മുഹമ്മദ് നബി; അധ്യാപനത്തിലെ മനഃശാസ്ത്ര പാഠങ്ങൾ

ഡോ. ശുറൈഹ് സലഫി

2026 ഫെബ്രുവരി 21, 1447 റമദാൻ 03

ലോകത്തിലെ ഏറ്റവും വലിയ അധ്യാപകനാണ് പ്രവാചകൻ. കേവലം ഗുരു-ശിഷ്യാധ്യാപനം മാത്രമല്ല, സ്രഷ്ടാവിൻ്റെ അധ്യാപനങ്ങൾ സൃഷ്‌ടികൾക്ക് കൈമാറുന്നതിനും അവരെ നേർവഴി നടത്തുന്നതിനും അല്ലാഹു നിയോഗിച്ച അന്തിമദൂതനും കൂടിയായിരുന്നു പ്രവാചകൻ. അതുകൊണ്ട് തന്നെ അതിൻ്റെ മനഃശാസ്ത്ര രീതികളും അല്ലാഹു തന്നെയാണ് പ്രവാചകനെ പഠിപ്പിച്ചത്.

ലോകം കണ്ട ഏറ്റവും വലിയ പരിഷ്‌കർത്താവും വിപ്ലവകാരിയും നേതാവും മാത്രമല്ല മുഹമ്മദ് നബി ﷺ, അദ്ദേഹം മനുഷ്യചരിത്രത്തിലെ ഏറ്റവും മികച്ച അധ്യാപകൻ കൂടിയായിരുന്നു.. വിജ്ഞാന കൈമാറ്റത്തിൽ മനുഷ്യന്റെ മനഃശാസ്ത്രം കൃത്യമായി മനസ്സിലാക്കി പ്രവർത്തിച്ച അതുല്യനായ ഒരു അധ്യാപകൻ. കേവലം വിവരങ്ങൾ കൈമാറുന്ന ഒരാളായിരുന്നില്ല അവിടുന്ന്, മനുഷ്യരെ സംസ്‌കരിക്കുകയും അവരുടെ ബുദ്ധിയെ ഉണർത്തുകയും ചെയ്ത ഒരു ‘സൈക്കോളജിക്കൽ എഡ്യൂക്കേറ്റർ’ കൂടിയായിരുന്നു.

ആധുനിക വിദ്യാഭ്യാസ മന:ശാസ്ത്രം ഉയർത്തിപ്പിടിക്കുന്ന പല സിദ്ധാന്തങ്ങളും മൂല്യങ്ങളും നബി ﷺ തന്റെ അധ്യാപനത്തിലൂടെ നൂറ്റാണ്ടുകൾക്കുമുമ്പേ ലോകത്തിന് പരിചയപ്പെടുത്തിയിട്ടുണ്ട്. അതിനാൽ നബിﷺയുടെ അധ്യാപന ശൈലി പഠിക്കുന്നത് മതപഠന മേഖലയിലുള്ളവർക്കും ഭൗതിക വിദ്യാഭ്യാസ മേഖലയിലുള്ളവർക്കും ഒരുപോലെ~ഉപകാരപ്പെടുമെന്നതിൽ സംശയമില്ല.

നബിﷺ അനുചരന്മാരെ മനഃശാസ്ത്രപരമായി പഠിപ്പിച്ച അധ്യാപകനായിരുന്നു. ശിഷ്യഗണങ്ങൾക്കെല്ലാം ഇഷ്ടപ്പെട്ട സ്വഭാവത്തിനുടമയുമായിരുന്നു. ഏറ്റവും മഹത്തായ സ്വഭാവത്തിനുടമയായിരുന്ന പ്രവാചകൻ അങ്ങനെത്തന്നെയാണ് എല്ലാവരോടും എപ്പോഴും പെരുമാറിയത്.

അല്ലാഹു പറയുന്നു: “നിശ്ചയം, താങ്കൾ മഹത്തായ സ്വഭാവത്തിലാകുന്നു’’ (ക്വുർആൻ 68:4).

ഏറെ വഴികേടിലായിരുന്ന ജാഹിലിയ്യ അറബികളെ സംസ്‌കാരത്തിന്റെ ഉത്തുംഗതയിലേക്ക് നബി ﷺ നയിച്ചത് മാതൃകാപരമായ അധ്യാപനത്തിലൂടെയായിരുന്നു. സമൂഹത്തിന്റെ വ്യത്യസ്ത ശ്രേണിയിൽ ഉണ്ടായിരുന്നവരെ കൃത്യമായി മനസ്സിലാക്കി മാറ്റങ്ങൾ സൃഷ്ടിച്ച അധ്യാപകൻ. അല്ലാഹു പറയുന്നു:

“അക്ഷരജ്ഞാനമില്ലാത്തവർക്കിടയിൽ, തന്റെ ദൃഷ്ടാന്തങ്ങൾ അവർക്ക് വായിച്ചുകേൾപിക്കുകയും അവരെ സംസ്‌കരിക്കുകയും അവർക്ക് വേദഗ്രന്ഥവും തത്ത്വജ്ഞാനവും പഠിപ്പിക്കുകയും ചെയ്യാൻ അവരിൽ നിന്നുതന്നെയുള്ള ഒരു ദൂതനെ നിയോഗിച്ചവനാകുന്നു അവൻ. തീർച്ചയായും അവർ മുമ്പ് വ്യക്തമായ വഴികേടിലായിരുന്നു’’ (62:2).

ആ പ്രവാചകൻ തന്റെ പത്‌നിമാരോടും അയൽവാസികളോടും കുടുംബക്കാരോടും വളരെ മാന്യമായി പെരുമാറി, എല്ലാവർക്കും ഉദാത്തമായ സ്വഭാവം പരിചയപ്പെടുത്തിക്കൊടുത്തു.

ആഇശ(റ) നബിﷺയുടെ സ്വഭാവത്തെ കുറിച്ച് പറയുകയാണ്: “അദ്ദേഹം വൃത്തികേട് പറയുന്നയാളോ അശ്ലീലത കാണിക്കുന്നയാളോ ആയിരുന്നില്ല, മാർക്കറ്റുകളിൽ ശബ്ദകോലാഹനങ്ങൾ ഉണ്ടാക്കുന്നവരുമായിരുന്നില്ല. തിന്മയോട് തിന്മകൊണ്ട് പ്രതികരിക്കുന്നവരും ആയിരുന്നില്ല; മറിച്ച് അദ്ദേഹം ക്ഷമിക്കുകയും മാപ്പ് നൽകുകയും ചെയ്യുകയാണ് പതിവ്.’’

ആളുകളെ പ്രയാസപ്പെടുത്താത്ത, പോരായ്മകൾ എടുത്തു പറയാത്ത, കുറ്റപ്പെടുത്താത്ത, ഗുണ കാംക്ഷിയായ, പ്രയാസങ്ങൾ ലഘൂകരിച്ചുകൊടുക്കുന്ന ഒരു മാതൃകാ അധ്യാപകനായിരുന്നു പ്രവാചകൻﷺ.

ജാബിർ ഇബ്‌നു അബ്ദുല്ല(റ) റിപ്പോർട്ട് ചെയ്യുന്നു: “നബിﷺ പറഞ്ഞു: “അല്ലാഹു എന്നെ ബുദ്ധിമുട്ടുണ്ടാക്കുന്നവനായിട്ടും മറ്റുള്ളവരുടെ പോരായ്മകൾ ചികയുന്നനായിട്ടുമല്ല അയച്ചത്; മറിച്ച് പഠിപ്പിക്കുകയും കാര്യങ്ങൾ എളുപ്പമാക്കുകയും ചെയ്യുന്ന ഒരധ്യാപകനായിട്ടാണ് എന്നെ അയച്ചത്.’’

ബോധന രീതികളിൽ പ്രവാചകൻﷺ സ്വീകരിച്ച മനഃശാസ്ത്രപരമായ രീതികൾ ആധുനിക വിദ്യാഭ്യാസ ശാസ്ത്രത്തെപ്പോലും അത്ഭുതപ്പെടുത്തുന്നതാണ്.

കാരുണ്യത്തിന്റെ അധ്യാപന ശൈലി The Pedagogy of Mercy)

ഒരു അധ്യാപകൻ തന്റെ വിദ്യാർഥിയോട് കാണിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ഗുണം കാരുണ്യമാണെന്ന് നബിﷺ പഠിപ്പിച്ചു. പരുഷമായ പെരുമാറ്റം പഠിതാവിനെ അറിവിൽനിന്ന് അകറ്റുമെന്ന് ക്വുർആൻ മുന്നറിയിപ്പ് നൽകുന്നു:

“(നബിയേ,) അല്ലാഹുവിങ്കൽനിന്നുള്ള കാരുണ്യം കൊണ്ടാണ് നീ അവരോട് സൗമ്യമായി പെരുമാറിയത്. നീ ഒരു പരുഷസ്വഭാവിയും കഠിനഹൃദയനുമായിരുന്നുവെങ്കിൽ നിന്റെ ചുറ്റിൽനിന്നും അവർ പിരിഞ്ഞ് പോയിക്കളയുമായിരുന്നു’’ (3:159).

തെറ്റുകൾ തിരുത്തുന്നതിലെ മനഃശാസ്ത്രം

ഒരു വ്യക്തി തെറ്റ് ചെയ്യുമ്പോൾ അയാളെ തകർക്കുന്നതിന് പകരം, ആ തെറ്റ് തിരുത്താനുള്ള മാനസികാവസ്ഥ വളർത്തുകയാണ് പ്രവാചകൻ ചെയ്തത്. പള്ളിയിൽ മൂത്രമൊഴിച്ച അഅ്‌റാബിയുടെ സംഭവം ഇതിന് ഉത്തമ ഉദാഹരണമാണ്. സ്വഹാബിമാർ ദേഷ്യത്തോടെ അയാളെ തടയാൻ ശ്രമിച്ചപ്പോൾ നബിﷺ എങ്ങനെയാണ് പ്രതികരിച്ചതെന്ന് അബൂഹുറയ്‌റ(റ) പറഞ്ഞുതരുന്നു:

“ഒരു ഗ്രാമവാസി (അഅ്റാബി) പള്ളിയിൽ എഴുന്നേറ്റ് മൂത്രമൊഴിച്ചു. അത് കണ്ട ആളുകൾ അയാളെ തടയാൻ തുടങ്ങി. അപ്പോൾ നബിﷺ പറഞ്ഞു: ‘അദ്ദേഹത്തെ വിട്ടേക്കൂ. അദ്ദേഹം മൂത്രമൊഴിച്ച സ്ഥലത്ത് ഒരു പാത്രം വെള്ളം ഒഴിക്കുക. നിങ്ങളെ നിയോഗിച്ചിരിക്കുന്നത് കാര്യങ്ങൾ എളുപ്പമാക്കാനാണ്; ബുദ്ധിമുട്ടാക്കാനല്ല’’ (സ്വഹീഹുൽ ബുഖാരി).

മറ്റൊരു സംഭവത്തിൽ നബിﷺ എന്ന അധ്യാപകന്റെ സ്വഭാവ മഹിമയെ കുറിച്ച് ഒരു ശിഷ്യന്റെ സാക്ഷ്യം ഇങ്ങനെയാണ്:

മുആവിയതുബ്‌നുൽ ഹകം അസ്സുലമി(റ) പറയുന്നു: “ഞാൻ ഒരിക്കൽ അല്ലാഹുവിന്റെ റസൂലിനോടൊപ്പം നമസ്‌കരിക്കുകയായിരുന്നു. അപ്പോൾ ഒരാൾ തുമ്മി. ഞാൻ പറഞ്ഞു: ‘അല്ലാഹു നിന്നെ അനുഗ്രഹിക്കട്ടെ.’ അപ്പോൾ എല്ലാവരും എന്നെ കടുപ്പത്തോടെ നോക്കി. ഞാൻ പറഞ്ഞു: ‘എന്റെ ഉമ്മയ്ക്ക് എന്നെ നഷ്ടപ്പെട്ടല്ലോ! നിങ്ങളെന്തിനാണ് എന്നെ നോക്കുന്നത്?’ അപ്പോൾ അവർ അവരുടെ കൈകൾ തോളുകളിൽ അടിക്കാൻ തുടങ്ങി. അവർ എന്നോട് മിണ്ടാതിരിക്കാൻ സൂചന നൽകുന്നതായി ഞാൻ മനസ്സിലാക്കിയപ്പോൾ, ഞാൻ മൗനം പാലിച്ചു. നബിﷺ നമസ്‌കാരം പൂർത്തിയാക്കിയപ്പോൾ-എന്റെ പിതാവും മാതാവും അദ്ദേഹത്തിനായി സമർപ്പണമാകട്ടെ, അദ്ദേഹത്തെക്കാൾ ഇത്ര നല്ല രീതിയിൽ പഠിപ്പിക്കുന്ന ഒരു അധ്യാപകനെ ഇതിനുമുമ്പും ശേഷവും ഞാൻ കണ്ടിട്ടില്ല- അല്ലാഹു തന്നെയാണ് സത്യം! അദ്ദേഹം എന്നെ ശാസിച്ചില്ല, അടിച്ചില്ല, അപമാനിച്ചില്ല.’

നബിﷺ (അദ്ദേഹത്തോട്) പറഞ്ഞു: ‘നമസ്‌കാരത്തിൽ മനുഷ്യരുടെ സംസാരത്തിന് യാതൊരു സ്ഥാനവുമില്ല. തീർച്ചയായും അതിലുള്ളത് പ്രകീർത്തനവും (സുബ്ഹാനല്ലാഹ്), മഹത്ത്വപ്പെടുത്തലും (അല്ലാഹു അക്ബർ), ക്വുർആൻ പാരായണവുമൊക്കെയാണ്.’’

മറ്റൊരു സംഭവത്തിന്റെ ചുരുക്കം ഇങ്ങനെയാണ്: അബൂ ഉമാമ അൽബാഹിലി(റ) പറയുന്നു: “ഒരു യുവാവ് നബിﷺയുടെ അടുത്തേക്ക് വന്നു പറഞ്ഞു: ‘അല്ലാഹുവിന്റെ പ്രവാചകരേ, എനിക്ക് വ്യഭിചരിക്കാൻ അനുവാദം തരാമോ?’ അപ്പോൾ ആളുകൾ അദ്ദേഹത്തിന് നേരെ അട്ടഹസിച്ചു. നബിﷺ പറഞ്ഞു: ‘അദ്ദേഹത്തെ എന്റെ അടുത്തേക്ക് കൊണ്ടുവരൂ.’ അദ്ദേഹം അടുത്തുവന്ന് നബിﷺയുടെ മുന്നിൽ ഇരുന്നു. അപ്പോൾ നബിﷺ ചോദിച്ചു: ‘താങ്കളുടെ ഉമ്മയെ ഒരാൾ വ്യഭിചരിക്കുന്നത് താങ്കൾക്ക് ഇഷ്ടമാകുമോ?’ അദ്ദേഹം പറഞ്ഞു: ‘ഇല്ല, അല്ലാഹു എന്നെ താങ്കൾക്ക് സമർപ്പിക്കട്ടെ.’ നബിﷺ പറഞ്ഞു: ‘അപ്രകാരം തന്നെ; മറ്റുള്ളവരും അവരുടെ ഉമ്മമാരെ വ്യഭിച രിക്കുന്നത് ഇഷ്ടപ്പെടുന്നില്ല.’ തുടർന്ന് നബിﷺ താങ്കളുടെ മകളെയും സഹോദരിയെയും ഉപ്പയുടെ സഹോദരിയെയും ഉമ്മയുടെ സഹോദരിയെയും ആരെങ്കിലും വ്യഭിചരിക്കുന്നത് താങ്കൾ ഇഷ്ടപ്പെടുമോ എന്ന് ചോദിച്ചു. ‘ഇല്ല’ എന്ന മറുപടിയായിരുന്നു അദ്ദേഹത്തിന് പറയാനുണ്ടായിരുന്നത്. നബിയുടെ പ്രതികരണവും ആദ്യം പ്രതികരിച്ചപോലെ തന്നെയായിരുന്നു. ഒരാളും തന്നെ തന്റെ വേണ്ടപ്പെട്ടവർ വ്യഭിചരിക്കപ്പെടുന്നത് ഇഷ്ടപ്പെടുന്നില്ല എന്നർഥം. അതിനുശേഷം നബിﷺ അദ്ദേഹത്തിന്റെ നെഞ്ചിനു മീതെ കൈവച്ചു പ്രാർഥിച്ചു: ‘അല്ലാഹുവേ! അവന്റെ ഹൃദയം ശുദ്ധീകരിക്കേണമേ, അവന്റെ പാപം ക്ഷമിക്കേണമേ, അവന്റെ ലൈംഗികാവയവത്തെ സംരക്ഷിക്കേണമേ.’

ഈ സംഭവത്തിനുശേഷം, വ്യഭിചാരത്തെക്കാൾ അദ്ദേഹത്തിന് വെറുപ്പുള്ള മറ്റൊന്നും ഉണ്ടായിരുന്നില്ല എന്ന് സ്വഹാബത്ത് സാക്ഷ്യപ്പെടുത്തുന്നു.

ജിജ്ഞാസയുണർത്തി ശ്രദ്ധ ക്ഷണിക്കൽ

പഠിതാവിന്റെ ജിജ്ഞാസയുണർത്താൻ ചോദ്യങ്ങൾ ചോദിക്കുന്ന രീതി പ്രവാചകൻ അവലം ബിച്ചിരുന്നു. നേരിട്ട് കാര്യം പറയുന്നതിന് പകരം അവരെക്കൊണ്ട് ചിന്തിപ്പിക്കുകയായിരുന്നു ലക്ഷ്യം.

അബൂഹുറയ്‌റ(റ) ഉദ്ധരിക്കുന്നു: നബിﷺ സ്വഹാബത്തിനോട് ചോദിച്ചു: ‘ആരാണ് പാപ്പരായവൻ എന്ന് നിങ്ങൾക്കറിയാമോ?’

‘ദീനാറും ദിർഹമുമില്ലാത്തവനാണ് പാപ്പരായവൻ’ എന്ന് അവർ മറുപടി പറഞ്ഞപ്പോൾ നബിﷺ പറഞ്ഞു: ‘എന്റെ സമുദായത്തിൽപെട്ട പാപ്പരായവൻ അന്ത്യനാളിൽ നമസ്‌കാരവും നോമ്പും സകാത്തും കൊണ്ട് വരുന്നവനാണ്. എന്നാൽ അവൻ ഒരാളെ അധിക്ഷേപിച്ചിട്ടുണ്ടാകും, മറ്റൊരാളെക്കുറിച്ച് അപവാദം പറഞ്ഞിട്ടുണ്ടാകും, മറ്റൊരാളുടെ ധനം അന്യായമായി കൈക്കലാക്കിയിട്ടുണ്ടാകും, ഒരാ

ളുടെ രക്തം അന്യായമായി ചിന്തിയിട്ടുണ്ടാകും, മറ്റൊരാളെ മർദിച്ചിട്ടുണ്ടാകും. അപ്പോൾ ഇവർക്കൊക്കെയും അവന്റെ സൽകർമങ്ങളിൽനിന്ന് എടുത്തുകൊടുക്കപ്പെടും. അവർക്കുള്ള അവകാശങ്ങൾ തീർക്കുന്ന തിന് മുമ്പേ അവന്റെ സൽകർമങ്ങൾ തീർന്നാൽ, അവരുടെ പാപങ്ങളിൽനിന്ന് എടുത്ത് അവന്റെ മേൽ ചുമത്തപ്പെടും. എന്നിട്ട് അവൻ നരകത്തിലേക്ക് എറിയപ്പെടും.’’

ഈ ശൈലിയിലുള്ള അധ്യാപനം പഠിതാക്കളുടെ ശ്രദ്ധ (Attention) പൂർണമായും അധ്യാപകനിലേക്ക് കേന്ദ്രീകരിക്കാൻ സഹായിക്കുന്നു. ആധുനിക മനഃശാസ്ത്രം ഇതിനെ ‘Active Learning’ എന്ന് വിളിക്കുന്നു.

ദൃശ്യവൽക്കരണവും ചിത്രീകരണവും (Visual Aids)

വാക്കുകൾ കൊണ്ട് വിശദീകരിക്കുന്നതിനെക്കാൾ കാര്യങ്ങൾ മനസ്സിൽ തങ്ങുക ദൃശ്യരൂപങ്ങളാണെന്നതിൽ സംശയമില്ല. പ്രവാചകൻﷺ അങ്ങനെയും ശിഷ്യന്മാരെ പഠിപ്പിച്ചതായി കാണാം.

അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) പറയുന്നു: “ഒരിക്കൽ പ്രവാചകൻﷺ മണ്ണിൽ ഒരു ചതുരം വരച്ചു. അതിന്റെ നടുവിൽ ഒരു വരയും പുറത്തേക്ക് നീളുന്ന മറ്റൊരു വരയും വരച്ചു. എന്നിട്ട് പറഞ്ഞു: ‘ഈ ചതുരത്തിനുള്ളിലുള്ള നേർരേഖയാണ് മനുഷ്യൻ; ചതുരപ്പെട്ടി അവന്റെ ആയുസ്സും. എന്നാൽ ചതുരത്തിനു പുറത്തു കിടക്കുന്നത് മനുഷ്യന്റെ ആഗ്രഹങ്ങളാണ്. ചതുരപ്പെട്ടിക്ക് ഉള്ളിലുള്ള രേഖയിൽ വലതും ഇടതും കാണുന്ന വരകൾ മനുഷ്യന്റെ ജീവിതത്തിൽ അവൻ അനുഭവിക്കാനിരിക്കുന്ന ദുരിതങ്ങളാണ്. ഒന്നിൽ നിന്ന് രക്ഷപ്പെട്ടാൽ മറ്റൊന്ന് അവനെ പിടിക്കും.’’ (ഇങ്ങനെ പ്രയാസങ്ങളിൽ ജീവിച്ച് ആഗ്രഹങ്ങൾ ബാക്കിവെച്ച് മനുഷ്യൻ മരണത്തെ പുൽകുമെന്നർഥം).

മറ്റൊരു സംഭവം ഇബ്‌നു മസ്ഊദ്(റ) ഉദ്ധരിക്കുന്നു: “അല്ലാഹുവിന്റെ റസൂൽﷺ ഞങ്ങൾക്ക് മുന്നിൽ ഒരു വര വരച്ചു. പിന്നെ അതിന്റെ വലതുവശത്തും ഇടതുവശത്തും പല വരകൾ കൂടി വരച്ചു. തുടർന്ന് അദ്ദേഹം പറഞ്ഞു: ‘ഇതാണ് അല്ലാഹുവിന്റെ വഴി. ഇവയാണ് മറ്റു വഴികൾ. അവയിൽ ഓരോ വഴിയിലും അതിലേക്കു വിളിക്കുന്ന ഒരു ശൈത്വാൻ ഉണ്ട്.’ പിന്നീട് അദ്ദേഹം ഈ ആയത്ത് പാരായണം ചെയ്തു: ‘ഇതാണെന്റെ നേരായ മാർഗം; അതിനെ പിന്തുടരുക. മറ്റു വഴികളെ പിന്തുടരരുത്’’ (6:153).

മനുഷ്യൻ നിത്യവും കാണുന്ന ഉദാഹരണങ്ങളിലൂടെ വലിയ വലിയ യാഥാർഥ്യങ്ങൾ തന്റെ ശിഷ്യന്മാരെ ബോധ്യപ്പെടുത്താൻ നബിﷺ ഉപയോഗപ്പെടുത്തി.

ജാബിർ ബിൻ അബ്ദില്ലാഹ്(റ) നിവേദനം ചെയ്യുന്നു: “അല്ലാഹുവിന്റെ ദൂതൻﷺ ഉയർന്ന പ്രദേശത്തുനിന്നും അങ്ങാടിയിലേക്കു പ്രവേശിച്ച് അതിലൂടെ കടന്നുപോകുമ്പോൾ ചെവിയില്ലാത്ത ഒരു ചത്ത ആട്ടിൻകുട്ടിയെ കണ്ടു. അപ്പോൾ അവിടുന്ന് അതിനെ എടുത്ത് അതിന്റെ ചെവിയുടെ ഭാഗത്ത് പിടിച്ച് പറഞ്ഞു: ‘നിങ്ങളിൽ ആരെങ്കിലും ഇതിനെ ഒരു ദിർഹമിന് സ്വന്തമാക്കാൻ ഇഷ്ടപ്പെടുമോ?’

അവർ പറഞ്ഞു: ‘ഇത് ഞങ്ങൾക്ക് വെറുതെ തന്നാലും ഞങ്ങൾക്ക് വേണ്ട; ഇതുകൊണ്ട് എന്ത് ചെയ്യാനാണ്?’

അപ്പോൾ നബിﷺ വീണ്ടും ചോദിച്ചു: “ഇത് നിങ്ങൾക്ക് സ്വന്തമാകുന്നത് നിങ്ങൾക്ക് ഇഷ്ടമാ ണോ?’

അവർ പറഞ്ഞു: ‘ഇല്ല.’

നബിﷺ ഇത് മൂന്നു പ്രാവശ്യം ആവർത്തിച്ചു. അവർ പറഞ്ഞു: ‘അല്ലാഹുവിൽ സത്യം! ഇതിന് ജീവനുണ്ടായിരുന്നെങ്കിൽ തന്നെ പോരായ്മയുള്ളതാണ്; ഇതിന് ചെവിയില്ലല്ലോ. അപ്പോൾ ഇത് ചത്തത് കൂടിയായിരിക്കെ എങ്ങനെ ഞങ്ങൾക്ക് ഇഷ്ടപ്പെടും?’

അപ്പോൾ നബിﷺ പറഞ്ഞു: ‘അല്ലാഹുവാണെ സത്യം! ഇഹലോകം അല്ലാഹുവിന്റെയടുക്കൽ നിങ്ങൾക്ക് ഈ ചത്ത ആട്ടിൻകുട്ടിയോടുള്ള മനോഭാവത്തെക്കാൾ നിസ്സാരമാണ്.’’

ഇഹലോകത്തിന്റെ നിസ്സാരതയും നൈമിഷികതയും പെട്ടെന്നുതന്നെ ബോധ്യപ്പെടാൻ ഇതിലേറെ മികച്ച എന്ത് ഉദാഹരണമാണുള്ളത്!

തനിക്കു ശേഷം വരാനിരിക്കുന്ന കുഴപ്പങ്ങളെക്കുറിച്ച് സന്ദർഭോചിതം നബിﷺ പ്രവചിക്കുന്നത് കാണുക: അബു മൂസൽ അശ്അരി(റ) പറയുന്നു: “ഒരു ദിവസം ഞങ്ങൾ മഗ്‌രിബ് നമസ്‌കാരം കഴിഞ്ഞ് ഇരിക്കുമ്പോൾ നബിﷺ ആകാശത്തിലെ നക്ഷത്രങ്ങളെ ചൂണ്ടിക്കൊണ്ട് ഞങ്ങളോട് പറഞ്ഞു: ‘നക്ഷത്രങ്ങൾ ആകാശത്തിന് സുരക്ഷയാണ്. നക്ഷത്രങ്ങൾ നശിച്ചു പോയാൽ ആകാശത്തിന് വാഗ്ദാനം ചെയ്തിരിക്കുന്നതു (അന്ത്യനാൾ) സംഭവിക്കും. ഞാൻ എന്റെ സ്വഹാബികൾക്ക് സുരക്ഷയാണ്. ഞാൻ പോയാൽ, അവർക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത് (കുഴപ്പങ്ങൾ) വന്നു ഭവിക്കും. എന്റെ സ്വഹാബികൾ എന്റെ ഉമ്മത്തിന് സുരക്ഷയാണ്. സ്വഹാബികൾ പോയാൽ, എന്റെ ഉമ്മത്തിന് വാഗ്ദാനം ചെയ്തിരിക്കുന്നത് (കുഴപ്പങ്ങൾ) വന്നു ഭവിക്കും...’’ (മുസ്‌ലിം)

പ്രായോഗിക പരിശീലനം

തന്റെ പ്രിയപ്പെട്ട ശിഷ്യന്മാർക്ക് കർമശാസ്ത്ര വിഷയങ്ങൾ പലപ്പോഴും നബിﷺ പഠിപ്പിച്ചു കൊടുത്തത് പ്രയോഗതലത്തിൽ കാണിച്ചുകൊണ്ടായിരുന്നു. അവിടുന്ന് സ്വഹാബത്തിന് നമസ്‌കരിച്ചു കാണിച്ചുകൊടുത്തുകൊണ്ട് ‘ഞാൻ എപ്രകാരം നമസ്‌കരിക്കുന്നതിയി നിങ്ങൾ കണ്ടുവോ അപ്രകാരം നിങ്ങൾ നമസ്‌കരിക്കണം’ എന്നു കൽപിക്കുകയുണ്ടായി.

ഹജ്ജിന്റെ കർമങ്ങൾ ചെയ്തു കാണിച്ചുകൊടുത്ത് ഈ കർമങ്ങൾ നിങ്ങൾ എന്നിൽനിന്നും പഠിച്ചെടുക്കണം എന്ന് നബിﷺ പറഞ്ഞത് നാം ഹദീസ് ഗ്രന്ഥങ്ങളിൽ കാണുന്നു. അംഗശുദ്ധി വരുത്തുവാൻ പഠിപ്പിച്ചു കൊടുത്തത്, തയമ്മും ചെയ്യാൻ പഠിപ്പിച്ചത് എല്ലാം ഇപ്രകാരമായിരുന്നു

അബ്ദുല്ലാഹിബ്‌നു അംറ്(റ) പറയുന്നു: “ഒരു മനുഷ്യൻ നബിﷺയുടെ അടുക്കൽ വന്ന് ചോദിച്ചു: ‘അല്ലാഹുവിന്റെ പ്രവാചകരേ, എങ്ങനെയാണ് വുദൂഅ് ചെയ്യുക?’

നബിﷺ ഒരു പാത്രത്തിൽ വെള്ളം കൊണ്ടുവരാൻ ആവശ്യപ്പെട്ടു. അദ്ദേഹം ആദ്യം കൈകൾ മൂന്നു പ്രാവശ്യം കഴുകി. പിന്നീട് മുഖം മൂന്നു പ്രാവശ്യം കഴുകി. അതിനുശേഷം ഇരു കൈകളും (മുട്ട് ഉൾപ്പെടെ) മൂന്നു പ്രാവശ്യം കഴുകി. ശേഷം വുദൂഇന്റെ പൂർണരൂപം കാണിച്ചുകൊടുത്തു. എന്നിട്ട് പറഞ്ഞു: ‘ഇതാണ് വുദൂഅ്. ഇതിൽ കൂടുതലാക്കുകയോ കുറയ്ക്കുകയോ ചെയ്താൽ, അവൻ തെറ്റു ചെയ്യുകയും അന്യായം പ്രവർത്തിക്കുകയും ചെയ്തിരിക്കുന്നു.’

കുട്ടികളോടുള്ള മനഃശാസ്ത്രപരമായ സമീപനം

കുട്ടികളെ പരിഗണിക്കുകയും അവർക്ക് ആത്മവിശ്വാസം നൽകുകയും ചെയ്യുന്നതായിരുന്നു പ്രവാചക ശൈലി. ഇബ്‌നു അബ്ബാസ്(റ) പറയുന്നു: “ഒരിക്കൽ ഞാൻ പ്രവാചകന്റെ പിന്നിൽ വാഹനത്തിൽ ഇരിക്കുമ്പോൾ അദ്ദേഹം എന്നോട് പറഞ്ഞു: ‘കുഞ്ഞേ, ഞാൻ നിനക്ക് ചില കാര്യങ്ങൾ പഠിപ്പിച്ചുതരട്ടെയോ?’ എന്നിട്ട് നബിﷺ പറഞ്ഞു: ‘കുഞ്ഞേ, നീ അല്ലാഹുവിനെ സൂക്ഷിക്കുക, അവൻ നിന്നെയും സൂക്ഷിക്കും...’’

കുട്ടികളുടെ പ്രായത്തിനനുസരിച്ചുള്ള ഭാഷയും സ്‌നേഹവും ഉപയോഗിച്ചാണ് അവിടുന്ന് അവരിലേക്ക് അറിവ് എത്തിച്ചത്.

നബിﷺ കുട്ടികൾക്ക് ഭക്ഷണ മര്യാദകൾ പഠിപ്പിച്ചുകൊടുക്കുന്നതും, അവരുടെ കൂടെ കളിക്കുന്നതും, അവർക്ക് വലിയ പരിഗണന നൽകി സലാം പറയുന്നതും, അവരെ ചേർത്തുപിടിച്ചതുമെല്ലാം ചരിത്രത്തിൽ രേഖപ്പെട്ടുകിടക്കുന്നു.

വ്യക്തിപരമായ വ്യത്യാസങ്ങൾ (Individual Differences)

ബോധനരീതികളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വിദ്യാർഥിയെ നന്നായി മനസ്സിലാക്കി അവർക്ക് വേണ്ട നിർദേശങ്ങൾ നൽകുക എന്നത്. ഓരോ വിദ്യാർഥിക്കും വ്യത്യസ്ത കഴിവുകളും ബുദ്ധിയുമാണ് ഉണ്ടാവുക. അത് തിരിച്ചറിഞ്ഞ് അവരെ ആ വഴിയിലേക്ക് എത്തിക്കുക എന്നുള്ളത് ഒരു അധ്യാപകനെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഉത്തരവാദിത്തമാണ്. അതുപോലെ തന്നെ വിദ്യാർഥികൾ ഒഴിവാക്കേണ്ട ദുശ്ശീലങ്ങൾ ഒഴിവാക്കുവാനായി, അവരുടെ ഗുണകാംക്ഷിയാ ണെന്ന് അവർക്ക് ബോധ്യപ്പെടുംവിധം മനസ്സുകളിലേക്ക് ഇറങ്ങിച്ചെല്ലും വിധം ഉപദേശിക്കുക എന്നതും ഒരു നല്ല അധ്യാപകന്റെ വിശേഷണമാണ്.

നബിﷺ തന്റെ ശിഷ്യന്മാരെ കൃത്യമായി മനസ്സിലാക്കി അവർക്ക് വേണ്ട ഉപദേശങ്ങളാണ് നൽകിയത്. എല്ലാവർക്കും ഒരേ ഉപദേശം നൽകേണ്ടപ്പോൾ അത് നൽകും. വ്യക്തികളോടാകുമ്പോൾ ഓരോരുത്തരെയും മനസ്സിലാക്കി അവർക്ക് വേണ്ട ഉപദേശങ്ങൾ നൽകി.

നബിﷺയോട് എനിക്കൊരു ഉപദേശം തരണം എന്ന് ചോദിച്ച വ്യക്തിയോട് മൂന്നുതവണയും നീ കോപിക്കരുത്, നീ കോപിക്കരുത്, നീ കോപിക്കരുത് എന്നാണ് പറഞ്ഞത്. അദ്ദേഹം വലിയ ദേഷ്യക്കാരനായിരുന്നു എന്ന് ഹദീസിന്റെ വിശദീകരണങ്ങളിൽ കാണാം.

എന്നെ ഉപദേശിക്കണം എന്ന് പറഞ്ഞ മറ്റൊരു സഹാബിയോട് നബിﷺ പറഞ്ഞു: ‘ഞാൻ അല്ലാഹുവിൽ വിശ്വസിക്കുന്നു എന്ന് നീ പറയുക. എന്നിട്ട് നേരെ ചൊവ്വേ അതിനനുസരിച്ച് ജീവിക്കുക.’

പ്രവാചകന് ഏറെ ഇഷ്ടപ്പെട്ട സ്വഹാബിയായിരുന്നു അബൂദർറ്(റ). അദ്ദേഹം ‘എന്നെ ഒരു പ്രദേശ ത്തിന്റെ ഗവർണറായി നിശ്ചയിച്ചുകൂടേ’ എന്ന് നബിﷺയോട് ചോദിച്ചു. അദ്ദേഹത്തിന്റെ കഴിവും കഴിവില്ലായ്മയും തൊട്ടറിഞ്ഞ ആ പ്രിയ ഗുരുനാഥൻ പറഞ്ഞു: ‘അബൂദർറേ, തീർച്ചയായും നീ ദുർബലനാണ്. ഈ പദവി (നേതൃത്വം) എന്നത് ഒരു ഉത്തരവാദിത്തമാണ് (അമാനത്ത്). അത് അർഹമായ രീതിയിൽ ഏറ്റെടുക്കുകയും അതിൽ തന്നിൽ നിക്ഷിപ്തമായ കടമകൾ കൃത്യമായി നിർവഹിക്കുകയും ചെയ്തവരൊഴികെ, മറ്റുള്ളവർക്ക് അന്ത്യനാളിൽ അത് വലിയ അപമാനവും ഖേദവുമായിരിക്കും’ (സ്വഹീഹു മുസ്‌ലിം).

ഇതിനെയാണ് ആധുനിക വിദ്യാഭ്യാസ ശാസ്ത്രം Differentiation എന്ന് വിളിക്കുന്നത്.

ശരീര ഭാഷയുടെയും സ്പർശനത്തിന്റെയും സ്വാധീനം

നബിﷺ ശിഷ്യന്മാരെ പഠിപ്പിക്കുമ്പോൾ അവരുടെ തോളിൽ കൈവച്ചും കൈകൾ കൂട്ടിപ്പിടിച്ചും സംസാരിക്കുമായിരുന്നു. ഇബ്‌നു ഉമർ(റ) പറയുന്നു: ‘നബിﷺ എന്റെ തോളിൽ പിടിച്ചുകൊണ്ട് പറഞ്ഞു: നീ ഈ ദുൻയാവിൽ ഒരു അപരിചിതനെപ്പോലെയോ വഴിപോക്കനെപ്പോലെയോ ആയിരിക്കുക.’

ഈ ശാരീരിക സ്പർശനം പഠിതാവിൽ വലിയൊരു സുരക്ഷിതബോധവും അധ്യാപകനോട് ഇഷ്ടവും ബഹുമാനവുമുണ്ടാക്കുന്നു.

വ്യക്തതയും മിതത്വവും

നബിﷺ സംസാരിക്കുമ്പോൾ വാക്കുകൾക്കിടയിൽ കൃത്യമായ ഇടവേളകൾ നൽകുമായിരുന്നു. ആർക്കെങ്കിലും ആ വാക്കുകൾ എണ്ണണമെന്നുണ്ടെങ്കിൽ എണ്ണാൻ കഴിയുന്നത്ര വ്യക്തത അതിനു ണ്ടായിരുന്നു.

“കേൾക്കുന്നവർക്കെല്ലാം മനസ്സിലാകുന്ന രീതിയിൽ വേർതിരിഞ്ഞ വാക്കുകളിലായിരുന്നു പ്രവാചകൻﷺ സംസാരിച്ചിരുന്നത്’’ (അബൂദാവൂദ്).

വിദ്യാർഥികൾക്ക് മടുപ്പുണ്ടാകാതിരിക്കാൻ അദ്ദേഹം ഇടവേളകൾ നൽകി. ‘നബിﷺ ഞങ്ങൾക്ക് മടുപ്പുണ്ടാകുമെന്നു ഭയന്ന് ഇടയ്ക്കിടക്ക് മാത്രമാണ് ഉപദേശങ്ങൾ നൽകിയിരുന്നത്’ എന്ന് സ്വഹാബികൾ സാക്ഷ്യപ്പെടുത്തുന്നു. ഈ മഹാനായ അധ്യാപകൻ ലോകത്തിന് നൽകിയ ഏറ്റവും വലിയ പാഠം ‘ഹൃദയങ്ങൾ കീഴടക്കി വിജ്ഞാനം പകരുക’ എന്നതാണ്. ആധുനിക അധ്യാപകർക്ക് തങ്ങളുടെ ക്ലാസ്സ് റൂമുകൾ കൂടുതൽ സജീവവും ഫലപ്രദവുമാക്കാൻ പ്രവാചകന്റെ ഈ മനഃശാസ്ത്ര പാഠങ്ങൾ ഇന്നും വഴികാട്ടിയാണ്.

അല്ലാഹു പറഞ്ഞു: “തീർച്ചയായും നിങ്ങൾക്ക് അല്ലാഹുവിന്റെ ദൂതനിൽ ഉത്തമമായ മാതൃകയുണ്ട്’’ (ക്വുർആൻ 33:21)