മാനസിക വെല്ലുവിളി നേരിടുന്ന മക്കൾ
ഇബ്‌നു അലി, എടത്തനാട്ടുകര
2024 മെയ് 18, 1445 ദുൽഖഅദ് 10

കുറച്ചുവർഷങ്ങളായി അവരുടെ സ്‌കൂൾ വാർഷികത്തിന് ക്ഷണിക്കാറുണ്ട്. മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും അവർ സമ്മാനം നൽകാറുമുണ്ട്. സമ്മാനം സ്‌പോൺസർ ചെയ്യാറുള്ളത് എന്റെ ഒരു കൂട്ടുകാരനാണ്. എന്നാൽ ആ കൂട്ടുകാരൻ ഇതുവരെ സ്‌കൂൾ വാർഷികത്തിന് എത്തിയിട്ടില്ല! മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ സ്‌കൂളാണെന്നതിനാൽ കണ്ടിരിക്കാൻ കഴിയില്ല എന്നതാണ് കാരണം.
ഒരു വാർഷിക ദിനത്തിൽ കണ്ട കാഴ്ചകളിലൊന്ന് ഇപ്പോഴും മനസ്സിൽ നിന്ന് മാഞ്ഞുപോയിട്ടില്ല. കുറെ കുട്ടികൾ സ്റ്റേജിൽ കളിക്കുകയാണ്. ഒപ്പനക്ക് സമാനമായ ഒരു കലാരൂപം. വ്യത്യസ്ത വസ്ത്രങ്ങൾ അണിഞ്ഞും മെയ്ക്കപ്പ് ചെയ്തുമുള്ള കളിക്കിടയിൽ ഒരു കുട്ടിയുടെ ഉടുമുണ്ട് അഴിഞ്ഞുതുടങ്ങി. കാണികൾക്ക് അത് വളരെ വിഷമമുണ്ടാക്കി. എന്നാൽ അതറിഞ്ഞിട്ടോ അല്ലാതെയോ അവൻ കളി തുടർന്നു. സ്റ്റേജിന്റെ പിൻഭാഗത്തുള്ള ടീച്ചർ മുന്നറിയിപ്പ് കൊടുത്തിട്ടും അവനത് മനസ്സിലായില്ല എന്ന് തോന്നുന്നു. ഒടുക്കം ടീച്ചർ അവന്റെ കളിക്കൊപ്പം കൂടെ നടന്ന് വസ്ത്രം ശരിയാക്കിക്കൊടുത്തു. അവൻ കളി തുർന്നുകൊണ്ടേയിരുന്നു. സാധാരണ ബുദ്ധിയുള്ള ഒരു കുട്ടിയല്ലാത്തതിനാൽ ഉടുമുണ്ടഴിഞ്ഞത് അവനെ സങ്കടപ്പെടുത്തിയില്ല!
തൊട്ടുമുമ്പുള്ള ഒരു വാർഷികത്തിൽ എനിക്കും പ്രസംഗിക്കാനുള്ള അവസരം ലഭിച്ചു. മുൻസിപ്പൽ കൗൺസിൽ അധ്യക്ഷൻ തന്റെ ഉദ്ഘാടന പ്രസംഗം നടത്തിക്കൊണ്ടിരിക്കെ സദസ്സിലെ വിദ്യാർഥികളിെലാരാൾ നിലത്ത് കിടന്നുരുണ്ട് നിർത്താതെ അലറിക്കരയുന്നു. കുട്ടിയാവട്ടെ സ്റ്റേജ് പരിപാടിക്കായി മെയ്ക്കപ്പ് ചെയ്ത് വർണ വസ്ത്രങ്ങൾ അണിഞ്ഞിരിക്കുകയാണ്. കൂട്ടുകാരും രക്ഷിതാക്കളും ഇടപെട്ടെങ്കിലും കുട്ടി കിടന്നിടത്തുനിന്ന് എഴുന്നേൽക്കാനോ കരച്ചിൽ നിറുത്താനോ തയ്യാറായില്ല. അധ്യാപികമാർ എന്തു ചെയ്യണമെന്നറിയാതെ അന്തംവിട്ടു നിൽക്കുന്നു; പരിപാടി അലങ്കോലപ്പെടുമോയെന്ന സംശയത്തിൽ.
ഒടുവിൽ ഉദ്ഘാടകൻ പ്രസംഗം നിർത്തി. വേദിയിൽനിന്ന് ഹെഡ്ടീച്ചർ അവന്റെ അടുക്കലേക്ക് ഇറങ്ങിച്ചെന്നു. പെട്ടെന്ന് കുട്ടി കരച്ചിൽ നിറുത്തി.! തന്റെ ഊഴവും കാത്ത് ഒന്നും സംഭവിക്കാത്തപോലെ കസേരയിൽ ചെന്നിരുന്നു.
പ്രസംഗത്തിന് എനിക്കവസരം
ലഭിച്ചപ്പോൾ പറയണമെന്ന് കരുതിയ കാര്യങ്ങൾ എന്നെ കൈവിട്ടുപോയിരുന്നു. മാനസിക വെല്ലുവിളികൾ നേരിടുന്ന മക്കളെ നൽകിയതിലൂടെ പടച്ചവൻ പരീക്ഷിക്കുകയാണെന്നും ഇത്തരം കുട്ടികളുടെ മാതാക്കളും അവരുടെ അധ്യാപികമാരും നൽകുന്ന
സ്‌നേഹവും കരുതലും മാതൃകാപരമാണെന്നും മറ്റും പറഞ്ഞൊപ്പിച്ചു.
വാക്കുകൾ അവസാനിപ്പിക്കുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. വൈകല്യങ്ങളും കുറവുകളുമൊന്നുമില്ലാതെ നമ്മിൽ ഭൂരിപക്ഷം പേർക്കും സന്താനങ്ങളെ സ്രഷ്ടാവ് നൽകിയിരിക്കുന്നു. നമ്മളെത്ര അനുഗൃഹീതർ. അതിന് നമ്മൾ നന്ദി കാണിക്കാറുണ്ടോ?
“നിങ്ങളുടെ സ്വത്തുക്കളും നിങ്ങളുടെ സന്താനങ്ങളും ഒരു പരീക്ഷണമാണെന്നും അല്ലാഹുവിങ്കലാണ് മഹത്തായ പ്രതിഫലമുള്ളതെന്നും നിങ്ങൾ മനസ്സിലാക്കുകയും ചെയ്യുക’’ (ക്വുർആൻ 8:28).

