യുക്തിനാട്യങ്ങള്‍

സുലൈമാന്‍ പെരുമുക്ക്

2021 ഒക്ടോബര്‍ 16 1442 റബിഉല്‍ അവ്വല്‍ 09

ഞാന്‍ കണ്ട
യുക്തിനാട്യങ്ങള്‍
മാലിന്യത്തില്‍ കിടക്കുന്ന
കുപ്പിച്ചില്ലുകളായാണ്
അനുഭവപ്പെട്ടത്.

പ്രതിപക്ഷ ബഹുമാനം
എന്തെന്നറിയാത്തവര്‍ക്ക്
പച്ചത്തെറി
പാടി നടക്കുന്നതാണ്
അലങ്കാരലഹരി!

സ്വതന്ത്ര ചിന്തയുടെ
ഭൂമികയില്‍
നില്‍ക്കുന്നവരുടെ നെഞ്ചില്‍
നന്മയുടെ പൂക്കളില്ല,
അതുകൊണ്ടാണ്
സ്‌നേഹമയത്തിലുള്ള
മാടിവിളികളൊന്നും
കാണാന്‍ കഴിയാത്തത്!

നേരിന്റെ
നിലാവിനെ കല്ലെറിയാനുള്ളതാണ്
ജീവിതമെന്നു കരുതുന്നവര്‍
സ്വയം മാറാതെ
ഈ നാറ്റത്തിനൊരു
മാറ്റവും വരുന്നതല്ല.

ഞങ്ങള്‍ മാത്രമാണ് നല്ലവരെന്നു
വെറുതേ തര്‍ക്കിച്ചു നടക്കുമ്പോഴും
ഇവിടെ ഒരു
പൂച്ചെടിപോലും
നട്ടതായി കാണുന്നില്ല!

ഏറ്റവും വലിയ
മുദ്രാവാക്യം
'കുത്തഴിഞ്ഞ ജീവിതം
കെട്ടിപ്പടുക്കുവാന്‍
ഇതിലേ... ഇതിലേ വരൂ'
എന്നതാണ്!

വിശ്വാസത്തിനു നേരെ
വിഷം ചീറ്റി തളര്‍ന്നവരിന്ന്
വിശ്വാസികളെ തമ്മിലടിപ്പിച്ച്
ചോരകുടിച്ച് രസിക്കാനുള്ള
പുതിയ തന്ത്രത്തിലാണെന്നത്
യുക്തിനാട്യങ്ങളിലേക്ക്
നോക്കിയാല്‍ കാണാം.