ഒലിച്ചുപോയ ഗ്രാമം
നിയാല ബിന്‍ത് സുബൈര്‍
(അറബിക് അക്കാദമി, പെരിന്തൽമണ്ണ )
2019 സെപ്തംബര്‍ 14 1441 മുഹര്‍റം 15
സുന്ദര ഗ്രാമമേ നീയിന്നെവിടെയാ-
ണോര്‍ക്കുമ്പോഴുള്ളം പിടഞ്ഞിടുന്നു
ഇടിദാനമായ് മലകുത്തിയൊലിച്ചപ്പോള്‍
നിന്നുടേതെല്ലാം കവര്‍ന്നെടുത്തു
ശാലീനസുന്ദരിയായിരുന്നന്നു നീ
ഇന്നു നീ വികൃതമാം മണ്‍കൂനയായ്
വീടുകളില്ലൊരു പച്ചപ്പതുമില്ല
പേടിപ്പെടുത്തുന്ന കോലമായ് നീ
നിന്‍മാറിലോടിക്കളിച്ചതാം പൈതങ്ങള്‍
ആണുങ്ങള്‍, പെണ്ണുങ്ങളെത്ര പേരെ
മലവന്നു മൂടിയാ മണ്ണിന്നടിയിലായ്
ആണ്ടുകിടക്കുന്നുണ്ടിന്നും ചിലര്‍
ഒക്കെയും നഷ്ടമായോരുടെ രോദന-
മല്ലയോ കാതില്‍ മുഴങ്ങിടുന്നു
'മര്‍ത്യകരങ്ങള്‍ തന്‍ ചെയ്തിയാല്‍ കരയിലും
കടലിലും കുഴപ്പങ്ങള്‍ പ്രകടമായി'
നാഥന്റെ വാക്കുകളോര്‍ക്കുക മലകളെ
കുത്തിപ്പിളര്‍ത്താതെ കാത്തുകൊള്‍ക
ദുരമൂത്തു ഭൂമിയിലക്രമം കാട്ടിയാല്‍
ഇമ്മട്ടിലൊക്കെയും സംഭവിക്കാം