നിരീശ്വരവാദത്തില്‍നിന്ന് വിശ്വാസത്തിലേക്കുള്ള ദൂരം

അഹ്മദ് അബ്ദുല്‍ ആല്‍

2020 ജൂണ്‍ 20 1441 ശവ്വാല്‍ 28

(വിവ: അര്‍ശദ് കാരക്കാട്)

സത്യവിശ്വാസത്തിലേക്ക് നിരീശ്വരവാദത്തില്‍നിന്ന് വന്ന പ്രസിദ്ധരായ വ്യക്തികളുടെ ഉദാഹരണങ്ങള്‍ മതവിശ്വാസത്തില്‍ അസ്വസ്ഥരായി കഴിയുന്ന യുവാക്കള്‍ക്ക് പ്രയോജനപ്രദമാണ്. ചിന്താപരമായ ദൗര്‍ബല്യം, തങ്ങളുടെ അടിസ്ഥാനങ്ങളോട് മതവിശ്വാസങ്ങള്‍ക്കുള്ള എതിര്‍പ്പ് എന്നിവ കാരണമായി മതപരമായ വിശ്വാസങ്ങളില്‍ അസ്വസ്ഥരായും സന്ദേഹമുള്ളവരായും ജീവിക്കുന്ന ചെറുപ്പക്കാരാണവര്‍. മതത്തിനെതിരെ വ്യത്യസ്തമായ വീക്ഷണങ്ങള്‍ അവതരിപ്പിക്കുന്നവര്‍ തെറ്റുധാരണ പ്രചരിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഈ തെറ്റുധാരണകള്‍ക്കെതിരെ ചോദ്യങ്ങളുന്നയിക്കുമ്പോള്‍ എതിര്‍ക്കാനാവശ്യമായ ചിന്താ വൈഭവമൊന്നും അവരില്‍ കാണാന്‍ കഴിയില്ല.

നിരീശ്വരവാദികളാവുകയും പിന്നീട് വിശ്വാസത്തിലേക്ക് വരികയും ചെയ്ത പ്രസിദ്ധരായ ഏതാനും വ്യക്തികളുടെ ഉദാഹരങ്ങളാണ് ഈ ലേഖനത്തിലൂടെ പങ്കുവയ്ക്കുന്നത്.

ആന്റണി റിച്ചാര്‍ഡ് ഫ്‌ളു

ബ്രിട്ടീഷ് ദാര്‍ശനികനായിരുന്നു ആന്റണി റിച്ചാര്‍ഡ് ഫ്‌ളു. 1923ലാണ് അദ്ദേഹം ജനിക്കുന്നത്. ആധുനിക കാലത്തെ നിരീശ്വരവാദികളില്‍ പ്രധാനിയും നിരീശ്വരവാദികളുടെ നേതാവെന്ന നിലയില്‍അറിയപ്പെട്ട വ്യക്തിത്വവുമായിരുന്നു ആന്റണി ഫ്‌ളു. ദാര്‍ശനികതയെ വിശകലനവിധേയമാക്കിയ അദ്ദേഹത്തിന്റെ പ്രധാന പുസ്തകമാണ് 'മതങ്ങളുടെ തത്ത്വശാസ്ത്രം.' മുപ്പതോളം പുസ്തകങ്ങള്‍ അദ്ദേഹമെഴുതിയിട്ടുണ്ട്. അതില്‍ അധികവും മതചിന്തയെ വിമര്‍ശിച്ചുകൊണ്ടുളളതായിരുന്നു. അദ്ദേഹത്തിന്റെ പ്രസിദ്ധ വാചകമാണ് 'ദൈവത്തിന്റെ അസ്തിത്വം സംബന്ധിച്ച യഥാര്‍ഥ തെളിവ് അനുഭവഭേദ്യമാകുന്നതുവരെ മനുഷ്യര്‍ നിരീശ്വരവാദികളായി തുടരുക' എന്നത്. ആന്റണിയുടെ ജീവിതത്തിലെ അവസാനത്തില്‍ തന്റെ വ്യക്തിപരമായ ബോധ്യങ്ങള്‍ തിരുത്തുന്നുണ്ട്. 2004ലെ ഒരു തത്ത്വശാസ്ത്ര സംവാദത്തിനിടയിലാണ് അദ്ദേഹം തന്റെ ഇസ്‌ലാം ആശ്ലേഷണം പ്രഖ്യാപിക്കുന്നത്. തുടര്‍ന്ന്, അദ്ദേഹം മുമ്പ് എഴുതിയ പുസ്‌കങ്ങളെ തിരുത്തി 'ഇവിടെ ദൈവമുണ്ട്' എന്ന പുസ്തകം രചിച്ചു. തന്റെ ഇസ്‌ലാം പ്രഖ്യാപനംകൊണ്ട് അദ്ദേഹത്തിന് ലോക നിരീശ്വരവാദ വിഭാഗങ്ങളില്‍നിന്ന് വലിയ അപകീര്‍ത്തി ഏറ്റുവാങ്ങേണ്ടിവന്നു. കാരണം, ഏകദേശം അമ്പതുവര്‍ഷത്തോളം സംവാദങ്ങളില്‍ നിരീശ്വരവാദത്തിനായി ഉയര്‍ന്നുനിന്ന ശബ്ദമായിരുന്നു ആന്റണി ഫ്‌ളുവിന്റെത്. എഴുപത്തിയെട്ടാമത്തെ വയസ്സില്‍ (2010ല്‍) അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു.

ആന്റണി ഫ്‌ളു പറയുന്നു: 'ഞാന്‍ ഇസ്‌ലാം സ്വീകരിച്ചത് മുതല്‍ ആളുകള്‍ വ്യത്യസ്ത പരിപാടികളിലായി വളരെ ഗൗരവപൂര്‍വം എന്നോട് ചോദിച്ചത്; താങ്കളുടെ മുമ്പത്തെ വീക്ഷണത്തില്‍നിന്ന് എന്തുകൊണ്ട് പിന്മാറി എന്നതാണ്. എന്നാല്‍, ഞാന്‍ അതിനെക്കുറിച്ച് അവര്‍ക്ക് വിശദീകരണം നല്‍കിയില്ല. ഇപ്പോള്‍ ഞാന്‍ യഥാര്‍ഥ ബോധ്യത്തിലേക്ക് എത്തിയിരിക്കുന്നു. എന്റെ അവസാനത്തെ സാക്ഷ്യവും ഉല്‍ബോധവുമാണ് എന്റെ പുസ്തകത്തിന്റെ പേര് മുന്നോട്ടുവയ്ക്കുന്നത്-ഇവിടെ ദൈവമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു.' തുടര്‍ന്ന് പറയുന്നു: 'ഈ പ്രപഞ്ചം ദൈവമുണ്ടെന്ന് തന്നെ പൂര്‍ണമായും ബോധ്യപ്പെടുത്തുന്നുണ്ട്. നിലനില്‍ക്കുന്ന ലോകത്തിന്റെ താളാത്മകത സ്രഷ്ടാവുണ്ടെന്ന ചിന്ത പ്രതിഫലിപ്പിക്കുന്നു. വൈവിധ്യമാര്‍ന്ന ജീവനുകളും അവയുടെ വളര്‍ച്ചയും ദൈവികതയില്‍ നിന്നാണെന്ന് ഞാന്‍ വശ്വസിക്കുന്നു.'

അമ്പതുവര്‍ഷത്തിന് മുകളില്‍ നിരീശ്വരവാദത്തിന്റെ പ്രചാരകനായി നിലകൊണ്ട ആന്റണി ഒരുപാട് പുസ്തകങ്ങളെഴുതുകയും പിന്നീട് ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തത് നിരീശ്വരവാദത്തില്‍നിന്ന് വിശ്വാസത്തിലേക്ക് പ്രവേശിക്കാന്‍ ലോകത്തിന് നല്‍കുന്ന വിശ്വസ്തതയുടെ വലിയ പ്രതീകമാണ്.

മുനീര്‍ ശഫീഖ്

ക്രിസ്തുമത വിശ്വാസികളായ മാതാപിതാക്കളുടെ മകനായി 1934ല്‍ ഖുദ്‌സിലാണ് മുനീര്‍ ശഫീഖ് ജനിക്കുന്നത്. പിന്നീട് അദ്ദേഹം രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ വ്യാപൃതനായി. ജോര്‍ദാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലാണ് അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്. ശേഷം മധ്യപൗരസ്ത്യ ദേശത്തില്‍ നിരീശ്വരവാദ മാര്‍ക്‌സിസ്റ്റ് തത്ത്വശാസ്ത്രത്തിനായി സംവാദങ്ങളില്‍ എഴുന്നേറ്റുനില്‍ക്കുന്ന സവിശേഷ സാന്നിധ്യമായി മാറി. അദ്ദേഹം 1970കളുടെ അവസാനംവരെയും നിരീശ്വരവാദിയായി ജീവിച്ചു.

ചില കമ്യൂണിസ്റ്റ് സൈദ്ധാന്തികരുമായി ചേര്‍ന്ന്, സോവിയറ്റ് യൂണിയനിലുണ്ടായിരുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റിയുടെ മാതൃകയില്‍ മുനീര്‍ ശഫീഖ് മധ്യപൗരസ്ത്യ ദേശത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി രൂപീകരിച്ചു. അദ്ദേഹം കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രധാന അംഗമായിരുന്നു. ഒമ്പത് അംഗങ്ങളാല്‍ രൂപീകൃതമായ ഈ കമ്മിറ്റിയുടെ പ്രവര്‍ത്തന ദൗത്യം ഇറാഖ്, സിറിയ, ലബനാന്‍, ജോര്‍ദാന്‍, ഫലസ്തീന്‍ തുടങ്ങിയ രാജ്യങ്ങളിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വങ്ങള്‍ക്ക് പരിശീലനം നല്‍കുകയെന്നതായിരുന്നു. തുടര്‍ന്ന്, സോവിയറ്റ് യൂണിയനിലെ നിരീശ്വരവാദ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കുന്നതിന് റഷ്യന്‍ എംബസിയുടെ ക്ഷണപ്രകാരം ഈ കമ്മിറ്റി 1970കളുടെ തുടക്കത്തില്‍ റഷ്യ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍, ഈ സംഘം വളരെ നിരാശയോടെയാണ് റഷ്യയില്‍നിന്ന് യാത്രതിരിക്കുന്നത്. മാര്‍ക്‌സിസത്തിന്റെ ആചാര്യനായ കാറല്‍ മാര്‍ക്‌സ് അവതരിപ്പിച്ച പ്രത്യയശാസ്ത്ര കാഴ്ചപ്പാടില്‍നിന്ന് വ്യതിചലിച്ച സാമൂഹിക, സാമ്പത്തിക ക്രമമാണ് അവര്‍ക്ക് സോവിയറ്റ് യൂണിയനില്‍ കാണാന്‍ കഴിഞ്ഞത്. മാര്‍ക്‌സിയന്‍ സിദ്ധാന്തങ്ങള്‍ നടപ്പിലാക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടിരിക്കുന്നു! തുടര്‍ന്ന് കമ്മിറ്റി തങ്ങളുടെ പ്രവര്‍ത്തനം മോസ്‌കോവില്‍ നിന്നും അവരുടെ മാര്‍ക്‌സിയന്‍ പ്രായോഗികതയില്‍ നിന്നും വ്യത്യസ്തമായി തുടരാന്‍ തീരുമാനിച്ചു.

മാര്‍ക്‌സിസ്റ്റ് കാലത്തെ അദ്ദേഹത്തിന്റെ പ്രധാന പുസ്തകങ്ങള്‍ ഇപ്പോഴും കമ്യൂണിസ്റ്റ് വേദികളില്‍ ആഘോഷിക്കപ്പെടുന്നവയാണ്. മാത്രമല്ല, അതില്‍നിന്ന് അവര്‍ പ്രചോദനവും ഉള്‍ക്കൊള്ളുന്നു. അദ്ദേഹത്തിന്റെ പ്രധാന പുസ്തകങ്ങളാണ് 'മാര്‍ക്‌സിസം, ലെനിനിസം, അടിയന്തര വിപ്ലവം,' 'മാര്‍ക്‌സിസം, ലെനിനിസം, വിപ്ലവ പാര്‍ട്ടിയുടെ സിദ്ധാന്തം,' 'യുദ്ധശാസ്ത്രം' എന്നിവ.

മുനീര്‍ ശഫീഖ് മാര്‍ക്‌സിസ്റ്റ് നിരീശ്വരവാദത്തില്‍ നിന്ന് ഇസ്‌ലാമിലേക്ക് വന്ന ശേഷം  പറയുകയുണ്ടായി: 'കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ മറ്റു സംസ്‌കാരങ്ങളുടെ അടിസ്ഥാനങ്ങള്‍വച്ച് മാര്‍ക്‌സിയന്‍ സംസ്‌കാരത്തെ വൈവിധ്യവത്കരിക്കാനും സമ്പന്നമാക്കാനും തീരുമാനിച്ചിരുന്നു. കമ്മിറ്റി കൂടിയപ്പോള്‍ തീരുമാനിച്ചത് വിശുദ്ധ വേദങ്ങള്‍ വായിക്കുകയും പഠിക്കുകയും ചെയ്യുക എന്നതായിരുന്നു. അതിനായി ആദ്യമായി ഹിന്ദുമത വിശ്വാസികളുടെ വേദങ്ങള്‍ പഠിച്ചു തുടങ്ങാന്‍ തീരുമാനിച്ചു. തുടര്‍ന്ന്, ജൂതന്മാരുടെ വിശുദ്ധ വേദമായ തൗറാത്തും ക്രിസ്ത്യാനികളുടെ വിശുദ്ധ വേദമായ ബൈബിളും മുസ്‌ലിംകളുടെ വിശുദ്ധ ക്വുര്‍ആനും വായിക്കാനും പഠിക്കാനും തീരുമാനിക്കുകയായിരുന്നു. ഈ വിശുദ്ധ വേദങ്ങളുടെയെല്ലാം വിശദീകരണം അതത് വേദങ്ങളുടെ വ്യാഖ്യാതാക്കളില്‍ നിന്ന് ലഭ്യമായത് അവര്‍ക്ക് അര്‍ഥവും സംശയവുമെല്ലാം തീര്‍ക്കുന്നതിന് സഹായകരമാവുകയും ചെയ്തു.'

മുനീര്‍ ശഫീഖ് തന്റെ ഈ അനുഭവം പങ്കുവെച്ചതിന് ശേഷം പറയുന്നു: 'വ്യത്യസ്ത മതവിഭാഗങ്ങളുടെ വിശുദ്ധ വേദഗ്രന്ഥങ്ങള്‍ വായിച്ച് വിശകലനവും താരതമ്യവും നടത്തിയപ്പോള്‍, അവര്‍ക്ക് വിശുദ്ധ ക്വുര്‍ആനിലെ മാനുഷികമൂല്യങ്ങളെ സംബന്ധിച്ചും പ്രാവര്‍ത്തിക ജിവതത്തെ സംബന്ധിച്ചും വ്യക്തമായ ബോധ്യമുണ്ടായി. കൂടാതെ, അവരുടെ എല്ലാവിധ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം ലഭിക്കുന്നതിനും ചിന്തയിലും സംസ്‌കാരത്തിലും മാനുഷിക നാഗരിക രീതിശാസ്ത്രത്തിലും മികച്ചുനില്‍ക്കുന്നതാണ് വിശുദ്ധ ക്വുര്‍ആനെന്നും അവര്‍ തിരിച്ചറിഞ്ഞു. ഇതിന് സമാനമായ വേദഗ്രന്ഥമോ ചിന്താപദ്ധതിയോ ഇല്ലെന്ന് അവര്‍ തീര്‍ച്ചപ്പെടുത്തി.'

തുടര്‍ന്ന് അദ്ദേഹം പറയുന്നു:  'പിന്നീട് വിശുദ്ധ ക്വുര്‍ആനിന്റെ കല്‍പനകളും പാഠങ്ങളും നടപ്പില്‍ വരുത്തുന്നതിനായുളള ചിന്ത കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ക്കിടയില്‍ ഉദയംകൊണ്ടു. വിശുദ്ധ ക്വുര്‍ആനിന്റെ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുകയും അത് മുറുകെപിടിക്കുകയുമാണ് കമ്മിറ്റി അംഗങ്ങള്‍ പിന്നീട് ചെയ്തത്. അങ്ങനെ ഇസ്‌ലാമിലേക്ക് പ്രവേശിച്ച് വിശ്വാസത്തിന്റെ ഭാഗമായി നീങ്ങാനുള്ള തീരുമാനം രൂപപ്പെട്ടു. ഇസ്‌ലാമിലേക്ക് വന്നതിന് ശേഷം മുനീര്‍ ശഫീഖ് വ്യതിരിക്തമായ ഇസ്‌ലാമിക സംസ്‌കാരത്തെ സംബന്ധിച്ച് ധാരാളം ലേഖനങ്ങളും പുസ്തകളും എഴുതി. അവയില്‍ പ്രധാന പുസ്തകങ്ങള്‍: 1) നാഗരിക പോരാട്ടങ്ങള്‍ക്കിടയിലെ ഇസ്‌ലാം. 2) ഇസ്‌ലാമും ആധുനിക അധഃപതന വെല്ലുവിളികളും. 3) നവോത്ഥാനവും പതിതാവസ്ഥയും. 4) വികസനസ്വാതന്ത്ര്യ പ്രശ്‌നങ്ങള്‍. 5) മാറ്റത്തിന്റെ പ്രത്യയശാസ്ത്രം. 6) പുതിയ ലോകക്രമവും പ്രതിസന്ധികളും.

വൈജ്ഞാനികവും രാഷ്ട്രീയവുമായ മേഖലകളിലും അദ്ദേഹത്തിന്റെ ലേഖനകളും പുസ്തകങ്ങളും കാണാന്‍ കഴിയുന്നതാണ്. ആധുനിക കാലത്ത് പരിഗണിക്കപ്പെടുന്ന പ്രഗത്ഭ ഇസ്‌ലാമിക പണ്ഡിതനാണ് മുനീര്‍ ശഫീഖ്.

ജെഫ്രി ലാങ്

1954ല്‍ അമേരിക്കയിലെ ബ്രിഡ്ജ്‌പോര്‍ട്ട് പട്ടണത്തിലാണ് ജെഫ്രി ലാങ് ജനിക്കുന്നത്. പെര്‍ഡു യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റ് നേടി. നിലവില്‍ യു.എസിലെ സാന്‍ഫ്രാന്‍സിസ്‌കോ സ്‌റ്റേറ്റിലെ കന്‍സാസ് യൂണിവേഴ്‌സിറ്റിയില്‍ ഗണിതശാസ്ത്ര വിഷയത്തില്‍ പ്രൊഫസറായി ജോലിചെയ്യുന്നു.

അദ്ദേഹം പറയുന്നു: 'ക്രിസ്തുമത വിശ്വാസം അനുസരിച്ച് ജീവിക്കുന്ന മാതാപിതാക്കളുടെ മകനായിട്ടാണ് ഞാന്‍ ജനിച്ചത്. തുടര്‍ന്ന് ഹൈസ്‌കൂള്‍ വിദ്യാഭ്യാസം നേടി. ഈ സമയത്ത് ദൈവവിശ്വാസത്തെക്കുറിച്ച് ക്ലാസ്സെടുത്തിരുന്ന അധ്യാപകനോട് ധാരാളം ചോദ്യങ്ങള്‍ ചോദിച്ചു. അത് ദൈവമുണ്ടോ ഇല്ലയോ എന്ന് മനസ്സിലാക്കുന്നതിനായിരുന്നു. ക്രിസ്തുമതത്തിലെ ത്രിയേകത്വം സംബന്ധിച്ച ചോദ്യത്തിലൂടെ ദൈവത്തെ കണ്ടെത്താനുള്ള ശ്രമം നടത്തി. നിരന്തരം ചോദ്യങ്ങള്‍ ചോദിച്ചത് കാരണം പഠിപ്പിച്ചിരുന്ന അധ്യാപകന്‍ ക്ലാസ്സില്‍നിന്ന് നിരീശ്വരവാദിയെന്ന് അധിക്ഷേപിച്ച് പുറത്താക്കി. അത് കൂട്ടുകാര്‍ക്കും കുടുംബക്കാര്‍ക്കുമിടയില്‍ സംസാരവിഷയമായി. അവരാരും ജെഫ്രി നിരീശ്വരവാദിയെല്ലെന്ന് സ്ഥാപിക്കാന്‍ തയ്യാറായതുമില്ല. മറിച്ച്, നിരീശ്വരവാദിയെന്ന ആ വിളിയെ ശരിവയ്ക്കുകയായിരുന്നു.'

തുടര്‍ന്ന് പത്തുവര്‍ഷത്തോളം നിരീശ്വരവാദിയായി ജെഫ്രി ലാങ് ജീവിച്ചു. അതിനിടയില്‍ ഉന്നത പഠനം പൂര്‍ത്തീകരിക്കുകയും സാന്‍ഫ്രാന്‍സിസ്‌കോ യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസറായി നിയമിക്കപ്പെടുകയും ചെയ്തു. ഈ യൂണിവേഴ്‌സിറ്റിയില്‍ ഒരു അറബി വിദ്യാര്‍ഥിയുണ്ടായിരുന്നു. ജെഫ്രി ലാങും ആ അറബി വിദ്യാര്‍ഥിയും തമ്മില്‍ നല്ല ബന്ധമായിരുന്നു. ആ വിദ്യാര്‍ഥി വിശുദ്ധ ക്വുര്‍ആനിന്റെ പരിഭാഷ അദ്ദേഹത്തിന് നല്‍കി. അതായിരുന്നു ജെഫ്രി ലാങ് ഇസ്‌ലാം ആശ്ലേഷിക്കാനുളള കാരണം.

ജെഫ്രി ലാങ് പറയുന്നു: 'വിശുദ്ധ ക്വുര്‍ആന്‍ ആദ്യമായി വായിച്ച സമയത്ത്, വിശുദ്ധ ക്വുര്‍ആന്‍ എന്നെ വായിക്കുകയാണോ എന്നെനിക്ക് തോന്നി. മാനസികശാസ്ത്ര വിഷയം പഠിപ്പിക്കുന്ന അധ്യാപകന്റെ മുന്നിലാണെന്ന പോലെ അനുഭവപ്പെട്ടു. എന്റെ മറഞ്ഞുകിടന്ന എല്ലാ വിചാരങ്ങള്‍ക്കുമേലും അത് പ്രകാശമായി വിരിഞ്ഞു. പ്രശ്‌നങ്ങള്‍ക്ക് മുമ്പില്‍ എന്റെ മുന്നിലെ പ്രധാന അവലംബമായിരുന്നു വിശുദ്ധ ക്വുര്‍ആന്‍. അത് എന്നെ ആഴത്തിലേക്ക് കൊണ്ടുപോവുകയും സത്യത്തിന് മുന്നില്‍ എന്നെ നഗ്‌നനാക്കുകയും ചെയ്തു. മനസ്സില്‍ രൂപപ്പെടുന്ന എല്ലാ ചോദ്യങ്ങള്‍ക്കും വിശുദ്ധ ക്വുര്‍ആനില്‍ യുക്തിപരമായ മറുപടി ഞാന്‍ കണ്ടെത്തി. ഇതെന്നെ ദൈവ വിശ്വാസത്തിലേക്ക് നയിച്ചു. അങ്ങനെ ഞാന്‍ മുസ്‌ലിമായി.'

ഇസ്‌ലാമിക വിശ്വാസം സ്വീകരിച്ച് അടങ്ങിയിരിക്കുകയല്ല ജെഫ്രി ലാങ് ചെയ്തത്. ആഴമേറിയ ഒരുപാട് പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചു. പ്രത്യേകിച്ച്, അദ്ദേഹത്തിന്റെ നിരീശ്വരവാദത്തില്‍ നിന്നുളള വിശ്വാസത്തിലേക്കുള്ള പ്രയാണത്തെ സംബന്ധിച്ച്.

അദ്ദേഹത്തിന്റെ പ്രധാന കൃതികള്‍:

1) Sruggling to Surrender: Some Impressions of an American Convert to Islam.  ഈ പുസ്തകത്തിലാണ് നിരീശ്വരവാദത്തില്‍നിന്ന് വിശ്വാസത്തിലേക്ക് വന്ന തന്റെ അനുഭവം പങ്കുവെക്കുന്നത്. 2) Even Angels Ask: A Journey to Islam in America. 3) Losing My Religion: A Call for Help.

നിലവില്‍, അമേരിക്കയിലെ പ്രസിദ്ധ ഇസ്‌ലാമിക ചിന്തകനും പ്രബോധകനും കര്‍മശാസ്ത്ര പണ്ഡിതനുമാണ് ജെഫ്രി ലാങ്.