പ്രയാസപ്പെടുന്നവരെ സഹായിക്കുക

അബൂഫായിദ

2023 ഡിസംബർ 16 , 1445 ജു.ഉഖ്റാ 03

സ്‌കൂൾ വിട്ടാൽ സാവകാശം നടന്ന് വീട്ടിലെത്താറുള്ള ജാസിമും അനുജൻ ഫാഹിമും അന്ന് ഓടിയാണെത്തിയത്. ബാഗ് മേശപ്പുറത്തു വെച്ചുകൊണ്ട് ജാസിം ഉറക്കെ പറഞ്ഞു: “ഉമ്മാ! അസ്സലാമു അലൈക്കും.’’

“വ അലൈക്കുമുസ്സലാം. എന്താ മക്കളേ, ഇന്ന് ഓടിക്കിതച്ചാണല്ലോ എത്തിയിരിക്കുന്നത്. എന്തുപറ്റി? നായയോ മറ്റോ പിന്നാലെ കൂടിയോ?’’ ചോദിച്ചു. “അതൊന്നുമല്ല ഉമ്മാ കാര്യം’’ ഫാഹിം പറഞ്ഞു.

“പിന്നെ എന്താണു കാര്യം? എന്തോ സംഭവിച്ചതുപോലുണ്ടല്ലോ.’’ ഉമ്മ ജിജ്ഞാസയോടെ ചോദിച്ചു. “ഉമ്മാ അല്ലാഹു എന്നെ ഏറെ ഇഷ്ടപ്പെടുന്ന ഒരു കാര്യം ഞാൻ ചെയ്തു.’’ ജാസിം പറഞ്ഞു. “ഞാനും.’’ ഫാഹിം കൂട്ടിച്ചേർത്തു. “ഓ! അതുശരി. ഞാൻ പേടിച്ചുപോയി. ആകട്ടെ, എന്താണു മക്കൾ ചെയ്ത വലിയ കാര്യം?’’

ജാസിം പറഞ്ഞു:“ഞങ്ങൾ നടന്നു വരുമ്പോൾ റോട്ടിൽ കണ്ണുകാണാത്ത ഒരാളെ കണ്ടു. റോഡ് മുറിച്ചുകടക്കാനുള്ള ശ്രമത്തിലായിരുന്നു അയാൾ. എന്നാൽ വണ്ടികളൊന്നു പോയിക്കഴിഞ്ഞിട്ടു വേണ്ടേ റോഡു മുറിച്ചു കടക്കാൻ! അങ്ങോട്ടുമിങ്ങോട്ടും വണ്ടികൾ പരക്കം പായുന്നതിനാൽ അയാൾ പ്രയാസപ്പെട്ടു നിൽക്കുകയായിരുന്നു. അപ്പോൾ ഞാനയാളുടെ കൈപിടിച്ച് അപ്പുറത്തെത്തിച്ചു...’’

ജാസിം പറഞ്ഞ് പൂർത്തിയാക്കും മുമ്പ് ഫാഹിം ഇടപെട്ടു: “ഉമ്മാ, ഞാനും അയാളെ സഹായിച്ചു. ആ സാധുവായ മനുഷ്യന് എന്റെ കൈയിലുണ്ടായിരുന്ന രണ്ടുരൂപ ഞാൻ കൊടുത്തു.’’

“ഫാഹിം പറഞ്ഞത് ശരിയാണുമ്മാ. അവന്റെ കൈയിലുണ്ടായിരുന്ന രണ്ടുരൂപ അവൻ അയാൾക്കു കൊടുത്തു. മിഠായി വാങ്ങാൻ എനിക്കു തന്നിരുന്ന രണ്ടുരൂപ ഞാനും കൊടുത്തു.’’ അനുജന് ഞാൻ വിട്ടുകൊടുക്കില്ല എന്ന മട്ടിൽ ജാസിം കൂട്ടിച്ചേർത്തു.

ഉമ്മ സന്തോഷത്തോടെ ചിരിച്ചുകൊണ്ട് പറഞ്ഞു: “വളരെ നന്നായി മക്കളേ, നിങ്ങൾ ചെയ്തത് വളരെ നന്നായി. എന്നാൽ നിങ്ങൾ ഒരുകാര്യം കൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ കൂടുതൽ നന്നായിരുന്നു.’’

“അതെന്താണുമ്മാ...?’’ രണ്ടുപേരും ഒന്നിച്ചാണതു ചോദിച്ചത്.

“ഒരാളെ സഹായിച്ചാൽ അത് മറച്ചുവെക്കുന്നതാണ് കൂടുതൽ ഉചിതം. ഖലീഫ ഉമർ(റ) തന്റെ പ്രജകളുടെ സ്ഥിതിഗതികൾ കണ്ടറിയാനായി താൻ ആരാണെന്നറിയാതിരിക്കാൻ രാത്രിയിൽ വേഷംമാറി ചുറ്റിസഞ്ചരിച്ചിരുന്നതും കഷ്ടപ്പെടുന്നവരെ സഹായിച്ചിരുന്നതും നിങ്ങൾ കേട്ടിട്ടില്ലേ? അല്ലാഹുവിന്റെ പ്രതിഫലം മാത്രം ആഗ്രഹിച്ചുകൊണ്ട് തങ്ങളാൽ കഴിയുന്ന സഹായങ്ങൾ അന്യർക്ക് ചെയ്തുകൊടുക്കുക. ചെയ്ത സഹായങ്ങൾ പരസ്യപ്പെടുത്താതിരിക്കുക. അതാണ് കൂടുതൽ പുണ്യകരം. ഏതായാലും നിങ്ങൾ ചെയ്തത് ഉമ്മാക്ക് ഇഷ്ടമായി. അല്ലാഹു നിങ്ങളുടെ സൽപ്രവൃത്തിക്ക് തക്കതായ പ്രതിഫലം തരട്ടെ.’’ “ആമീൻ.’’ ജാസിമും ഫാഹിമും ഒപ്പം പറഞ്ഞു.

“കർമങ്ങൾ സ്വീകരിക്കപ്പെടുക ഉദ്ദേശ്യമനുസരിച്ചാണെന്നും ജനങ്ങളെ കാണിക്കാനായി സൽകർമങ്ങൾ ചെയ്താൽ അത് ശിക്ഷാർഹമാണെന്നും നബിﷺ പറഞ്ഞതായി ഞങ്ങൾ പഠിച്ചിട്ടുണ്ട്. ഞങ്ങൾ അന്ധനെ സഹായിച്ചത് ഉമ്മാനോട് പറഞ്ഞ് തെറ്റാണോ ഉമ്മാ? ഞങ്ങൾക്ക് അല്ലാഹു പ്രതിഫലം തരില്ലേ?’’ അൽപം വിഷമത്തോടെയാണ് ജാസിം ചോദിച്ചത്.

“എന്റെ മക്കൾ അല്ലാഹുവിന്റെ പ്രതിഫലം ആഗ്രഹിച്ചല്ലേ സഹായം ചെയ്തത്? അതിനാൽ പ്രതിഫലം ലഭിക്കാതിരിക്കില്ല. ഒരു നന്മ ചെയ്യാനായ സന്തോഷം ഉമ്മാനെ അറിയിച്ചതും തെറ്റല്ല. എന്നാലിനി പുറത്തിറങ്ങി കണ്ടവരോടൊക്കെ ഇതു പറഞ്ഞു നടക്കാതിരുന്നാൽ മതി.’’ ഉമ്മ ഇരുവരെയും സമാധാനിപ്പിച്ചു.