ട്. അഥവാ ജൂതന്മാരും ക്രിസ്ത്യാനികളും ഇവ്വിഷയകമായി  സ്വീകാര്യമല്ലാത്ത രൂപത്തില്‍ പലതും പ്രചരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ എന്തായിരുന്നു വസ്തുത എന്നത് ക്വുര്‍ആനിലൂടെയും സ്വഹീഹായ നബി വചനങ്ങളിലൂടെയും നമുക്കൊന്ന് മനസ്സിലാക്കാം. 

ഹാബീലൂ ക്വാബീലും ഒരു 'ക്വുര്‍ബാന്‍' സമര്‍പ്പിച്ചു. 'ക്വുര്‍ബാന്‍' എന്ന് പറഞ്ഞാല്‍ അല്ലാഹുവിന്റെ പ്രീതി ആഗ്രഹിച്ച് അവനിലേക്ക് സമര്‍പ്പിക്കുന്നതാണ്. നാം ബലി പെരുന്നാള്‍ ദിവസം ഉദ്വ്ഹിയ്യത്ത് അറുക്കാറുണ്ടല്ലോ. അതും ഒരു ക്വുര്‍ബാനയാണ്. കാരണം നാം അല്ലാഹുവിന്റെ പ്രീതി ആഗ്രഹിച്ച് അവന് സമര്‍പ്പിക്കുന്നതാണത്. അതുപോലെ നേര്‍ച്ച, സ്വദക്വ ഇതെല്ലാം ക്വുര്‍ബാനയാണ്. ആദമിന്റെ മക്കളായ ഇരുവരും ഇപ്രകാരം അല്ലാഹുവിന്റെ പ്രീതിക്കായി ഓരോ ക്വുര്‍ബാന്‍ സമര്‍പ്പിച്ചു. എന്തായിരുന്നു അവര്‍ ക്വുര്‍ബാന്‍ നല്‍കിയത് എന്ന് ക്വുര്‍ആനിലോ ഹദീഥുകളിലോ വിവരിക്കപ്പെട്ടിട്ടില്ല. രണ്ടില്‍ ഒരാള്‍ കര്‍ഷകനായിരുന്നുവെന്നും അയാള്‍ സമര്‍പ്പിച്ചത് ധാന്യമായിരുന്നുവെന്നും രണ്ടാമന്‍ കാലികളെ വളര്‍ത്തുന്നവനായത് കൊണ്ട് ആടുകളെ ആയിരുന്നു സമര്‍പ്പിച്ചിരുന്നത് എന്ന് ചില അഭിപ്രായങ്ങള്‍ കാണാം. അവര്‍ സമര്‍പ്പിച്ച ക്വുര്‍ബാന നാം അറിയുന്നതില്‍ നമുക്ക് വല്ല നന്മയും ഉണ്ടായിരുന്നുവെങ്കില്‍ അല്ലാഹു നമുക്കത് അറിയിച്ചുതരുമായിരുന്നു. 

''നിങ്ങള്‍ പിഴച്ചുപോകാതിരിക്കാന്‍ അല്ലാഹു നിങ്ങള്‍ക്ക് കാര്യങ്ങള്‍ വിവരിച്ചു തരുന്നു...'' (4:176).

''നിങ്ങള്‍ക്ക് (കാര്യങ്ങള്‍ക്ക്) വിവരിച്ചു തരുവാനും അല്ലാഹു ഉദ്ദേശിക്കുന്നു...'' (4:26). 

ഈ രണ്ടു സൂക്തങ്ങളും നമ്മെ പഠിപ്പിക്കുന്നത് അല്ലാഹു നമുക്ക് ആവശ്യമായ മുഴുവനും പ്രവാചകന്മാരിലൂടെ അറിയിച്ചിട്ടുണ്ടെന്നാണ്. 

രണ്ടില്‍ ഒരാളുടെ ക്വുര്‍ബാന്‍ അല്ലാഹു സ്വീകരിക്കുകയും ഒരാളുടെത് സ്വീകരിക്കാതിരിക്കുകയും ചെയ്തു. ഈ ക്വുര്‍ബാന്‍ അല്ലാഹു സ്വീകരിച്ചതും സ്വീകരിക്കാതിരിക്കുകയും ചെയ്തത് അവര്‍ക്കെങ്ങനെ മനസ്സിലായി? നാം ചെയ്യുന്ന കര്‍മങ്ങളൊന്നും സ്വീകരിച്ചോ ഇല്ലയോ എന്ന് നമുക്ക് അറിയാന്‍ സാധിക്കുന്നില്ലല്ലോ! നമ്മുടെ കര്‍മം അല്ലാഹു സ്വീകരിച്ചോ ഇല്ലയോ എന്ന് അറിയണമെങ്കില്‍ ക്വിയാമത്ത് നാള്‍ വരെ കാത്തിരിക്കണം. എന്നാല്‍ ഇവര്‍ക്ക് അല്ലാഹു അവരുടെ ക്വുര്‍ബാന്‍ സ്വീകരിച്ചതും തിരസ്‌കരിച്ചതും മനസ്സിലായി. ക്വുര്‍ബാന്‍ സ്വീകരിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ ആകാശത്തു നിന്ന് ഒരു തീ വന്ന് അതിനെ വിഴുങ്ങും. അല്ലെങ്കില്‍ മറ്റു വല്ല അടയാളങ്ങളിലൂടെയും മനസ്സിലാക്കും എന്നിങ്ങനെ ഇതിന് വിശദീകരിക്കപ്പെട്ടത് കാണാം.          . 

ഹാബീലിന്റെ ക്വുര്‍ബാന്‍ സ്വീകരിക്കപ്പെടുകയും ക്വാബീലിന്റെത് സ്വീരിക്കപ്പെടാതെ പോവുകയും ചെയ്തപ്പോള്‍ ക്വാബീല്‍ ഹാബീലിനോട് 'ഞാന്‍ നിന്നെ കൊലപ്പെടുത്തുക തന്നെ ചെയ്യും' എന്ന് പറഞ്ഞു. ഇപ്രകാരം അവന്‍ തീരുമാനിക്കാന്‍ കാരണം അസൂയയായിരുന്നു. രണ്ടാളും ഒരേ കര്‍മം ചെയ്തിട്ട് ഒരാളുടേത് മാത്രം അല്ലാഹു സ്വീകരിക്കുകയോ? ക്വാബീലിന് ഹാബീലിനോട് അസൂയ ഉണ്ടായി. ഈ സന്ദര്‍ഭത്തില്‍ ഹാബീല്‍ പറഞ്ഞു: 'ധര്‍മനിഷ്ഠയുള്ളവരില്‍ നിന്നു മാത്രമെ അല്ലാഹു സ്വീകരിക്കുകയുള്ളൂ.' 

ക്വുര്‍ബാന സമര്‍പ്പിച്ച മുതല്‍ നിഷിദ്ധമായ മാര്‍ഗത്തിലൂടെ ലഭിച്ചതാവാം. അല്ലെങ്കില്‍ ഒരു കര്‍മം അല്ലാഹു സ്വീകരിക്കാന്‍ വേണ്ട നിബന്ധനകള്‍ അവനില്‍ പൂര്‍ണമായിക്കാണില്ല.          

അല്ലാഹു ഓരോരുത്തരില്‍ നിന്നും കര്‍മങ്ങള്‍ സ്വീകരിക്കുന്നത് അവരവരുടെ സൂക്ഷ്മതക്കനുസരിച്ചാണ്. ഒരേ സ്വഫ്ഫില്‍ നിന്ന് നമസ്‌കരിക്കുന്ന എല്ലാവര്‍ക്കും ഒരേ പ്രതിഫലമല്ല അല്ലാഹു നല്‍കുക. ചിലര്‍ക്ക് കൂടും, മറ്റു ചിലര്‍ക്ക് കുറയും. ചിലരുടേത് സ്വീകരിച്ചില്ലെന്നും വരും. അല്ലാഹു നമ്മുടെ എല്ലാവരുടെയും കര്‍മങ്ങള്‍ പൂര്‍ണമായി നമ്മില്‍ നിന്ന് സ്വീകരിക്കുകയും പൂര്‍ണമായി പ്രതിഫലം നല്‍കുകയും ചെയ്യുമാറാകട്ടെ. ഏതൊരു സല്‍കര്‍മം ചെയ്താലും അതെല്ലാം അല്ലാഹു സ്വീകരിക്കും എന്ന അമിത വിശ്വാസം നമുക്ക് ദോഷമാണ് വരുത്തുക. മറിച്ച് അല്ലാഹു സ്വീകരിക്കില്ലേ എന്ന ഭയമാണ് നമുക്ക് വേണ്ടത്. അല്ലാഹുവിന്റെ കല്‍പന പ്രകാരം ഏറ്റവും ശ്രേഷ്ഠമായ കഅ്ബ പടുത്തുയര്‍ത്തിയതിന് ശേഷം ഇബ്‌റാഹീം നബി(അ)യും മകന്‍ ഇസ്മാഈല്‍ നബി(അ)യും അല്ലാഹുവിനോട് നടത്തിയ പ്രാര്‍ഥന ക്വുര്‍ആന്‍ നമ്മെ പഠിപ്പിക്കുന്നത് കാണുക:

''ഇ്ബാഹീമും ഇസ്മാഈലും കൂടി ആ ഭവനത്തിന്റെ (കഅ്ബയുടെ) അടിത്തറ കെട്ടി ഉയര്‍ത്തിക്കൊണ്ടിരുന്ന സന്ദര്‍ഭവും (അനുസ്മരിക്കുക). (അവര്‍ ഇപ്രകാരം പ്രാര്‍ഥിച്ചിരുന്നു:) ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളില്‍ നിന്ന് നീയിത് സ്വീകരിക്കേണമേ. തീര്‍ച്ചയായും നീ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു'' (2:127).

സൂക്ഷ്മത പാലിക്കുന്നവരില്‍ നിന്നാണ് അല്ലാഹു കര്‍മങ്ങള്‍ സ്വീകരിക്കുന്നതെന്ന് നാം പറഞ്ഞുവല്ലോ. എങ്ങനെയാണ് സൂക്ഷ്മത പാലിക്കേണ്ടത്? സൂക്ഷ്മത പാലിക്കുന്നവന്‍ ആരാണ്? ഇബ്‌നു കഥീര്‍(റ) പറയുന്നത് കാണുക:

''കല്‍പിക്കപ്പെട്ട കാര്യങ്ങള്‍ (കര്‍മങ്ങള്‍) അല്ലാഹുവിനെ അനുസരിച്ച് നിര്‍വഹിക്കുകയും, അല്ലാഹു നിഷിദ്ധമാക്കിയതിനെ ഒഴിവാക്കുന്നവനുമാണ് സൂക്ഷ്മത പാലിക്കുന്നവന്‍. ഇപ്രകാരം ജീവിക്കുന്നവരില്‍ നിന്നേ അല്ലാഹു കര്‍മങ്ങള്‍ സ്വീകരിക്കുകയുള്ളൂ.'' 

മഹാന്മാരായ മുന്‍ഗാമികള്‍ അല്ലാഹു തങ്ങളുടെ കര്‍മങ്ങള്‍ സ്വീകരിക്കില്ലേയെന്ന് ഭയമുള്ളവരായിരുന്നു. അബുദ്ദര്‍ദാഅ്(റ) പറയുന്നതായി ഒരു റിപ്പോര്‍ട്ടില്‍ ഇങ്ങനെ കാണാം:

''അല്ലാഹു എന്റെ ഒരു നേരത്തെ നമസ്‌കാരം സ്വീകരിച്ചിട്ടുണ്ടെന്ന് എനിക്ക് ഉറപ്പ് കിട്ടുന്നതാണ് ഈ ദുന്‍യാവിനെക്കാളും അതിലുള്ളതിനെക്കാളും എനിക്ക് ഏറ്റവും ഇഷ്ടം. (കാരണം) അല്ലാഹു പറഞ്ഞിട്ടുണ്ട്; ധര്‍മനിഷ്ഠയുള്ളവരില്‍ നിന്നു മാത്രമെ അല്ലാഹു സ്വീകരിക്കുകയുള്ളൂ എന്ന്.'' 

ഈ ഭയം നമ്മിലുണ്ടോ? നാമെല്ലാം ചെയ്തതും ചെയ്യുന്നതും ചെയ്യാനിരിക്കുന്നതും അല്ലാഹു സ്വീകരിച്ചിട്ടുണ്ടെന്ന നാടേ്യനയാണ് ജീവിക്കുന്നത്. നാം എപ്പോഴും നമ്മുടെ കര്‍മങ്ങള്‍ അല്ലാഹു സ്വീകരിക്കുന്നതിനായി പ്രാര്‍ഥിച്ചുകൊണ്ടേയിരിക്കണം.

ആദം(അ)മിന്റെ പുത്രന്മാരില്‍ ഒരാള്‍ മറ്റൊരാളെ കൊല്ലാന്‍ തയ്യാറായി നില്‍ക്കുകയാണ്. ഈ സമയത്ത് ഭീഷണിപ്പെടുത്തപ്പെട്ടവന്‍ ഭീഷണിപ്പെടുത്തിയവനോട് പറയുന്നത് കാണുക:

''എന്നെ കൊല്ലുവാന്‍ വേണ്ടി നീ എന്റെ നേരെ കൈനീട്ടിയാല്‍ പോലും നിന്നെ കൊല്ലുവാന്‍ വേണ്ടി ഞാന്‍ നിന്റെ നേരെ കൈനീട്ടുന്നതല്ല. തീര്‍ച്ചയായും ഞാന്‍ ലോകരക്ഷിതാവായ അല്ലാഹുവെ ഭയപ്പെടുന്നു'' (ക്വുര്‍ആന്‍ 5:28). 

അദ്ദേഹം ഭയഭക്തിയുള്ളവനായിരുന്നുവെന്ന് ഈ വചനത്തിലും സൂചനയുണ്ട്. അദ്ദേഹം പറയുന്നത് 'ഞാന്‍ നിന്നെ കൊല്ലാതിരിക്കാന്‍ കാരണം എന്റെ കഴിവുകേടൊന്നുമല്ല; അല്ലാഹുവിനെ കുറിച്ചുള്ള ഭയമാണ് എന്നെ അതില്‍ നിന്ന് പിന്തിരിപ്പിക്കുന്നത്' എന്നാണ്. 

''എന്റെ കുറ്റത്തിനും നിന്റെ കുറ്റത്തിനും നീ അര്‍ഹനായിത്തീരുവാനും, അങ്ങനെ നീ നരകാവകാശികളുടെ കൂട്ടത്തിലാകുവാനുമാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അതാണ് അക്രമികള്‍ക്കുള്ള പ്രതിഫലം'' (5:30). 

ഹാബീല്‍ ക്വാബീലിനോട് പറയുന്നു; നീ എന്നെ കൊന്നാല്‍ നിനക്ക് രണ്ട് പാപഭാരം വഹിക്കേണ്ടി വരും. ഒന്ന് എന്നെ കൊന്നതിനും, രണ്ട് നിന്റെ ക്വുര്‍ബാന്‍ സ്വീകരിക്കപ്പെടാത്ത എന്തോ തിന്മ നിന്നില്‍ നിന്ന് വന്നതിനാലും.  ഇപ്രകാരം ചെയ്താല്‍ നീ അക്രമിയാകുമെന്നും നീ നരകക്കാരില്‍ ആയിത്തീരുകയും ചെയ്യും എന്നെല്ലാം അവനെ അറിയിച്ചു. അവന്‍ പിന്മാറിയില്ല. അവന്‍ ആ ഹീന കൃത്യം നിര്‍വഹിച്ചു. 

'ഭൂമിയില്‍ ആരും അന്യായമായി കൊലചെയ്യപ്പെടുന്നില്ല, ആദമിന്റെ പുത്രനില്‍ അതിന്റെ (പാപത്തിന്റെ) ഒരു വിഹിതം ഉണ്ടായിട്ടല്ലാതെ. കാരണം, അവനാണ് കൊലയുടെ ആദ്യത്തെ ചര്യ തുടങ്ങിയത്''(ബുഖാരി). ഈ തിന്മക്ക് അവനാണ് തുടക്കം നല്‍കിയത് എന്ന കാരണത്താല്‍ ആ തിന്മ ചെയ്യുന്നവര്‍ക്ക് ലഭിക്കുന്ന ശിക്ഷയുടെ ഒരു വിഹിതം അവനും ലഭിക്കും. ഒരാള്‍ ഒരു നന്മക്ക് തുടക്കം കുറിച്ചാലോ, ആ നന്മ ആരെല്ലാം ചെയ്യുന്നുവോ, അവര്‍ക്കെല്ലാം ലഭിക്കുന്ന പ്രതിഫലത്തില്‍ യാതൊരു കുറവും വരുത്താതെ ആ നന്മക്ക് തുടക്കം നല്‍കിയ വ്യക്തിക്ക് ലഭിക്കപ്പെടും. ഉദാ: ഒരു നാട്ടില്‍ ഒരു പള്ളി പണിതു. ആ പള്ളിയില്‍ ആരെല്ലാം നമസ്‌കരിക്കുകയും മറ്റു ആരാധന കര്‍മങ്ങള്‍ ചെയ്യുന്നുവോ അതിന്റെയെല്ലാം പ്രതിഫലം ആ പള്ളി പണിത വ്യക്തിക്ക് നല്‍കപ്പെടുന്നതാണ്. എന്നാല്‍ ഇത് ഒരിക്കലും മതത്തില്‍ പുതിയ ആചാരമോ അനുഷ്ഠാനങ്ങളോ ഉണ്ടാക്കുവാന്‍ തെളിവല്ല.

കൊലപാതകം അല്ലാഹു നിഷിദ്ധമാക്കിയിട്ടുള്ള കാര്യങ്ങളില്‍ പെട്ടതാണല്ലോ. കൊലപാതകത്തിനുള്ള ശിക്ഷ ക്വുര്‍ആന്‍ വിവരിക്കുന്നത് ഇപ്രകാരമാണ്.

''ആരെങ്കിലും ഒരു സത്യവിശ്വാസിയെ മനഃപൂര്‍വം കൊലപ്പെടുത്തുന്ന പക്ഷം അവന്നുള്ള പ്രതിഫലം നരകമാകുന്നു. അവനതില്‍ നിത്യവാസിയായിരിക്കും. അവന്റെ നേരെ അല്ലാഹു കോപിക്കുകയും അവനെ ശപിക്കുകയും ചെയ്തിരിക്കുന്നു. കനത്ത ശിക്ഷയാണ് അവനുവേണ്ടി അല്ലാഹു ഒരുക്കിവെച്ചിട്ടുള്ളത്''(4:93)

അബദ്ധത്തില്‍ കൊന്നാലോ? അതിനും ഇസ്‌ലാം നിയമം വെച്ചിട്ടുണ്ട്. കൊല്ലപ്പെട്ട വ്യക്തിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം. അത് എത്രയാണ് നല്‍കേണ്ടതെന്ന് കോടതിയാണ് തീരുമാനിക്കുക. തീര്‍ന്നില്ല, അബദ്ധത്തില്‍ സംബവിച്ച ഒരു കൊലയാണല്ലോ. അതിനാല്‍ അതിന് പ്രായശ്ചിത്തമായി ഒരു അടിമയെ മോചിപ്പിക്കണം. (ഇത് ഇന്ന് പ്രായോഗികമല്ലല്ലോ). അതിനും കഴിയില്ലെങ്കില്‍ രണ്ടു മാസം തുടര്‍ച്ചയായി നോമ്പ് അനുഷ്ഠിക്കണം. നോക്കൂ..! അബദ്ധത്തില്‍ സംഭവിച്ച ഒരു കൊലപാതകത്തിന് ഇസ്‌ലാം ഇത്ര വലിയ ഗൌരവം നല്‍കുന്നുവെങ്കില്‍ മനഃപൂര്‍വം ചെയ്യുന്ന കൊലപാതകം അല്ലാഹുവിങ്കല്‍ എത്രമാത്രം ഗൗരവമുള്ള കുറ്റമായിരിക്കും! കൊലയാളിയെ ഇഹലോകത്ത് വെച്ച് തന്നെ വധിക്കണം, പരലോകത്തെ ശിക്ഷ വേറെയും! അതുപോലെ തന്നെയാണ് ആത്മഹത്യയും. അതിനും അതികഠിനമായ ശിക്ഷയാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്.

ഒരാളുടെ രക്തം (ശരീരം), ധനം, അഭിമാനം ഇതെല്ലാം കഅ്ബാലയം പോലെ പവിത്രമാണെന്നും അവ ഹനിക്കരുതെന്നും ഇസ്‌ലാം ശക്തമായി മനുഷ്യരെ പഠിപ്പിക്കുന്നു. ആരെയാണോ ഉപദ്രവിച്ചത്  അവന്‍ മാപ്പ് നല്‍കാതെ സ്രഷ്ടാവും മാപ്പ് നല്‍കില്ല. പശ്ചാത്താപം കൊണ്ട് മാത്രം രക്ഷയില്ലെന്നര്‍ഥം. നമസ്‌കാരമോ നോമ്പോ സകാത്തോ എന്ത് തന്നെ ചെയ്താണ് റബ്ബിനെ കണ്ടുമുട്ടുന്നതെങ്കിലും ഈ കൃത്യങ്ങള്‍ക്ക് അല്ലാഹു നീതിയോടെ തീര്‍പ്പ് കല്‍പിക്കുന്നതാണ്. ഒരു നബി വചനം കാണുക:

അബൂഹുറയ്‌റ(റ)വില്‍ നിന്ന് നിവേദനം: നബി(സ്വ) ചോദിച്ചു: 'പാപ്പരായവര്‍ ആരെന്ന് അറിയുമോ?'  അവര്‍ പറഞ്ഞു: 'ദിര്‍ഹമോ വിഭവങ്ങളോ ഇല്ലാത്തവരാണ് ഞങ്ങളില്‍ പാപരായവര്‍.' അപ്പോള്‍ നബി(സ്വ)  പറഞ്ഞു: 'എന്റെ സമുദായത്തിലെ പാപ്പരായവര്‍ ക്വിയാമത്ത് നാളില്‍ നമസ്‌കാരം, നോമ്പ്, സകാത്ത് എന്നിവയുമായി വരും. (അതോടൊപ്പം അവര്‍) ഇന്നവനെ ചീത്ത പറയുകയും ഇന്നവനെ എറിയുകയും ഇന്നവന്റെ ധനം (അന്യായമായി) തിന്നുകയും ഇന്നവന്റെ രക്തം (അന്യായമായി) ചിന്തുകയും ഇന്നവനെ അടിക്കുകയും എല്ലാം ചെയ്തിട്ടുണ്ടാകും. അങ്ങനെ അവന്റെ നന്മകളില്‍ നിന്ന് അവര്‍ക്ക് നല്‍കപ്പെടും. അവന്റെ മേല്‍ തീര്‍പ് കല്‍പിക്കപ്പെടുന്നതിന് മുമ്പായി അവന്റെ നന്മകള്‍ തീര്‍ന്നു കഴിഞ്ഞാല്‍ അവരുടെ തിന്മകള്‍ ഇവരുടെ മേല്‍ (ഉപദ്രവിച്ചവരുടെ മേല്‍) എറിയപ്പെടുകയും പിന്നീട് അവന്‍ നരകത്തില്‍ എറിയപ്പെടുകയും ചെയ്യും (അവരാണ് എന്റെ സമുദായത്തിലെ പാപരായവര്‍).' (തുടരും)