അനുഗ്രഹങ്ങള്‍

ഉസ്മാന്‍ പാലക്കാഴി

2018 മാര്‍ച്ച് 03 1439 ജുമാദില്‍ ആഖിറ 16

പൊരിയും മനസ്സാലെ

വളരും പ്രതീക്ഷയാല്‍

പാപികള്‍ ഞങ്ങളിതാ

റബ്ബിനോടിരക്കുന്നു.

പരമോന്നതനായ

പരാശ്രയം വേണ്ടാത്ത

പാരിന്നുടയോനോട്

ഞങ്ങള്‍ കേണിടുന്നിതാ.

അളവില്ലാതെത്രയോ

അനുഗ്രഹം നല്‍കിയ

അല്ലാഹു അവനൊരു

കരുണക്കടലല്ലേ!

വിശ്വാസി, അവിശ്വാസി

ദുര്‍മാര്‍ഗി, സദാചാരി

എന്നൊന്നും നോക്കാതവന്‍

നല്‍കിടുന്നനുഗ്രഹം.

ആര്‍ക്കുമേ സ്വന്തമാക്കി

വെക്കുവാന്‍ കഴിയാത്ത

വിധത്തില്‍ നിറച്ചവന്‍

ഭൂമിയില്‍ ജീവവായു.

വെള്ളവും വെളിച്ചവും

ഏവര്‍ക്കും നല്‍കീടുന്ന

ഏകനാം അല്ലാഹു നീ

എത്രയോ മഹോന്നതന്‍.

ഇത്തിരിപ്പോന്ന രണ്ടു

തിളങ്ങും കണ്ണുകളാല്‍

ഇക്കാണും പ്രപഞ്ചത്തെ

കാണുവാന്‍ കഴിയുന്നു!

കേള്‍ക്കുവാന്‍ ചെവികളും

ശ്വസിക്കാന്‍ മൂക്കുമെല്ലാം

വളരെ വിദഗ്ധമായ് 

പടച്ചോനെത്ര മഹാന്‍!

അവനെ വണങ്ങണം

അവനെ സ്തുതിക്കണം

നന്ദികാണിക്കും നല്ല

ദാസരായ് മാറുക നാം.