വർഗീയത വിതച്ച് വോട്ട് കൊയ്യാനുള്ള ശ്രമം!

പത്രാധിപർ

2026 ജനുവരി 24, 1447 ശഅ്ബാൻ 05

നിന്റെ രക്തത്തിൽ പങ്കി-
ല്ലെനിക്ക്; ലോകം കാൺകെ
രണ്ടു കൈകളും ഞാനും
കഴുകി വെടുപ്പാക്കീ.
അതു നന്നായീ, ഞങ്ങ-
ളാശ്വാസം പൂണ്ടീടുന്നൂ
ക്ഷിതിയിൽ ധർമത്തിന്റെ
നിറമിന്നിരുട്ടല്ലോ.
അതു നന്നായീ, ഞങ്ങൾ
മന്ത്രിപ്പൂ, വീണ്ടും നിന്റെ
നരപൂണ്ടൊരാമാറി-
ലുണ്ടകൾ തറയ്ക്കുമ്പോൾ.
അതുനന്നായീ, ഞങ്ങൾ
ഗൂഢമായ് ചിരിക്കുന്നു
ശരിയും ശരികേടു-
മൊന്നാക്കിയല്ലോ ഞങ്ങൾ.

ഗാന്ധിവധത്തെ ആസ്പദമാക്കി 1968ൽ സുഗതകുമാരി എഴുതിയ കവിതയിലെ ഏതാനും വരികളാണ് മുകളിൽ കൊടുത്തത്. ഗാന്ധിജി ഗോഡ്‌സേ എന്ന ഭീകരവാദിയുടെ വെടിയുണ്ടയേറ്റ് മരിച്ചുവീണതിൽ സന്തോഷിച്ച് മിഠായി വിതരണം നടത്തിയ കാഴ്ച നേരിൽ കണ്ടതായി ഒ.എൻ.വി കുറുപ്പ് എഴുതിയിട്ടുണ്ട്. വർഗീയതയുടെയും ന്യൂനപക്ഷ വിരുദ്ധതയുടെയും ഈറ്റില്ലങ്ങളായ യു.പി പോലുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ പോലെ കേരളത്തെയും മാറ്റാനുള്ള കുൽസിത ശ്രമങ്ങൾ നടക്കുന്നത് കണ്ടില്ലെന്നു നടിക്കാനാവില്ല.

ഒരു സമുദായ നേതാവിന് ഉറക്കം വരണമെങ്കിൽ ദിവസവും മുസ്‌ലിം സമുദായത്തിനെതിരെ തന്റെ സമുദായക്കാരുടെ മനസ്സിൽ വെറുപ്പും ഭീതിയും വളർത്തുന്ന പ്രസ്താവന നടത്തണം. അതിനെല്ലാം അടിവരയിടും വിധം ചില മന്ത്രിമാരും നേതാക്കന്മാരും പ്രസ്താവന നടത്തിക്കൊണ്ടിരിക്കുന്നു! ലക്ഷ്യം ഇങ്ങടുത്തെത്തിയ നിയമസഭാ തിരഞ്ഞെടുപ്പാണെന്ന് മനസ്സിലാക്കാൻ അതിബുദ്ധിയൊന്നും വേണ്ട.

തെരഞ്ഞെടുപ്പ് അടുക്കുമ്പോഴാണ് പ്രത്യേകിച്ചും വർഗീയ കോമരങ്ങൾ ഉറഞ്ഞുതുള്ളാറുള്ളത്. വർഗീയ വികാരം ഇളക്കിവിട്ട് ജനങ്ങൾക്കിടയിൽ ധ്രുവീകരണം നടത്തുകയും അത് വോട്ടാക്കി മാറ്റുകയും എതിർപാർട്ടികളെ വർഗീയതയുടെ പേരിൽ ആക്ഷേപിക്കുകയും ചെയ്യുന്ന കൗതുകകരമായ ഏർപ്പാടാണ് തെരഞ്ഞെടുപ്പുകാലത്ത് കാണുന്നത്.

ആത്മാവ് നഷ്ടപ്പെട്ട രാഷ്ട്രീയം വർഗീയതയെ കൂട്ടുപിടിക്കുന്നതാണ് തെരഞ്ഞെടുപ്പുകാലത്ത് കാണുന്ന ദയനീയ കാഴ്ച. കേരളീയ നവോത്ഥാനവും അത് സൃഷ്ടിച്ച പരിഷ്‌കരണങ്ങളും പടുത്തുയർത്തിയ പുതിയ കേരളവും തെരഞ്ഞെടുപ്പുകാലത്ത് മാറ്റിവെക്കുന്നു. എന്നിട്ട് തുടച്ചുനീക്കിയെന്ന് അവകാശപ്പെടുന്ന വർഗീയതയെയും ജാതിചിന്തയെയും ആശ്ലേഷിക്കുന്നു. ഒരു വോട്ട് കൂടുതൽ കിട്ടുമെങ്കിൽ എന്ത് നെറികെട്ട കളി കളിക്കുവാനും തയ്യാറാകുന്നു!

ഹിന്ദുവോട്ട് (അതിൽതന്നെ നായർ വോട്ട്, ഈഴവ വോട്ട്, പട്ടികവർഗ വോട്ട്...), മുസ്‌ലിം വോട്ട്, ക്രിസ്ത്യൻ വോട്ട് എന്നിങ്ങനെ വോട്ടുകളെ തരംതിരിക്കുന്നു. ഹിന്ദുക്കൾ കൂടുതലുള്ള മണ്ഡലത്തിൽ മറ്റു മതസ്ഥർ സ്ഥാനാർഥിയായിക്കൂടാ, മുസ്‌ലിംകൾ കൂടുതലുള്ള മണ്ഡലത്തിൽ അവരിൽപെട്ടവർ തന്നെ സ്ഥാനാർഥിയാകണം, ൈക്രസ്തവർ ഭൂരിപക്ഷമുള്ള മണ്ഡലത്തിൽ ക്രിസ്ത്യാനി തന്നെ സ്ഥാനാർഥിയാകണം... ഇതാണിപ്പോഴത്തെ അവസ്ഥ. ജാതിയും മതവും നോക്കി സ്ഥാനാർഥികളെ നിർത്തുക, ജാതിയുടെയും മതത്തിന്റെയും പേരിൽ വോട്ട് ചോദിക്കുക, ജാതിയും മതവും നോക്കി വോട്ട് ചെയ്യുക... ഇത് അപകടകരമായ പോക്കാണ്; അവസാനിപ്പിക്കേണ്ടതാണ്.