ശാന്തിമാര്‍ഗം

ഷുക്കൂര്‍ കടലുണ്ടി

2018 മെയ് 12 1439 ശഅബാന്‍ 26

ജീവിത പന്ഥാവില്‍ ഇരുള്‍ നിറഞ്ഞ്

ജീവിതം വഴിമുട്ടിയങ്ങനെ നില്‍ക്കലായ്

ഞെട്ടറ്റു വാടിയ പുഷ്പം കണക്കെ

ഒട്ടുമേ ആശകളില്ലാതെ ഭ്രാന്തമായ്.

സന്ദിഗ്ധ ഘട്ടങ്ങള്‍ ക്ഷമയോടെ നേരിടാന്‍

ദൈവത്തിന്‍ വചനങ്ങള്‍ ൈധര്യം പകര്‍ന്നു

പരലോക ചിന്തകളുള്ളില്‍ നിറഞ്ഞു

ദൈവിക മാര്‍ഗത്തില്‍ മെല്ലെ ചരിച്ചു

ദിനമഞ്ചുനേരവും നിസ്‌കാരപ്പായയില്‍

ദയതേടി കണ്ണുകള്‍ ചാലിട്ടൊഴുകി

ചെയ്തുകൂട്ടിയതാം പാപങ്ങളത്രയും

നാഥന്റെ മുമ്പില്‍ തുറന്നുവെച്ചു

വ്യഥകളെല്ലാതുമെ എണ്ണിപ്പറഞ്ഞു

പ്രാര്‍ഥനാനിര്‍ഭരനായിക്കഴിഞ്ഞു

നാഥന്‍ കനിഞ്ഞു, ഉള്ളം തെളിഞ്ഞു

ഇരുള്‍പോയ് മറഞ്ഞു, വെട്ടം പരന്നു

തിരകളമര്‍ന്ന സമുദ്രം കണക്കെ

മനസ്സിലെയോളങ്ങള്‍ ശാന്തമായി

'അറിയുക, നാഥന്റെ സ്മരണകൊണ്ടത്രെ

ഹൃത്തടം ശാന്തമായ് തീരുന്നത്...!'