ഖിലാഫത്തും സ്വതന്ത്രാധികാരവും  

അബ്ദുര്‍റഹ്മാന്‍ ഹസന്‍ ഹബന്നകതുല്‍ മീദാനി

2017 ജൂലായ് 22 1438 ശവ്വാല്‍ 28

വിവ: ശമീര്‍ മദീനി

തീര്‍ച്ചയായും ഭൗതിക ജീവിതത്തില്‍ മനുഷ്യന്റെ സ്ഥാനം നിയമശാസനകളുടെയും ഉത്തരവാദിത്തങ്ങളുടേതുമാണ്. നിയമങ്ങള്‍ ബാധകമായ ഒരാളെ സംബന്ധിച്ചിടത്തോളം കല്‍പിക്കപ്പെടുന്ന കാര്യങ്ങള്‍ അനുസരിക്കാന്‍ അയാള്‍ ബാധ്യസ്ഥനാണ്. തന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അയാള്‍ ചോദിക്കപ്പെടുന്നതുമാണ്. അതിനനുസരിച്ചാണ് അയാള്‍ക്ക് പ്രതിഫലം നല്‍കപ്പെടുക.

''അപ്പോള്‍ ആര്‍ ഒരു അണുവിന്റെ തൂക്കം നന്മചെയ്തിരുന്നുവോ അവനത് കാണും. ആര്‍ ഒരു അണുവിന്റെ തൂക്കം തിന്മ ചെയ്തിരുന്നുവോ അവന്‍ അതും കാണും'' (99:7,8). ഈ വചനങ്ങൡലൂടെ ക്വുര്‍ആന്‍ ഇക്കാര്യം ഉണര്‍ത്തുന്നു.

തീര്‍ച്ചയായും ഈ ഭൗതിക ലോകത്ത് പരീക്ഷിക്കപ്പെടുന്ന ഒരു അടിമയാണ് മനുഷ്യന്‍. ഉന്നതനും പ്രതാപവാനുമായ അല്ലാഹുവിന്റെ പ്രതിനിധി(ഖലീഫ)യല്ല അവന്‍. പ്രതിനിധികളെ സ്വീകരിക്കുന്നതിനെ തൊട്ട് പരിശുദ്ധനും എത്രയോ ഉന്നതനുമാണ് അല്ലാഹു! 

മനസ്സിന്റെയും ശരീരത്തിന്റെയും പ്രവര്‍ത്തനങ്ങളിലും ഉദ്ദേശ്യങ്ങളിലും വിശ്വാസങ്ങളിലും ചിന്തയിലുമുള്ള നന്മതിന്മകളുടെ തെളിഞ്ഞ വഴികള്‍ക്കിടയില്‍ ഈ ഭൗതിക ലോകത്തിന്റെ സ്ഥിതിഗതികള്‍ക്കനുസരിച്ച് പരീക്ഷണം യാഥാര്‍ഥ്യമാക്കുന്നതിന് വേണ്ടി, തന്നിലുള്ളതും തന്റെ ചുറ്റുപാടിലുള്ളതുമായ ചില സംഗതികളെ അല്ലാഹു മനുഷ്യന് കീഴ്‌പ്പെടുത്തിക്കൊടുത്തിട്ടുണ്ട്. അല്ലാഹുവിന്റെ ക്വളാ-ക്വദ്‌റുകള്‍ക്ക്  വിധേയമായി മനുഷ്യന് തന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ സാക്ഷാല്‍കരിക്കുന്നതിന് വേണ്ടി അവന്‍ ചില കാര്യ-കാരണങ്ങളെ നിശ്ചയിക്കുകയും നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്. അങ്ങനെ മനുഷ്യന് കീഴ്‌പ്പെടുത്തിക്കൊടുത്തിട്ടുള്ള കാര്യങ്ങളിലൂടെ അവന്റെ ലക്ഷ്യങ്ങള്‍ അല്ലാഹുവിന്റെ ക്വളാ-ക്വദ്‌റിന് എതിരായി വരാത്തിടത്തോളം അല്ലാഹു ഉദ്ദേശിക്കുന്നത് അവന് പൂര്‍ത്തീകരിച്ചുകൊടുക്കുന്നു. അപ്പോള്‍ അല്ലാഹുവിന്റെ സൃഷ്ടിപ്പിലൂടെ ഫലം ഉണ്ടാകുന്നു. എന്നാല്‍ അല്ലാഹു മനുഷ്യരെ, അവര്‍ തെരഞ്ഞെടുത്ത കാരണങ്ങളുടെയും പ്രവര്‍ത്തനങ്ങളുടെയും സമീപനങ്ങളുടെയും അടിസ്ഥാനത്തില്‍ വിചാരണ ചെയ്യുകയും പ്രതിഫലം നല്‍കുകയും ചെയ്യും.

ഇത് വ്യക്തമാക്കാനായി ഒരു ഉദാഹരണം പറയാം: കുട്ടികള്‍ക്ക് കളിക്കുവാനായി പാര്‍ക്കുകളിലും മറ്റും സജ്ജീകരിച്ചിട്ടുള്ള ഇലക്ട്രിക് കാറുകളുടേതുപോലെ. കുട്ടികള്‍ അതില്‍ കയറിയിരുന്ന് സ്റ്റിയറിങ്ങ് തിരിക്കുന്നു. എന്നാല്‍ കാറുകള്‍ ഓടുന്നതാകട്ടെ കണ്‍ട്രോളര്‍ വിട്ടുകൊടുക്കുന്ന വൈദ്യുത പ്രവാഹമനുസരിച്ചാണ്. കണ്‍ട്രോളര്‍ അത് നിറുത്താനുദ്ദേശിക്കുമ്പോള്‍ സ്വിച്ച് ഓഫാക്കുകയും കാറുകള്‍ നിശ്ചലമാക്കുകയും ചെയ്യുന്നു. അദ്ദേഹമാണ് കാറുകളെ കുട്ടികള്‍ക്ക് നിയന്ത്രണ വിധേയമാക്കികൊടുക്കുകയും അവയെ ചലിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നത്. കണ്‍ട്രോളറുടെ നിര്‍ദേശങ്ങളും ഉപദേശങ്ങളും പാലിച്ചോ, ഇല്ലയോ എന്നതിനനുസരിച്ചാണ് വിചാരണയും പ്രതിഫലവും.

മനുഷ്യന് ഈ ഭൗതികലോകത്ത് അതിന്റെ വ്യവസ്ഥിതിക്കനുസരിച്ച് ചില കാര്യങ്ങള്‍ കീഴ്‌പെടുത്തിക്കൊടുത്തുകൊണ്ട് പരീക്ഷിക്കുന്നത് ഒരിക്കലും അവന് സ്വതന്ത്രമായ അധികാരം ഏല്‍പിച്ചുകൊടുക്കലോ അവനെ അല്ലാഹുവിന്റെ പകരക്കാരനായി (പ്രതിവിധിയായി) നിശ്ചയിക്കലോ അല്ല. അല്ലാഹു തന്റെ സൃഷ്ടികളില്‍ അവന് പകരക്കാരനായി വെച്ചിട്ടില്ല.

സര്‍വതിന്റെയും അധികാരവും ഉടമസ്ഥതയും അല്ലാഹുവിന്റെ കയ്യിലാണെന്നിരിക്കെ അവന് എങ്ങനെ ഒരു പകരക്കാരനുണ്ടാകും? 

സൂറത്തു യാസീനില്‍ അല്ലാഹു പറയുന്നു: ''താന്‍ ഒരു കാര്യം ഉദ്ദേശിച്ചാല്‍ അതിനോട് ഉണ്ടാകൂ എന്ന് പറയുക മാത്രമാകുന്നു അവന്റെ കാര്യം. അപ്പോഴതാ അതുണ്ടാകുന്നു. മുഴുവന്‍ കാര്യങ്ങളുടെയും ആധിപത്യം ആരുടെ കയ്യിലാണോ, നിങ്ങള്‍ മടക്കപ്പെടുന്നത് ആരുടെ അടുത്തേക്കാണോ അവന്‍ എത്ര പരിശുദ്ധന്‍!''(36: 82,83).

മനുഷ്യന് കീഴ്‌പെടുത്തിക്കൊടുത്തിട്ടുള്ളവയുടെയും മുഴുവന്‍ കാര്യങ്ങളുടെയും ആധിപത്യം അല്ലാഹുവിന്റെ കയ്യിലാണ്'എന്ന വ്യാപകാര്‍ഥത്തില്‍ പെടുന്നതു തന്നെയല്ലേ? ഈ സൂക്തമാകട്ടെ എല്ലാത്തിന്റെയും ആധിപത്യം അല്ലാഹുവിന്റെ കയ്യിലാണെന്ന് വ്യക്തമാക്കുന്നു. അതായത്, അവയുടെ പൂര്‍ണമായ ആധിപത്യവും അവയിലെ ക്രയവിക്രയങ്ങളും അല്ലാഹുവിന്റെ ഉദ്ദേശ്യവും അറിവും അനുസരിച്ച് മാത്രമാണ്. അപ്പോള്‍ എവിടെയാണ് അല്ലാഹുവിന് ഒരു പകരക്കാരന്‍? അല്ലാഹു അതില്‍ നിന്നും എത്രയോ ഉന്നതനും പരിശുദ്ധനുമാണ്.

ഇതാണ് സലഫുസ്സ്വാലിഹുകളുടെ വിശ്വാസം. മനുഷ്യരുടെ കര്‍മങ്ങള്‍ നിര്‍ബന്ധിതമായി ചെയ്യുന്നവയാണോ (ജബ്ര്‍) അതല്ല അവര്‍ക്കതില്‍ സ്വാതന്ത്ര്യമുണ്ടോ (ഇഖ്തിയാര്‍) എന്ന വിഷയത്തില്‍ മഹാനായ അലിയ്യുബ്‌നു അബീത്വാലിബ്(റ)ല്‍ നിന്ന് ഇപ്രകാരം ഉദ്ധരിക്കപ്പെടുന്നു: 

'നന്മ തെരഞ്ഞെടുക്കാന്‍ അല്ലാഹു കല്‍പിച്ചു. തിന്മയെ തൊട്ട് താക്കീത് ചെയ്തു. ഒരാളും തന്നെ ബലാല്‍ക്കാരമായി തെറ്റ് ചെയ്യുന്നില്ല. ഒരാളെയും നിര്‍ബന്ധിച്ച് നന്മചെയ്യിക്കുന്നുമില്ല. ഒരാള്‍ക്കും പൂര്‍ണമായി അധികാരം ഏല്‍പിച്ച് കൊടുത്തിട്ടുമില്ല. അഥവാ മനുഷ്യന്റെ കര്‍മങ്ങള്‍ അവയ്ക്കിടയിലാണ്. പൂര്‍ണമായി ഏല്‍പിച്ചുകൊടുക്കപ്പെട്ടിട്ടില്ല. നിര്‍ബന്ധിതനായി ചെയ്യുകയുമല്ല. ശേഷിയും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും അല്ലാഹുവിന്റെ നിയന്ത്രണത്തിന് വിധേയമായി തന്നെ മനുഷ്യന് നല്‍കപ്പെട്ടിരിക്കുന്നു.' (ശര്‍ഹുല്‍ മക്വാസ്വിദ്, ഭാഗം 2, പേജ് 133, അല്‍ ഇത്ഹാഫ് ശര്‍ഹുല്‍ ഇഹ്‌യാഅ് ഭാഗം 2, പേജ് 52).

മനുഷ്യന്‍ നിര്‍ബന്ധിതനോ, പൂര്‍ണമായി അധികാരമേല്‍പിക്കപ്പെട്ടവനോ അല്ലെന്ന് അലി(റ) ഇതിലൂടെ വ്യക്തമാക്കുന്നു. അപ്പോള്‍ പിന്നെ എങ്ങനെയാണ് മനുഷ്യന്‍ ഭൂമിയിലെ അല്ലാഹുവിന്റെ പ്രതിനിധി (ഖലീഫ) യാകുന്നത്? ഖലീഫ എന്നത് ഒരു പ്രവാചകന്‍ അഥവാ ദൂതന്‍ എന്നതിനെക്കാള്‍ ഉന്നതമായ ആശയമാണ് ഉള്‍ക്കൊള്ളുന്നതെന്ന കാര്യം ഇതിനോട് ചേര്‍ന്ന് വായിക്കുക. പ്രവാചകന്‍, ദൈവികമായ സന്ദേശങ്ങള്‍ വഹ്‌യിലൂടെ അറിയിക്കപ്പെടുന്ന വ്യക്തിയാണ്. റബ്ബിന്റെ സന്ദേശം മറ്റുള്ളവരിലേക്ക് എത്തിച്ചുകൊടുക്കുവാന്‍ ഉത്തരവാദിത്തമേല്‍പിക്കപ്പെട്ട വ്യക്തിയാണ് ഒരു ദൈവ ദൂതന്‍. ദൈവിക കല്‍പനകള്‍ പാലിക്കുന്നതില്‍ ഏറ്റവും ഉന്നത നിലവാരത്തിലായിരിക്കും ദൈവദൂതന്മാര്‍ നിലകൊള്ളുന്നതെന്ന കാര്യം മതപരവും ബുദ്ധിപരവുമായ തെളിവുകള്‍ അറിയിക്കുന്ന സംഗതിയാണ്. അവര്‍ പാപങ്ങളില്‍ നിന്നും ദൈവിക കല്‍പനകളെ ധിക്കരിക്കുന്നതില്‍ നിന്നുമൊക്കെ സുരക്ഷിതരും സൂക്ഷ്മത പുലര്‍ത്തുന്നവരുമായിരിക്കും. കാരണം അല്ലാഹുവിന്റെ സന്ദേശങ്ങള്‍ എത്തിച്ചുകൊടുക്കുവാന്‍ ഏല്‍പിക്കപ്പെട്ട അവര്‍ അല്ലാഹുവിന്റെ പേരില്‍ കളവ് പറയാതിരിക്കുക എന്നതും തങ്ങളുടെ പ്രവര്‍ത്തനങ്ങളിലൂടെ നല്ലതല്ലാത്ത ഒന്നിനും അവര്‍ മാതൃകയാകാതിരിക്കുക എന്നതും ആവശ്യമാണല്ലോ. 

അല്ലാഹു അവന്റെ ദൂതന്മാരോടൊപ്പം മലക്കുകളാകുന്ന കാവല്‍ക്കാരെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആ ദൂതന്മാര്‍ രക്ഷിതാവിന്റെ സന്ദേശങ്ങള്‍ എത്തിച്ചുകൊടുത്തു എന്ന് അറിയുന്നതിനും അവരെ അനുഗമിക്കുന്നതിനും വേണ്ടിയാണത്. 

ഈ ദൈവിക നടപടിക്രമത്തെക്കുറിച്ചാണ് അല്ലാഹു സൂറതുല്‍ ജിന്നിലൂടെ പറഞ്ഞത്: 

''അവന്‍ അദൃശ്യം അറിയുന്നവനാണ്. എന്നാല്‍ അവന്‍ തന്റെ അദൃശ്യജ്ഞാനം യാതൊരാള്‍ക്കും വെളിപ്പെടുത്തി കൊടുക്കുകയില്ല. അവന്‍ തൃപ്തിപ്പെട്ട വല്ല ദൂതന്നുമല്ലാതെ. എന്നാല്‍ അദ്ദേഹത്തിന്റെ (ദൂതന്റെ) മുന്നിലും പിന്നിലും അവന്‍ കാവല്‍ക്കാരെ ഏര്‍പെടുത്തുക തന്നെ ചെയ്യുന്നതാണ്. അവര്‍ (ദൂതന്‍മാര്‍) തങ്ങളുടെ രക്ഷിതാവിന്റെ ദൗത്യങ്ങള്‍ എത്തിച്ചുകൊടുത്തിട്ടുണ്ട് എന്ന് അവന്‍ (അല്ലാഹു) അറിയാന്‍ വേണ്ടി. അവരുടെ പക്കലുള്ളതിനെ അവന്‍ പരിപൂര്‍ണമായി അറിഞ്ഞിരിക്കുന്നു. എല്ലാ വസ്തുവിന്റെയും എണ്ണം അവന്‍ തിട്ടപ്പെടുത്തിയിരിക്കുന്നു'' (72:26-28).

അല്ലാഹുവിന്റെ ദൂതന്മാരുടെ കാര്യം പോലും ഇങ്ങനെയാണെന്നിരിക്കെ തന്റെ ചുമതലയേല്‍പിക്കപ്പെട്ട ഖലീഫയുടെ കാര്യമെന്തായിരിക്കും? ഏറ്റവും ചെറിയ കാര്യങ്ങളില്‍ ആണെങ്കില്‍ പോലും അല്ലാഹുവിന് എതിര് പ്രവര്‍ത്തിക്കാതിരിക്കുക എന്നത് അനിവാര്യമാണെന്ന് ആരും സമ്മതിക്കും.

ഒരാള്‍ അല്ലാഹുവിന്റെ ദൂതനാണെന്നും അല്ലാഹുവിന്റെ സന്ദേശങ്ങളുമായി അയക്കപ്പെട്ടവനാണെന്നും അവകാശപ്പെടുകയും അതിനെ സാക്ഷീകരിക്കുന്ന യാതൊരു ദൃഷ്ടാന്തവും (മുഅ്ജിസത്തും) കൊണ്ടുവന്നിട്ടുമില്ല, എങ്കില്‍ നാം പറയും അയാള്‍ അല്ലാഹുവിന്റെ പേരില്‍ കളവ് പറയുകയാണ് എന്ന്. അപ്പോള്‍ അല്ലാഹുവിന്റെ പ്രതിനിധി (ഖലീഫ) യാണെന്ന് വാദിക്കുന്നവന്റെ കാര്യമോ?  ഖിലാഫത്താകട്ടെ പ്രവാചകത്വത്തെക്കാള്‍ ഉയര്‍ന്ന സ്ഥാനത്താണ് താനും. (അല്ലാഹുവിന്റെ സന്ദേശ വാഹകനെക്കാള്‍ ഉന്നതനായിരിക്കണമല്ലൊ അവന്റെ പ്രാതിനിധ്യം വഹിക്കുന്നവന്‍!) 

മനുഷ്യന്‍ ഭൂമിയിലെ അല്ലാഹുവിന്റെ ഖലീഫ(പ്രതിനിധി)യാണെന്ന് ഇനിയും ആരെങ്കിലും പറയുമോ? അല്ലാഹുവിന്റെ നിയമം നടപ്പാക്കേണ്ടതിന് വേണ്ടിയുള്ള, അല്ലാഹുവിന്റെ രീതിശാസ്ത്രമനുസരിച്ച് ഭൂമി തിരിക്കേണ്ടതിന് വേണ്ടിയുള്ള ഖലീഫ എന്നും മറ്റും ഇനിയും പറയാന്‍ കഴിയുമോ? അല്ലാഹു സൂറഃ യൂസുഫില്‍ ഇങ്ങനെ പറഞ്ഞിരിക്കെ: ''എന്നാല്‍ നീ അതിയായി ആഗ്രഹിച്ചാലും മനുഷ്യരില്‍ അധികപേരും വിശ്വസിക്കുന്നവരല്ല. (12:103)

അപ്പോള്‍ പിന്നെ എങ്ങനെ അവര്‍ക്ക് ഈ ഖിലാഫത്ത്'ശരിയാകും? സര്‍വജ്ഞനും യുക്തിജ്ഞാനിയുമായ അല്ലാഹു എങ്ങനെ ഇത്തരക്കാരെ അവന്റെ പ്രതിനിധിയായി നിശ്ചയിക്കും?

അല്ലാഹുവിന്റെ യുക്തിഭദ്രമായ തീരുമാനത്തില്‍പെട്ടതാണ് തന്റെ രിസാലത്ത്'പൂര്‍ണമായി അതിന് അര്‍ഹതപ്പെട്ടവര്‍ക്കല്ലാതെ അത് കൊടുക്കുകയില്ല എന്നത്. അതാകട്ടെ സന്ദേശങ്ങളെത്തിക്കുകയും സല്‍മാതൃകയാവുക എന്ന ദൗത്യമാണ് ഉള്‍ക്കൊള്ളുന്നത്. സൂറഃ അല്‍അന്‍ആമില്‍ അല്ലാഹു പറയുന്നു: ''അവര്‍ക്ക് വല്ല ദൃഷ്ടാന്തവും വന്നാല്‍, അല്ലാഹുവിന്റെ ദൂതന്മാര്‍ക്ക് നല്‍കപ്പെട്ടത് പോലുള്ളത് ഞങ്ങള്‍ക്കും ലഭിക്കുന്നത് വരെ ഞങ്ങള്‍ വിശ്വസിക്കുകയേ ഇല്ല എന്നായിരിക്കും അവര്‍ പറയുക. എന്നാല്‍ അല്ലാഹുവിന്ന് നല്ലവണ്ണമറിയാം; തന്റെ ദൗത്യം എവിടെയാണ് ഏല്‍പിക്കേണ്ടതെന്ന്. കുറ്റകൃത്യങ്ങളില്‍ ഏര്‍പെട്ടവര്‍ക്ക് തങ്ങള്‍ പ്രയോഗിച്ചിരുന്ന കുതന്ത്രത്തിന്റെ ഫലമായി അല്ലാഹുവിങ്കല്‍ ഹീനതയും കഠിനമായ ശിക്ഷയും വന്നുഭവിക്കുന്നതാണ്'' (6:124).

എന്നിരിക്കെ, തനിക്ക് ഒരു ഖലീഫയെ (പ്രതിനിധിയെ) നിശ്ചയിക്കുവാന്‍ അവന്‍ ഉദ്ദേശിക്കുകയാണെങ്കില്‍ ആ ഖലീഫയിലും ഇക്കാര്യങ്ങള്‍ അവന്‍ പാലിക്കുകയില്ലേ?

തീര്‍ച്ചയായും അല്ലാഹു ഭൂമിയില്‍ അവനൊരു ഖലീഫയെ നിശ്ചയിക്കുവാനുദ്ദേശിക്കുകയാണെങ്കില്‍ ആ ഖിലാഫത്തിന് എല്ലാ അര്‍ഥത്തിലും യോഗ്യനും അര്‍ഹനുമായ ഒരാളെയായിരിക്കും തെരഞ്ഞെടുക്കുക. സ്വതന്ത്രമായ ഇഛയും സ്വാതന്ത്ര്യവുമുള്ള എല്ലാവര്‍ക്കും അത് പൊതുവായി കൊടുക്കുകയില്ല. (തെറ്റ് ചെയ്യാനും നന്മ ചെയ്യാനും അനുസരിക്കാനും അനുസരണക്കേട് കാണിക്കാനും കഴിയുന്ന അല്ലാഹുവിനെ നിഷേധിക്കാന്‍ വരെ സാധിക്കുന്നതും തദടിസ്ഥാനത്തില്‍ അവരെ പരീക്ഷിക്കുകയും എന്നിട്ട് വിചാരണ നടത്തുകയും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കനുസരിച്ച് അവര്‍ക്ക് പ്രതിഫലം നല്‍കപ്പെടുകയും ചെയ്യുന്ന മനുഷ്യര്‍ക്ക്).

ഖിലാഫത്ത് 'വകാലത്ത്' അഥവാ പകരം നില്‍ക്ക ല്‍ എന്ന അര്‍ഥമുള്‍കൊള്ളുന്നു. അല്ലാഹുവിന്റെ ഖലീഫ എന്ന് പറയുമ്പോള്‍ അല്ലാഹുവിന്റെ പകരക്കാരന്‍ അല്ലെങ്കില്‍ അധികാരം ഏല്‍പിക്കപ്പെട്ടവന്‍ എന്ന അര്‍ഥമാണ്. കൈകാര്യാധികാരം നല്‍കപ്പെട്ട ഒരാളെ സംബന്ധിച്ചിടത്തോളം തന്റെ അധികാരത്തില്‍ അയാള്‍ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് ചോദ്യം ചെയ്യപ്പെടുന്നതല്ല. മറിച്ച് വഞ്ചന നടത്തുകയോ വീഴ്ച വരുത്തുകയോ ചെയ്താല്‍ അതിനെക്കുറിച്ച് മാത്രമായിരിക്കും ചോദ്യമുണ്ടാവുക.

മതപരമായ പ്രമാണങ്ങള്‍ നമ്മെ അറിയിക്കുന്നത് എല്ലാ കാര്യത്തിന്റെയും ചുമതല ഏറ്റെടുത്ത് നടത്തുന്നവന്‍ (വകീല്‍) അല്ലാഹുവാണെന്നാണ്. തന്റെ റസൂലിനോട് പോലും അല്ലാഹു വ്യക്തമാക്കിയത് അദ്ദേഹം ജനങ്ങളുടെ കാര്യമേല്‍പിക്കപ്പെട്ടവനല്ല എന്നാണ്. മറിച്ച് അല്ലാഹുവിന്റെ ദൂതനും സന്ദേശങ്ങള്‍ എത്തിക്കേണ്ടവനും മാത്രമാണെന്നാണ്. അല്ലാഹുവിന്റെ സൃഷ്ടികളില്‍ ഏറ്റവും ഉല്‍കൃഷ്ടനായ മുഹമ്മദ് നബി(സ്വ) പോലും ജനങ്ങളുടെ ചുമതലയേല്‍പിക്കപ്പെട്ടയാളല്ല എങ്കില്‍ മറ്റൊരാളും അത്തരമൊരു പദവിക്ക് അര്‍ഹനല്ല തന്നെ.

തെളിവുകള്‍ കാണുക.

1. സൂറത്തു ഹൂദിലൂടെ അല്ലാഹു തന്റെ റസൂലിനോട് പറയുന്നു:''ഇയാള്‍ക്ക് ഒരു നിധി ഇറക്കപ്പെടുകയോ, ഇയാളോടൊപ്പം ഒരു മലക്ക് വരികയോ ചെയ്യാത്തതെന്ത് എന്ന് (നിന്നെപറ്റി) അവര്‍ പറയുന്ന കാരണത്താല്‍ നിനക്ക് നല്‍കപ്പെടുന്ന സന്ദേശങ്ങളില്‍ ചിലത് നീ വിട്ടുകളയുകയും, അതിന്റെ പേരില്‍ നിനക്ക് മനഃപ്രയാസമുണ്ടാകുകയും ചെയ്‌തേക്കാം. എന്നാല്‍ നീ ഒരു താക്കീതുകാരന്‍ മാത്രമാകുന്നു. അല്ലാഹു എല്ലാകാര്യത്തിന്റെയും സംരക്ഷണമേറ്റവനാകുന്നു'' (11:12).

'മുഹമ്മദ്  നബി(സ്വ) താക്കീത് നല്‍കുന്നവനും സന്ദേശമെത്തിക്കുന്നവനും മാത്രമാണ്; ജനങ്ങളുടെ മേല്‍ ഉത്തരവാദിത്തമേല്‍പിക്കപ്പെട്ടവനല്ല. ജനങ്ങളുടെ മേല്‍ അധികാരമുള്ളത് അല്ലാഹുവിന് മാത്രം. അവനാണ് സര്‍വതിന്റെയും ഉത്തരവാദിത്തം. പ്രപഞ്ചത്തിലെ ഓരോന്നിന്റെയും കൈകാര്യകര്‍ത്താവ് അവനാണ്. അവനാണ് എല്ലിത്തിന്റെ മേലും ആധിപത്യമുള്ളവന്‍' എന്ന് സാരം.  

2.സൂറത്തുസ്സുമറില്‍ അല്ലാഹു പറയുന്നു: ''അല്ലാഹു എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവാകുന്നു. അവന്‍ എല്ലാ വസ്തുക്കളുടെ മേലും കൈകാര്യകര്‍ത്താവുമാകുന്നു'' (39: 62).

എല്ലാത്തിന്റെ മേലും നിരുപാധികമായ അധികാരങ്ങളുള്ളവനാണ് അല്ലാഹു. അവനാണ് അവയെ സൃഷ്ടിച്ചതും. അവയുടെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നവനും ഉത്തരവാദിത്തമേറ്റെടുക്കുന്നവനും അവനാണ്. അവയ്ക്ക് കാര്യകാരണങ്ങള്‍ നിശ്ചയിക്കുന്നതും തടസ്സങ്ങള്‍ നീക്കുന്നതും അവയുടെ നിലനില്‍പിനാവശ്യമായവ നല്‍കുന്നതുമൊക്കെ അവനാണ്. നമ്മുടെ കാര്യത്തില്‍ അല്ലാഹു ചെയ്യുന്ന എത്രയോ കാര്യങ്ങളുണ്ട്. അവ എണ്ണിക്കണക്കാക്കാന്‍ പോലും നമുക്ക് സാധ്യമല്ല. അവ അല്ലാഹു ഏറ്റെടുത്ത് നിര്‍വഹിക്കുകയില്ലെങ്കില്‍ ഒരു നിമിഷം പോലും നമുക്കിവിടെ നിലനില്‍ക്കാന്‍ കഴിയാത്തവിധം നാം എന്നേ നാമാവശേഷമാകുമായിരുന്നു.

3. സൂറഃ യൂനുസിലൂടെ അല്ലാഹു തന്റെ റസൂലിനോട് കല്‍പിക്കുന്നത് കാണുക: ''പറയുക: ഹേ; ജനങ്ങളേ, നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള സത്യം നിങ്ങള്‍ക്ക് വന്നെത്തിയിരിക്കുന്നു. അതിനാല്‍ ആര്‍ നേര്‍വഴി സ്വീകരിക്കുന്നുവോ അവന്‍ തന്റെ ഗുണത്തിന് തന്നെയാണ് നേര്‍വഴി സ്വീകരിക്കുന്നത്. വല്ലവനും വഴിപിഴച്ച് പോയാല്‍ അതിന്റെ ദോഷവും അവന് തന്നെയാണ്. ഞാന്‍ നിങ്ങളുടെ മേല്‍ ഉത്തരവാദിത്തം ഏല്‍പിക്കപ്പെട്ടവനല്ല'' (10:108).

'ഞാന്‍ നിങ്ങളുടെ മേല്‍ ഉത്തരവാദിത്തമേല്‍പിക്കപ്പെട്ടവനൊന്നുമല്ല. അതായത്, അല്ലാഹുവിന്റെ ശിക്ഷയില്‍ നിന്നും മറ്റും നിങ്ങളെ രക്ഷിക്കാന്‍ എനിക്ക് കഴിയില്ല. കാരണം ഞാന്‍ നിങ്ങളുടെ മേല്‍ അധികാരം ഏല്‍പിക്കപ്പെട്ടയാളല്ല. എന്റെ രക്ഷിതാവിന്റെ സന്ദേശം എത്തിച്ചുകൊടുക്കുന്നവന്‍ മാത്രമാണ് ഞാന്‍' എന്ന് വ്യക്തമാക്കുവാനാണ് അല്ലാഹു നബി(സ്വ)യോട് ആവശ്യപ്പെടുന്നത്.

4. സൂറത്തുല്‍ അന്‍ആമിലൂടെ അല്ലാഹു അവതരിപ്പിച്ചത് നോക്കുക: ''അങ്ങനെയുള്ളവനാണ് നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അവനല്ലാതെ യാതൊരു ദൈവവുമില്ല. എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവാണ് അവന്‍. അതിനാല്‍ അവനെ നിങ്ങള്‍ ആരാധിക്കുക. അവന്‍ സകലകാര്യങ്ങളുടെയും കൈകാര്യക്കാരനാകുന്നു'' (6:102). 

തുടര്‍ന്ന് തന്റെ ദൂതനോട് പറയുന്നത് ശ്രദ്ധിക്കുക: ''അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ അവര്‍ (അവനോട്) പങ്കുചേര്‍ക്കുമായിരുന്നില്ല. നിന്നെ നാം അവരുടെ മേല്‍ ഒരു കാവല്‍ക്കാരനാക്കിയിട്ടുമില്ല. നീ അവരുടെ മേല്‍ ഉത്തരവാദിത്തം ഏല്‍പിക്കപ്പെട്ടവനുമല്ല''(6:107)

അതായത്, 'അല്ലയോ നബിയേ, അവരെ ശിര്‍ക്കില്‍ നിന്ന് തൗഹീദിലേക്ക് മാറ്റേണ്ടതിന്റെ ബാധ്യത നിനക്കില്ല. കാരണം അല്ലാഹു അവരെ പരീക്ഷിക്കുന്നതിന് വേണ്ടി അവര്‍ക്ക് സ്വതന്ത്രമായ ഇഛാസ്വാതന്ത്രം നല്‍കിയിട്ടുണ്ട്. ഈ സ്വാതന്ത്ര്യം അവരില്‍ നിന്ന് എടുത്തുമാറ്റാന്‍ ഉദ്ദേശിക്കുന്ന പക്ഷം അവരെ യഥാര്‍ഥ വിശ്വാസത്തിന് നിര്‍ബന്ധിതരാക്കലായിരിക്കും. അപ്പോള്‍ അവര്‍ ബഹുദൈവ വിശ്വാസികളാവുകയില്ല.'