മര്‍മം

സുലൈമാന്‍ പെരുമുക്ക്

2021 നവംബര്‍ 27 1442 റബിഉല്‍ ആഖിര്‍ 22

പശു
പതിവില്ലാതെ
'കാടി'തട്ടിമറിച്ച്
കളഞ്ഞപ്പോള്‍
നമ്പൂരിക്ക്
കുന്നോളം
കലിപ്പുകയറി.
അപ്പോഴാണ്
അപ്പുറത്തുനില്‍ക്കുന്ന
അയല്‍ക്കാരന്‍
വടിയെടുത്തൊന്നു
കൊടുക്കാന്‍ പറഞ്ഞത്.
നമ്പൂരി
വടിയെടുത്ത്
അടിക്കാനോങ്ങിയപ്പോള്‍
കണ്ടതൊക്കെ
മര്‍മങ്ങളാണ്.
പാവം നമ്പൂരി
വടിയൊടിച്ച്
വലിച്ചെറിഞ്ഞു
പോയപ്പോള്‍
പശു മനസ്സില്‍ പറഞ്ഞു;
എനിക്ക് ഇന്നിവിടെ
അധികാരമുണ്ടെന്ന്!
പശുവിനോടുള്ള
പ്രതിഷേധം
കവിതയായെഴുതാന്‍
നമ്പൂരി
തൂലികയെടുത്തപ്പോള്‍
മനസ്സില്‍ തെളിഞ്ഞ
വരികളില്‍ കണ്ടതും
മര്‍മ്മങ്ങളാണ്!
അങ്ങനെ
പ്രതിഷേധവും
വേണ്ടന്നുവെച്ച്
പേന വലിച്ചെറിഞ്ഞപ്പോള്‍
ചിരിച്ചു നില്‍ക്കുന്ന
മക്കളിലൊരാള്‍
പൊട്ടിച്ചിരിച്ചു!
നമ്പൂരി
മക്കളുടെ മുഖത്ത്
വിവിധ വര്‍ണങ്ങളിലുള്ള
കൊടികളാണ് കണ്ടത്!
അവരിലൊരാളായ
'ഗോരക്ഷകനാണ്'
പൊട്ടിച്ചിരിച്ചത്!