സ്‌കൂള്‍ വാര്‍ഷികാനുഭവങ്ങള്‍
ഇബ്‌നു അലി എടത്തനാട്ടുകര
2017 ഫെബ്രുവരി 11 1438 ജമാദുൽ അവ്വൽ 19
കുറച്ചുവര്‍ഷങ്ങളായി അവരുടെ സ്‌കൂള്‍ വാര്‍ഷികത്തിന് ക്ഷണിക്കപ്പെടാറുണ്ട്. മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാ കുട്ടികള്‍ക്കും അവര്‍ സമ്മാനം നല്‍കാറുമുണ്ട്. സമ്മാനം സ്‌പോണ്‍സര്‍ ചെയ്യാറുള്ളത് എന്റെ ഒരു കൂട്ടുകാരനാണ്. എന്നാല്‍ ആ കൂട്ടുകാരന്‍ ഇതുവരെ സ്‌കൂള്‍ വാര്‍ഷികത്തിന് എത്തിയിട്ടില്ല! മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ സ്‌കൂളാണെന്നതിനാല്‍ കണ്ടിരിക്കാന്‍ കഴിയില്ല എന്നതാണ് കാരണം.
ഒരു വാര്‍ഷിക ദിനത്തില്‍ കണ്ട കാഴ്ചകളിലൊന്ന് ഇപ്പോഴും മനസ്സില്‍ നിന്ന് മാഞ്ഞുപോയിട്ടില്ല.
കുറെ കുട്ടികള്‍ സ്റ്റേജില്‍ കളിക്കുകയാണ്. ഒപ്പനക്ക് സമാനമായ ഒരു കലാരൂപം. വ്യത്യസ്ത വസ്ത്രങ്ങള്‍ അണിഞ്ഞും മെയ്ക്കപ്പ് ചെയ്തുമുള്ള കളിക്കിടയില്‍ ഒരു കുട്ടിയുടെ ഉടുമുണ്ട് അഴിഞ്ഞു തുടങ്ങി. കാണികള്‍ക്ക് അത് വളരെ വിഷമമുണ്ടാക്കി. എന്നാല്‍ അതറിഞ്ഞിട്ടോ അല്ലാതെയോ അവന്‍ കളി തുടര്‍ന്നു. സ്റ്റേജിന്റെ പിന്‍ഭാഗത്തുള്ള ടീച്ചര്‍ മുന്നറിയിപ്പ് കൊടുത്തിട്ടും അവനത് മനസ്സിലായില്ല എന്ന് തോന്നുന്നു. ഒടുക്കം ടീച്ചര്‍ അവന്റെ കളിക്കൊപ്പം കൂടെ നടന്ന് വസ്ത്രം ശരിയാക്കിക്കൊടുത്തു. അവന്‍ കളി തുര്‍ന്നുകൊണ്ടേയിരുന്നു. സാധാരണ ബുദ്ധിയുള്ള ഒരു കുട്ടിയല്ലാത്തതിനാല്‍ ഉടുമുണ്ടഴിഞ്ഞത് അവനെ സങ്കടപ്പെടുത്തിയില്ല!
തൊട്ടുമുമ്പുള്ള ഒരു വാര്‍ഷികത്തില്‍ എനിക്കും പ്രസംഗിക്കാനുള്ള അവസരം ലഭിച്ചു. മുന്‍സിപ്പല്‍ കൗണ്‍സില്‍ അധ്യക്ഷന്‍ തന്റെ ഉദ്ഘാടന പ്രസംഗം നടത്തിക്കൊണ്ടിരിക്കെ സദസ്സിലെ വിദ്യാര്‍ഥികളിെലാരാള്‍ നിലത്ത് കിടന്നുരുണ്ട് നിര്‍ത്താതെ അലറിക്കരയുന്നു. കുട്ടിയാവട്ടെ സ്റ്റേജ് പരിപാടിക്കായി മെയ്ക്കപ്പ് ചെയ്ത് വര്‍ണ വസ്ത്രങ്ങള്‍ അണിഞ്ഞിരിക്കുകയാണ്. കൂട്ടുകാരും രക്ഷിതാക്കളും ഇടപെട്ടെങ്കിലും കുട്ടി കിടന്നിടത്ത് നിന്നെണീക്കാനോ കരച്ചില്‍ നിര്‍ത്താനോ തയ്യാറായില്ല. അധ്യാപികമാര്‍ എന്ത് ചെയ്യണമെന്നറിയാതെ അന്തംവിട്ടു നില്‍ക്കുന്നു; പരിപാടി അലങ്കോലപ്പെടുമോയെന്ന സംശയത്തില്‍.
ഒടുവില്‍ ഉദ്ഘാടകന്‍ പ്രസംഗം നിര്‍ത്തി. വേദിയില്‍ നിന്ന് ഹെഡ്ടീച്ചര്‍ അവന്റെ അടുക്കലേക്ക് ഇറങ്ങിച്ചെന്നു. അത്ഭുത സ്പര്‍ശനം കൊണ്ടോ, മാന്ത്രിക വാക്കുകള്‍ കൊണ്ടോ എന്നപോലെ കുട്ടി കരച്ചില്‍ നിര്‍ത്തി! തന്റെ ഊഴവും കാത്ത് ഒന്നും സംഭവിക്കാത്തപോലെ കസേരയില്‍ ചെന്നിരുന്നു.
പ്രസംഗത്തിന് എനിക്കവസം ലഭിച്ചപ്പോള്‍ പറയണമെന്ന് കരുതിയ കാര്യങ്ങള്‍ എന്നെ കൈവിട്ടുപോയിരുന്നു. മാനസിക വെല്ലുവിളികള്‍ നേരിടുന്ന മക്കളെ നല്‍കിയതിലൂടെ പടച്ചവന്‍ പരീക്ഷിക്കുകയാണെന്നും ഇത്തരം കുട്ടികളുടെ മാതാക്കളും അവരുടെ അധ്യാപികമാരും നല്‍കുന്ന സ്‌നേഹവും കരുതലും മാതൃകാപരമാണെന്നും മറ്റും പറഞ്ഞൊപ്പിച്ചു.
വാക്കുകള്‍ അവസാനിപ്പിക്കുമ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു. വൈകല്യങ്ങളും കുറവുകളുമൊന്നുമില്ലാതെ നമ്മില്‍ ഭൂരിപക്ഷം പേര്‍ക്കും സന്താനങ്ങളെ സ്രഷ്ടാവ് നല്‍കിയിരിക്കുന്നു. നമ്മളെത്ര അനുഗൃഹീതര്‍. അതിന് നമ്മള്‍ നന്ദി കാണിക്കാറുണ്ടോ?