മരണവീട്

സുലൈമാന്‍ പെരുമുക്ക്

2021 നവംബര്‍ 13 1442 റബിഉല്‍ ആഖിര്‍ 08

കഴിഞ്ഞ ആഴ്ച
മാതാവിന്റെ മരുന്നിന്റെ
കണക്കു പറഞ്ഞാണ്
മക്കളൊക്കെ തല്ലിപ്പിരിഞ്ഞത്!
ആഴ്ച വട്ടം
കറങ്ങിയെത്തിയപ്പോള്‍
മാതാവ് മരണക്കയത്തിലേക്ക്
വഴുതിവീണു.
പിന്നെയവിടെ
പൗരോഹിത്യം പഠിപ്പിച്ച
ആത്മീയതയുടെ
കളിയാട്ടമാണ് നടന്നത്.
ഖബറടക്കം
കഴിഞ്ഞപ്പോള്‍
വീടകം സൂപ്പര്‍മാര്‍ക്കറ്റായി!
പഴക്കുലകളും
പലഹാരങ്ങളും
ഹലുവക്കെട്ടുകളും
കുന്നുപോലെ വന്നുകൂടി.
അതിനിടയില്‍
ആരൊക്കെയോ
അടക്കംപറഞ്ഞു;
'നേരത്തിന് അന്നം
കിട്ടാതെയാണ്
ആ ഉമ്മ മരിച്ചതെ'ന്ന്!
അപ്പോഴും
ഉമ്മയുടെ
കാല്‍ചുവട്ടിലാണ്
സ്വര്‍ഗമെന്ന
തിരുവചനം
അവിടെ മുഴങ്ങിക്കേട്ടിരുന്നു!
മുതല്‍ മുടക്കില്ലാതെ
ഭൂമിയിലെന്നും
ലാഭം കൊയ്യുന്നത്
ഇരുണ്ട ആത്മീയതയാണ്,
അതിന്റെ മുതലാളിമാര്‍
എന്നെന്നും
പുരോഹിതരുമാണ്!