സുന്ദരനും വിരൂപനും

ഉസ്മാന്‍ പാലക്കാഴി

2019 ഒക്ടോബര്‍ 12 1441 സഫര്‍ 13

മനുഷ്യരെ അടിമകളാക്കി വെക്കുകയും ചന്തകളില്‍ വില്‍പന നടത്തുകയും ചെയ്തിരുന്ന ഒരു കാലമുണ്ടായിരുന്നു. അക്കാലത്ത് ഒരു രാജാവ് രണ്ട് അടിമകളെ വിലകൊടുത്ത് വാങ്ങി. ഒരാള്‍ കാണാന്‍ നല്ല സുന്ദരനും മറ്റെയാള്‍ ഒട്ടും ഭംഗിയില്ലാത്തവനും വിരൂപനുമായിരുന്നു.

അടിമകളെ കൊട്ടാരത്തില്‍ കൊണ്ടുവന്ന ശേഷം സുന്ദരനായ അടിമയോട് കുളിച്ചു വൃത്തിയായി വരാന്‍ രാജാവ് കല്‍പിച്ചു. അയാള്‍ കുളിക്കാനായി പോയശേഷം രാജാവ് വിരൂപനായ അടിമയോട് പറഞ്ഞു:

''ഇപ്പോള്‍ കുളിക്കുവാന്‍ പോയ നിന്റെ കൂട്ടുകാരന്‍ നിന്റെ സ്വഭാവം വളരെ മോശമാണെന്നും നീ അവസരം കിട്ടിയാല്‍ മോഷ്ടിക്കുമെന്നും പറഞ്ഞു. ഇത് ശരിയാണോ?''

അയാള്‍ മറുപടി പറഞ്ഞു: ''രാജാവേ, എന്റെ കൂട്ടുകാരന്‍ വളരെ ഭംഗിയുള്ളവനാണ്. അവന്റെ മനസ്സ് ഇതിനെക്കാള്‍ സുന്ദരമാണ്. സല്‍സ്വഭാവിയായ അവന്‍ എന്നെക്കുറിച്ച് കള്ളം പറയുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അവന്‍ എന്നെക്കുറിച്ച് ഇങ്ങനെ മോശമായ ഒരു അഭിപ്രായം പറഞ്ഞിട്ടുണ്ടെങ്കില്‍ എന്റെ പക്കല്‍ മോശമായ എന്തെങ്കിലും കണ്ടിട്ടുണ്ടാകുമെന്ന് ഉറപ്പാണ്. അത് സത്യമാണോ എന്ന് ഞാന്‍ ഭയപ്പെടുന്നു.''

സുന്ദരനായ അടിമ കുളി കഴിഞ്ഞ് വന്നപ്പോള്‍ വിരൂപനായ അടിമയെ രാജാവ് കുളിക്കുവാന്‍ പറഞ്ഞയച്ചു. ശേഷം രാജാവ് സുന്ദരനായ അടിമയോട് പറഞ്ഞു:

''നിന്റെ കൂട്ടുകാരന്‍ നിന്നെക്കുറിച്ച് മോശമായ ചില കാര്യങ്ങള്‍ പറഞ്ഞു.''

ഇത് കേട്ടയുടന്‍ അയാള്‍ തന്റെ കൂട്ടുകാരനെതിരെ പൊട്ടിത്തെറിക്കുകയും അവനെ ചീത്തപറയുകയും ചെയ്യാന്‍ തുടങ്ങി.

''രാജാവേ, അവന്‍ തെമ്മാടിയും കള്ളംപറയുന്നവനുമാണ്'' അയാള്‍ പറഞ്ഞു.

രാജാവ് രണ്ടുപേരെയും പരീക്ഷിക്കുകയായിരുന്നു. രണ്ടുപേരുെടയും പെരുമാറ്റങ്ങളില്‍നിന്ന് രാജാവ് തിരിച്ചറിഞ്ഞ കാര്യങ്ങള്‍ ഇവയാണ്: 'സൗന്ദര്യം അല്ലാഹു നല്‍കുന്ന ഒരു സമ്മാനം മാത്രമാണ്. ഒരാളുെട മുഖസൗന്ദര്യം കാണുമ്പോഴേക്കും അയാള്‍ ശുദ്ധമായ മനസ്സുള്ളവനാണെന്ന് കരുതിക്കൂടാ. മുഖസൗന്ദര്യമുള്ള അടിമയുടെ മനസ്സ് സുന്ദരമല്ല. വിരൂപനായ അടിമയുടെ മനസ്സാകട്ടെ അതീവ സുന്ദരമാണ്.'

കൂട്ടുകാരേ, പലര്‍ക്കും സൗന്ദരം തൊലിപ്പുറത്ത് മാത്രമാണുള്ളത്. അവരുടെ സ്വഭാവം മോശമായിരിക്കും. 'മിന്നുന്നതെല്ലാം പൊന്നല്ല' എന്ന് നിങ്ങള്‍ കേട്ടിട്ടില്ലേ? ഓരോ മനുഷ്യന്റെയും മനസ്സിന്റെ ഗുണവും ദോഷവും അവരുടെ നാവിനുപിന്നില്‍ മറഞ്ഞിരിക്കുന്നു. അവസരം കിട്ടുമ്പോള്‍ അവര്‍ അത് പ്രകടമാക്കും.

''ആരെങ്കിലും അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നുവെങ്കില്‍ അവന്‍ നല്ലത് പറയട്ടെ; അല്ലെങ്കില്‍ മിണ്ടാതിരിക്കട്ടെ'' എന്ന മുഹമ്മദ് നബി(സ)യുടെ ഉപദേശം നാം മറക്കരുത്.