അഹ്‌ലുസ്സുന്നയുടെ ഒറ്റപ്പെടല്‍

പി.എന്‍. അബ്ദുല്ലത്വീഫ് മദനി

2017 നവംബര്‍ 18 1439 സഫര്‍ 29

(വിവര്‍ത്തനം)

ഷെയ്ഖ് നാസ്വിറുദ്ദീന്‍ അല്‍ അല്‍ബാനി (റഹി) പറയുന്നു: 

'''നീ തൗഹീദിനെക്കുറിച്ചു സംസാരിച്ചാല്‍ പരദൈവക്കാര്‍ നിന്നെ കല്ലെറിയും. സുന്നത്തിനെക്കുറിച്ചു സംസാരിച്ചാല്‍ പുത്തന്‍ രീതികള്‍ മതത്തില്‍ കടത്തിക്കൂട്ടിയവര്‍ നിനക്കെതിരെ വാളെടുക്കും. പ്രമാണങ്ങളും തെളിവുകളും നീ നിരത്തിവെച്ചാല്‍ മദ്ഹബീ പക്ഷപാതികളും യാഥാസ്ഥിതികരും അജ്ഞരും നിനക്കെതിരെ വടിയെടുക്കും. ഭരണാധികാരികളോടുള്ള അനുസരണത്തെക്കുറിച്ചും അവര്‍ക്കു വേണ്ടി പ്രാര്‍ഥിക്കുന്നതും അവരോട് ഗുണകാംക്ഷ കാണിക്കുന്നതുമായ കാര്യങ്ങളെക്കുറിച്ചും നീ സംസാരിച്ചാല്‍ കക്ഷിത്വ വാദികളും രാഷ്ട്രീയ മതക്കാരായ ഖവാരിജുകളും നിനക്കെതിരെ തിരിയും. 

ഇസ്‌ലാമിനെക്കുറിച്ചു നീ സംസാരിക്കുകയും അത് ജീവിതസ്പര്‍ശിയായ മതമാണെന്നു നീ സമര്‍ഥിക്കുകയും ചെയ്താല്‍ ഭൗതികരും യുക്തിവാദികളും തത്ത്വശാസ്ത്രക്കാരും അഥവാ മനുഷ്യജീവിതത്തെ മതത്തില്‍ നിന്ന് അറുത്തുമാറ്റുവാന്‍ പ്രയത്‌നിക്കുന്നവരും നിനക്കെതിരെ കെണിയൊരുക്കും.

അഹ്‌ലുസ്സുന്നയുടെ ഒറ്റപ്പെടല്‍ എത്ര തീഷ്ണം! എല്ലാ മാര്‍ഗവുമുപയോഗിച്ച് അവര്‍ അഹുലുസ്സുന്നക്കെതിരെ പോരാടുന്നു. കേള്‍ക്കാവുന്നതും കാണാവുന്നതും വായിക്കാവുന്നതുമായ മുഴുവന്‍ മാധ്യമങ്ങളിലൂടെയും അവര്‍ നമുക്കെതിരെ വില്ലു കോര്‍ക്കുകയാണ്. ഉറ്റവരും ഉടയവരും വരെ ക്വുര്‍ആനും സുന്നത്തും മറുകെപ്പിടിക്കുന്ന ഈ ഏകാന്ത പഥികര്‍ക്കു നേരെ പട നയിക്കുകയാണ്.

രൂക്ഷമായ പ്രത്യയശാസ്ത്ര യുദ്ധ സന്നാഹങ്ങള്‍ നമ്മെ ലക്ഷ്യം വെച്ചിട്ടും നമ്മള്‍ സൗഭാഗ്യവാന്മാര്‍ തന്നെയാണ്. നമ്മുടെ ആദര്‍ശത്തെളിമയില്‍ നാം അഭിമാനിക്കുന്നു. കാരണം അല്ലാഹുവിന്റെ ദൂതന്‍ ഇത്തരം അപരിചിതരെ അഭിനന്ദിച്ചിട്ടുണ്ട്! പ്രവാചകന്‍ ﷺ അരുളി:''തീര്‍ച്ചയായും ഇസ്‌ലാം അപരിചിതമായി രംഗപ്രവേശനം ചെയ്തു. തുടക്കം പോലെ ഒടുക്കവും അപരിചിതാവസ്ഥയിലായിരിക്കും. ആ അപരിചിതര്‍ക്ക് അനുമോദനങ്ങള്‍.'' അവര്‍ ആരാണെന്ന് പ്രവാചകനോടുള്ള ചോദ്യത്തിന് 'ജനങ്ങള്‍ താറുമാറാക്കിയതിനെ (പുനര്‍ക്രമീകരിച്ചു) നന്നാക്കുന്നവര്‍' എന്നായിരുന്നു മറുപടി നല്‍കി.''