പരീക്ഷണങ്ങളിൽ പതറരുത്
അബ്ദുസ്സുബ്ഹാൻ
2024 ജൂലായ് 13, 1446 മുഹർറം 07
عن انس بن مالك (ر) قال النبي ﷺ: إن عِظَمَ الجزاءِ مع عِظَمِ البلاءِ، وإن اللهَ – عز وجل - إذا أَحَبَّ قومًا ابتلاهم ؛ فمن رَضِيَ فله الرِّضَى، ومن سَخِطَ فله السُّخْطُ
അനസ്(റ) നിവേദനം; നബിﷺ പറഞ്ഞു: “പരീക്ഷണത്തിന്റെ കാഠിന്യത്തിനനുസരിച്ചാണ് പ്രതിഫലത്തിന്റെ ആധിക്യം. അല്ലാഹു ഒരു സമൂഹത്തെ ഇഷ്ടപ്പെട്ടാൽ അവരെ പരീക്ഷണങ്ങൾക്കു വിധേയരാക്കും. പരീക്ഷണങ്ങളിൽ ആരെങ്കിലും തൃപ്തിപ്പെട്ടാൽ അവന് അല്ലാഹുവിന്റെ തൃപ്തിയുണ്ട്. കോപിച്ചാൽ അല്ലാഹുവിന്റെ കോപവുമുണ്ട്’’ (തിർമിദി).
വിപത്തുകളുണ്ടാകുമ്പോൾ ക്ഷമിക്കണമെന്നും എല്ലാ പ്രതിസന്ധികളിലും പ്രയാസങ്ങളിലും അല്ലാഹുവിൽ മാത്രം ഭരമേൽപിക്കണമെന്നും ഈ പ്രവാചകവചനം പഠിപ്പിക്കുന്നു. മനുഷ്യരിലുണ്ടാകുന്ന വിപത്തുകൾക്ക് പിന്നിൽ ചില യുക്തികളുണ്ട്. അവയിൽ ചിലത് മനുഷ്യന്റെ പാപങ്ങൾതന്നെ പൊറുത്തുകൊടുക്കാൻ തക്കതാണ്. വിപത്തുകൾ അനുഗ്രഹമാണ്. കാരണം അവ പാപങ്ങളെ മായ്ച്ചുകളയുന്നു. ക്ഷമയിലേക്ക് ക്ഷണിക്കുന്നു. അതിലൂടെ പ്രതിഫലത്തിനർഹരായിത്തീരുന്നു. അല്ലാഹുവിലേക്ക് മടങ്ങുവാനും അവന്റെ മുമ്പിൽ വിനയാന്വിതനാകുവാനും മനുഷ്യനെ പ്രേരിപ്പിക്കുന്നു. തന്റെ കാര്യം അല്ലാഹുവിൽ ഏൽപിക്കലും അവനെക്കുറിച്ച് സദ്‌വിചാരം വെച്ച് പുലർത്തലും അവന്റെ പ്രതിഫലത്തിൽ പ്രതീക്ഷയർപിക്കലുമാണ് ഈ ഹദീസിൽ പറഞ്ഞ തൃപ്തികൊണ്ട് ഉദ്ദേശിക്കുന്നത്.
ദാരിദ്ര്യം, രോഗം, വിശപ്പ് തുടങ്ങിയവകൊണ്ട് പരീക്ഷിക്കപ്പെടുന്നവർ ജനങ്ങളുടെ കൂട്ടത്തിലുണ്ട്. അതിലൂടെ പലരെയും കാപട്യവും നിരാശയും സത്യനിഷേധവും പിടികൂടുകയും മതത്തിൽ നിർബന്ധമായും ചെയ്യേണ്ട കാര്യങ്ങൾ അവർ ഒഴിവാക്കുകയും ഹറാമുകൾക്ക് വിധേയരാവുകയും ചെയ്യുന്നു. ക്ഷമയുണ്ടെങ്കിലേ വിപത്തുകൾ മതപരമായി അനുഗ്രഹമായി മാറുകയുള്ളൂ. ഏതൊരു വിപത്തും അല്ലാഹുവിന്റെ നിശ്ചയം എന്ന നിലയ്ക്ക് സൃഷ്ടികളെ സംബന്ധിച്ചിടത്തോളം കാരുണ്യമാണ്. അതിന്റെ പേരിൽ അല്ലാഹുവിനെ സ്തുതിക്കേണ്ടതുമാണ്. ആരെങ്കിലും പരീക്ഷിക്കപ്പെടുകയും അതിൽ അയാൾക്ക് ക്ഷമിക്കുവാൻ സാധിക്കുകയും ചെയ്താൽ ആ ക്ഷമ അവന്റെ ദീനിൽ അവന് അനുഗ്രഹമാണ്. പാപങ്ങൾ പൊറുക്കുന്നതിലുമപ്പുറം അല്ലാഹുവിന്റെ കാരുണ്യവും ലഭിക്കുന്നു. റബ്ബിന്റെ പുകഴ്ത്തലിനും അവൻ അർഹനായിത്തീരുന്നു.
അല്ലാഹു പറയുന്നു: “കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവനഷ്ടം, വിഭവനഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. (അത്തരം സന്ദർഭങ്ങളിൽ) ക്ഷമിക്കുന്നവർക്ക് സന്തോഷവാർത്ത അറിയിക്കുക. തങ്ങൾക്ക് വല്ല ആപത്തും ബാധിച്ചാൽ അവർ (ആ ക്ഷമാശീലർ) പറയുന്നത്; ഞങ്ങൾ അല്ലാഹുവിന്റെ അധീനത്തിലാണ്. അവങ്കലേക്ക് തന്നെ മടങ്ങേണ്ടവരുമാണ് എന്നായിരിക്കും. അവർക്കത്രെ തങ്ങളുടെ രക്ഷിതാവിങ്കൽ നിന്ന് അനുഗ്രഹങ്ങളും കാരുണ്യവും ലഭിക്കുന്നത്. അവരത്രെ സൻമാർഗം പ്രാപിച്ചവർ’’(ക്വുർആൻ 2:155-157).
മനുഷ്യജീവിതത്തിൽ അനുഭവിക്കേണ്ടിവരുന്ന പ്രയാസങ്ങളിലും ബുദ്ധിമുട്ടുകളിലും നമസ്‌കാരം കൊണ്ടും ക്ഷമകൊണ്ടും സഹായം തേടാനാണ് അല്ലാഹു കൽപിച്ചിട്ടുള്ളത്. കാരണം അതിലാണ് നന്മയും നല്ല പര്യവസാനവുമുള്ളത്. അല്ലാഹു ക്ഷമിക്കുന്നവരുടെ കൂടെയാണ്.
“സത്യവിശ്വാസികളെ, നിങ്ങൾ സഹനവും നമസ്‌കാരവും മൂലം (അല്ലാഹുവിനോട്) സഹായം തേടുക. തീർച്ചയായും ക്ഷമിക്കുന്നവരോടൊപ്പമാകുന്നു അല്ലാഹു’’ (ക്വുർആൻ 2: 153).
ക്ഷമയുടെ പ്രാധാന്യവും അതിന്റെ ആവശ്യകതയുമാണ് ഈ സൂക്തം സൂചിപ്പിക്കുന്നത്. വിശ്വാസത്തിന് ശക്തിപകരുന്ന ഒന്നുകൂടിയാണ് ക്ഷമ.

